Image

പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)

Published on 05 May, 2025
പുഷ്ക്കരമുല്ല (മാതൃദിന പതിപ്പിലേക്കുള്ള രചന: സിന്ധു ടിജി)

ആശാട്ടിക്ക് വിശ്വനാഥനോട് സ്നേഹവും സഹതാപവും ചേർന്ന പ്രത്യേക ഇഷ്ടമായിരുന്നു.

"വിശ്വൻകുട്ടീ " എന്ന വിളിയിൽ അതെല്ലാമുണ്ടായിരുന്നു.

ഉപരിപഠനത്തിനായി മകനെ വിദേശത്തേക്ക് യാത്രയാക്കിയ ശേഷം തിരിച്ചെത്തി ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ അകലങ്ങളിലേക്ക് മിഴിയയച്ച് നിൽക്കവേ, അസ്വസ്ഥജനകമായ ഒട്ടേറെ ചിന്തകൾക്കിടയിലേക്ക് ഒരു നനുത്ത സ്പർശം പോലെ ആശാട്ടിയുടെ ഓർമ്മ കടന്നു വന്നതെങ്ങനെയെന്ന് വിശ്വനാഥന് മനസ്സിലായില്ല.

എയർപോർട്ടിൽ നല്ല തിരക്കുണ്ടായിരുന്നു.മൂത്ത മകൻ ഗോകുൽ ചെക്ക് ഇൻ ചെയ്യുന്നതിനായി ഓരോ ടേബിളുകളും കടന്ന് നടന്നകന്ന നിമിഷങ്ങളിൽ, കാണാമറയത്തേക്ക് എത്തുന്നതിനു മുൻപ് തിരിഞ്ഞുനിന്നൊരു കൈവീശൽ ,ഒരു നിറകൺ ചിരി! അതയാൾ പ്രതീക്ഷിച്ചിരുന്നു.. അതുണ്ടായില്ല. ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങുന്ന അവൻ്റെ കണ്ണുകളിൽ പുതിയ ലോകത്തിൻ്റെ കാഴ്ചകൾ തിളങ്ങുന്നുണ്ടായിരുന്നു.

ആശുപത്രിയിൽ അടിയന്തരമായി എത്തേണ്ട ഡോക്ടറുടെ പിരിമുറുക്കവുമായി ഭാര്യ. തൻ്റെ മൊബൈൽ സാമ്രാജ്യത്തിൽ വിഹരിക്കുന്ന ഇളയ മകൻ.

ആശുപത്രിയിൽ ഭാര്യയെ ഡ്രോപ്പ് ചെയ്ത് നഗര മധ്യത്തിലെ ഫ്ലാറ്റിൽ എത്തും വരെ ആരും ഒന്നും സംസാരിച്ചില്ല. ഒമ്പതാം നിലയിലെ ഫ്ലാറ്റിലേക്ക് ലിഫ്റ്റിൽ പോകുമ്പോഴും ഇളയവൻ മൊബൈൽ സ്ക്രീനിൽ കുടുങ്ങിക്കിടന്നു.

ബാൽക്കണിയിൽ നല്ല കാറ്റുണ്ട്. താൻ കണ്ടിട്ടില്ലാത്ത തൻ്റെ അമ്മക്ക് ആശാട്ടിയുടെ മുഖമാണ്.

അമ്മ...അമ്മ...അമ്മയ്ക്കു വേണ്ടി കൊതിച്ചപ്പോഴൊക്കെയും ആശാട്ടിയിലാണ് ആശ്വാസം കണ്ടത്.
ആശാട്ടിയുടെ സ്പർശനം അയാൾക്ക് ഒരു നിമിഷം അനുഭവപ്പെട്ടു.തന്നെ മടിയിലിരുത്തി ചൂണ്ടുവിരലിൽ പിടിച്ച് തരിമണലിൽ "അമ്മ" എന്നെഴുതിപ്പിച്ചപ്പോൾ പൊട്ടിക്കരഞ്ഞത് അയാളോർത്തു. ചേർത്തു പിടിച്ച് നെറുകയിൽ ഉമ്മവച്ച ആശാട്ടിയുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.
വിശ്വനാഥൻ തൻ്റെ ചുണ്ടുവിരലിൽ ചുംബിച്ചു.

കട്ടപിടിച്ച ഇരുട്ടിൻ്റെ തിരശീലയിൽ ജനിച്ചു വളർന്ന ഗ്രാമം തെളിഞ്ഞുവരുന്നു. അവിടെ അയാളൊരു കൗമാരക്കാരനായി .പ്രീഡിഗ്രിക്ക് ശേഷം പട്ടണത്തിലെ കോളേജിൽ ചേരുന്നതിനായുള്ള യാത്ര.

ഇരുവശവും പച്ചവിരിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള റോഡ്. അമ്മയുടെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ മൂത്ത ചേച്ചി കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു. ബസ്സിൻ്റെ ഇരമ്പൽ ശബ്ദം അടുത്തു വന്നപ്പോഴാണ്
അച്ഛൻ വലിയ ബാഗ് തന്നെ ഏൽപ്പിച്ചത്. അതിന് ഒരു കുടുംബത്തിൻറെ മുഴുവൻ പ്രതീക്ഷകളുടെയും ഭാരമുണ്ടായിരുന്നു. അച്ഛൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു. ബസ് കാഴ്ചയിൽ നിന്നും മറയുന്നത് വരെ അച്ഛൻ വഴിയരികിൽ കൈവീശി നിൽപ്പുണ്ടായിരുന്നു.

രാവേറെ വൈകിയിരിക്കുന്നു. ദൂര ക്കാഴ്ചകൾക്ക് വൈദ്യുതി ദീപങ്ങളുടെ തിളക്കം.ഇളംകാറ്റിൽ ചലിക്കുന്ന ഓർമ്മ ചിത്രങ്ങൾ.

ഫ്ലാറ്റിൽ അയാൾക്ക് ആശ്വാസമായ ഏക സ്ഥലം ഈ ബാൽക്കണിയാണ് . അങ്ങ് ദൂരെയുള്ള പച്ചപ്പിനിടയിൽ വിശ്വനാഥൻ തൻ്റെ ഗ്രാമത്തെ കണ്ടെടുക്കാൻ ശ്രമിക്കും. ഇളം കാറ്റിന്റെ ചിറകേറി എങ്ങുനിന്നോ എത്തുന്ന, എന്തെന്നറിയാത്ത, എന്നാൽ സുപരിചിതമായൊരു ഗന്ധം അയാളിലെ പച്ച മനുഷ്യനെ ഉണർത്തും.അപ്പോഴെല്ലാം മുക്ക് ആവുന്നത്ര വിടർത്തി ആ മണം തന്നിലേക്ക് ആവഹിക്കുക അയാളുടെ പതിവായിരുന്നു.


ദീർഘകാലത്തെ പ്രവാസത്തിൻ്റെ ശേഷിപ്പായ സമ്പാദ്യം കൊണ്ട് കുടുംബഓഹരി കിട്ടിയ സ്ഥലത്ത് ഗ്രാമാന്തരീക്ഷത്തിൽ ഒരു വീടായിരുന്നു അയാളുടെ സ്വപ്നം. അച്ഛനുമമ്മയും ഉറങ്ങുന്ന മണ്ണിൽ.

ഭാര്യയുടെ ജോലി സൗകര്യവും മക്കളുടെ പഠന സൗകര്യവും നോക്കി വാങ്ങിയ ഫ്ലാറ്റാണ്. എല്ലാ ആഡംബരങ്ങളുമുള്ള ഫ്ലാറ്റ്. ഹോസ്പിറ്റലിനും വീടിനുമിടയിൽ ഒരു യന്ത്രം പോലെ ,വിരസ ദിവസങ്ങളുടെ ആവർത്തനവുമായി ഭാര്യ.ഈ നാട് തനിക്ക് പറ്റിയതല്ലെന്നു പറഞ്ഞ് അക്കരപ്പച്ച തേടി കടൽ കടന്ന മകൻ.ഇളയ മകനും സ്വപ്നം കാണുന്നത് വിശാലമായ ആ കാശമാണ്.
ഇപ്പോഴേ ആരവമൊഴിഞ്ഞ ഈ വീട് ഒരു ആളില്ലാ വീടായി മാറുന്നതിനേപ്പറ്റി അയാൾ നെടുവീർപ്പോടെ ഓർത്തു. ജീവിതം ഇത്ര വിരസമാകുമെന്ന് കരുതിയിരുന്നില്ല. മടുപ്പിക്കുന്ന ഒറ്റപ്പെടൽ.


തങ്ങളെ നാലുപേരേയും ഒരുമിപ്പിക്കുന്ന എന്തോ ഒന്നിനായി അയാൾ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. കിട്ടാവുന്ന പൂച്ചെടികൾ എല്ലാം വാങ്ങി ഉള്ളിലും ബാൽക്കണിയിലും ഒരു പച്ചപ്പിനായി അയാൾ ശ്രമിച്ചു. ഈ ഫ്ലാറ്റിൽ എന്തോ ഒന്നിന്റെ കുറവ്.
എന്താണത്?
തന്നെ തേടിയെത്തുന്ന ആ പരിചിത ഗന്ധം.ആ ഗന്ധം തേടി അയാൾ വെയിലാളുന്ന പകലുകളിൽ അലയുമായിരുന്നു.

വിശ്വനാഥൻ ബാൽക്കണിയിൽ നിന്നും അകത്തേക്ക് കയറി.ഡൈനിംങ് ടേബിളിൽ ജോലിക്കാരി പാകം ചെയ്ത് ചൂടാറാത്ത പാത്രത്തിൽ അടച്ചു വച്ചിരിക്കുന്ന ഭക്ഷണം.ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ച് ബെഡ്റൂമിലേക്ക് നടന്നു.വിശപ്പ് കെട്ടുപോയിരിക്കുന്നു.

പിറ്റേന്ന്,ഒരു വിരസ  ദിവസത്തിന്റെ ആലസ്യം കുടഞ്ഞെറിഞ്ഞ് ശക്തമായൊരുൾ പ്രേരണയാൽ വിശ്വനാഥൻ കാറിൽ കയറി തൻ്റെ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. അതിരാവിലെയുള്ള പതിവില്ലാത്ത യാത്ര എങ്ങോട്ടെന്ന് ആരു ചോദിച്ചില്ല. ഭാര്യ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞുള്ള പതിവ് ഉറക്കത്തിൽ കുരുങ്ങിയപ്പോൾ മകന്റെ കൈകളും കണ്ണുകളും മൊബൈലിന്റ സെർച്ച്‌ ഓപ്ഷനിൽ പുതിയ കാഴ്ചകളിലേക്ക് തോണ്ടിയിറങ്ങുന്നു.

പതിവിലും വേഗത്തിലാണ് കാറോടിക്കുന്നതെന്ന് അയാൾക്ക് തോന്നി.കാർ ഗ്രാമാതിർത്തിയും പിന്നിട്ട് ഒരു ചെറിയ വീടിനു മുന്നിലെ പൂമരത്തണലിൽ നിന്നു. നിറയെ പൂക്കളുമായി വസന്തം തീർത്തു നിൽക്കുന്ന പുഷ്ക്കര മുല്ല.

ആണ്ടിലൊരിക്കൽ പുഷ്പിക്കുകയും നിൽക്കുന്ന പ്രദേശമാകെ സുഗന്ധം പരത്തുകയും ചെയ്യുന്ന ചെടി.ഇലകൊഴിയുന്ന ഞെട്ടിൽ നിന്നും പുമൊട്ടുകൾ പിറവി കൊള്ളുന്ന അത്ഭുതം!

വിശ്വനാഥൻ പുറത്തിറങ്ങി.ഒരു പിടി മുല്ലപ്പൂക്കൾ ബോണറ്റിൽ വീണു തെറിച്ചു. തന്നെ മനുഷ്യനാക്കുന്ന പരിചിത ഗന്ധമേതെന്ന തിരിച്ചറിവിൽ അയാൾ ഒരു ജേതാവിനേപ്പോലെ ചില്ലകളിലേക്ക് കണ്ണുകൾ ഉയർത്തി. നിറയെ പൂക്കൾ.

ആശാട്ടിയുടെ വീട് ! താൻ ആദ്യാക്ഷരം കുറിച്ച ,ചിന്തം വരച്ച അതേ വീട്.
അയാളുടെ നാവിലെ രുചി മുകുളങ്ങൾ ഉണർന്നു .അവൽ, ശർക്കര, പഴം.... ആശാട്ടിയുടെ സ്നേഹം കൂടി പകർന്ന്...

കാറിൻ്റെ ശബ്ദം കേട്ട് ആശാട്ടിയുടെ മകൻ ,തൻ്റെ സഹപാഠി കൂടിയായ പ്രഭാകരൻ. "ആരാ…"

പ്രഭാകരന് വിശ്വനാഥനെ തിരിച്ചറിയുവാൻ കുറച്ച് സമയം വേണ്ടിവന്നു.

"ആശാട്ടി?…അയാളുടെ കണ്ണുകൾ ചോദ്യഭാവത്തിൽ പ്രഭാകരനിൽ തങ്ങി നിന്നു.

'' വരൂ "പ്രഭാകരൻ മുന്പേ നടന്നു. വീടിന്റെ പിന്നാംപുറത്ത് സിമന്റ്‌ അടർന്ന തറയിലെ തണുപ്പിൽ ആശാട്ടി. ചുറ്റും ചിതറി കിടക്കുന്ന ചൂ ട്ടിന്റെ കഷ്ണങ്ങൾ. ഈർക്കിൽ ചീന്തുന്ന തിരക്കിലാവാം തങ്ങളുടെ കാൽപെരുമാറ്റം കേൾക്കാത്തത് എന്നയാൾ കരുതി.

"അമ്മക്ക് ചെവി അല്പം പുറകോട്ടാ" പ്രഭാകരൻ പറഞ്ഞു.

"ആരോഗ്യത്തിന് കുറവൊന്നുമില്ല, ഒരു നേരം അടങ്ങി ഇരിക്കില്ല. അമ്മയും അവളു തമ്മിൽ ചേരില്ല". പ്രഭാകരന്റെ ഒച്ച ഇടറി.

....എനിക്കാണേൽ നാലു നേരം മരുന്ന് കഴിക്കണം.കുടുംബകാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്. രണ്ടാളും തമ്മിൽ കീരിം പാമ്പും പോലെയാണ്. ഒരു സ്വസ്ഥതയുമില്ല ആരെ ഞാൻ വേണ്ടെന്ന് വക്കണം?എന്റെ അമ്മയെയോ? അതോ എന്റെ മക്കളുടെ അമ്മയെയോ? പ്രഭാകരൻ ഒരു നീണ്ട ചോദ്യമെറിഞ്ഞു നിശബ്ദനായി.

വിശ്വനാഥൻ തന്റെ കൈകാലുകളിലേക്ക് നോക്കി.ആശാട്ടി അക്ഷരങ്ങൾക്കൊപ്പം പതിപ്പിച്ചു വച്ച നുള്ളൽ പാടുകളിൽ സ്നേഹം പനിച്ചു വരുന്നു.

ഫ്ലാറ്റിലെ പച്ചത്തുരുത്തിൽ ഒരു പുഷ്കരമുല്ലക്ക് കൂടി ഇടമുണ്ടെന്നയാൾ തിരിച്ചറിഞ്ഞു.ഗ്രാമവിശുദ്ധിയിൽ വേരാഴ്ത്തി വളർന്ന പൂമരത്തിന് നഗര സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനാകുമോ?

" പ്രഭാകരാ ... ആശാട്ടിയമ്മയെ എനിക്ക് തരുമോ ''?അയാളുടെ ആകുലചിന്തകളെ ഭേദിച്ച് ഒരു ശബ്ദം പുറത്തേക്ക് വന്നു.

" അത് ... വേണ്ട.. എൻ്റെ അമ്മ.. " പ്രഭാകരൻ്റെ വാക്കുകളെ സങ്കടം മുറിച്ചു.

" ഞാൻ നോക്കാം .. നമ്മുടെ അമ്മയായി "പ്രഭാകരനെ കാര്യങ്ങൾ മനസ്സിലാക്കി എങ്ങിനെയും ആശാട്ടിയെ കൊണ്ടുപോകാൻ അയാൾ ഉറപ്പിച്ചിരുന്നു.

ആശാട്ടി വലിയ ആത്മസംഘർഷത്തിലായിരുന്നു. വിശ്വൻകുട്ടിയുടെ ആത്മാർത്ഥമായ ക്ഷണം മകൻ്റെ ദൈന്യതയാർന്ന മുഖം.നാലു നേരത്തെ മരുന്ന് വാങ്ങിത്തരാനുള്ള കഴിവു പോലും അവനില്ല.എങ്ങോട്ടെങ്കിലും ഒന്ന് പോയി തരാമോ? ദേഷ്യം വരുമ്പോൾ മരുമോളുടെ വാക്കുകൾ.

" വിശ്വൻകുട്ടീ...'' ഘനീഭവിച്ച മൗനത്തിലേക്ക് ആശാട്ടിയുടെ ശബ്ദo.ആ വിളിയിൽ എല്ലാമുണ്ടായിരുന്നു.

മടക്കയാത്രയിൽ അയാൾ ഒരു കൊച്ചു കുട്ടിയേപ്പോലെ ഉത്സാഹവാനായിരുന്നു. ഫ്ലാറ്റിൻ്റെ പാർക്കിംങ് ഏരിയായിൽ കാർ നിർത്തിയപ്പോൾ സെക്യൂരിറ്റി ഓടി വന്ന് ഡോർ തുറന്നിട്ട് ചോദിച്ചു.

"സാർ ,ഇന്ന് വലിയ സന്തോഷത്തിലാണല്ലോ?

അതെ,നിറഞ്ഞ ചിരിയോടെ വിശ്വനാഥൻ ഡോർ തുറന്നു.പുതിയ ലോകത്തേക്ക് വിസ്മയത്തോടെ കൺതുറന്ന് ആശാട്ടി!

വിശ്വൻകുട്ടിയുടെ ആശാട്ടിയമ്മ

പ്രിയപ്പെട്ടതും പരിചിതവുമായ ഒരു ഗന്ധം അവിടമാകെ വ്യാപിക്കുന്നു.

പുഷ്ക്കരമുല്ലയുടെ ഗന്ധം!

By സിന്ധു ടിജി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക