Image

സുധാകരനെ മാറ്റി, ആന്റോയെ തഴഞ്ഞ് സണ്ണി ജോസഫിനെ കെ.പി.സി.സി പ്രസിഡന്റാക്കിയപ്പോള്‍...(എ.എസ് ശ്രീകുമാര്‍)

Published on 08 May, 2025
സുധാകരനെ മാറ്റി, ആന്റോയെ തഴഞ്ഞ് സണ്ണി ജോസഫിനെ കെ.പി.സി.സി പ്രസിഡന്റാക്കിയപ്പോള്‍...(എ.എസ് ശ്രീകുമാര്‍)


ഒടുവില്‍ കെ.പി.സി.സിക്ക് പുതിയ നാഥനായി. ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്ന ആളെ സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രസിഡന്റാക്കണമെന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്റെ പരിഹാസം ചിലരെ പ്രകോപിപ്പിച്ചെങ്കിലും  സണ്ണി ജോസഫ് എന്ന വ്യക്തിയെ തിരിച്ചറിയാന്‍ പ്രത്യേകിച്ച് ഫോട്ടോ കാണിക്കേണ്ട ആവശ്യമില്ല. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കെ സുധാകരനെ മാറ്റി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിനെ പാര്‍ട്ടി ഹൈക്കമാന്‍ഡാണ് ഇന്ന് വൈകുന്നേരം പ്രഖ്യാപിച്ചത്.

സ്ഥാനമൊഴിയുന്ന കെ സുധാകരനെ രോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി. അതുകൊണ്ട് അപമാനിച്ച് ഇറക്കിവിട്ടില്ലെന്ന് സുധാകരന് ആശ്വസിക്കാം. കെ.പി.സി.സി അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നവരില്‍ മുന്നിലായിരുന്ന ആന്റോ ആന്റണി എം.പിയെ തഴഞ്ഞാണ് സണ്ണി ജോസഫിനെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ ഏറെനാളായി രാഷ്ട്രീയ കേരളം കാത്തിരുന്ന ഇക്കാര്യം അറിയിച്ചത്.

എങ്കിലും അവസാന നിമിഷം വരെ സുധാകരന്‍ കടുത്ത പോരാട്ടത്തിലായിരുന്നു. കെ സുധാകരനെ ചുമതലയില്‍ നിന്ന് മാറ്റരുതെന്നും മാറ്റിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സുധാകരന്‍ പക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും കെ സുധാകരനെ അനുകൂലിച്ച് തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫീസിന് മുന്നില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ''കെ സുധാകരന്‍ തുടരട്ടെ... പിണറായി ഭരണം തുലയട്ടെ...'' എന്ന വാചകമാണ് ഈ ഫ്‌ളക്‌സിലുണ്ടായിരുന്നത്. പാലക്കാട് ഡി.സി.സി ഓഫീസിന്റെ പരിസര പ്രദേശങ്ങളിലും നേരത്തെ സുധാകര അനുകൂല പോസ്റ്ററുകള്‍ കണ്ടിരുന്നു.

താന്‍ രോഗി ആണെന്ന് പറഞ്ഞു പരത്തുന്നുവെന്നും തന്നെ മൂലയ്ക്കിരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും സുധാകരന്‍ ഈയിടെ ആരോപിച്ചിരുന്നു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചിലര്‍ മനപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി പറഞ്ഞാല്‍ ഒഴിയുമെന്നും വ്യക്തമാക്കിയ സുധാകരന്‍, ''പ്രായമല്ല പ്രാപ്തിയാണ് പ്രധാനം...'' എന്ന നിലപാടിലായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ അപ്രതീക്ഷിതമായി പുറത്താക്കിയാണ് 2021-ല്‍ കെ സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കിയത്. കോണ്‍ഗ്രസിനെ സെമികേഡര്‍ പാര്‍ട്ടിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കുമെന്നുമൊക്കെ വെല്ലുവിളിച്ച സുധാകരന്‍ ഹൈക്കമാന്‍ഡിന്റെയും ഗ്രൂപ്പ് നേതാക്കളുടെയും സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വീഴുകയായിരുന്നു.

ഏതായാലും സുധാകരനെ വാഴ്ത്തിക്കൊണ്ടാണ് സണ്ണി ജോസഫ് മാധ്യമങ്ങളെ കണ്ടത്. സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡര്‍ എന്നും അതില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ''കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ ടീം വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സുധാകരന്‍ പിന്തുണ നല്‍കിയിരുന്നു. ഞാന്‍ പ്രസിഡന്റ് ആയാല്‍ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കും എന്നും പറഞ്ഞു...'' എന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

പി.പി തങ്കച്ചന് ശേഷം, അതായാത് 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെ.പി.സി.സിയുടെ തലപ്പത്ത് എത്തുന്ന ക്രിസ്ത്യന്‍ സമുദായക്കാരനാണ് സണ്ണി ജോസഫ്. എന്നാല്‍ സഭയുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണ് കെ.പി.സി.സി പ്രസിഡന്റായി തന്നെ നിയോഗിച്ചതെന്ന ആരോപണങ്ങള്‍ക്ക്, ''ഞാനൊരു മതേതര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണ്. എല്ലാ മതവിശ്വാസികളും എന്നെ പിന്തുണയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് ഏതെങ്കിലും ഒരു സഭയുടെ പ്രതിനിധിയല്ല ഞാന്‍. സഭാ നേതൃത്വം തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്...'' എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.  

കത്തോലിക്കാ സഭാ നേതാക്കളുമായി സണ്ണി ജോസഫ് നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍ സഭയുമായി നല്ല ആശയവിനിമയം നടത്താന്‍ കഴിയുമെന്നത് പാര്‍ട്ടിക്ക് പൊതുവെ ഗുണകരമാണ്. കേരളത്തില്‍ എല്ലാ കാലത്തും കോണ്‍ഗ്രസിനൊപ്പം നിലകൊണ്ട വോട്ട് ബാങ്കാണ് ക്രിസ്ത്യന്‍ സമുദായം. കഴിഞ്ഞ കുറെ കാലമായി ആ വോട്ടുകളില്‍ ചോര്‍ച്ചയുണ്ട്. ക്രിസ്ത്യന്‍ സമുദായം തഴയപ്പെടുന്നു എന്ന വികാരമാണ് അതിന് കാരണം. 2016-നെ അപേക്ഷിച്ച് 2021-ല്‍ പേരാവൂര്‍ മണ്ഡലത്തില്‍ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞുപോയത് ക്രിസ്ത്യന്‍ വോട്ടുകള്‍ മാറിപ്പോയതുകൊണ്ടാണത്രേ.

2016-ല്‍ ഒന്‍പതിനായിരത്തോളം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ ഇക്കുറി സിറ്റിങ് എം.എല്‍.എയായ സണ്ണി ജോസഫ് രണ്ടായിരത്തലിധികം വോട്ടുകള്‍ക്ക് കഷ്ടിച്ച് വിജയിക്കുകയായിരുന്നു. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭൂരിപക്ഷം കുറഞ്ഞുപോയെങ്കിലും ഇടതു തരംഗത്തിനിടയില്‍ സിറ്റിങ് എം.എല്‍.എയുടെ വിജയം ആശ്വാസ േനട്ടമാണെന്നാണ് യു.ഡി.എഫ് അന്ന് അവകാശപ്പെട്ടത്. 2011 മുതല്‍ പേരാവൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അഡ്വ. സണ്ണി ജോസഫ്.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ജോസഫ് വടക്കേക്കുന്നേലിന്റേയും റോസക്കുട്ടിയുടേയും മകനായി 1952 ഓഗസ്റ്റ് 18-ന് ജനിച്ചു. ഉളിക്കല്‍, എടൂര്‍, കിളിയന്തറ എന്നീ സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് ബിരുദം നേടി. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. ബി.എ, എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത. 1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായ സണ്ണി ജോസഫ് കോഴിക്കോട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു. നിലവില്‍ യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനാണ്.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍, ജില്ലാ പ്രസിഡന്റ്, ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി, പ്രസിഡന്റ്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍, പ്രസിഡന്റ്, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്തുടങ്ങിയ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ വ്യക്തമായി അവതരിപ്പ് ശ്രദ്ധേയനാണ് സണ്ണി ജോസഫ്. എല്‍സി ജോസഫ് ആണ് ജീവിത പങ്കാളി. രണ്ട് പെണ്‍മക്കളുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക