ക്രോമിയം പൂശിയ പുത്തനാം ചൂളയിൽ
ചുക്കിച്ചുളിഞ്ഞ മുഖച്ഛായ വീർത്തു
പരക്കവെ അമ്മ തൻ
പഴമനസ്സിന്നിഴ പൊട്ടുന്നവിചാരിതം;
കറുത്ത നോബ് തിരിക്കവെ
വിറച്ചീടുന്നു തഴമ്പാർന്ന കരാംഗുലി.
ചുള്ളിയും വരളിയും കത്തിച്ചു
മക്കളെ പോറ്റിയാളാക്കി
വിട്ടോരമ്മയ്ക്കിന്നിതാ
ഏകാന്തജീവിതസായന്തനം.
പുത്തനാമീച്ചൂള കാണുമ്പോളോർമ്മയിൽ
ചൂളം മുഴക്കുന്നുണ്ടൊരു
ദാരുണദുരന്തത്തിൻ നിലവിളി;
ചൂരടിക്കുന്നുണ്ട് കരിഞ്ഞ
കുപ്പിവളകൾ തൻ.
ഞൊടിയിടയിൽ
തിളച്ചുമറിഞ്ഞല്ലോ പാൽ
ഗതയൗവ്വനം പോൽ!
ബർണറിൻ ജ്വാലയണച്ചതും
ധൂസര ദു:ഖപ്പുകയായമ്മ
പടർന്നേനിടനാഴിയിൽ.
കാണുന്നു കറുത്ത ഫാനിൻ ദളങ്ങളമ്മ
കാലത്ത്രിപുടി കണക്കെ.
സ്വിച്ച് ഞെക്കുമ്പോഴതാ
വരണ്ട കാറ്റടിക്കുന്നു;
പാറുന്നു ചുറ്റിലും
തൂത്തുവാരിയിട്ടും പോകാത്ത
കാട്ടവും തലനാരുമൊക്കെ.
ഹെന്തിതു! മീതെയിളകുന്നത്
മരിച്ച മകൾ തൻ പരുത്തിച്ചേലത്തുമ്പൊ?
കഴുത്തിൽ ചുറയാനിറങ്ങി
വരും വിഷപ്പാമ്പൊ?
വിളിച്ചീടുന്നമ്മ മനസ്സിൽ, "ദൈവമേ
നിർത്തുമോ നീയൊന്നു വേഗം
കറക്കമീ സംസാരചക്രത്തിന്റെ!"