Image

പൊടി(ക്കൈ)കൾ (കവിത: ഡോ. യഹ്‌യ.വി.പി)

Published on 09 May, 2025
പൊടി(ക്കൈ)കൾ (കവിത: ഡോ. യഹ്‌യ.വി.പി)

പണ്ട്‌
കടക്കത്തേക്ക് 
പ്രവേശനം നിഷിദ്ധമായിരുന്ന കാലത്ത് 
ഭക്ഷണങ്ങൾക്ക് രുചി കൂട്ടാൻ 
പാചകത്തിലതിവിദഗ്‌ധയായ പൊന്നുമ്മ 
എന്തെല്ലാം പൊടികളാണ് ചേർത്തിരുന്നത്

പ്രാതലിനു പത്തിരിക്ക് 
'അലുമിനിക്കുടുക്കയിൽ പൊടിവാട്ടി 
ആറിവരുമ്പോൾ 
'ഒരാൾക്ക് മൂന്നെണ്ണം മാത്രം' 
എന്ന് പുറത്തെഴുതിയ പൊടിയിട്ട് 
തുണിക്കോന്തലിൽ തുടച്ച കൈയിൽ 
വെളിച്ചെണ്ണ പുരട്ടി കുഴച്ചു മാവാക്കും. 
ഏറ്റവും രുചിയുള്ള മൂന്നാമത്തെ 
പത്തിരി കഴിച്ചാൽപ്പിന്നെ 
നാല് എന്ന അക്കമേ നിലവിലില്ലാത്തതിനാൽ 
കുടുക്കക്കകത്ത് പറ്റിപ്പിടിച്ച 
മൊരിഞ്ഞ പൊടി വരണ്ടിയെടുത്ത് 
നാവിനെ ശമിപ്പിക്കും

ഒഴിവു ദിവസങ്ങളിൽ 
ഉച്ചയ്ക്ക് കഞ്ഞിവെള്ളം 
കൊട്ടക്കയിലിലൂടെ താഴോട്ടും 
കുമ്പളങ്ങാച്ചാർ അന്തരീക്ഷത്തിലൂടെ 
മൂക്കിലോട്ടും പതിക്കുമ്പോൾ 
രണ്ടടിച്ചാൽ കൊണ്ടിടിക്കും 
എന്നെഴുതിയ പൊടിയിട്ട് 
ഇത്തിരി ഗൗരവം ചേർത്ത് തൂമിച്ച് 
ചിരട്ടക്കയിൽ കൊണ്ടിളക്കും.

അത്താഴത്തിന് ഉണക്ക മീൻ പൊരിക്കുമ്പോൾ 
'എട്ടിനു മുന്നേ കട്ട് തിന്നരുത് 
എന്നെഴുതിയ പൊടി 
അടർന്നുവീണ ചെറുപുഞ്ചിരിയിലലിയിച്ച് 
മിൻ മസാലയിൽ ചേർക്കും. 
എന്നിട്ട് 
വഴിക്കണക്ക് ചെയ്‌തുകൊണ്ടിരിക്കുന്ന 
കുറിഞ്ഞികളുടെ മുഖത്തേക്ക് 
ഒരു നോട്ടം പായിക്കും. 
ഏഴു മണി മുതലേ 
വായിലൂറിയ വെള്ളം
ഗൃഹപാഠത്തിൽ തെറിച്ചുവീണു തുടങ്ങും

അപൂർവ്വം ചില ദിവസങ്ങളിൽ
'വിശപ്പ്' എന്നുമാത്രമെഴുതിയ 
അതീവ രുചിക്കൂട്ടിൻ പൊടി
ചോറിൽ മാത്രം വിതറിയാൽ മതി 
കൂട്ടാൻ മറ്റൊന്നും വേണ്ട കഴിക്കാൻ

ഇനിയുമെത്രയെത്ര രുചിക്കൂട്ടുകൾ 
പറഞ്ഞുതരാനാവുന്നില്ലെനിക്ക് 
പേരുപോലുമില്ലാത്തതിനാൽ

പഴയ കടക്കാരൻ 
എങ്ങോ പോയ്മറഞ്ഞു 
കടയ്ക്കകത്തേക്ക് പ്രവേശനം ലഭിച്ചു 
ക്രെഡിറ്റ് കാർഡുമായി 
കടയിൽ കയറിയവർ കടക്കാരായി 
വിലകൂടിയ കുട്ടിക്കളികൾ 
വാങ്ങാൻ കിട്ടുമിപ്പോഴവിടെ

കമ്പോള നിലവാരമിടിഞ്ഞതിനാൽ 
പഴയ പൊടിക്കൂട്ടുകളിലൊന്നു പോലും 
ഇപ്പോൾ കാണാനേയില്ല. 
മരുന്നിനു പോലും. 
മഷിയിട്ടു തിരഞ്ഞാൽ പോലും!

'രണ്ടെടുത്താൽ മൂന്നു ഫ്രീ' 
ഇത്തിരി കഴിച്ചാൽ ഒത്തിരി മിഠായി' 
എന്ന പേരുകളിൽ സുലഭമായ
പൊടിക്കൂട്ടുകളാണ് 
ഇപ്പോൾ ഞങ്ങളുടെ

യൂട്യൂബ് വഴി ബിരുദമെടുത്ത 
പാചകക്കാരി ചേർക്കുന്നത്

ഫാസ്റ്റ് പൂഡിന്റെ പത്തിലൊന്ന് 
രുചി പോലുമില്ലാത്തതിനാൽ 
കുഞ്ഞുങ്ങൾ എല്ലായിപ്പോഴും 
വാശിയിലും സമരത്തിലുമാണ്. 
കാർട്ടൂൺ കഥാപാത്രങ്ങൾ ഓടി നടക്കുന്ന 
പരന്ന വർണ്ണപ്പാത്രത്തിൽ 
ഭക്ഷണം വിളമ്പി 
മൊബൈൽ വീഡിയോകൾ 
ശബ്ദം കുട്ടി വെച്ച് 
നാക്കും മൂക്കും അറിയാതെ 
ഭക്ഷണം കഴിക്കുകയാണെന്ന 
ഭൂഃഖസത്യം പോലുമറിയിക്കാതെ 
ചിരിക്കാൻ വാ തുറക്കുമ്പോൾ 
വയറ്റിലോട്ട് ഒഴിച്ചുകൊടുക്കുകയാണ് 
ഞങ്ങളിപ്പോൾ.

അടുത്ത പ്രോ മാക്‌സ് വേർഷനിൽ 
ഒരു ബൈപാസ് നിർമ്മിച്ചു കിട്ടിയാൽ 
കുറച്ചുകൂടി ഉപകാരമായേക്കും

ഇനി പുതിയ മസാലക്കൂട്ടുകളൊന്നും 
മേടിക്കില്ലെന്ന് നിശ്ചയിച്ചുറച്ച്
അത്യാവ വശ്യങ്ങൾ മാത്രം മേടിക്കാനായി 
സൂപ്പർ മാർക്കറ്റിൽ പോയേക്കാം 
എന്നു നി വ്യാമോഹിക്കേണ്ട 
മുന്നോട്ടു മാത്രം നോക്കി നടക്കുമ്പോൾ
ഇരുവശങ്ങളിൽ നിന്നും
'ശ' എന്ന ശബ്ദമുണ്ടാക്കി
അവ നമ്മുടെ ശ്രദ്ധയാകർഷിക്കും. 
ചെവി പൊത്തിപ്പിടിക്കാൻ ശ്രമിച്ചാൽ
കൈവിരൽ നിട്ടി ഇക്കിളിപ്പെടുത്തും 
എന്നാലും 
തിരിഞ്ഞുനോക്കിപ്പോവരുത്. 
അവയുടെ മുഖഭാവമെങ്ങാൻ 
കണ്ടുപോയാൽ കൂട്ടാതെ 
തിരിച്ചുപോരാനാവില്ല ഒരിക്കലും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക