ഒന്നാം ക്ലാസ്സിലെ വേനൽ അവധിയ്ക്കായിരുന്നു ഉമ്മയുടെ കല്യാണം! ഒരുപാടു നാളായി വീട്ടിൽ ഒരു കല്യാണം നടന്നു കാണാൻ കൊതിയ്ക്കുന്നു കൂടെ പഠിയ്ക്കുന്ന ചില കുട്ടികളുടെ വീട്ടിലൊക്കെ കല്യാണത്തിനു ചെല്ലുമ്പോൾ എന്താ അവരുടെയൊക്കെ ഒരു പത്രാസ് .!
കല്യാണത്തിനിടാൻ ചുവന്ന പൂക്കൾ ഉള്ള ഉടുപ്പ് മതി എന്നു പറയാൻ ചെന്നപ്പോഴാണ് ഉമ്മയുടെ മുഖം ശ്രദ്ധിച്ചത്. അത്ര സന്തോഷം ഒന്നും കണ്ടില്ല.
എപ്പോഴും കരച്ചിൽ തന്നെ എന്നും പാടിത്തരാറുള്ള കുട്ടിക്കുപ്പായത്തിലെ പാട്ടുകൾ പോലുംമറന്ന പോലെ !
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു വെള്ളിയാഴ്ച പള്ളി പിരിഞ്ഞ് കുറച്ച് വെള്ള തലേകെട്ട്കാർ വീട്ടിൽ വന്ന് ഇറച്ചിയും പത്തിരിയും ഒക്കെ കഴിച്ചു പോകുന്നത് കണ്ടു. അന്നായിരുന്നുത്രേ കല്യാണം നിശ്ചയിച്ചത്, നെല്ല് കുത്താൻ വരുന്ന കല്യാണി പറഞ്ഞതാണ്. അതു പോലെ രണ്ടാം കല്യാണമായതു കൊണ്ട് വല്യ ആഘോഷം ഒന്നും ഉണ്ടാവില്ല എന്നും! രണ്ടോ മൂന്നോ എന്തെങ്കിലും ആകട്ടെ കല്ല്യാണമാണല്ലോ എന്ന് ഞാനും കരുതി.
ഉമ്മയുടെ കരച്ചിൽ കണ്ട് അടുക്കളയിൽ സഹായത്തിനു വരുന്ന താത്ത പറഞ്ഞു "പൊന്നാര മോളേ വെറുതെ കരഞ്ഞ് കണ്ണും മോറും കേട് വരുത്തേണ്ട, അന്റെ കുട്ടീടെ വാപ്പ തലാക്ക് പിരിച്ചൂന്ന് വെച്ച് ലോകം ഇടിഞ്ഞു വീഴൂല ഒരാളല്ലെങ്കിൽ വേറൊരാൾ എന്നു കണക്കാക്കിക്കോ'
വെല്ലിമ്മാടെ ആവലാതി മറ്റൊന്നായിരുന്നു
" ഓൻ വല്ല്യ പരിഷ്ക്കാരി ആയിട്ട്ന്റെ കുട്ടീടെ കാതിലെ ചിറ്റ് ഒക്കെ വെട്ടിച്ചില്ലേ?. ഒരു കാരണോം ഇല്ലാതെ മൂന്നുതലാക്കും ഒറ്റ അടിയ്ക്ക് പിരിയ്ക്കലായിരിക്കും ഓന്റെ പരിഷ്കാരം !
ഇഞ്ഞിപ്പോ അടഞ്ഞ ഓട്ട ഒക്കെ പിന്നേം കുത്തി പുതിയ ചിറ്റ് ഇടണ്ടേ?..
എന്നെ കാണുമ്പോഴാണ് ഉമ്മ കൂടുതൽ കരയുന്നത് എന്ന് മനസ്സിലായതു കൊണ്ട് ഉള്ളിൽ ഉയർന്ന ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ കഴിയുന്നതും മുറ്റത്തും പറമ്പിലും ഒക്കെ കളിച്ചു നടന്നു സമയം കളഞ്ഞു.
രാത്രിയിലെ കല്യാണത്തിനു രാവിലെത്തന്നെ കുളിച്ചൊരുങ്ങി നിന്ന എന്നോട് , പുതിയാപ്ളയെ എളാപ്പ എന്നാണ് വിളിക്കേണ്ടെത് എന്ന് വല്ലിമ്മ പറഞ്ഞു തന്നു. കല്യണം കഴിഞ്ഞാൽ ഉമ്മ എളാപ്പാടെ വീട്ടിലായിരിക്കും താമസിക്കുക. എന്നും ഉത്സാഹത്തിർപ്പിൽ അതൊന്നും അത്ര ശ്രദ്ധിച്ചില്ല
ചടങ്ങുകൾ എന്തൊക്കെയായിരുന്നു എന്നൊന്നും ഓർമ്മയില്ല എങ്കിലും പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ഈന്തോലകൊണ്ട് മറച്ച പന്തലിൽ ഓടിക്കളിക്കുന്നതിനിടെ ആരോ പുതിയ പെണ്ണിനു കൊണ്ടുവന്ന അത്തർ കുറച്ചു ഒരു ചെറിയ പഞ്ഞിയിലാക്കി ചെവിയിൽ വെച്ചു തന്നു ആ സുഗന്ധം എന്റെ തലച്ചോറിലെവിടേയോ അഞ്ച് പതിറ്റാണ്ടിനിപ്പുറവും തങ്ങി നില്ക്കുന്നണ്ട് പിന്നെ കുരുമുളക് അരച്ച് വെച്ച ഇറച്ചിക്കറിയുടെ എരിവു പോലെ നെഞ്ചിലിരുന്ന് നീറുന്ന ചില ഓർമ്മകളും!
കല്യാണം കഴിഞ്ഞ് അന്നുരാത്രി തന്നെ എല്ലാവരും കൂടി പുതിയ പെണ്ണിന്റെ കൂടെ എളാപ്പാന്റെ വീട്ടിലേക്കു പുറപ്പെട്ടു..ഒരു പാടു നടന്നു ക്ഷീണിച്ച് അവിടെ എത്തിയപ്പോഴേ ഞാൻ ഉറങ്ങി. പിന്നെ ആരൊക്കെയോ പൊക്കി എടുത്ത് ആണത്രേ വീട്ടിൽ തിരിച്ചെത്തിച്ചത് പിറ്റേന്നു രാവിലെ മദ്രസയിൽപോകാൻ ആരും വിളിച്ചുണർത്തിയില്ല. ഉച്ചയാവാറായപ്പോഴാണ് ഉണർന്നത് അപ്പോൾ ആണ് ഞാൻ കിടന്നിരുന്നത് വല്ലിമ്മാടെ മുറിയിൽ ആണെന്നു മനസ്സിലായത് എഴുന്നേറ്റ് നേരെ ഉമ്മാടെ മുറിയിലേക്കു ഓടി അവിടെ ആരേയും കാണാതെ പരുങ്ങി നില്ക്കുന്നതു കണ്ട് അമ്മായി സമാധാനിപ്പിക്കാൻ ശ്രമിച്ചു" ഉമ്മ എളാപ്പാന്റെ വീട്ടിലല്ലേ, വ്യാഴാഴ്ച രണ്ടാം പുതിയാപ്ലക്കു കൂട്ടി കൊണ്ടുവരുമ്പോൾ കാണാലോ .വിശക്കുന്നില്ലേ വന്നു ഭക്ഷണം കഴിക്ക്:"
ഉമ്മ വാരിത്തരാതെ ഞാൻ എങ്ങിനെ ഭക്ഷണം കഴിക്കും?സ്കൂളിൽ പോയി തുടങ്ങിയിട്ടും ഉമ്മയുടെ മുലപ്പാൽ നുണയാൻ ചുറ്റിപ്പറ്റി നടന്നിരുന്ന വൈകുന്നേരങ്ങളെക്കുറിച്ച് ഓർത്തപ്പോൾ വല്ലാതെ കരച്ചിൽ വന്നു എല്ലാവരും ചുറ്റും കൂടി ,ആശ്വസിപ്പിക്കാൻ ശ്രമിക്കുന്തോറും കരച്ചിലിന്റെ ശക്തി കൂടി വരുകയായിരുന്നു
.
ബിസ്ക്കറ്റ്, മിഠായി, ഹലുവ , ജിലേബി തുടങ്ങിയ പ്രലോഭനങ്ങളിൽ ഒന്നും വീഴാതെ കരച്ചിൽ കൂടിക്കൂടി വന്നു .വെല്ലുപ്പാന്റെ കയ്യിൽ നിന്നും അടി കിട്ടും എന്ന് ഉറപ്പുണ്ടായിരുന്നു പക്ഷേ അടിച്ചില്ല പകരം എല്ലാവർക്കും പതിവിൽ കൂടുതൽ സ്നേഹം !
ഏറെ നേരത്തെ അനുരഞ്നത്തിനൊടുവിൽ കരച്ചിലിന് അർദ്ധവിരാമം ഇട്ടു: രാവിലെത്തന്നെ ഉമ്മാനെ കാണാൻ കൊണ്ടുപോകാം എന്ന ചെറിയ മാമാടെ ഉറപ്പിൽ ആണ് താല്ക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചത്
രാവിലെ ആവാൻ ഇനി എത്ര മണിക്കൂറുകൾ കാത്തിരിക്കണമെന്ന് മനസ്സിൽ കൂട്ടിയും കുറച്ചും മടുത്ത് വീണ്ടും ഉമ്മറത്തേക്കിറങ്ങി.അവിടെ
തൂക്കിയിട്ടിരുന്ന കൂട്ടിൽ ഇരുന്ന് തത്തപ്പെണ്ണ് എന്റെ പേരു ചൊല്ലിവിളിച്ച പ്പോൾ , മറുമൊഴിയോതി അവളെ കളിപ്പിക്കാൻ ഒട്ടും തോന്നിയില്ല
ഏതോ ഒരുൾ പ്രേരണയിൽ അവളെ കൂടു തുറന്ന് പുറത്തേക്കു വിട്ടപ്പോൾ കുറച്ച് ആശ്വാസം തോന്നി , പാവം പോട്ടെ,ഏതെങ്കിലും തല പോയ തെങ്ങിൻ പൊത്തിൽ അവളുടെഅമ്മക്കിളി കാത്തിരിക്കുന്നുണ്ടാവും !