മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി കോടതി 12 ദിവസത്തേക്ക് കൂടി നീട്ടി. 18 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് റാണയെ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് റാണയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും അതിനാൽ കസ്റ്റഡി നീട്ടണമെന്നുമുള്ള എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഡേവിഡ് ഹെഡ്‌ലി മുംബൈയിൽ എത്തിയത് റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ്. ആദ്യമായി മുംബൈയിലെത്തിയ ഹെഡ്‌ലിക്ക് താമസ സൗകര്യവും പുതിയ ഓഫീസ് സൗകര്യവും ഒരുക്കിയത് ബഷീർ ഷെയ്ഖ് എന്നയാളാണ്. റാണയുടെ നിർദ്ദേശപ്രകാരമാണ് ഷെയ്ഖ് ഹെഡ്‌ലിയെ സഹായിച്ചതെന്ന് എൻഐഎ വ്യക്തമാക്കുന്നു.
എന്നാൽ റാണയുടെയും ഹെഡ്‌ലിയുടെയും പദ്ധതികളെക്കുറിച്ച് ഷെയ്ഖിന് അറിവുണ്ടായിരുന്നോ എന്ന കാര്യത്തിൽ ഏജൻസി വ്യക്തത നൽകിയിട്ടില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ അറസ്റ്റിലായവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇയാൾ ഇന്ത്യ വിട്ടെന്നാണ് വിവരം. ഹെഡ്‌ലിയുടെ ഇന്ത്യയിലെ മറ്റ് യാത്രകളിലെല്ലാം റാണ സഹായത്തിനായി ആളുകളെ നിയോഗിച്ചിരുന്നതായും എൻഐഎ അറിയിച്ചു.
English summary:
Tahaawur Rana's NIA custody extended by another 12 days.