അമ്മേ നീ യെന്നുമെൻ ഓർമ്മതൻ ക്ഷേത്രത്തിൽ
അണയാതെരിഞ്ഞിടും ദീപമല്ലോ!
ആ ദീപനാളത്തിൽ നിന്നല്ലോ ഞാനമ്മേ
ആദ്യമായ് സ്നേഹം പകർന്നെടുത്തു!
എങ്ങും പ്രകാശം പരത്തിയെരിഞ്ഞിടും
മങ്ങാത്ത നീയാം വിളക്കിലല്ലോ,
ആദ്യമായ് നിൻസ്നേഹമെന്തെന്നറിഞ്ഞതും
ഹൃദ്യമാം സ്നേഹം സ്വദിച്ചതും ഞാൻ!
നീയല്ലേ, യെൻവിരലൂന്നി യെഴുതിച്ചു
നിസ്തുലസ്നേഹത്തിന്നക്ഷരങ്ങൾ!
നിന്നിൽ നിന്നല്ലോ പഠിച്ചൂ ഞാനെന്നമ്മേ,
നിസ്വാർത്ഥ സ്നേഹത്തിന്നാദ്യ പാഠം!
സംശയമെന്തിനു നിന്നുടെ ഹൃത്തടം
സ്നേഹത്തിൻ വറ്റാത്തുറവയല്ലേ?
ആ നീരുറവയിൽ നിന്നുമൊഴുകിടും
പുണ്യ തീർത്ഥം നീയെനിയ്ക്കു നൽകി!
നിൻ ഹൃത്തിലീശ്വരൻ ഈണത്തിൽ പാടിയ
തേനൂറും സംഗീതമല്ലേ സ്നേഹം?
ആ മധുരം നിറഞ്ഞീടും തേൻ തുള്ളി നീ
ആവോളമെൻ നാവിൽ തൊട്ടു തന്നു!
പാർത്തടത്തിങ്കൽ നീയെന്നും തിളങ്ങിടും
പത്തരമറ്റുള്ള തങ്കമല്ലേ?
അന്നു വയമ്പിൽ നീ ചാലിച്ചു തന്നതും
അമ്മേയാ സ്നേഹത്തിൻ തങ്കമല്ലേ?
സുസ്മിതം തൂകി നീ തന്നോരാ പോന്നെന്നിൽ
വിസ്മയിപ്പിക്കും പ്രഭ പകർന്നു!
ആ തിളക്കത്തിൻ പ്രസരത്തിലല്ലയോ
മാതേ, എന്നാത്മാവും ശോഭയാർന്നു?
എന്നും ഞാനെത്രയോ വട്ടമോർമ്മിച്ചിടും
എന്നെ ഞാനാക്കിയ പുണ്യാത്മാവേ,
നിന്നെക്കവിഞ്ഞെനിയ്ക്കാരുണ്ടു നേരുവാൻ
നന്മയും മേൽക്കുമേൽ ഐശ്വര്യവും?
കൽപ്പനയിൽപ്പോലും കാണാൻ കഴിയാത്ത
കല്പദ്രുമമായെൻ ജീവിതത്തിൽ,
നിൽപ്പൂ, പ്രചോദന മേകി നീ യെന്നമ്മേ,
നിൽപ്പൂ നീയെന്നും തണലും നൽകി!
----------------------