Image

മാസപ്പടി കേസിൽ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി

Published on 21 April, 2025
മാസപ്പടി കേസിൽ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. ഇതോടെ കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളിലേക്ക് കടക്കുകയാണ് ഇഡി എന്നാണ് സൂചന. സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇഡി കോടതിയില്‍ അപേക്ഷ നല്‍കി കുറ്റപത്രം വാങ്ങിയിരുന്നു.

ഈ കുറ്റപത്രം പരിശോധിച്ചതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇഡി ഇപ്പോള്‍ വീണ്ടും കേസുമായി മുന്നോട്ട് പോകുന്നുവെന്ന സൂചന ലഭിക്കുന്നത്. ഇപ്പോൾ ആവശ്യപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം ഇനി നോട്ടീസ് അയച്ച് തുടര്‍നടപടികളിലേക്ക് നീങ്ങുകയാകും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുക.

അതേസമയം, സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലായിരുന്നു ഹൈക്കോടതിയുടെ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക