തൃശൂർ: മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചു. തൃശൂരിലെ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലീവിയയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച വിദേശത്ത് നിന്ന് എത്തിയ ഹെൻട്രിയെ സ്വീകരിക്കാനായി ഭാര്യയും മകൾ ഒലീവിയയും ഹെൻട്രിയുടെ അമ്മയും എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വരും വഴി അങ്കമാലിക്ക് അടുത്തുള്ള ഹോട്ടലിൽ നിന്ന് എല്ലാവരും മസാലദോശ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ നാലു പേരും ആശുപത്രിയിലെത്തി ചികിത്സ തേടി.ഒലീവിയയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വെണ്ടോറിലെ ആശുപത്രിയിലേക്കും പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.