Image

മാര്‍പാപ്പയുടെ സ്‌നേഹം ദൈവതുല്യവും പാകിസ്താന്റെ രീതി സാത്താന്റേതുമെന്ന് ബേബി മണക്കുന്നേല്‍

Published on 01 May, 2025
മാര്‍പാപ്പയുടെ സ്‌നേഹം ദൈവതുല്യവും പാകിസ്താന്റെ രീതി സാത്താന്റേതുമെന്ന് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: ലോകത്തെ കടുത്ത ദുഖത്തിലാഴ്ത്തിലാഴ്ത്തി വിടചൊല്ലിയ ഫ്രാന്‍സിസ് മാര്‍പാപ്പ ശാശ്വത സ്‌നേഹത്തിന്റെ പര്യായമായിരുന്നുവെങ്കില്‍ അയല്‍പക്കത്തിരുന്ന് ഇന്ത്യയില്‍ ഭീകരാക്രമണം അഴിച്ചുവിടുന്ന പാകിസ്താന്‍ സാത്താന്റെ രാഷ്ട്രമാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ഫോമാ സതേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്റ്റേജ് ഷോ ആയ 'മര്‍ക്വീ'യുടെ വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചും പാകിസ്താന്‍ ഇന്ത്യയില്‍ നടത്തുന്ന ഭീകരാക്രമണത്തെ അപലപിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകജനതയെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി കൃപാകടാക്ഷം ചൊരിയുകയും യേശുക്രിസ്തുവിന്റെ പാതയിലൂടെ ഇടറാതെ നടക്കുവാന്‍ കരുത്ത് നല്‍കുകയും ചെയ്ത, സമാധാനത്തിന്റെ അപ്പോസ്തലനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. എളിയ ജീവിതം നയിക്കുമ്പോഴും നിലപാടുകളില്‍ ഉറച്ചുനിന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മാനവികതയുടെ ഉദാത്ത മാതൃകയായിരുന്നു. യുദ്ധങ്ങളെും സംഘര്‍ഷങ്ങളും ഇല്ലാത്ത ഒരു സുന്ദര ലോകം സ്വപ്നകണ്ടിരുന്ന മാര്‍പാപ്പ തെളിച്ച വഴിയിലൂടെ സഞ്ചരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണെന്നും ഫോമാ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മാര്‍പാപ്പയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും ദൈവസന്നിധിയിലെത്തിയ അദ്ദേഹത്തിന്റെ കൃപ നമ്മിലുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു.

അതേസമയം ജമ്മുകാശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസരണ്‍ സന്ദര്‍ശിക്കാനെത്തിയ മലയാളിയും വിദേശീയരും ഉള്‍പ്പെടെ നിരപരാധികളായ 26 വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരാക്രമണത്തെ ബേബി മണക്കുന്നേല്‍ അപലപിച്ചു. 2019 ഫെബ്രുവരി പതിനാലാം തീയതി, ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ മനുഷ്യബോംബ് ആക്രമണത്തിന് ശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും മാരകമായ ആക്രമണമാണിത്. മനുഷ്യത്വത്തിനുനേരെയുള്ള ഈ വെടിയുതിര്‍ക്കലിനെതിരെ ഇന്ത്യ പാകിസ്താനെതിരെയുള്ള യുദ്ധത്തിന് സര്‍വസജ്ജമാണ്. പാക് ഭീകരവാദത്തെ ചെറുക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരും ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയമാണിതെന്നും മണക്കുന്നേല്‍ വ്യക്തമാക്കി.

ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫണ്ട്‌റെയ്‌സിങ് പ്രോഗ്രാമായ 'മര്‍ക്വീ' ആസ്വദിക്കാന്‍ 1200-ലധികം പേര്‍ എത്തിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക