Image

അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 08 May, 2025
അമ്മ മനസ്സില്‍ താരാട്ട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

മകനേ, നിനക്കു വേണ്ടി,
അമ്മ മനസ്സില്‍ താരാട്ട്....
അമ്മിഞ്ഞപ്പാല്‍ക്കടലായി,
സ്‌നേഹത്തിരയാല്‍ താരാട്ട്....
നിര്‍വൃതിദായകമായ് ജന്മം,
വാത്സല്യത്തിന്‍ താരാട്ട്....
ദര്‍ശന പുണ്യം വരമായി,
സ്പര്‍ശന മുള്ളില്‍ കുളിരായി,
കൊഞ്ചല്‍ കാതില്‍ ഗീതകമായ്,
ആനന്ദത്തുടിതാരാട്ട്....
അമ്മത്തൊട്ടില്‍ വിട്ടൊരു നാള്‍,
അരുമക്കുഞ്ഞിന് മണ്‍തൊട്ടില്‍;
ഊട്ടിയുറക്കി വളര്‍ത്തിയവള്‍,
കൈകള്‍ പിടിച്ചു നടത്തിയവള്‍,
ആര്‍ദ്രതയോടെ ലാളിച്ച്, 
അക്ഷരദീപം തെളിയിച്ച്,
ജീവിതയാത്രയിലെന്നാളും,
തായ്മരമായി തണലേകി,
മകനേ, നിനക്കു വേണ്ടി,
സുഖദുഃഖത്തിന്‍ താരാട്ട്.....
ക്ഷമയില്‍ സര്‍വം സഹയായി 
കാരുണ്യത്തിന്‍ നിറകുടമായ്,
ത്യാഗത്തിന്‍ വിളനിലമായി,
ഹൃദയവിപഞ്ചിയില്‍ താരാട്ട്....
കാലത്തിന്‍ ഘടികാരത്തില്‍,
പ്രായം പതിനെട്ടായിട്ടും,
മുത്തം തന്നൊരു മുത്തല്ലെ?
പ്രിയപ്പെട്ട നിധിയല്ലെ?
വാക്കുകള്‍ വാക്കത്തികളാക്കി,
വെട്ടിമുറിക്കുന്നവരത്രെ?
മുന്‍ ജന്മത്തിലെ ശത്രുക്കള്‍-
മക്കള്‍, ജനനിക്കീജന്മം;
സാര്‍ത്ഥകമാക്കി, യീചൊല്ല്,
സാഹസമെന്‍ നേര്‍ക്കോ, കഷ്ടം!
നല്‍ക്കണിയേകിയ പൈതല്‍ നീ,
ദുഷ്‌പ്രേരണകള്‍ക്കിരയായി,
നിന്നുണ്മ,യ്ക്കുറവിടമായ,
മാംസളപാത്രമുടയ്ക്കുന്നോ?
ലഹരിയിലുന്മാദം പൂണ്ട്,
കൊലവിളിയോടെ പാഞ്ഞെത്തി,
കലിതുള്ളുന്ന ചെകുത്താനായ്,
ബന്ധം വെട്ടിമുറിയ്ക്കുന്നോ?
എന്തൊരു ദൃശ്യം! ദയനീയം,
നിര്‍ഭയ, മമ്പേ, നിര്‍ഭാഗ്യം;
പെറ്റമ്മ, കൃതിയിവരണ്ടും,
മര്‍ത്ത്യന് മന്നില്‍ സത്യങ്ങള്‍.
എന്‍മിഴിവാതിലടയ്ക്കട്ടെ,
നിശ്ചല വേദി തുറക്കട്ടെ,
സഹനം പട്ടട തീര്‍ക്കട്ടെ,
ജനിമൃതി വിസ്മൃതിയാകട്ടെ;
മകനേ, നിനക്കുവേണ്ടി,
മരണക്കുഴലില്‍ താരാട്ട്....
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക