Image

കാലനോട് കളിക്കരുത് (നമുക്ക് ചുറ്റും - 8: സുധീർ പണിക്കവീട്ടിൽ )

Published on 08 May, 2025
കാലനോട് കളിക്കരുത്  (നമുക്ക് ചുറ്റും - 8: സുധീർ പണിക്കവീട്ടിൽ )

ചത്താൽ മതിയായിരുന്നു എന്ന് വിഷമം വരുമ്പോൾ തന്നത്താൻ പറയുകയും  പോയി ചത്തൂടെ എന്ന് നമ്മൾ അരുതാത്തത് എന്തെങ്കിലും ചെയ്യുമ്പോൾ സമൂഹവും പറയുമ്പോഴും ജീവിക്കാനുള്ള ആശ എല്ലാവരിലുമുണ്ടെന്നാണ് സത്യം. ആത്മഹത്യ ചെയ്യുന്നവരിൽ പോലും. വാസ്തവത്തിൽ അവർ ജീവിതത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് സ്വയം മരണം പൂകുന്നത്.ഒരു ഹിന്ദി സിനിമയിലെ ഡയലോഗ് ഇങ്ങനെയാണ്.  “ജീനെ കി അർജു മേ മരെ ജാ രഹെ ഹേ ലോഗ് മർ നേ കി അർജു മേ ജിയാ ജാ രഹാ ഹും മേ.”. ജീവിക്കാനുള്ള ആഗ്രഹത്തിൽ മനുഷ്യർ മരിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കാനുള്ള ആഗ്രഹത്തിൽ ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നു.

ഹിന്ദുമതവിശ്വാസപ്രകാരം യമദൂതന്മാർ പോത്തിന്റെ പുറത്ത് വന്നു മനുഷ്യരെ കയറുകൊണ്ട് കെട്ടി പരലോകത്തേക്ക് കൊണ്ടുപോകുമെന്നാണ്. കുട്ടിക്കാലത്ത് പ്രായമായവർ മരിക്കുമ്പോൾ യമദൂതൻ അല്ലെങ്കിൽ കാലൻ വന്ന വഴിയും കാലൻ പോയ വഴിയുമൊക്കെ അറിയാൻ വളരെ കൗതുകം തോന്നിയിരുന്നു. മുതിർന്നവരോട് ചോദിച്ചാൽ കുട്ടികൾ അതൊന്നും അറിയേണ്ടെന്ന മറുപടിയാണ്. അമേരിക്കയിൽ വന്നപ്പോൾ ഹാലോവീൻ ദിവസം വീട്ടിൽ ഒറ്റക്കായിരുന്നപ്പോൾ കാലനെ പറ്റി ആലോചിച്ച് കഥയുണ്ടാക്കി. കഥയിൽ കാലൻ  എന്നെ കൊണ്ടുപോകുന്നതാണ്. അത് വായിച്ച് നിർദോഷിയായ ഒരു പരിചയക്കാരൻ എന്നോട് ചോദിച്ചു സുധീറേ ആ കഥയിൽ എഴുതിയത് സത്യമാണോ എന്ന്. സത്യമെങ്കിൽ സംസാരിക്കാൻ ഞാനുണ്ടാകില്ലെന്നു ആ പാവം ആലോചിച്ചില്ല. കൂടെ പഠിച്ച ഒരു കൂട്ടുകാരി പെൺകുട്ടികൾക്കുള്ള കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു. എപ്പോഴും  ഗൗരവ മുഖം മൂടി വച്ച് നടക്കുന്ന ബുദ്ധിജീവിയാണ്. ഞാൻ എഴുതുന്നതൊക്കെ വായിക്കാറുണ്ട്. എഴുത്തിൽ പ്രണയസുധ കൂടുന്നു. അധികമായാൽ അമൃതും വിഷം. എന്നാണു മൂപ്പരുടെ പരാതി. അവർ കാൽപ്പനിക പ്രസ്ഥാനത്തിന്റെ വക്താവാണെങ്കിലും. മൂപ്പർക്ക് ഷുഗറിന്റെ കംപ്ലയിന്റ് ഉണ്ട്. അതുകൊണ്ട്  മധുരം അല്ലെർജിയാണ്. ദൈവം മനുഷ്യന്റെ രക്തത്തിൽ പഞ്ചസാര നൽകിയത് ജീവിതം മധുരതരമാക്കാനാണു. അത് ഉപയോഗിക്കാതെ സൂക്ഷിച്ചുവച്ചാൽ മധ്യവയസ്സോട് അടുക്കുമ്പോൾ ദോഷമായി വരും. ടീച്ചർ അതൊക്കെ എടുത്ത് ഉപയോഗിക്കു എന്ന് പറയുമ്പോൾ അവർ ഗൗരവം കളഞ്ഞു ചിരിക്കാറുണ്ട്. എന്നാലും എപ്പോഴും ആധികാരികമായി ഉപദേശിക്കലാണ് മൂപ്പരുടെ രീതി. കാലനെപ്പറ്റി പല കഥകളും അവരോട് പറയുമ്പോൾ അവർ പറയും കാലനോട് കളിക്കരുത്. കാലൻ ഒരു പെണ്ണായിരുന്നെങ്കിൽ നിന്റെ അടവൊക്കെ അവളുടെ അടുത്ത് നടന്നേനെ. ഇത് കണ്ടാൽ കാലൻ എന്ന് പറയാറില്ലേ അതേപോലുള്ള രൂപമാണ്.   സൂക്ഷിക്കു മോനെ..എപ്പോഴാണ് നിന്റെ കഴുത്തിൽ കയറു വീഴുക എന്നറിയില്ല.  അവരുടെ പേര് സാവിത്രിയെന്നായിരുന്നതുകൊണ്ട് ചോദിച്ചു കാലന്റെ പുറകെ പോയി ആത്മാവ് തിരിച്ചു വാങ്ങാനറിയുന്നവളല്ലേ സാവിത്രി. കാലൻ അഥവാ എന്നെ നോട്ടമിട്ടാൽ കൂടെ പഠിച്ചവൻ എന്ന പരിഗണനയിൽ രക്ഷിച്ചുടെ. ആ ശക്തി കെട്ടിയോന്റെ ജീവൻ രക്ഷിക്കാൻ മാത്രം. നിന്നെ രക്ഷിക്കാൻ കഴിയില്ല. നീ കാലനെപ്പറ്റി എഴുതുന്നതും എന്തിനു ഓർക്കുന്നതും മതിയാക്കിക്കോ. മരിക്കാൻ ഭയമൊന്നുമില്ലായിരുന്നു. എന്നാലും സാവിത്രി ടീച്ചറുടെ ഉപദേശം വിശ്വാസങ്ങളെ ഒന്ന്  ഇളക്കി.  രാത്രി ഉറങ്ങുന്നതിനുമുമ്പ് മുത്തശ്ശി ശീലിപ്പിച്ച പോലെ പ്രാർത്ഥിച്ചു. ഭാര്യയുടെ പേര് സാവിത്രിയെന്നല്ലല്ലോ  എന്നാലോചിച്ച് വിഷമിച്ചു. സാവിത്രിയെന്നാണെങ്കിൽ കാലൻ  ആ ഭാഗത്തേക്ക് വരില്ലെന്നറിയാം.

സാവിത്രി സംസാരിച്ചത് ഫോണിൽ കൂടി ആയിരുന്നെങ്കിലും കണ്ണടച്ചപ്പോൾ അവൾ ഒരു ദേവിയെപോലെ മുന്നിൽ നിൽക്കുന്ന പോലെ തോന്നി. ഭാര്യയോട് ചേർന്ന് കിടന്നു. കാമദേവൻ അമ്പും വില്ലുമായി ഓടിക്കിതച്ചെത്തി. നാളെ വാ എന്ന് പറഞ്ഞു അങ്ങേരെ ഒഴിവാക്കി. പൂനിലാവ് ജന്നൽ വഴി മുറിയിലേക്ക് ഒഴുകുന്നുണ്ട്. ജന്നലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഭൂമി അഴകിൽ കുളിച്ച് നിൽക്കുന്നു. വയലാർ പാടിയ പോലെ.."പൂമണം പരക്കുമ്പോൾ പിറകെ പിറകെ നക്ഷത്രകതിർ കൂന്തലിൽ അണിയും യക്ഷികൾ രാത്രിയിൽ എത്തും അവർ മണ്ണിലെ മനുഷ്യരെ മന്മഥ കഥയിലെ മന്ത്രം ചൊല്ലി മയക്കു”ന്ന മാദകരാവു.  കാലന് വരാൻ പറ്റിയ അന്തരീക്ഷമല്ല.  അതുകൊണ്ട് ധൈര്യം തോന്നി. എന്നാലും അർജുനന്റെ പത്തുപേരുകൾ ഓർത്തുകിടന്നു. 

അപ്പോഴതാ മുന്നിൽ കാലൻ നിൽക്കുന്നു.  ഇയാൾ എങ്ങനെ അകത്ത് കടന്നുവന്നു ചിന്തിച്ച് പുറത്തേക്ക് നോക്കിയപ്പോൾ പോത്ത്  ജന്നലിന്നരുകിൽ നിൽക്കുന്നുണ്ട്. കാലൻ കയർ കൊണ്ട്  എന്നെ കെട്ടി പുറത്തേക്ക് നടന്നു. ഭാര്യയോട് പറയണമെന്നോ അയ്യോ എന്നെ കാലൻ പിടിച്ചെ എന്ന് കരയണമെന്നോ തോന്നിയില്ല.  ഒരു പാവ കണക്കെ കാലന്റെ പുറകെ നടന്നു. കാലൻ ആദ്യം പോത്തിന്റെ പുറത്ത് കയറി. എന്നോട് പുറകിൽ കയറാൻ പറഞ്ഞു. ഹെൽമെറ്റും ബെൽറ്റും ഒന്നും വേണ്ടേ എന്ന ചോദ്യത്തിന് അതൊക്കെ ഭൂമിയിൽ എന്നു കാലൻ. നീ പരലോകത്തേക്ക് പോകയാണെന്നു വളരെ സ്നേഹപൂർവ്വം പറഞ്ഞു. ഭാര്യയോട് യാത്ര പറയേണ്ടേ എന്ന് ചോദിച്ചപ്പോൾ യമൻ പറഞ്ഞു. അവർ നല്ല മയക്കത്തിലാണ്. അന്ന് സാവിത്രിയുമായി വാക്ക് തർക്കമുണ്ടാകയും അവളുടെ ഭർത്താവിനെ വിട്ടുകൊടുക്കുകയും വേണ്ടിവന്നതിനാൽ ഭർത്താക്കന്മാരെ കൊണ്ടുപോകാൻ വരുമ്പോൾ ഞാൻ ഭാര്യമാർക്ക് ഗാഢനിദ്ര കൊടുക്കും. ശല്യമില്ലല്ലോ. നീ യാത്ര പറയാനൊന്നും പോകേണ്ട.

അങ്ങനെ പോത്തിന്റെ പുറത്തിരുന്നു പോകുമ്പോൾ ആകാശത്തിൽ പഞ്ഞികെട്ടുകൾ പോലെ മേഘങ്ങൾ കാറ്റിൽ എങ്ങോട്ടോ സഞ്ചരിക്കുന്നു.. ചിറകുള്ള മാലാഖമാരെപോലെ. അപ്പോഴാണ് ഓർത്തത് പരിചയമുള്ള ഒരു പെന്തകോസ്ത് സഹോദരൻ എത്രയോ തവണ രക്ഷിക്കപ്പെടാൻ ഉപദേശിച്ചു. കയ്യിലെ ചരടുകളും, കഴുത്തിലെ മാലയും മോതിരവുമൊക്കെ മാറ്റിക്കളഞ്ഞാലേ കർത്താവു അടുപ്പിക്കയുള്ളു എന്നദ്ദേഹം പറഞ്ഞത് ഇഷ്ടമായില്ല. എനിക്കെന്റെ ഗുരുവായൂരപ്പനും പിന്നെ മൂവിയും മ്യുസിക്കും പിന്നെ വൃന്ദാവനത്തിലെ ഗോപികമാരെയും ഉപേക്ഷിക്കാൻ മനസ്സില്ലായിരുന്നു.  ഇപ്പോൾ തോന്നുന്നു അന്ന് മതം മാറിയിരുന്നെങ്കിൽ ഈ പോത്തിന്റെ പുറത്തു കയറി പോകേണ്ടി വരുമായിരുന്നില്ല. ഏതോ മാലാഖയുടെ ചിറകിലേറി സമയമാ രഥത്തിൽ സ്വർഗ്ഗയാത്ര ചെയ്യാമായിരുന്നു.  മനുഷ്യർക്ക് ബുദ്ധിയുദിക്കുന്നത് മരിക്കുമ്പോഴായിരിക്കും. അതിനിടയിൽ കാലൻ ഒരു ചോദ്യം. ഭൂമിയിൽ വച്ച് എഴുത്തൊക്കെ ഉണ്ടായിരുന്നു അല്ലെ. എന്നെയും വിട്ടില്ല അല്ലേ? എന്നിട്ട് ഒരു അട്ടഹാസം. കാലന്റെ മീശയുടെ രണ്ടറ്റവും ആ ചിരിയിൽ ഒരു വിശറിപോലെ വിറച്ചു. ആ കാറ്റിൽ ഞാൻ പറന്നുപോകുമെന്നു കരുതി.  പിന്നെ കാലനുമായി നാട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ട് നരകം വരെ എത്തി. അത്രയും ദൂരം കാലനെ കഥകൾ പറഞ്ഞു രസിപ്പിച്ചതിനു കാലൻ നന്ദി പറഞ്ഞു. സാധാരണ മനുഷ്യരെ കൊണ്ടുപോകുമ്പോൾ ഭയങ്കര ബോറടി  ആയിരുന്നത്രേ. നന്ദിസൂചകമായി എന്റെ രചനകൾക്ക് മരണാനന്തര ബഹുമതിയും അവാർഡുകളും ലഭിക്കുമെന്ന് കാലൻ വാഗ്‌ദാനം ചെയ്തു. അപ്പോൾ എവിടെ നിന്നോ ഒരു മണിയടി. നരകത്തിൽ മണിയടിയോ? ഇവിടെ ഏതു ദേവന്റെ അമ്പലമിരിക്കുന്നുവെന്നു ഓർത്ത് കണ്ണ് തുറന്നപ്പോൾ അലാറം ആണ്. ഓ ഞാൻ ഭൂമിയിൽ തന്നെ. നേരം വെളുത്തു. എന്നാലും ആ നരകമൊക്കെ ഒന്ന് നടന്നു കണ്ടിട്ട് കണ്ണ് തുറന്നാൽ മതിയായിരുന്നുവെന്നു തോന്നി.

ശുഭം
 

Join WhatsApp News
Chinchu Thomas 2025-05-08 01:46:23
മരണത്തെ പേടിയില്ലെങ്കിൽ നല്ലതാകും പോത്തിന്റെ മുകളിലെ ആകാശ യാത്ര.വയ്യാതെ കിടക്കുന്നവരുടെ ആകെപ്പാടെയുള്ള യാത്ര
Jayan Varghese 2025-05-08 07:18:29
മതം മാറിയിട്ടൊന്നും വലിയ പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല സർ. ആകാശ മേഘങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആകൽക്കറൂസായുടെ ആത്മാവ്‌ പിടുത്തക്കാരെ വെട്ടിച്ചു സ്വർഗ്ഗത്തിലെത്താൻ കുറെ വിയർക്കും. ഇനി എത്തിപ്പെട്ടാൽ അബ്രഹാമിന്റെയും യിസ്സഹാക്കിന്റെയും യാക്കോബിന്റെയും മടികളിൽ മാറി മാറി ഇരുന്ന് നോക്കാം. അവരുടെ കരിന്താടിയും പിരിയൻ ക്രതാവും കുറേക്കാലം കഴിയുമ്പോൾ മടുക്കും. വിശപ്പില്ല ദാഹമില്ല ഇരവില്ല പകലില്ല സംഗീതമില്ല നൃത്തമില്ല. ഈ ബോറിങ് എന്നൊക്കെപ്പറയുന്നത് എന്താണെന്ന് ശരിക്കും മനസ്സിലാവും. കെടാത്ത തീയും ചാകാത്ത പുഴുവുമായി വെല്ലുവിളിയുടെ സുഖമുയർത്തി നരകം അപ്പോഴും അകലെ നിൽക്കുന്നുണ്ടാവുമെങ്കിലും അടിച്ച വിസാ മാറ്റിയടിപ്പിക്കാൻ വലിയ പാടായിരിക്കും. ജയൻ വർഗീസ്.
ആനന്ദവല്ലി ചന്ദ്രൻ 2025-05-08 09:37:15
ഭാവനാവിളയാട്ടം നന്നായി.
Sudhir Panikkaveetil 2025-05-09 19:08:24
പ്രതികരണങ്ങൾ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക