Image

സംസാരചക്രം (കവിത:വേണു നമ്പ്യാർ)

Published on 09 May, 2025
സംസാരചക്രം (കവിത:വേണു നമ്പ്യാർ)

ക്രോമിയം പൂശിയ പുത്തനാം ചൂളയിൽ
ചുക്കിച്ചുളിഞ്ഞ മുഖച്ഛായ വീർത്തു
പരക്കവെ അമ്മ തൻ
പഴമനസ്സിന്നിഴ പൊട്ടുന്നവിചാരിതം;
കറുത്ത നോബ് തിരിക്കവെ
വിറച്ചീടുന്നു തഴമ്പാർന്ന കരാംഗുലി.

ചുള്ളിയും വരളിയും കത്തിച്ചു
മക്കളെ പോറ്റിയാളാക്കി 
വിട്ടോരമ്മയ്ക്കിന്നിതാ
ഏകാന്തജീവിതസായന്തനം.
പുത്തനാമീച്ചൂള കാണുമ്പോളോർമ്മയിൽ
ചൂളം മുഴക്കുന്നുണ്ടൊരു 
ദാരുണദുരന്തത്തിൻ നിലവിളി;
ചൂരടിക്കുന്നുണ്ട് കരിഞ്ഞ
കുപ്പിവളകൾ തൻ.

ഞൊടിയിടയിൽ
തിളച്ചുമറിഞ്ഞല്ലോ പാൽ 
ഗതയൗവ്വനം പോൽ!
ബർണറിൻ ജ്വാലയണച്ചതും
ധൂസര ദു:ഖപ്പുകയായമ്മ 
പടർന്നേനിടനാഴിയിൽ.

കാണുന്നു കറുത്ത ഫാനിൻ ദളങ്ങളമ്മ
കാലത്ത്രിപുടി കണക്കെ.
സ്വിച്ച് ഞെക്കുമ്പോഴതാ 
വരണ്ട കാറ്റടിക്കുന്നു;
പാറുന്നു ചുറ്റിലും 
തൂത്തുവാരിയിട്ടും പോകാത്ത
കാട്ടവും തലനാരുമൊക്കെ.

ഹെന്തിതു! മീതെയിളകുന്നത്
മരിച്ച മകൾ തൻ പരുത്തിച്ചേലത്തുമ്പൊ?
കഴുത്തിൽ ചുറയാനിറങ്ങി 
വരും വിഷപ്പാമ്പൊ?
വിളിച്ചീടുന്നമ്മ മനസ്സിൽ, "ദൈവമേ
നിർത്തുമോ നീയൊന്നു വേഗം 
കറക്കമീ സംസാരചക്രത്തിന്റെ!"
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക