Image

അമ്മിക്കല്ല് (മാതൃ ദിന കവിത: സിന്ധു ടിജി)

Published on 10 May, 2025
അമ്മിക്കല്ല് (മാതൃ ദിന കവിത: സിന്ധു ടിജി)

അമ്മ അമ്മിയിലരച്ചാൽ വീടാകെ വേവു മണം പടരും.
അമ്മിക്കൊപ്പം അമ്മയരയുന്നതറിയാതെ
അമ്മി മഹാത്മ്യം പറഞ്ഞ്
അച്ഛനും മക്കളും.
പുതുമണം മാറാത്തൊരു 
മിക്സിക്കുട്ടൻ 
ഷോക്കേസിലിരുന്നപ്പോൾ അമ്മയുടെ വിധിയോർത്ത് ആർത്ത് ചിരിക്കും.

അന്ന് അമ്മ തന്നെ തേടി വരാതിരുന്നപ്പോൾ അടുക്കള കടന്നൊരു നോട്ടം ഹാളിലേക്ക് തെന്നി വീണു.
ഇനി നിനക്കുമെനിക്കും വിശ്രമം !
ഹാളിലെ സിമന്റ്‌ അടർന്ന തറയിൽ കിടന്നമ്മ തന്നെ തിരഞ്ഞ അമ്മിയോടായി മന്ത്രിച്ചു.
അന്നാദ്യമായി അടുക്കളയിൽ വേവു മണം പരന്നില്ല.

തലേന്ന് തന്റെ മാറിൽ വീണ ഇനിയുമുണങ്ങാത്ത ഒരു തുള്ളി കണ്ണുനീരിൽ അന്നാദ്യമായി അമ്മി ഉരുകി.

അമ്മയുടെ കിടപ്പ് കണ്ട്
ചുവരിലെ ഷോക്കേസിലിരുന്ന് മിക്സിക്കുട്ടൻ ഉറക്കെ നിലവിളിച്ചു.

“അമ്മേയെന്നൊരു “കൂട്ട നിലവിളിയപ്പോൾ തീൻ മേശ കടന്ന് തെക്കേ തൊടിയിലേക്ക് പാഞ്ഞു.
 

Join WhatsApp News
(ഡോ.കെ) 2025-05-10 16:04:46
അനവസരത്തിലുള്ള ഒരു പൊട്ടക്കവിത.അമ്മ അമ്മിക്കല്ലിലരയ്ക്കുന്നത് അമ്മയുടെ സ്‌നേഹം ചാലിച്ചാണ്.എന്തിനും ഏതിനും സംവാദത്തിനുപകരം വിവാദമുണ്ടാക്കുന്ന ഒരു ദുഷ്ട്ടമനസ്സ് ഈ കവിതയിൽ കാണാൻ കഴിയും.കവയിത്രിയുടെ ഭാവങ്ങൾ അധമമാണ്.കവിതയുടെ രസം ധ്വനിക്കാൻ അമ്മ എന്ന കവിതാപാത്രത്തിന് ഭാവൗചിത്യം വളരെ പ്രധാനമാണ്. കവയിത്രി സ്വീകരിക്കുന്ന കവിതയിലെ ഇതിവൃത്തം പുതുമയില്ലാതെ വായനക്കാരന്റെ അനുഭവതലത്തിൽ വികാരവിചാരങ്ങളില്ലാതെ,കവിതാസൗന്ദര്യമില്ലാതെ, കവിതാരസമില്ലാതെ നിരാശപ്പെടുത്തുന്നു.
Raju Thomas 2025-05-10 23:13:51
ആശയം കൊള്ളാം, പക്ഷേ കവിതയായി ഇതു ശരിയായില്ല എന്ന് എനിക്കും തോന്നി. ഉറക്കെച്ചൊല്ലാൻ ശ്രമിച്ചപ്പോൾ നിരാശ. ഈ കുറിപ്പ് ഡോ. കെ എഴുതിയതിനെപറ്റിയല്ല. ആ കുറിപ്പു വായിച്ചശേഷം കവിത ഒന്നൂടെ വായിച്ചപ്പോൾ ഒരു പ്രശനം പിടികിട്ടി. ഭാഷാപരമായി intrinsic ആയ ഒരു ദോഷം.--ഒരുമിച്ചെഴുതേണ്ട വാക്കുകൾ: വേവുമണം. പിന്നെയൂമുണ്ട്... പറയണമോ? പറഞ്ഞാൽ ഗുണമുണ്ടാകുമോ? അമ്മിമഹാത്മ്യം, ആർത്തുചിരിച്ചു, തന്നെത്തേടി, തെന്നിവീണു, സിമന്റടർന്ന, തീൻമേശ, ഈ കുറിപ്പ് മറ്റനേകം ഈമലയാളിക്കവികൾക്കുംവേണ്ടിയാണെന്നു ധരിച്ചാലും. Otherwise, wow! With the diction so smooth & simple and belying the gem of a profound truth, the attempt is commendable--I wait for more such from Sindhu.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക