Image

മാർപാപ്പയ്ക്ക് ഫൊക്കാനയുടെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും നേതാക്കളും ഒര വേദിയിൽ

Published on 29 April, 2025
മാർപാപ്പയ്ക്ക് ഫൊക്കാനയുടെ  ആദരവ്;  അനുശോചനവുമായി സഭാപിതാക്കന്മാരും  നേതാക്കളും ഒര വേദിയിൽ

ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി  വിവിധ സഭാപിതാക്കന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയിലെത്തിച്ച്  ഫൊക്കാന സംഘടിപ്പിച്ച   സർവ്വമത പ്രാർത്ഥനയും  അനുശോചനവും വേറിട്ടതായി.  വെർച്യുൽ ഫ്ലാറ്റ്ഫോമിൽ  നടന്ന പ്രാർത്ഥനായോഗത്തിൽ   വിവിധ മതമേലധ്യക്ഷൻമാരും രാഷ്ട്രീയ സാമുഹിക  നേതാക്കന്മാരും  വിടപറഞ്ഞ പാപ്പയ്ക്ക് നിത്യശാന്തി നേർന്നു. കേരളത്തിലെയും ഡൽഹിയിലെയും റോമിലെയും നോർത്ത് അമേരിക്കയിലെയും രാഷ്ട്രീയ-മതമേലധ്യക്ഷൻമാരെ ഒരേ സമയം  പങ്കെടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം സംഘാടനമികവുകൊണ്ട് ഫൊക്കാന ഭാരവാഹികൾ ഭംഗിയായി നടപ്പാക്കിയത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു .

മലങ്കര സഭയുടെ പരിശുദ്ധ ബസേലിയോസ് മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ,  സീറോ മലബാർ സഭയുടെ മേജർ  ആർച്ച്  ബിഷപ്പ് റാഫേൽ തട്ടിൽ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, അമേരിക്കയിലെ മലങ്കര യാക്കോബായ ആർച്ച് ബിഷപ്പ് എൽദോ മോർ തീത്തോസ്, ഷിക്കാഗോ രൂപതാ  ബിഷപ്പ് മാർ ജോയി  ആലപ്പാട്ട്, മാർത്തോമ സഭയുടെ  റവ . ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ,   പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ ,സ്വാമി ഗുരുരത്നം ജ്ഞാനതപസി, മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,  ബി.ജെ. പി. ദേശീയ വക്താവ്  ഡോ. ബി.എസ്.  ശാസ്ത്രി,   റവ.ഫാ. മാത്യു കോയിക്കൽ (ഡെപ്യൂട്ടി  സെക്രട്ടറി  ജനറൽ ഓഫ്  സിബിസിഐ ) തുടങ്ങി ഒട്ടേറെ  വിശിഷ്‌ട വ്യക്തികൾ പങ്കെടുത്തു.

റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ  , ജോർജ് കള്ളിവയൽ (എഡിറ്റർ  ദീപിക ) മധു കൊട്ടാരക്കര (ഹെഡ്, 24 യുഎസ്എ), ഇമലയാളി ചീഫ് എഡിറ്റർ ജോർജ്ജ് ജോസഫ്, ടോം കുര്യാക്കോസ് (അസ്സോസിയേറ്റ് എഡിറ്റർ,ന്യൂസ് 18). യൂ .എ . നസീർ  തുടങ്ങിയവരും അനുശോചനം അറിയിച്ചു സംസാരിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചക്കപ്പൻ , എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജ് , ജോയന്റ് സെക്രെട്ടറി മനോജ് ഇടമന , വിമെൻസ് ഫോറം ചെയർ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ  ജോജി തോമസ് , പോൾ കറുകപ്പള്ളിൽ , ജോർജി വർഗീസ്. ജോയി ഇട്ടൻ, ഷാജി വർഗീസ്,  ഫിലിപ്പോസ് ഫിലിപ്പ്, ആൽബർട്ട് ആന്റണി, മാമ്മൻ സി.ജേക്കബ്,
തുടങ്ങിയവരും  ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചു സംസാരിച്ചു.

പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ആമുഖ പ്രസംഗം  നടത്തി.

പ്രസിഡന്റ് സജിമോൻ ആന്റണി  ഏവർക്കും സ്വാഗതം ആശംസിച്ചു. മാർപാപ്പയുടെ സന്ദേശം ഉൾക്കൊണ്ട് വിവിധ മത , രാഷ്ട്രീയ , സാമുഹിക  പ്രവർത്തകരെ ഏകോപിപ്പിക്കാൻ കഴിഞ്ഞതിൽ ഉള്ള സംതൃപ്തി അദ്ദേഹം  രേഖപ്പെടുത്തി.

'ഫ്രാൻസിസ് മാർപാപ്പ ആടുകളോട് ചേർന്നുനിന്ന നല്ല ഇടയനായിരുന്നു.ഹൃദയംകൊണ്ട് ജനങ്ങളോട് സംസാരിച്ചതാണ് പരിശുദ്ധ പിതാവിൽ കണ്ട ഏറ്റവും  വലിയ സവിശേഷത,' മേജർ ആർച് ബിഷപ്പ്  മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു.

'മനുഷ്യർ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും ക്രിസ്തീയമായ   പരിഹാരങ്ങൾ നൽകുന്ന അദ്ദേഹത്തിന്റെ പ്രബോധനം എക്കാലത്തും വഴികാട്ടും. എല്ലാവരെയും ഒരുകുടുംബം പോലെ ചേർത്തുനിർത്തി   മുറിവേറ്റവരുടെ മുറിവുണക്കുകയും എല്ലാ മതങ്ങളോടും സംസ്കാരങ്ങളോടും അദ്ദേഹം ആഭിമുഖ്യം പുലർത്തുകയും സ്നേഹിക്കുകയും ചെയ്തു. ആ വിയോഗത്തിൽ ജനങ്ങൾ കരയുന്നതു കാണുമ്പോൾ അദ്ദേഹത്തിന്റെ വലിപ്പവും ആളുകളിൽ ചെലുത്തിയ സ്വാധീനവും വെളിപ്പെടും. മാർപാപ്പ സ്വർഗത്തിൽ നമ്മുടെ മധ്യസ്ഥനാകാൻ ദൈവം ഇടവരുത്തട്ടെ,'  മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ വിനയമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച സ്വഭാവ വൈശിഷ്ട്യം  എന്ന് പ. ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. 2016 ലും 2023 ലും അദ്ദേഹത്തിന്റെ ആസ്ഥാനം സന്ദർശിക്കാനും നേരിൽ കാണാനും ലഭിച്ച അവസരത്തെക്കുറിച്ചും ബാവാ ഓർമ്മിച്ചു. മുൻപിൽ നിന്ന തന്നെ അദ്ദേഹത്തേക്കാൾ വലിയവൻ എന്നമട്ടിൽ പരിഗണിച്ചതാണ് മാർപാപ്പയുടെ മഹത്വമെന്നും കൂട്ടിച്ചേർത്തു. തങ്ങൾ മടങ്ങുമ്പോൾ വീൽ ചെയറിലായിരുന്നിട്ടും മാർപാപ്പ വാതിൽക്കൽ വരെ വന്ന്  യാത്രയാക്കിയത് മറക്കാനാവില്ല.

ബസിലും ട്രെയിനിലും യാത്രചെയ്യുകയും സാധാരണക്കാർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും അദ്ദേഹം വേറിട്ട സന്ദേശം നൽകി. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ വക്താവും ശബ്ദവുമായി ഫ്രാൻസിസ് മാർപാപ്പ നിലകൊണ്ടു. ആ ശബ്ദം എല്ലാ ലോകനേതാക്കളും ശ്രദ്ധിച്ചിട്ടുണ്ടെന്നതിന് സംശയമില്ല. പലസ്തിനിലെയും യുക്രെയ്‌നിലെയും യുദ്ധത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. ഇഹലോകത്തെ ബഹുമതികളെക്കാൾ പാപ്പ വിലകല്പിച്ചത് സ്വർഗ്ഗത്തിലെ ബഹുമതികൾക്കാണ്. അപ്രകാരം അദ്ദേഹം പ്രവർത്തിച്ചു-പ. ബാവ ചൂണ്ടിക്കാട്ടി.

തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്നുള്ള പല  മതമേലധ്യക്ഷരുടെയും  രീതിയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ വ്യത്യസ്തത പുലർത്തിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അനുസ്മരിച്ചു. തിന്മയിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നതായും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയോടുള്ള  സ്നേഹത്തിന്റെ സൂചകമായി തനിക്ക് മാർപാപ്പ നൽകിയ ജപമാല എന്നും സൂക്ഷിച്ചുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പ്രസിഡന്റിനൊപ്പം മാർപാപ്പയുടെ ഭൗതിക ശരീരത്തെ വണങ്ങാൻ പോയ സംഘത്തിൽ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ധന്യനിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 140 രാഷ്ട്രത്തലവന്മാർ ചടങ്ങിൽ പങ്കെടുത്തിരുന്നു. എല്ലാ വിശ്വാസങ്ങളിൽ നിന്നുള്ളവരും അവിടേക്ക് ഒഴുകിയെത്തിയിരുന്നു.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എത്രത്തോളം പുരോഗമനപരമായ ചിന്തിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗങ്ങളിൽ   നിന്ന് പഠിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. യുദ്ധങ്ങൾ കാണാതെയും മനുഷ്യർ അനുഭവിക്കുന്ന കെടുതികൾ കാണാതെയും  തിടുക്കപ്പെടുന്ന മനുഷ്യർക്കിടയിൽ അവയൊക്കെ കാണുകയും തിരിഞ്ഞുനോക്കുകയും ചെയ്ത മാർപാപ്പ വലിയ മാതൃകയാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു .ഈസ്റ്റർ ദിനത്തിൽ അദ്ദേഹത്തെ ഗാസയിലെ കണ്ണുനീർ ദുഖിപ്പിച്ചതും അനുസ്മരിച്ചു.

ദുഖിതരും രോഗികളും പീഡിതരും നിരാലംബരുമായ മനുഷ്യസമൂഹത്തിനുവേണ്ടി ജീവിച്ച വ്യക്തിയാണ് മാർപാപ്പയെന്ന് ഗുരുരത്നം  ജ്ഞാനതപസ്വി വ്യക്തമാക്കി. "ഒരു സന്യാസി എങ്ങനെയാണെന്ന് അദ്ദേഹം ജീവിച്ചുകാട്ടി.സന്യാസത്തിന് മതമില്ലെന്ന് പഠിപ്പിച്ചതോടൊപ്പം അത് ദൈവത്തിനുവേണ്ടിയുള്ള തപസാണെന്നും ബോധ്യപ്പെടുത്തി.1999 ൽ ആർച്ച് ബിഷപ്പായ സമയത്തുതന്നെ ആഡംബര വാഹനങ്ങൾ ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 2001 ൽ കർദിനാളായ അവസരത്തിൽ ആദരവർപ്പിക്കാൻ അർജന്റീനയിൽ നിന്ന് എത്താനിരുന്ന സംഘത്തോട് വിമാനടിക്കറ്റിനും മറ്റും അവർ വിനിയോഗിക്കാനിരുന്ന തുക പാവങ്ങളെ സഹായിക്കാൻ ചിലവഴിക്കൂ എന്നാണ്  ഉപദേശിച്ചത്. യുദ്ധം നടക്കുമ്പോൾ വലിയ രാജ്യമേതെന്നോ ചെറിയ രാജ്യമേതെന്നോ അല്ല മാർപാപ്പ നോക്കിയത്, അടിച്ചമർത്തപ്പെട്ട രാജ്യത്തിനൊപ്പമാണ് അദ്ദേഹം നിന്നത്. അവരുടെ സങ്കടങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള ബന്ധം നിലനിർത്താൻ സാധിക്കില്ലെന്ന് പറഞ്ഞ ഫ്രാൻസിസ് അസീസിയുടെ പേരാണ് സ്വന്തം നാമത്തോടൊപ്പം അദ്ദേഹം ചേർത്തത്." അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു മതമേലധ്യക്ഷനും ലഭിക്കാത്ത സ്നേഹമാണ് മരണത്തിനുശേഷവും മാർപാപ്പയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന്  അമേരിക്കയിലെ മലങ്കര യാക്കോബായ ആർച്ച് ബിഷപ്പ് എൽദോ മാർ തീത്തോസ്   തിരുമേനി ചൂണ്ടിക്കാട്ടി.
'
സ്നേഹത്തിൽ ചാലിച്ച ജീവിതമാണ് അതിന്റെ കാരണം. ജയിലിൽ പോയി കുറ്റവാളികളുടെ കാലുകഴുകി ചുംബിച്ച വേറൊരു പോപ്പിനെക്കുറിച്ച് ആരും കേട്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് രാജ്യം സന്ദർശിച്ച ആദ്യത്തെ പോപ്പും അദ്ദേഹമായിരുന്നു. പതിവുരീതികളിൽ നിന്ന് അദ്ദേഹം വഴിമാറി നടന്നു. സ്വർണ്ണ മുദ്രമോതിരത്തിനു പകരം വെള്ളിമോതിരം അണിഞ്ഞു. കർദിനാൾ ആയിരിക്കെ ധരിച്ചിരുന്ന കുരിശുരൂപം തന്നെയാണ് പോപ്പായപ്പോഴും ധരിച്ചത്,'  എൽദോ മാർ തീത്തോസ് തിരുമേനി അനുസ്മരിച്ചു. ഗ്രിഗറി പോപ്പിനുശേഷം യൂറോപ്പിന് പുറത്തുനിന്നുവന്ന ആദ്യത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പയെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയതയിലും ലാളിത്യത്തിലും ഊന്നിനിന്നുകൊണ്ടുള്ള ആ ജീവിതം ഏവർക്കും മാതൃക തന്നെ . കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന എല്ലാവിഷയത്തിലും അദ്ദേഹം ഇടപെട്ടിരുന്നു. എല്ലാ ക്രൈസ്തവ സഭകളെയും ഒരുപോലെ കാണുന്നതോടൊപ്പം മറ്റു മതങ്ങളെയും അദ്ദേഹം അതേരീതിയിൽ കണ്ടു. ഏത്  ഉന്നതസ്ഥാനി ആയിരുന്നാലും ലാളിത്യം പരിപാലിക്കാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു അദ്ദേഹം -. എൽദോ മാർ തീത്തോസ് തിരുമേനി പറഞ്ഞു.

വാക്കും പ്രവർത്തിയും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സഭാ തലവനാണ്  മാർപാപ്പ എന്ന്   മാർത്തോമ സഭയുടെ  റവ . ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അനുസ്മരിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കാനും  സംസാരിക്കാനും സാധിച്ച ധന്യനിമിഷങ്ങൾ അദ്ദേഹം ഓർത്തെടുത്തു. തുറന്ന പുസ്തകം പോലെ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട മാർപ്പാപ്പയ്ക്ക് നിത്യശാന്തി ലഭിക്കട്ടെ എന്ന് തിരുമേനി പ്രാർത്ഥിച്ചു.

വത്തിക്കാൻ സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ സാധിച്ചതിനെക്കുറിച്ച് ബിജെപി ദേശീയ  വക്താവ്  ബി.എസ്.ശാസ്ത്രി വാചാലനായി. ലോക സമാധാനത്തെക്കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുമാണ് അന്നദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലെ ഭീകരാക്രമണം പോലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പയെ പോലൊരാളുടെ വിടവ് വല്ലാതെ വേദനിപ്പിക്കുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽ മാർപാപ്പയ്ക്കുള്ള സ്വാധീനവും അദ്ദേഹം  പരാമർശിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ലോകജനതയ്ക്ക് തീരാനഷ്ടമെന്ന് പാറ്റേഴ്‌സൻ  സെന്റ് ജോർജ് സീറോ മലബാർ ചർച്ച് വികാരി ഫാ. സിമ്മി  തോമസ് ചൂണ്ടിക്കാട്ടി.

ദൈവത്തിന്റെ കണ്ണുകളിലൂടെയാണ് മാർപാപ്പ മനുഷ്യരെ കണ്ടതെന്ന്   ജോജി തോമസ് അനുസ്മരിച്ചു.

ഒന്നിച്ച് നടക്കുന്നതും പരസ്പരം മനസിലാക്കുന്നതുമാണ് ഐക്യം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാർപാപ്പ പഠിപ്പിച്ചതായി  റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ.ആനി പോൾ  അഭിപ്രായപ്പെട്ടു.2015 ൽ മാർപാപ്പ ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ടതും ആനി പോൾ ഓർമ്മിച്ചു.

യേശുവിന്റെ യഥാർത്ഥ അനുയായി ആയി ഭൂമിയിലെത്തിയ വിശുദ്ധൻ എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയൽ (എഡിറ്റർ, ദീപിക) ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം മ്യാന്മറിലും ബംഗ്ലാദേശിലും യാത്ര ചെയ്തതും ആശ്ലേഷം ഏറ്റുവാങ്ങിയതുമായ നിമിഷങ്ങൾ അദ്ദേഹം  ഓർമ്മിച്ചു. മ്യാൻമറിലെ അഭയാർത്ഥിപ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ അവിടം സന്ദർശിക്കുന്നതിലെ സൈനികവൃത്തങ്ങളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് അവിടെ ചെന്ന് അഭയാർത്ഥികൾക്കുവേണ്ടി മാർപാപ്പ  സംസാരിച്ചതും അദ്ദേഹം പരാമർശിച്ചു. ക്രിസ്ത്യൻ സമൂഹം കുറവായിരുന്നിട്ടും ലക്ഷക്കണക്കിനാളുകൾ മാർപാപ്പയുടെ വാക്കുകൾ കേൾക്കാൻ ബംഗ്ലാദേശിലും മ്യാന്മറിലും എത്തിയത് മതാതീതമായ അദ്ദേഹത്തിന്റെ കരുതലാണ് വിളിച്ചോതുന്നത്.

ലോകസമാധാനത്തിനായി പോരാടിയ വ്യക്തി എന്നാണ് ഫാ.മാത്യു കോയിക്കൽ മാർപാപ്പയെ അനുസ്മരിച്ചത്.

ഫ്രാൻസിസ് മാർപാപ്പ എന്ന ചരിത്രത്തോടൊപ്പം ജീവിക്കാൻ കഴിഞ്ഞതാണ് സാധാരണക്കാരായ നമ്മളുടെ ഭാഗ്യമെന്ന് ടോം കുര്യാക്കോസ് (അസ്സോസിയേറ്റ് എഡിറ്റർ,ന്യൂസ് 18) പരാമർശിച്ചു. വത്തിക്കാനിലെ റെസ്റ്റോറന്റിൽ ആളുകൾക്ക് ഭക്ഷണം വിളമ്പുന്ന പോപ്പിന്റെ ചിത്രം അദ്ദേഹത്തിന്റെ വിനയം വിളിച്ചോതുന്നുവെന്നും ടോം കുര്യാക്കോസ് പറഞ്ഞു.

വത്തിക്കാനിൽ പോയി മാർപാപ്പയെ കണ്ടതിന്റെ ഓർമ്മകൾ യു.എ.നസീർ പങ്കുവച്ചു. കേരളജനതയോട് പ്രത്യേക സ്നേഹം മാർപാപ്പ  പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം അനുസ്മരിച്ചു.
യേശു ക്രിസ്തുവുമായി ജീവിതത്തിലും മരണത്തിലും  മാർപാപ്പയ്ക്ക് സാമ്യമുണ്ടായിരുന്നെന്ന് മധു കൊട്ടാരക്കര (ഹെഡ്,24 യുഎസ്എ)അഭിപ്രായപ്പെട്ടു. ഉയിർപ്പുപെരുന്നാൾ വരെയും തന്റെ വിശ്വാസികൾക്ക് അഭിവാദ്യം അർപ്പിച്ചിട്ടാണ് മാർപാപ്പ ലോകത്തോട് വിടപറഞ്ഞത്.
ട്രഷർ ജോയി ചാക്കപ്പൻ  ഏവർക്കും നന്ദി രേഖപ്പെടുത്തി. 
 

Join WhatsApp News
Trichur Rapel 2025-04-29 05:39:06
മാർപാപ്പ വളരെ സിമ്പിൾ ഹംപിൾ മനുഷ്യനായിരുന്നു, മരിക്കുമ്പോൾ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ വെറും 100 ഡോളർ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് പറയുന്നു. ഇവിടെ അനുശോചിക്കുന്ന മത രാഷ്ട്രീയ നേതാക്കന്മാർ, കുറച്ചെങ്കിലും ഒരു 1% എങ്കിലും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കണം. എന്നാൽ പറയും ഇത് അനുശോചനമാണ്. അല്ലാതെ ചുമ്മാ പൊള്ളയായ വാക്കുകൊണ്ട് എന്ത് അനുശോചനമാണ് നിങ്ങൾ ചെയ്യുന്നത്. ഇതിൽ മിക്കവരും അതീവ ആഡംബരമായി ജീവിക്കുന്നവരാണ്. പ്ലെയിനിൽ ഫസ്റ്റ് ക്ലാസിൽ, മുന്തിയ ഭക്ഷണം, മുന്തിയ റെസ്പെക്ട് കമാൻഡിങ്-Respect Commanding persons, വിശ്വാസികളെ പാവങ്ങളെ ഭരിക്കുന്നവർ ചൂഷണം ചെയ്ത് കഴിയുന്നവർ. ഇവരുടെയൊക്കെ മുമ്പിൽ നമ്മൾ ഒരു ചെറിയ അർഹതയുള്ള ഒരു പെർമിറ്റിന് ഒരു കുറിക്ക് ചെന്നാൽ ഇവരൊക്കെ നമ്മളെ ദിവസം തോറും വട്ടം കറക്കം. അതിനാൽ മാർപാപ്പ ഒരു ദശാംശം എങ്കിലും നിങ്ങൾ ഫോളോ ചെയ്യുക അതാണ് ശരിയായ അനുശോചനം. ഞാൻ ഇത്രയും പറയുന്നതിൽ എന്നോട് ക്ഷമിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക