“കഥ പറയുന്ന കല്ലുകൾ” എന്ന യാത്രാവിവരണം എഴുതിയിരിക്കുന്നത് പ്രശസ്ത അമേരിക്കൻ മലയാളി ശ്രീ സാംജീവ് എന്ന കഥാകൃത്തും, നോവലിസ്റ്റുമാണ്. അദ്ദേഹം കുടുംബസമേതം ഗ്രീസ്/തുർക്കി എന്ന രാജ്യത്തേക്ക് നടത്തിയ ഒരു പര്യടനത്തിന്റെ ഓർമ്മകൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. യാത്രാവിവരണങ്ങൾ എഴുതുന്നവർ അവർ സന്ദർശിച്ച സ്ഥലങ്ങളിലെ കമനീയമായ, കൗതുകകരമായ കാഴ്ച്ചകൾ കണ്ടു പിന്നെ അതേപ്പറ്റി കഥകൾ എഴുതാൻ കഴിവുള്ളവർ ആണ്. ഈ ലോകം ഒരു പുസ്തകമാണ് യാത്രകൾ പോകാത്തവർ അതിന്റെ ഒരു പുറം മാത്രമേ വായിക്കുന്നുള്ളു എന്നൊരു ചൊല്ലുണ്ട്. ഭാരതത്തിന്റെ പുരാതന സംസ്കാരവും, പുരാണങ്ങളും, സിദ്ധാന്തങ്ങളും, ഇൻഡോ യൂറോപ്യൻ ഭാഷാകുടുംബവുമായുള്ള ബന്ധവും ഗ്രീസുമായി വളരെ സാമ്യമുണ്ട്. അവിടം സന്ദർശിക്കുന്ന ഒരു കുതുകിക്ക് വളരെ ആവേശകരമായ അനുഭവമുണ്ടാകുമെന്നു എഴുത്തുകാരനായ ശ്രീ സാംജീവിന്റെ പുസ്തകതാളുകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാം. കഴിഞ്ഞപോയ കാലത്തിന്റെ സംസ്കാരവും നാഗരികതയും ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത പൂർവകാല ഇടങ്ങൾ അവശേഷിപ്പിച്ചത് പോയത് കൽകൂമ്പാരങ്ങൾ. പക്ഷെ അവയിൽ മറഞ്ഞിരിക്കുന്ന കഥകൾ, ചരിത്രം അവ അന്വേഷിക്കുന്നു ഓരോ ചരിത്രാന്വേഷകരും വിനോദസഞ്ചാരിയും.
“പൗലോസിന്റെ കാൽചുവടുകളിലൂടെ” എന്നുപേരിട്ട മുപ്പത്തിയേഴ് പേരടങ്ങുന്ന യാത്രസംഘം പുരാതന ഗ്രീസിലെ വിഖ്യാത നഗരരാഷ്ട്രമായ കോറിന്തിൽ നിന്നും അവരുടെ യാത്ര ആരംഭിക്കുന്നു. കോറിന്ത് നഗരത്തിന്റെ ഹൃസ്വ ചരിത്രം ഇവിടെ വായിക്കാം. അപ്പോളോ മന്ദിരത്തിന്റെ ജീർണ്ണിച്ച തൂണുകൾ, ഗ്രീക്കുകാരുടെ പ്രണയദേവതയായ അഫ്രൊഡൈറ്റിയുടെ ക്ഷേത്രം അവിടത്തെ അന്തേവാസികളയായിരുന്ന രണ്ടായിരം ദേവദാസികൾ , സുഖലോലുപതയിൽ മുങ്ങി അധർമ്മിക ജീവിതം നയിച്ചിരുന്ന അവിടത്തെ ജനത. തന്മൂലം കോറിന്ത്യൻ നാരി (വേശ്യ) എന്ന വാക്ക് പ്ലേറ്റോ ഉപയോഗിച്ചുവത്രെ. പുരാതനകാലഘട്ടത്തിന്റെ കഥകളും പേറി അവിടത്തെ ഓരോ കല്ലും സഞ്ചാരികളോട് സംസാരിക്കുന്നു. ഗ്രീക്ക് ഐതിഹ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന എറിക്തിയോൺ എന്ന പുരാതനക്ഷേത്രത്തിന്റെ പടങ്ങൾ പുസ്തകത്തിൽ കൊടുക്കുകയും അതേപ്പറ്റി വിവരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പൂമുഖം സന്ദർശകരെ ആകർഷിക്കുന്നു. കാരണം ഈ ക്ഷേത്രത്തിനു സ്ത്രീരൂപത്തിൽ ശിൽപ്പകല ചെയ്തിട്ടുള്ള തൂണുകളാണുള്ളത്.സ്ത്രീരൂപത്തിലുള്ള തൂണുകൾ ആണ് ക്ഷേത്രത്തിന്റെ ഭാരം താങ്ങുന്നത്. സ്ത്രീ ഭാരം ചുമക്കേണ്ടവൾ എന്ന സൂചന തരുകയാണോ അവയെന്ന് ഗ്രന്ഥകർത്താവ് ശങ്കിച്ചതുകൊണ്ടായിരിക്കും ഇതെല്ലാം പ്രമുഖമാക്കി കാട്ടിയത്.
സന്ദർശിച്ച സ്ഥലങ്ങളുടെ ചരിത്രം പറയുന്നതിനോടൊപ്പം അവിടെ നിന്നും വളർന്നുവലുതായ കൃസ്തുമതത്തെപ്പറ്റി ഗ്രന്ഥകർത്താവ് വിശ്വാസത്തോടെ വിവരിക്കുന്നുണ്ട്. എ.ഡി അമ്പത്തിയൊന്നിൽ അപ്പോസ്തലനായ പൗലോസ് കൃസ്തുമതത്തിനെ യൂറോപ്പിലേക്ക് രംഗപ്രവേശം ചെയ്യിച്ചു. അത് ഫിലിപ്പ എന്ന സ്ഥലത്തായിരുന്നു എന്നാൽ അവിടെ നിന്നും അദ്ദേഹത്തിന് തെസ്സലോനിക്കയിലേക്കും അവിടെ നിന്നും ബാരോവിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. കൃസ്തുമതത്തെ തള്ളിക്കളയേണ്ട അവസ്ഥ വന്നപ്പോൾ അദ്ദേഹം അവിടെനിന്നും അഥീനയിലേക്ക് പലായനം ചെയ്തു.ഈ സ്ഥലങ്ങളുടെ പ്രാധാന്യവും ചരിത്രവും പറയുന്നതിനോടൊപ്പം കൃസ്തുമതപ്രചാരണത്തെപ്പറ്റി പറയുന്നുണ്ട്. പൗലോസിന്റെ ദിവ്യദർശനത്തെപ്പറ്റി പറയുന്ന മാസിഡോണിയൻ വിളി ലോകചരിത്രത്തെ സ്പർശിച്ച സംഭവമത്രേ. ഇതേപോലെ ചരിത്രവും വിശുദ്ധവേദപുസ്തകത്തിലെ പല സംഭവങ്ങളും കണ്ടെത്തി ഈ പുസ്തകത്തിന്റെ താളുകളിൽ ഗ്രന്ഥകർത്താവ് വിവരിക്കുന്നത് മുഴുവൻ ഇവിടെ ഉദ്ധരിക്കുന്നില്ല. വായനക്കാർ ഈ പുസ്തകം വായിച്ച് ആസ്വദിക്കുക.
സന്ദർശനവേളയിൽ ഗ്രന്ഥകർത്താവിനു കൃസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവം ഉണ്ടായത് വിവരിച്ചിരിക്കുന്നത് വായനക്കാരിൽ ബൈബിൾ ദൈവവചനങ്ങൾ അടങ്ങുന്ന വിശുദ്ധ പുസ്തകമാണെന്ന ബോധ്യമുളവാകും വിധമാണ്. യൂറോപ്പിലെ ആദ്യത്തെ കൃസ്തുമതവിശ്വാസിയായ ലുധിയാ (ലിഡിയ എന്ന് ഇംഗ്ളീഷ്) സ്നാനപ്പെട്ട സ്ഥലത്തു നിർമ്മിച്ച ചാപ്പലിൽ റഷ്യക്കാരിയായ ഒരമ്മയുടെ പൈതലിനെ അനുഗ്രഹിക്കാൻ അവർ ഗ്രന്ഥകർത്താവിനോട് ആവശ്യപ്പെട്ടു. തികച്ചും അവിചാരിതമായ ആ സംഭവം അദ്ദേഹത്തെ വിസ്മയിപ്പിക്കുകയും അതെല്ലാം ഒരു പക്ഷെ കർത്താവിന്റെ മുൻകാല തീരുമാനങ്ങളുടെ നിറവേറൽ ആയിരുന്നു എന്ന് വിശ്വസിപ്പിക്കുകയും ചെയ്തു എന്ന് മനസ്സിലാക്കാം.
ദൈവികസ്പർശത്തിന്റെ സ്മാരകാവശിഷ്ടങ്ങൾ പേറുന്ന പുണ്യഭൂമിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരൻ അതെല്ലാം വാക്കുകളിലൂടെ വരച്ചിട്ടു നമ്മെ കാണിക്കുന്നു. സഹസ്രാബ്ദങ്ങൾ കഴിഞ്ഞപ്പോൾ അവശേഷിക്കുന്നത് കല്ലുകളാണ്. കല്ലുകൾ കൊണ്ട് അന്നുള്ളവർ കെട്ടിയുണ്ടാക്കിയ സൗധങ്ങൾ, സമുച്ചയങ്ങൾ എല്ലാം ജീർണ്ണിച്ച് പോയെങ്കിലും അവയെല്ലാം പഴയ കഥകൾ ഏറ്റുപാടുന്നത് സഞ്ചാരികൾക്ക് കേൾക്കാം. ചരിത്ര വിഷയങ്ങളിലും ബൈബിളിലും ഗ്രന്ഥകർത്താവിനുള്ള അറിവിലൂടെ നമ്മൾക്ക് ആ സ്ഥലങ്ങൾ സുപരിചിതമാകുന്നു..
തുർക്കിയിലേക്കുള്ള യാത്രയിൽ ഹോമറിന്റെ ഇതിഹാസ ഗ്രൻഥം ഇലിയഡിനെക്കുറിച്ച് പറയുന്നുണ്ട്. അതിലെ കഥാപാത്രമായ ട്രോയ് കുതിരയുടെ പ്രതിമക്ക് മുന്നിൽ നിന്ന് ഗ്രന്ഥകാരൻ ആ ഇതിഹാസ കഥയിൽ നിന്നും ചില ഭാഗങ്ങൾ വിവരിച്ച് തരുന്നു.
പെർഗമോസ് , പത്മൊസ്, തെസ്സലോനിക്കി, കോറിന്ത് , അക്രൊകോറീന്ത് ,മക്കദോന്യ, തുയതൈര, എഫെസോസ് ഇങ്ങനെ പറയാനും ഓർക്കാനും വളരെ പ്രയാസമുള്ള പേരുകളാണ് ഗ്രന്ഥകാരൻ സന്ദർശിച്ച സ്ഥലങ്ങൾക്കുള്ളത്. എന്നാൽ അവയെല്ലാം ബൈബിളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നു അദ്ദേഹം നമുക്ക് വിവരിച്ചുതരുന്നുണ്ട്. ചിലതെല്ലാം കാലാന്തരത്തിൽ മാറി വേറെ പേരിൽ അറിയപെടുന്നതായും പറയുന്നുണ്ട്. പത്മൊസ് ഇവിടെയത്രേ യേശുദേവന്റെ ശിഷ്യനായ യോഹന്നാന് ദിവ്യദർശനം ലഭിച്ചത്. ഇത് തുർക്കിയുടെ ഭാഗമായിരുന്നെങ്കിലും ഈ പ്രദേശം ഇപ്പോൾ ഗ്രീക്കിന്റെ ഭാഗമാണ് . ഗ്രീസിനെ ബൈബിളിന്റ തൊട്ടിൽ എന്ന് വിശേഷിപ്പിക്കാമെന്നു ഗ്രന്ഥ്കാരൻ സൂചിപ്പിക്കുന്നുണ്ട്.
ഓരോ സ്ഥലത്തിന്റെയും ചരിത്രം വിശദീകരിക്കുമ്പോൾ തന്നെ അതിനോടനുബന്ധിച്ച പുരാണങ്ങളും ഗ്രന്ഥ് കാരൻ നൽകുന്നുണ്ട്. തുർക്കിയിലെ എഫെസോസ് എന്ന നഗരത്തിൽ അർത്ഥമിസ് ക്ഷേത്രമുണ്ട്. അവിടെ അഗ്നിബാധയുണ്ടായി. എന്തുകൊണ്ട് ദേവിക്ക് അഗ്നിയെ തടുക്കാൻ കഴിഞ്ഞില്ലെന്ന ചോദ്യത്തിന് ലഭിക്കുന്ന മറുപടി രസകരമാണ്. അഗ്നിബാധയുണ്ടായ ദിവസമാണ് മഹാനായ അലക്സാണ്ടർ ജനിച്ചത്. ദേവി അലക്സാണ്ടറുടെ അമ്മയ്ക്ക് വയറ്റാട്ടിയായി പോയിരിക്കുകയായിരുന്നു. ഈ പുസ്തകം വളരേ താൽപ്പര്യത്തോടെ വായിച്ചു അവസാനിപ്പിക്കാം. തന്നെയുമല്ല ഇതിൽ പറയുന്ന സ്ഥലങ്ങളും ചരിത്രം പേറി നിൽക്കുന്ന കെട്ടിടങ്ങളും അവശിഷ്ടങ്ങളും കൂടുതലായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ അന്വേഷണം തുടങ്ങാം. പ്രത്യേകിച്ച് ബൈബിൾ വിഷയങ്ങൾ അറിയുന്നവരും വിശ്വാസികളും ഈ പുസ്തകം തീർച്ചയായും ഇഷ്ടപ്പെടും.
കാലത്തിന്റെ കഥകളും വഹിച്ച് കൽകൂമ്പാരങ്ങൾ ഭൂമിയിൽ എല്ലായിടത്തുമുണ്ട്. ആ കല്ലുകൾക്ക് എന്തെല്ലാം കഥകൾ പറയാനുണ്ടാകും. ശ്രീ സാംജീവ് എന്ന സഞ്ചാരി ഗ്രീസും തുർക്കിയും സഞ്ചരിച്ച് കണ്ടെടുത്ത കഥകൾ മനോഹരമായി പറയുന്ന പുസ്തകമാണ് കഥ പറയുന്ന കല്ലുകൾ.
ഇതിന്റെ വിതരണം നാഷണൽ ബുക്ക് സ്റ്റാൾ , കോട്ടയം. വില 350 രൂപ. ശ്രീ സാംജീവിനു എല്ലാ ഭാവുകങ്ങളും നേരുന്നു. പുസ്തകത്തിന്റെ കോപ്പിക്കായി അദ്ദേഹവുമായി ബന്ധപ്പെടുക. 586-339-2551
ശുഭം