അനുനിമിഷം തുള്ളിത്തുള്ളിത്തുടിച്ചിടും
അലകളിയലുമൊരാഴി പോലെ,
മലരിൻറെയല്ലികൾക്കുള്ളിൽ നിക്ഷിപ്തമാം
മധുരമാം മകരന്ദമെന്ന പോലെ,
ക്ഷീരത്തിനുള്ളിൽ നിന്നൂറിയുയർന്നിടും
മാർദ്ദവമോലും തൂവെണ്ണ പോലെ,
നീലാംബരത്തിന്റെ കീഴിൽനിന്നൂഴിയിൽ
പാലോളിതൂകും നിലാവു പോലെ,
ആഴിതൻ കീഴിൽ കിടക്കും അമൂല്യമാം
ചിപ്പി തന്നുള്ളിലെ മുത്തു പോലെ,
പൂമൊട്ടിന്നുള്ളിലുറഞ്ഞു കിടന്നിടും
നൈർമ്മല്യമോലും സുഗന്ധം പോലെ ,
മുഗ്ധ സൗന്ദര്യം നിറഞ്ഞു നിൽക്കും മണി-
മുത്തിലിയലും തിളക്കം പോലെ,
രാഗവും താളവുമൊത്തു മേളിച്ചൊരു
സർഗ്ഗസംഗീതത്തിൻ ധാര പോലെ,
ചന്ദനച്ചാറു തൻ ഗന്ധത്തിനോടൊത്തു
ചെമ്മേ പകരും കുളിർമ്മ പോലെ,
ഊർജ്ജ സ്വലതയുൾക്കൊണ്ടു വിളങ്ങീടു-
മീമഹാമായാ പ്രപഞ്ചം പോലെ,
നൊന്തു പെറ്റോരു തൻ പൈതലിനായ് മാത്രം
സന്തതമേകുവാൻ ലോഭമെന്യേ,
ഓർമ്മിയ്ക്ക നാമെന്നും അമ്മതൻ ഹൃത്തിലും
നിർമ്മല സ്നേഹം നിറഞ്ഞു നിൽപ്പൂ!
--------------------