Image

പൂച്ച (കഥ: ശ്രീകുമാര്‍ ഭാസ്കരന്‍)

Published on 10 May, 2025
പൂച്ച (കഥ: ശ്രീകുമാര്‍ ഭാസ്കരന്‍)

“എങ്കിലും അതെങ്ങനെ അതിനകത്ത് കയറി. ഇത്രയും പേരുണ്ടായിട്ടും.” സതീഷ്‌ ആത്മഗതം എന്നോണം ചോദിച്ചു. 
സതീഷ്‌ കമ്പനിയിലെ അക്കൌണ്ടന്റ് ആണ്. അറിയപ്പെടുന്ന മൃഗസ്നേഹി. 
എന്റെയും സംശയം അതുതന്നെയായിരുന്നു. എങ്ങനെ ആ പൂച്ച ടണലിന്റെ അകത്തു കയറി.
ഇത് ഒരു സമുദ്രോല്പന്ന കയറ്റുമതി കമ്പനിയാണ്. അസംസ്കൃത വസ്തുക്കൾ പ്രധാനമായും ചെമ്മീൻ, മത്തി, അയല, തുടങ്ങി  മുകളിലോട്ടുള്ള നെയ്മീൻ വരെ. പിന്നെ ഒക്ടോപ്പസ് എന്ന നീരാളി, കൂന്തൽ, കക്ക, തുടങ്ങിയ കയറ്റി  അയക്കാവുന്നതെല്ലാം.
ഒരിക്കൽ പ്ലാന്റിന്റെ മനേജർ രാധാകൃഷ്ണൻ സർ എന്നോടു പറഞ്ഞു. 
“വൈശാഖ് മുൻപ് നമ്മുടെ ബയേഴ്സ് പറയുന്ന ചരക്ക്  അവർ പറയുന്ന രീതിയിൽ  പ്രോസെസ് ചെയ്തു വേണമായിരുന്നു കയറ്റി അയക്കാൻ. ഇല്ലങ്കിൽ പോയപോലെ തന്നെ ചരക്ക് തിരിച്ചു വരും. അന്ന് അമേരിക്കയായിരുന്നു നമ്മുടെ പ്രധാന ബയർ. സാമ്പത്തിക മാന്ദ്യം കൊണ്ട് അവര് പിൻവലിഞ്ഞപ്പോൾ ആ സ്ഥാനത്ത് ചീനക്കാരൻ ഇടിച്ചു കയറി. അതുകൊണ്ടുള്ള ഗുണം ഇപ്പോൾ നമ്മൾ  കയറ്റിയയക്കുന്നതെന്തും അവർ സ്വീകരിക്കും. മുൻപ് മത്തി നീരാളി തുടങ്ങിയവ ഒന്നും കയറ്റി അയക്കുമായിരുന്നില്ല. അത് ചിന്തിക്കാനേ  പറ്റുമായിരുന്നില്ല. പക്ഷേ ഇപ്പോഴോ കടപ്പുറത്ത് കിടക്കുന്ന മുക്കുവന്റെ ഉണക്കക്കണ്ടി ഒഴികെ എല്ലാം നമ്മൾ കയറ്റി അയക്കും. കാലത്തിന്റെ ഒരു പോക്കേ.” 
സർ പകുതി കളിയായും പകുതി കാര്യമായുമാണത് പറഞ്ഞ്. അത് ശരിയാണുതാ നും. ഇപ്പോൾ ചെറിയ പഴുപ്പുള്ള മത്തിവരെ ഫ്രീസ് ചെയ്തു കയറ്റി അയക്കും. അതെല്ലാം ചൈനാക്കാരൻ എടുത്തുകൊള്ളും. പക്ഷെ  പ്രധാനമായും കൊഞ്ചിന്റെ കയറ്റുമതിയാണ് പ്ലാന്റിൽ നടക്കുന്നത്
ഞാൻ ആറുമാസത്തെ മാനേജർ ട്രയിനിയായിട്ടാണ് മംഗലാപുരത്തെ ബൈക്കംപാടി സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയിൽ എത്തിയത്. എന്റെ തൊഴിലിടം  തമിഴ്നാട്ടിലുള്ള പ്ലാന്റിലാണ്. എന്നാൽ ട്രെയിനിങ് മംഗലാപുരത്തും ആയിരുന്നു.   
പ്ലാന്റിലെ ചരക്ക്, ടണലില്‍ ലോഡ് ചെയ്യുമ്പോള്‍ സതീഷ്‌ അങ്ങനെ വരാറില്ല. ഫ്രീസിങ് നടത്തുന്ന സ്ഥലത്തെയാണ് ടണൽ എന്ന് പറയുന്നത്. അത് ഒരു ചെറിയ മുറിയാണ്.  മൈനസ് മുപ്പതു ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്തിരിക്കും. ക്ലീൻ ചെയ്ത് തരംതിരിച്ച് പാക്ക്ചെയ്ത ഉല്‍പന്നം ഫ്രീസ് ചെയ്യുന്നത് മിക്കവാറും മൈനസ് മുപ്പതു ഡിഗ്രി സെൽഷ്യസിൽ ആണ്. ടണലിനുള്ളില്‍ അതിശക്തമായ വായു പ്രവാഹമുണ്ടാക്കാന്‍ പര്യാപ്തമായ മൂന്ന് വലിയ ഫാനുകളും  ഉണ്ട്. അതുകൊണ്ടുതന്നെ ശക്തമായ തണുത്ത എയർ സർക്കുലേഷൻ എപ്പോഴും ടണലിനുള്ളില്‍ ഉണ്ടായിരിക്കും. അങ്ങനെയാണ് ടണലിൽ ഉൽപ്പന്നം ഫ്രീസ് ചെയ്യുന്നത്. 
ഫ്രീസ്ചെയ്ത ഉല്‍പന്നം കയറ്റുമതിക്കായി കണ്ടയ്നറില്‍ കയറ്റുമ്പോള്‍ മാത്രമേ സതീഷ്‌ വരാറുള്ളു. കാരണം എത്ര ഉല്പന്നം പാക്ക് ചെയ്തു എന്ന കണക്കെടുക്കേണ്ടത്‌ അക്കൌണ്ടന്‍റ്റാണ്.  
ടണലിൽ ഉൽപ്പന്നം അല്ലെങ്കില്‍ ചരക്ക് ലോഡ് ചെയ്യുന്നത് ബംഗാളിപ്പയ്യന്മാരാണ്. അവര്‍ ഒരു നാലുപേര്‍ ആ സമയത്ത് ടണലിന്‍റെ അകത്തുണ്ടാവും.  ലോഡുചെയ്ത ചരക്കുപാക്കെറ്റ് എത്ര ഉണ്ടന്ന് അവര്‍ നോട്ടുചെയ്യും. ആ സംഖ്യ പ്രൊസസ്സിംഗ് യൂണിറ്റില്‍ നിന്നും കൊടുത്തുവിട്ട ഉല്‍പന്നപാക്കെറ്റ് കണക്കുമായി  ഒത്തുവരുന്നുണ്ടോ എന്ന് പ്രോസസിംഗ് യൂണിറ്റിലെ രജിസ്റ്ററുമായി ഒത്തു  നോക്കും. മിക്കവാറും അതില്‍ പിശക് ഉണ്ടാകാറില്ല. ഉണ്ടായാല്‍ത്തന്നെ ഫ്രീസിംഗ് കഴിഞ്ഞു പുറത്തെടുക്കുന്ന പാക്കെറ്റിന്റെ കണക്കു ചെക്ക്ചെയ്തു തെറ്റുപറ്റിയത് എവിടെയെന്നു കണ്ടെത്താം. 
ടണലില്‍ ഒരു സമയം ആറുടണ്‍ ചരക്കാണ് ലോഡു ചെയ്യുന്നത്. ചരക്കു സാധാരണ ആറു മുതല്‍ പത്ത് മണിക്കൂര്‍ എടുത്താണ് ഫ്രീസ് ചെയ്യുന്നത്. വലിയ മത്സ്യം, കൂന്തല്‍ തുടങ്ങിയവയാണെങ്കില്‍ പത്ത് മണിക്കൂര്‍ വരെ ഫ്രീസ് ചെയ്യേണ്ടി വരും. 
പ്ലാൻറ് വർക്ക് ചെയ്യുന്നത് പ്രധാനമായും മുന്നൂറോളം വരുന്ന വനിതാ ജീവനക്കാർ മൂലമാണ്. അവരാണ് പ്ലാന്റിന്റെ ജീവനാഡി. പ്ലാന്റിലെ പ്രോസസ്സിംഗ് സെക്ഷന്‍ ഓടുന്നത് തന്നെ അവര്‍ ഉള്ളതുകൊണ്ടാണ്. പിന്നെ പത്തിൽ താഴെ വരുന്ന പുരുഷ ജീവനക്കാരും. പാക്കിംഗ് സെക്ഷനിലാണ് പുരുഷന്മാർ. പാക്ക് ചെയ്യുന്ന പ്രോഡക്റ്റ് കയറ്റ് ഇറക്കുമതിയാണ് അവരുടെ പ്രധാനപണി. 
ഒരു ഷിഫ്റ്റ് പന്ത്രണ്ട് മണിക്കൂറാണ്. ഏതാണ്ട് അത്രയും സമയം നിന്ന് തന്നെ പണിയെടുക്കണം. ഒരിക്കലും അവധിയില്ല. ഞായർ ഉൾപ്പെടെ പ്രവർത്തിദിനമാണ്. ആഴ്ചയിൽ ഡേ ഷിഫ്റ്റും  നൈറ്റ് ഷിഫ്റ്റും പരസ്പരം മാറുന്ന ദിനങ്ങളില്‍ ഒരു ബാച്ച് തൊഴിലാളികള്‍ തുടര്‍ച്ചയായി ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടി വരും. 
ഒരു ഷിഫ്റ്റില്‍ നൂറ്റിഅമ്പത് വനിതാ തൊഴിലാളികള്‍ ആണ് ഈ കമ്പനിയില്‍ ഉള്ളത്. അവരെ സുപ്പെര്‍വൈസ് ചെയ്യാന്‍ എക്സ്പീരിയൻസ് ഉള്ള രണ്ടു ആണുങ്ങളും  ഉണ്ട്. 
പൊതുവേ പ്രോസസിംഗ് യൂണിറ്റിലെ പെൺകുട്ടികൾക്ക് കിട്ടുന്ന വേതനം  കുറവാണ്. പിന്നെ സ്ഥിരമായി ഒരു തൊഴിൽ ഉണ്ട് എന്നതുകൊണ്ടും അത്യാവശ്യം വീട്ടുകാര്യങ്ങൾ നടത്താൻ പോകുന്ന വരുമാനം ഉണ്ട് എന്നതുകൊണ്ടും ആരും  വേതനത്തിൽ പരാതി പറയാറില്ല. 
എല്ലാ കമ്പനിയിലും സ്റ്റാഫിനെ കൊണ്ടുവരുന്നത് ഏതെങ്കിലും ഒരു  കോൺട്രാക്ടർ ആയിരിക്കും.  കോൺട്രാക്ടർ വനിതാ തൊഴിലാളികളുടെ സാലറിയിൽ നിന്ന് ഒരു തുക കട്ട് ചെയ്യുന്നുണ്ടാവും. ഇരുനൂറ് രൂപയാണ് ഒരു ദിവസം ഒരു തൊഴിലാളിയുടെ കൂലിയെങ്കില്‍ അതിൽ നിന്ന് മുപ്പതു രൂപയോ അമ്പതു രൂപയോ വെച്ച് കോൺട്രാക്ടർ കട്ട് ചെയ്യുന്നുണ്ടാവും. പണ്ട് എയ്ഡഡ് സ്കൂളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ അവസ്ഥ. നാനൂറുരൂപ ശംമ്പളം ഉണ്ടെങ്കില്‍ ബില്‍ ഒപ്പിട്ടു കൊടുത്താല്‍ മാനേജര്‍ അദ്ധ്യാപകന് കൊടുത്തിരുന്നത് ഇരുന്നൂറ്റിയമ്പതു രൂപയാണ്. ബാക്കി തുക മാനേജര്‍ വസൂലാക്കും. 
എന്നാൽ ബൈക്കംപാടിയിലെ  എന്‍റെ പ്ലാന്റിൽ ഉണ്ടായിരുന്ന കോൺട്രാക്ടർ ശേഖര്‍ നിജലിംഗപ്പയായിരുന്നു. ഇരുപത്തിയെട്ടു വയസ്സുള്ള ഒരു യുവാവ്. തികഞ്ഞ മാന്യന്‍.  ശേഖര്‍ കാർവാർ നിവാസിയാണ്. മുൻപ് കമ്പനിക്കുവേണ്ടി ചരക്കെടുക്കുന്ന ഏജന്റായി കാർവാറിൽ പോകുമായിരുന്നു. പിന്നീട് ശേഖര്‍ കമ്പനിക്കു വേണ്ടി തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ടർ ആയി മാറി. 
ശേഖര്‍ കാർവാറിലെ ഒരു ഏജൻറ് ആയിരുന്ന സമയത്ത്. കമ്പനിക്കുവേണ്ടി കര്‍ഷകരില്‍ നിന്നും കൊഞ്ച് മൊത്തവില പറഞ്ഞെടുത്തിരുന്നു. കൊഞ്ച് മൊത്തമായി ഒരു ഏകദേശ കണക്കുകൂട്ടലനുസരിച്ച് വില പറഞ്ഞെടുക്കുകയാണ്  പതിവ്. ശേഷം ഫാക്ടറിയില്‍ നിന്നും വാഹനവും മറ്റു സന്നാഹങ്ങളുമായി കൊഞ്ച് കൊണ്ടുവരാന്‍ സ്റ്റാഫ് പോകും. വാഹനത്തില്‍, കൊഞ്ചിനെ പെട്ടെന്ന് കൊല്ലാനുള്ള കെമിക്കല്‍, നെറ്റ്, വലിയ അണ്ടാവ് തുടങ്ങിയവ ഉണ്ടാകും. 
“ശേഖര്‍ എന്തുകൊണ്ടാണ് ഏജന്റ് പണി വേണ്ടെന്നു വെച്ചത്” ഒരിക്കല്‍ ഞാന്‍ ശേഖറിനോട് ചോദിച്ചു. 
ശേഖര്‍ പറഞ്ഞു ”നമ്മള്‍ ഈ കൊഞ്ചിനെ കൊണ്ടുവന്ന് കെമിക്കലില്‍ മുക്കുമ്പോള്‍ അത് കാണിക്കുന്ന ഒരു മരണവെപ്രാളമുണ്ടല്ലോ അത് കണ്ടു നില്‍ക്കുക ബുദ്ധിമുട്ടാണ്. കൊഞ്ചാണെങ്കിലും ഒരു ജീവിയല്ലേ. അതു മനസ്സില്‍ നമ്മളെ പ്രാകുന്നുണ്ടാവുമല്ലോ.  ആ പണം വേണ്ടെന്നു വെച്ചു.” അതാണ് ശേഖര്‍. ഒരു ലോലഹൃദയന്‍. 
ചെമ്മീന്‍ക്കെട്ടില്‍ നിന്നും പിടിക്കുന്ന കൊഞ്ച് ഉടന്‍ കെമിക്കലില്‍ മുക്കിക്കൊല്ലണം. ഒറ്റയടിക്ക് സെക്കന്റുകൾക്കുള്ളിൽ കൊഞ്ച് ചാവണം. കരയ്ക്കിട്ട കൊഞ്ച് സാവകാശം തനിയെ ചാവും. പക്ഷെ അപ്പോള്‍ കൊഞ്ചിന്റെ മുതുകു ഭാഗത്ത്‌ ഒരു കറുപ്പ് നിറം രൂപപ്പെടും. ഇത് കൊഞ്ചിന്റെ ക്വാളിറ്റി കുറയക്കും. അതായത് സാവകാശം മരിക്കുന്ന കൊഞ്ച് എക്സ്പോർട്ടിങ് ക്വാളിറ്റിയിൽ പിന്‍തള്ളപ്പെടും. കൊഞ്ചിനെ പെട്ടെന്ന് കെമിക്കലില്‍ മുക്കിക്കൊന്നാല്‍ ബ്ലാക്ക് കളറേഷൻ ഉണ്ടാവുകയില്ല.
ഞാന്‍ മാനേജിംഗ് ട്രെയിനിയായി ബൈക്കംപാടി പ്ലാന്റില്‍ എത്തുമ്പോള്‍  അവിടെ ഒരു പെണ്‍പൂച്ച ഉണ്ടായിരുന്നു. എവിടെനിന്നോ തെണ്ടിത്തിരിഞ്ഞു വന്ന ഒന്ന്. പ്ലാന്റില്‍ ഉള്ള വനിതാ തൊഴിലാളികളുടെ താമസ സ്ഥലത്തിനടുത്ത് എച്ചില് തിന്ന് അത് ജീവിച്ചുപോന്നു. എന്നും ധാരാളം മീന്‍വേസ്റ്റ് കിട്ടാനുള്ള ഒരു സ്ഥലമായതുകൊണ്ട് പൂച്ചയ്ക്ക് ഭക്ഷണം കുശാലായിരുന്നു.  
ആ പൂച്ച ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രസവിച്ചു. നാല് വെളുത്ത സന്തതികള്‍. പൂച്ച പ്രസവിച്ചു കിടന്നത് പ്ലാന്റിനകത്തുള്ള ഒരു ചെറിയ കുളത്തിന്റെ ഓരത്താണ്. പൂച്ച ഒരുസ്ഥലത്ത് വന്നുകയറി പ്രസവിക്കുന്നത് ഒരു ഐശ്വര്യമാണ് എന്ന് ചിലര്‍ കരുതുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു അക്കൌണ്ടന്റ് സതീഷ്‌. ആ ഐശ്വര്യം അതേപോലെ സംരക്ഷിക്കാന്‍ സതീഷ്‌ തീരുമാനിച്ചു. എന്നും സതീഷ്‌ പൂച്ചയ്ക്ക് പാലും ബിസ്കറ്റും നല്‍കി പരിചരിച്ചു. പൂച്ചയ്ക്കുള്ള പ്രസവസുശ്രുഷ. അത് തനിയെ ഇരപിടിക്കാന്‍ പോയിത്തുടങ്ങുന്നത് വരെ ഈ പരിപാലനം തുടര്‍ന്നു. പൂച്ച ഇരപിടിക്കാന്‍ ആവതായപ്പോള്‍ പിന്നെ ഇടക്കൊക്കെ പൂച്ച അവിടെ ഉണ്ടോ എന്ന് നോക്കാന്‍ മാത്രമേ സതീഷ്‌ കുളത്തിന്റെ അടുത്ത് പോകുമായിരിന്നുള്ളു. 
അങ്ങനെ ഒരു ദിവസം സതീഷ് വന്നു നോക്കുമ്പോൾ നാലു പൂച്ചക്കുട്ടികളില്‍ രണ്ടെണ്ണത്തിനെ കാണാനില്ല. എവിടെപ്പോയെന്ന് ഒരു പിടിയുമില്ല. രണ്ടുദിവസം കഴിഞ്ഞ് ചെന്നുനോക്കുമ്പോൾ മൂന്നാമത്തെ പൂച്ചക്കുഞ്ഞിനേയും കാണാനില്ല. ആരെങ്കിലും എടുത്തോണ്ട് പോയി എന്ന് പറയാൻ പറ്റില്ല. കാരണം പ്ലാന്റിനു ചുറ്റും വലിയ മതിലുണ്ട്. മാത്രമല്ല പൂച്ചക്കുഞ്ഞിനെ അത്ര സാഹസികമായി എടുത്തോണ്ട് പോകേണ്ടകാര്യം അവിടെ ആർക്കും ഇല്ല. 
ബൈക്കംപാടി ഇഷ്ടം പോലെ പൂച്ചകളും പൂച്ചക്കുട്ടികളും അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്ഥലമാണ്. മൂന്ന് പൂച്ചക്കുട്ടികളെ കാണാതായി ഏതാണ്ട് രണ്ടാഴ്ചക്കുള്ളിൽ പൂച്ചകളുടെ നഷ്ട്ത്തിന്റെ രഹസ്യം സതീഷിന് കണ്ടെത്താൻ പറ്റി. 
ഒരു ദിവസം രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ പെട്ടെന്ന് തള്ളപ്പൂച്ച വല്ലാതെ കരയുന്ന ശബ്ദം കേട്ടൂ. അപ്പോള്‍ ഞങ്ങള്‍ കണ്ടയ്നറില്‍ ചരക്കു ലോഡു ചെയ്യുകയായിരുന്നു. കരച്ചില്‍ കേട്ട് ചെന്ന് നോക്കുമ്പോള്‍ ഒരു വലിയ പെരുമ്പാമ്പ് അവിടെ വളഞ്ഞു കിടക്കുന്നുണ്ട്. അത്രയും വലിയ ഒരു പെരുമ്പാമ്പിനെ ഞാൻ ജീവിതത്തില്‍ അന്നേവരെ കണ്ടിട്ടില്ല. വലിയ ഒരു കവുങ്ങിന്റെ വണ്ണമുള്ള  പെരുമ്പാമ്പ്‌. പൂച്ചയെ വിഴുങ്ങാനുള്ള പ്ലാനിൽ വന്നതാണ്. 
മുന്‍പ് മൂന്നു പൂച്ചക്കുഞ്ഞുങ്ങളെയും വിഴുങ്ങിയത് ഇതാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.  പാമ്പിന്റെ വലിപ്പം കണ്ട് ഭയന്ന് ഞങ്ങളെല്ലാവരും മാറി നിന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ പെരുമ്പാമ്പിനെ കീഴടക്കാനുള്ള വഴി അറിയാവുന്നവരായിരുന്നു. പെരുമ്പാമ്പിന്റെ വാലില്‍ പിടിച്ചു വലിച്ചാല്‍ മതി എന്നുള്ളതായിരുന്നു അവരുടെ വിദഗ്ധാഭിപ്രായം. എന്നാല്‍ അത് ചെയ്തു കാണിക്കാനുള്ള ധൈര്യം അവര്‍ക്ക് ആര്‍ക്കും ഉണ്ടായിരുന്നില്ല. 
ഒടുവില്‍ സതീഷ്‌ ഒരു ഇഷ്ട്ടിക എടുത്ത് പാമ്പിനെ എറിഞ്ഞു. ഇഷ്ടിക പാമ്പിനെ തൊട്ടില്ല. പക്ഷെ ഇഷ്ടിക നിലത്തുവീണുടയുന്ന ശബ്ദംകേട്ട് പാമ്പ് അതിവേഗം പാഞ്ഞ് പ്ലാന്റിന്റെ പിന്നിലുള്ള ചതുപ്പിലെ വെള്ളത്തിലേക്ക് ഊളിയിട്ടു പോയി. ഇത് പിന്നീടും ആവര്‍ത്തിച്ചു. പല പ്രാവശ്യം. 
     സാധാരണ പെരുമ്പാമ്പ്‌ വരുന്നത് കൃത്യം പത്തിനും പത്തരയ്ക്കും ഇടക്കാണെന്ന വസ്തുത സതീഷ്‌ അതിനോടകം കണ്ടെത്തിയിരുന്നു. 
“പെരുമ്പാമ്പിനു വാച്ചുണ്ടോ”. ഒരു ദിവസം സതീഷ്‌ എന്നോട് ചോദിച്ചു.
“അതെന്താ?” ഞാന്‍ തിരിച്ചു ചോദിച്ചു.
“അല്ല. പാമ്പ് കൃത്യസമയത്ത് തന്നെ എത്തുന്നു” സതീഷ്‌ പറഞ്ഞു. 
സതീഷിന്  അത്ഭുതം. പക്ഷെ ജന്തുശാസ്ത്രം അറിയാവുന്ന എനിക്ക് അതില്‍ അത്ഭുതം തോന്നിയില്ല.
“ അതാണ്‌ ബയോക്ലോക്കിന്റെ കളി” ഞാന്‍ പറഞ്ഞു.
“അതെന്താണ്” സതീഷിനു വ്യക്തമായില്ല.
“രാവിലെ കൃത്യം അഞ്ചുമണിക്ക് കോഴി കൂവുന്നത് വാച്ച്  നോക്കിയിട്ടാണോ” ഞാന്‍ ചോദിച്ചു. 
സതീഷ്‌ ഒന്നും പറഞ്ഞില്ല. ഞാന്‍ വിശദീകരിച്ചു.
“അതാണ് ബയോക്ലോക്ക്. നമുക്കും അതുണ്ട്. കൃത്യസമയത്ത് നമുക്ക് വിശക്കുന്നില്ലേ. എത്ര ഉറങ്ങിയാലും വെളുപ്പിനെ അഞ്ചുമണിക്ക് ചിലര്‍ ഉണരുന്നില്ലേ. ഇതെല്ലം ബയോക്ലോക്കിന്റെ കളിയാണ്.” ഞാന്‍ പറഞ്ഞു.
“അന്തരീക്ഷത്തിലെ താപനിലയിലുള്ള വ്യത്യാസംകൊണ്ട് പാമ്പ് സമയം അറിയും. അത് കൃത്യം ആയിരിക്കും.”
“അങ്ങനെയെങ്കില്‍ പെരുമ്പാമ്പിനെ നമുക്ക് കൊല്ലാമല്ലോ. ആ സമയം കണക്കാക്കി കാത്തിരുന്നാല്‍ പോരെ” സതീഷ്‌ ചോദിച്ചു.
“മതി” ഞാന്‍ പറഞ്ഞു.
അതൊരു വെറും ടൈംപാസ്‌ സംസാരമായെ ഞാന്‍ കണ്ടുള്ളൂ. പക്ഷെ സതീഷ്‌ അങ്ങനെ ആയിരുന്നില്ല. സതീഷ്‌ പാമ്പിനെ കൊല്ലാന്‍ ഒരു പ്ലാന്‍ തയ്യാറാക്കിയിരുന്നു. അതിന്‍പ്രകാരം നാല് ബംഗാളികളെക്കൂട്ടി സതീഷ്‌ കാത്തിരുന്നു. സതീഷിനു തെറ്റിയില്ല. കൃത്യം പത്തുമണി കഴിഞ്ഞപ്പോള്‍ പാമ്പ് ചതുപ്പില്‍ നിന്നും പുറത്തെത്തി. 
പാമ്പിന്റെ വലിപ്പം കണ്ട് എല്ലാവരും ഞെട്ടി. പാമ്പിനെ എറിഞ്ഞു കൊല്ലാന്‍  ഇഷ്ടികയുമായി നിന്ന ബംഗാളി ചലനമറ്റുനിന്നുപോയി. പാമ്പ് സാവകാശം ഭിത്തിയുടെ അരികുപറ്റി മുന്നോട്ടു നീങ്ങി. സതീഷ്‌ ‘എറിയൂ എറിയൂ’ എന്ന് പറഞ്ഞ്  ബംഗാളിയെ നിര്‍ബന്ധിച്ചുവെങ്കിലും അവന്‍ അനങ്ങിയില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച് സതീഷ്‌ ഒരു ഇഷ്ടിക പാമ്പിനു നേരെ എറിഞ്ഞു.  പക്ഷെ ഇപ്രാവിശ്യവും സതീഷിന് ഉന്നം തെറ്റി.  പാമ്പ് ഒരു മിന്നായം പോലെ പാഞ്ഞ് ചതുപ്പിലേക്ക് ഊളിയിട്ടു. 
അല്‍പസമയം കഴിഞ്ഞ് അണ്ടികളഞ്ഞ അണ്ണാനെപ്പോലെ സതീഷും കൂട്ടരും തിരിച്ചെത്തി.
“ഇനി പാമ്പ് വരില്ല”. സതീഷ്‌ പറഞ്ഞു. “നല്ല ഏറു കൊടുത്തിട്ടുണ്ട്”. 
“ഏറു കൊണ്ടോ.” ഞാന്‍ ചോദിച്ചു.
“ഇല്ല. പക്ഷെ പാമ്പ് നന്നായി പേടിച്ചിട്ടുണ്ട്.”
“എന്ന് പാമ്പ് പറഞ്ഞോ. സതീഷേ മൃഗബുദ്ധി നിങ്ങള്‍ കരുതുന്ന പോലെ അല്ല. മാസശമ്പളത്തിനു  പണിയെടുക്കുന്നവരല്ല അവര്‍.  അവരുടെ ലക്ഷ്യം ആഹാരമാണ്. വല്ലപ്പോഴും ഭക്ഷണം കഴിക്കുകയും കൂടുതല്‍ നേരം വിശ്രമിക്കുകയും ചെയ്യുന്ന വര്‍ഗ്ഗമാണ് പാമ്പുകള്‍. വേണ്ട സമയത്ത് കൃത്യമായി ഇരയെ അത് കണ്ടെത്തുന്നു എന്നതുതന്നെ അതിന്റെ ബുദ്ധിയല്ലേ.”
പതിവുപോലെ സതീഷ്‌ ഒന്നും പറഞ്ഞില്ല. 
“പെരുമ്പാമ്പ്‌ മരം കയറുന്നത് കണ്ടിട്ടുണ്ടോ” ഞാന്‍ സതീശനോട് ചോദിച്ചു.
“ഇല്ല”
“കാണണം. അപ്പോള്‍ മനസ്സിലാകും പെരുമ്പാമ്പിന്റെ ബുദ്ധി എന്താണെന്ന്”. ഞാന്‍ പറഞ്ഞു.
“എന്നാലും എന്‍റെ ഏറില്‍ അത് നന്നായി പേടിച്ച മട്ടുണ്ട്. അതിന്റെ പോക്ക് കണ്ടാലറിയാമായിരുന്നു.” സതീഷ്‌ തോല്‍ക്കാന്‍ തയ്യാറല്ല. 
“പാമ്പ് വരവിന്റെ സമയം മാറ്റിയാലോ.” ഞാന്‍ ചോദിച്ചു.
“മാറ്റിയാല്‍ പെട്ടു.”സതീഷ്‌ പറഞ്ഞു.
വലിയ സംഭവവികാസങ്ങള്‍ ഇല്ലാതെ ഒരാഴ്ച കടന്നുപോയി. എല്ലാവരും പാമ്പിന്റെ കാര്യം മറന്നു. 
അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തള്ളപ്പൂച്ചയെ കാണാതെയായി. 
“തള്ള പൂച്ചയെവിടെ” സതീശന്‍ സ്വയം ചോദിച്ചു. ആ ചോദ്യം എല്ലാവരും ചോദിച്ചു. പക്ഷെ ഉത്തരം കിട്ടിയില്ല. 
കാണാതായ തള്ളപ്പൂച്ചയെ സതീശന്‍ അവിടെയെല്ലാം നടന്നന്വേഷിച്ചു. കണ്ടെത്തിയില്ല. എങ്ങനെ കണ്ടെത്താന്‍. ആ പൂച്ച അതിനോടകം പെരുമ്പാമ്പിന്റെ വയറ്റില്‍ ആയിക്കഴിഞ്ഞിരുന്നു. സമയം തെറ്റിച്ചുവന്ന പെരുമ്പാമ്പിന്റെ വിക്രിയ ആയിരുന്നു അത്. ആ തിരിച്ചറിവ് സതീഷിന് ഉണ്ടായപ്പോഴേക്കും തള്ളപ്പൂച്ച ഈ ലോകത്തോട്‌ വിട പറഞ്ഞിരുന്നു. 
“പാമ്പിനു ഇത്രയും വലിയ പൂച്ചയെ തിന്നാന്‍ കഴിയുമോ.” സതീശന്‍ എന്നോട് ചോദിച്ചു. ജന്തുശാസ്ത്രത്തില്‍ പരിമിതമായ അറിവുള്ള സതീഷിന് അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
ഞാന്‍ പറഞ്ഞു ”സതീഷ്‌ പാമ്പിന്റെ വായ് നമ്മുടെ വാ പോലെ വിജാഗിരി പിടിപ്പിച്ച ഒന്നല്ല. അതിന്റെ തലയേക്കാളും നാലിരട്ടി വലിപ്പമുള്ള ഇരയെ അതിനു നിഷ്പ്രയാസം അകത്താക്കാന്‍ കഴിയും.” അത് സതീഷിന് ഒരു പുതിയ അറിവായിരുന്നു. 
പെരുമ്പാമ്പ്‌ എന്ന വില്ലന്‍റെ സ്വഭാവം തിരിച്ചറിഞ്ഞതോടെ അവശേഷിക്കുന്ന പൂച്ചക്കുട്ടിയെ എങ്ങനെ രക്ഷിക്കാം എന്നതായി സതീഷിന്റെ ചിന്ത. എന്ത് വിലകൊടുത്തും പൂച്ചയുടെ ആയുസ് നിലനിര്‍ത്തുക എന്നത് സതീഷിന്റെ ലക്ഷ്യമായി മാറി. 
അതിന്‍പ്രകാരം പ്ലാന്റിലെ  മെക്കാനിക് പദ്മകുമാറിനെക്കൊണ്ട് സതീഷ്‌ ഒരു കൂടുണ്ടാക്കി. പത്മകുമാര്‍ വളരെ വിദഗ്ദ്ധനായ ഒരു പണിക്കാരനാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ പദ്മന്‍ അവിടെ അധികത്തില്‍ കിടന്നിരുന്ന അലുമിനിയം പാനല്‍ വെല്‍ഡ്‌ ചെയ്തു ഒരു ചട്ടക്കൂടുണ്ടാക്കി. സതീഷ്‌ ടൗണില്‍ പോയി ചിക്കന്‍മെഷ് വാങ്ങിക്കൊണ്ടു വന്നു. അത് വെല്‍ഡ്‌ ചെയ്തു പിടിപ്പിച്ചപ്പോള്‍ പൂച്ചക്കൂട് റെഡി. 
ആ കൂട്ടിലേക്ക് നാലാമനെ സതീഷ്‌ മാറ്റി. പിന്നീട് സതീഷ്‌ ആ കൂട്  പ്ലാന്റിന്‍റെ  അകത്തെ ഒരു മുറിയിലേക്ക് മാറ്റി. അങ്ങനെ സതീഷ്‌ ഇസെഡ് പ്ലസ്‌ കാറ്റഗറി സുരക്ഷ പൂച്ചയ്ക്ക് ഒരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിനുപോലും ഇത്രയും സുരക്ഷ കാണില്ല. 
പൂച്ചയെ എന്നും രാവിലെ തുറന്നു വിടും. പകല്‍ പാമ്പിനെ പേടിക്കേണ്ട. രാത്രിയില്‍ പൂച്ചയെ കൂട്ടില്‍ കയറ്റിഅടക്കും. അതായി സതീഷിന്റെ രീതി.
പൂച്ച വളരെപ്പെട്ടെന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. പൂച്ചയ്ക്കുള്ള ആഹാരം വനിതാ ഹോസ്റ്റലില്‍ നിന്നും എത്തിക്കും. അതും മൃഷ്ടാനമായ മീന്‍കറി  കൂട്ടിയുള്ള ഭക്ഷണം. 
പൂച്ചസംഭവം നടക്കുമ്പോള്‍തന്നെ പ്ലാന്റിലെ പ്രവര്‍ത്തിയും നടന്നു പോന്നു. ആ സീസണില്‍ കൂടുതല്‍ കയറ്റുമതി നടത്തിയത് കൊഞ്ചും മത്തിയുമാണ്. 
മത്തി  ടണ്‍ കണക്കിന് പ്ലാന്റില്‍ എത്തിച്ച് ഫ്രീസ്ചെയ്ത് കയറ്റി അയച്ചുകൊണ്ടിരുന്നു. പൂച്ചയ്ക്കും കുശാലായിരുന്നു. എന്നും ചെറിയ മത്തികള്‍ സതീഷ്‌ അതിനു കൊടുക്കും.
ഒരു ദിവസം  ടണലില്‍ മത്തി ലോഡു ചെയ്തുകഴിയുമ്പോള്‍ രാത്രി പതിനൊന്നു മണിയായി. ടണലിലെ ടെമ്പറേച്ചര്‍ മൈനസ് മുപ്പത് ആക്കി സെറ്റുചെയ്തിട്ട് ടണല്‍ ഓണ്‍ ആക്കി എല്ലാവരും മടങ്ങി. ആ നിലയില്‍ ടണല്‍ പത്തുമണിക്കൂര്‍ റണ്‍ ചെയ്യണം. 
പിറ്റേന്ന് രാവിലെ പതിവുപോലെ പൂച്ചയ്ക്ക് പാലുമായി എത്തിയ സതീഷ്‌ ഞെട്ടിപ്പോയി. പൂച്ചക്കൂട്  ശൂന്യം. കൂട്ടില്‍ പൂച്ചയില്ല.
എന്നും രാവിലെ പൂച്ചയ്ക്ക് ആഹാരം കൊടുത്തതിനു ശേഷംമാത്രം ജോലി തുടങ്ങുക എന്ന ശീലം സതീഷിന് അതിനോടകം ആയിക്കഴിഞ്ഞിരുന്നു.
പൂച്ചയെ ബംഗാളി സഹോദരങ്ങള്‍ കശാപ്പുചെയ്തോ എന്ന് സതീഷ്‌ ആദ്യം സംശയിച്ചു. കാരണം അവര്‍ എല്ലാം നല്ല കുടിയന്മാര്‍ ആണ്. മദ്യവും നോണ്‍വെജും. അതാണവരുടെ അത്താഴമെനു. എന്നും.
മദ്യപിക്കുന്നവര്‍ക്ക് പൂച്ചയിറച്ചി ഇഷ്ടമാണെന്ന് സതീഷിനറിയാം. അതും കരിംപൂച്ച. കറുപ്പിന് ഗുണം കൂടുതലാണെന്നൊരു വിശ്വാസം എല്ലാ കുടിയന്മാര്‍ക്കുമുണ്ട്. കാല ദേശ ഭാഷയന്യേ ആ വിശ്വാസം നിലനില്‍ക്കുന്നു. പല അന്ധവിശ്വാസത്തിന്റെ കൂട്ടത്തില്‍ ഒന്ന്. അതുകൊണ്ട് കരിമ്പൂച്ചയ്ക്ക് എവിടെയും ആയുസ്സ് കുറവാണ്. ഒരു നൂറു പൂച്ചയെക്കണ്ടാല്‍ അതില്‍ ഒരിക്കലും ഒരു കരിപ്പൂച്ചയുണ്ടാകില്ല. പക്ഷെ ഇവിടെ ആ കുഴപ്പമില്ല. കാരണം നമ്മുടെ പൂച്ചയ്ക്ക് വെളുപ്പ്‌ നിറമാണ്. മാത്രമല്ല ബംഗാളികള്‍ക്ക് പാചകം ചെയ്യാനുള്ള സൗകര്യം കൊടുത്തിട്ടില്ല. അവര്‍ക്ക്  മെസ്സില്‍ നിന്നാണ് ഭക്ഷണം. പിന്നെങ്ങനെ?
ആ ചോദ്യം അവശേഷിച്ചു. 
അല്‍പ സമയത്തിനുള്ളില്‍ പൂച്ച ഒരു വാര്‍ത്തയായി മാറി. ആ ചോദ്യം എല്ലാവരും ചോദിച്ചു. പൂച്ചയെവിടെ?
എന്നും രാവിലെ എട്ടരയ്ക്ക് പ്ലാന്റിലെത്തിയാല്‍ ആദ്യം പ്രോസസ്സിംഗ് യൂണിറ്റിലും മറ്റും കറങ്ങി പണി നടക്കുന്നത് വിലയിരുത്തിയത്തിനു ശേഷമേ ഞാന്‍ ഓഫീസില്‍ എത്തുകയുള്ളൂ. ആ ചര്യ നിര്‍ബന്ധമായി എന്നും ചെയ്യണം എന്ന് എനിക്ക് ട്രെയിനിംഗ് തരുന്ന ജനറല്‍ മാനേജര്‍ പറഞ്ഞിട്ടുണ്ട്. 
പ്രോസസ്സിംഗ് യൂണിറ്റില്‍ നിന്നും ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ സതീഷ്‌ എന്നോട് ഖിന്നനായിപ്പറഞ്ഞു. 
“നമ്മുടെ പൂച്ചയെ കാണാനില്ല” 
“എവിടെപ്പോയി”
“അറിഞ്ഞുകൂടാ. എന്തായാലും പ്ലാന്റിന്റെ കോമ്പൌണ്ട് വിട്ടു പുറത്ത് പോകത്തില്ല.” സതീഷ്‌ പറഞ്ഞു. 
കാരണം പ്ലാന്റിന് ചുറ്റും വലിയ മതിലാണ്. ഒരു വശത്തു ചെറിയ ഗ്യാപ്പുണ്ട്. അതിലൂടെയാണ് പെരുമ്പാമ്പ്‌ വരുന്നത്. പക്ഷെ പൂച്ച അങ്ങോട്ടു പോകില്ല.  കാരണം  അവിടെ വെള്ളക്കെട്ടാണ്.
പൂച്ചയെപ്പറ്റി ഒരു വിവരവും ഇല്ലാതെ ഏതാനും മണിക്കൂറുകള്‍ കടന്നു പോയി.
“ഛെ. അതെവിടെപ്പോകാന്‍.” സതീഷ്‌ ആകുലപ്പെട്ടു.
“ഇനി പാമ്പെങ്ങാനും”….. ബംഗാളി ധനന്‍ജ്ഞയ് സംശയിച്ചു.
“പോടാ. പെരുമ്പാമ്പങ്ങനെ ചിക്കന്‍മെഷില്‍ക്കൂടി അകത്തു കയറും.” സതീഷ്‌ ചൂടായി.
പിന്നെ എവിടെപ്പോയി?
അതിനുത്തരം കാണാന്‍ ടീം ബംഗാളീസ് കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ എല്ലാവരും പരാജയപ്പെട്ടു.
സതീഷിനെ സംബന്ധിച്ച് പൂച്ചയുടെ ജീവന്‍ മാത്രമായിരുന്നില്ല പ്രശ്നം മറിച്ച്  തന്റെ ഒരു ശ്രമം പരാജയപ്പെട്ടതിന്റെ അഭിമാനപ്രശ്നവുംക്കൂടി ഉണ്ടായിരുന്നു. സതീഷ്‌  എല്ലാവരേയും സംശയിച്ചു. 
പക്ഷെ ആ സംശയത്തിന് ഉടന്‍ ഉത്തരം കിട്ടി. 
അടുത്ത ദിവസം ഫ്രീസ് ചെയ്ത ചരക്ക് എടുക്കാൻ ടണല്‍  തുറന്നപ്പോള്‍ ടണലിന്റെ വാതുക്കൽ ഒരു മഞ്ഞുകട്ട ഇരിക്കുന്നു. വാതിലിനോട് ചേര്‍ന്ന് പമ്മിയിരിക്കുന്ന ഒരു മഞ്ഞുകട്ട.
അത് ആ പൂച്ചയായിരുന്നു.
പക്ഷെ അതെങ്ങനെ ഇത്രയും ആളുകളുടെ കണ്ണുവെട്ടിച്ചു ടണലിന്റെ അകത്തു കയറി. അതിനുത്തരം ആര്‍ക്കുമുണ്ടായില്ല. തലേന്ന് ടണലില്‍ ലോഡു ചെയ്തത് മത്തിയായിരുന്നു. പൂച്ചയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഐറ്റം. 
“അതെങ്ങനെ അതിനകത്ത് കയറി. ഇത്രയും പേരുണ്ടായിട്ടും. ആരും കാണാതെ.” സതീഷ്‌ ആത്മഗതം എന്നോണം ചോദിച്ചു. 
അതുതന്നെയായിരുന്നു എല്ലാവരുടെയും സംശയം. 
സാധാരണഗതിയിൽ നാലുപേര്‍ ടണലിനത്തുനിന്ന് ലോഡ് ചെയ്യുമ്പോൾ പുറത്ത് വനിതാത്തൊഴിലാളികള്‍ നിരയായിനിന്ന് ചരക്ക് പാസ്സ് ചെയ്തുകൊണ്ടിരിക്കും. അത് ഒരു മുപ്പതു പേരെങ്കിലും കാണും. ഇത്രയും പേരുണ്ടായിട്ടും ഇവരാരും ഈ പൂച്ചയെ കണ്ടിരുന്നില്ല എന്നുള്ളതാണ് അത്ഭുതം.
സതീഷ്‌ മത്തി കൊടുത്തു ശീലിപ്പിച്ച പൂച്ച മത്തിയുടെ മണം പിടിച്ച് എങ്ങനയോ അകത്തു കയറിയതാണ്. മത്തിട്രേ വെക്കുന്ന റാക്കിന്റെ അടിയില്‍ പൂച്ച പമ്മിയിരുന്നു കാണണം. ചരക്ക് ലോഡ് ചെയ്തതിനുശേഷം തൊഴിലാളികള്‍ പുറത്തിറങ്ങിയിട്ടാണ് ടണല്‍ ഓൺ ചെയ്യുക. പിന്നേ ടെമ്പറേച്ചർ കുറഞ്ഞു വരികയുള്ളൂ. എന്തായാലും എല്ലാവരും പുറത്തിറങ്ങി ടണല്‍ പുറത്ത് നിന്നും ലോക്ക് ചെയ്തിട്ട് ഓൺ ചെയ്തപ്പോൾ, തണുപ്പ് കൊണ്ട് രക്ഷപ്പെടാനുള്ള മരണവെപ്രാളത്തിൽ പൂച്ച വാതില്‍ വരെ ഓടി വന്നു. വാതിൽ തുറക്കാൻ പറ്റാതെ അവിടെയിരുന്ന് ആ പൂച്ച ഐസ് ആയിപ്പോയി. പാവം.
പിന്നീട് വാതില്‍ പരിശോധിച്ചപ്പോള്‍ പൂച്ചയുടെ നഖത്തിന്റെ ആഴത്തിലുള്ള പോറല്‍ വാതിലില്‍ ഉണ്ടായിരുന്നു. ടണല്‍ ഏറെക്കുറെ സൗണ്ട്പ്രൂഫ്‌ ആയതുകൊണ്ട് പൂച്ചയുടെ കരച്ചില്‍ ആരും കേട്ടില്ല. അത് കേവലം വനരോദനമായിപ്പോയി.  
പെരുമ്പാമ്പിന്റെ വായിൽ നിന്നും അഹങ്കാരത്തോടുകൂടി സതീഷ് രക്ഷപ്പെടുത്തിയ പൂച്ചയുടെ വിധി അതായിരുന്നു.  
“അതെങ്ങനെ അതിനകത്ത് കയറി. ഇത്രയും പേരുണ്ടായിട്ടും.” സതീഷ്‌ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു.
“സതീഷേ ഞാന്‍ ഒരു പഴയ കഥ പറയാം. പണ്ട് ശിവനെ കാണാന്‍ വിഷ്ണു കൈലാസത്തില്‍ എത്തി. കൂടെ ഗരുഡന്‍ ഉണ്ട്. വിഷ്ണു ശിവനെ കാണുന്ന നേരത്ത് ഗരുഡന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. അപ്പോള്‍ അവിടേക്ക് യമന്‍ വന്നു. കൈലാസത്തില്‍ ആ സമയം ഒരു തിത്തിരിപ്പക്ഷി ഇരിക്കുന്നുണ്ടായിരുന്നു. യമന്‍ ആ പക്ഷിയെ നോക്കി ‘ആഹ് നീ ഇപ്പോഴും ഇവിടെ ഇരിക്കുവാണോ’ എന്ന് ചോദിച്ചു. എന്നിട്ട് അകത്തേക്ക് പോയി. യമന്റെ ചോദ്യം ഗരുഡന്‍ കേട്ടു. മരണരാജാവാണല്ലോ യമന്‍. തിത്തിരിപ്പക്ഷിയുടെ മരണം ലക്‌ഷ്യം വെച്ചാണ്  യമന്റെ ചോദ്യം എന്ന് ഗരുഡന്‍ ഊഹിച്ചു. ആ പക്ഷിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഗരുഡന്‍ തീരുമാനിച്ചു. എന്നിട്ട് ഉടന്‍ ആ പക്ഷിയെ എടുത്തുപറന്ന് പന്തീരായിരം നാഴിക അകലെയുള്ള ദണ്‍ഡകാരണ്യവനത്തിലെ ഒരു മരക്കൊമ്പില്‍ കൊണ്ടുവച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ഗരുഡന്‍ കൈലാസത്തില്‍ തിരിച്ചെത്തി. 
അല്പം കഴിഞ്ഞപ്പോള്‍ യമന്‍ പുറത്തേക്ക് വന്നു. യമന്‍ ഗരുഡനെ നോക്കി ഒരു ചിരി ചിരിച്ചിട്ട് പുറത്തേക്ക് നടന്നു. ആ ചിരിയില്‍ എന്തോ പന്തികേട് തോന്നിയ ഗരുഡന്‍ യമന്റെ പുറകെ ചെന്ന് തന്നെ നോക്കി ചിരിച്ചതിന്റെ പൊരുള്‍ എന്തെന്ന് അന്വേഷിച്ചു. അപ്പോള്‍ യമന്‍ പറഞ്ഞു ‘ആ പക്ഷിയുടെ ആയുസ്സ് അറ്റിരിക്കുകയായിരുന്നു. ഏതാനം നിമിഷങ്ങള്‍ക്കകം ദണ്‍ഡകാരണ്യത്തിലെ ഒരു പെരുംപാമ്പിന് ഇര ആവാനായിരുന്നു അതിന്റെ വിധി. പക്ഷെ ആ ചെറിയ പക്ഷി എങ്ങനെ ഈ കുറഞ്ഞ സമയത്ത് ഇത്ര ദൂരം പറന്നു ദണ്‍ഡകാരണ്യത്തില്‍ എത്തും എന്ന് സംശയിച്ചിട്ടാണ് ഞാന്‍ ആ പക്ഷിയോട് ‘നീ ഇപ്പോഴും ഇവിടെ ഇരിക്കുവാണോ’ എന്ന് ചോദിച്ചത്. എന്നിട്ട് യമന്‍ ഗരുഡനെ നോക്കി ഒരു ചിരി  ചിരിച്ചിട്ട് യാത്രയായി.” ഞാന്‍ പറഞ്ഞു നിര്‍ത്തി. 
“ഇതിലൊരു സന്ദേശം ഉണ്ട്”. ഞാന്‍ പറഞ്ഞു.
“മനസ്സിലായി”. സതീഷ്‌ പറഞ്ഞു.
“അത്രയേ ഉള്ളു കാര്യങ്ങള്‍”. ഞാന്‍ പറഞ്ഞു.
“പക്ഷെ അതൊരു കഥയല്ലേ”. സതീഷ്‌ ചോദിച്ചു.
“അതെ. കഥയാണ്. വെറും കഥ.” ഞാന്‍ പറഞ്ഞു.
dr.sreekumarbhaskaran@gmail.com

*********

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക