Image

സമ്മാനം (മാതൃ ദിന കഥ - ജോസഫ്‌ എബ്രഹാം)

Published on 10 May, 2025
സമ്മാനം   (മാതൃ ദിന കഥ - ജോസഫ്‌  എബ്രഹാം)

ഈ അമ്മയും മകളും  എന്തുവിചാരിച്ചിട്ടാണ് നാണമില്ലേ  ഇതുങ്ങള്‍ക്ക്  എന്നായിരുന്നു  ഒട്ടുമിക്കവരുടെയും ചോദ്യം

‘നീയല്ലേ  എനിക്കുള്ള ഏറ്റവും വലിയ സമ്മാനം. ഇതിലും വലിയൊരു സമ്മാനം എനിക്കു വേറെന്തു കിട്ടാന്‍’എന്നതായിരുന്നു  ഓരോ മാതൃദിനത്തിലും  എന്തെങ്കിലും സമ്മാനം കൊടുക്കാനൊ രുങ്ങുമ്പോള്‍ അതൊക്കെ നിരുല്‍ത്സാഹപ്പെടുത്തിക്കൊണ്ടുള്ള  അമ്മയുടെ പല്ലവി.  അമ്മ എതിരു പറയുമെന്നറിയാമെങ്കിലും  ആ മാതൃദിനത്തില്‍  അമ്മയ്ക്ക്  ഒരു  സമ്മാനം കൊടുക്കണമെന്നത് എന്‍റെ  നിശ്ചയമായിരുന്നു.

എനിക്കു  നാലുവയസുള്ളപ്പോഴാണ്  അച്ഛന്‍ ഞങ്ങളെ  ഉപേക്ഷിച്ചുപോയത്  അതില്‍പിന്നെ എനിക്കമ്മയും  അമ്മയ്ക്കു  ഞാനും മാത്രമായിരുന്നു. ഓരോരാത്രിയിലും എന്നെയും കെട്ടിപ്പിടിച്ചുകൊണ്ട്  അമ്മ മൌനമായി കരയുന്നത്  ഉറക്കത്തിനിടയിലും ഞാനറിഞ്ഞിരുന്നു.

എന്തൊരു ദുഷ്ട്ടനാണ്  അച്ഛന്‍!  എന്തിനാണ്  അയാള്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയത്? അമ്മ ഒരിക്കലും  അതൊന്നും പറയാറില്ലെങ്കിലും  ഞാന്‍ ആദ്യമായി  വെറുത്ത മനുഷ്യന്‍ എനിക്കും ജന്മം നല്‍കിയ അയാളെയായിരുന്നു.

എന്നെക്കണ്ടാല്‍  അച്ഛനെപ്പോലെയിരിക്കുന്നെന്നു ഒരു ബന്ധു  പറഞ്ഞതു കേട്ടപ്പോള്‍ മുതല്‍ ഞാന്‍ എന്നത്തന്നെ വെറുക്കാന്‍ തുടങ്ങി.  അച്ഛന്റെതെന്നു  പറയാവുന്ന ഒരു അടയാളവും  എന്നിലോ ഞങ്ങളുടെ   ജീവിതത്തിലോ അവശേഷിക്കുന്നത്  എനിക്കിഷ്ട്ടമായിരുന്നില്ല.

“നോക്കിക്കോ  വലുതാകുമ്പോള്‍  ഞാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്തു അമ്മയെപ്പോലെയാവും”
അയാളോടുള്ള  വെറുപ്പ്‌ ഉള്ളില്‍ നിറയുമ്പോഴൊക്കെ  ഞാന്‍ പറയുമായിരുന്നു 
അപ്പോളൊക്കെ അമ്മ എന്നെ  ചേര്‍ത്തുനിര്‍ത്തി ഉമ്മ  വയ്ക്കുമായിരുന്നു.  ആ ഉമ്മകളില്‍ എപ്പോഴും നോവിന്‍റെ നനവുണ്ടായിരുന്നു.

അമ്മയെയുംകൊണ്ട്  അച്ഛന്റെ നിഴല്‍പോലും പതിയാത്ത ദൂരെനാട്ടില്‍    പോകണം.   നാടുകള്‍ കാണണം  ജോലി ചെയ്യണം. ചെറുപ്പത്തില്‍ കണ്ട  സ്വപ്‌നങ്ങള്‍  അതൊക്കെയായിരുന്നു. അവയെല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നായപ്പോള്‍  ആ സ്വപ്നങ്ങളെ ഞാന്‍  തന്നെ ഉപേക്ഷിച്ചു. വീടുവിട്ടു  എങ്ങോട്ടുമില്ല  എന്നതായിരുന്നു  അമ്മയുടെ തീരുമാനം.  എനിക്കുവേണ്ടി  ജീവിതം മാറ്റിവച്ച  അമ്മയെ തനിച്ചാക്കി എങ്ങോട്ടും പോകാന്‍  എനിക്കും ആകുമായിരുന്നില്ല. 
എവിടെയായാലും അമ്മയുടെ അരികില്‍ മതിയെനിക്ക്.  എന്‍റെ  സുഖത്തിനായി അമ്മയെ എങ്ങോട്ടും പറിച്ചുനടേണ്ട. അങ്ങനെയൊരു തീരുമാനമെടുത്തത്തില്‍  എനിക്കൊട്ടും വിഷമവും തോന്നിയിട്ടില്ല.

ജോലിസ്ഥലത്തുനിന്നും വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തി  തിങ്കളാഴ്ച അതിരാവിലെ തിരികെ പോകുമ്പോള്‍ മുതല്‍ അമ്മയെങ്ങിനെ തനിയെ വീട്ടിലായിരിക്കും എന്ന വിചാരമായിരിക്കും.   ഉച്ചവരെ  ഒരു മനസ്സുഖവും ഉണ്ടാകില്ല.  വെറുതെയെങ്കിലും രണ്ടുമൂന്നു പ്രാവശ്യം അമ്മയെ വിളിക്കും.

“അമ്മയെ തനിച്ചാക്കി പോന്നതിന്റെ   വിഷമമാണ്  അല്ലെ,  അനുപമേ  നിനക്ക് ?”

തിങ്കളാഴ്ചകളിലുള്ള എന്‍റെ വെപ്രാളം കണ്ടിട്ടാവണം കൂടെ ജോലി ചെയ്യുന്ന  നിര്‍മ്മല  അക്ക ഒരു ദിവസം ചോദിച്ചു
“അതെ  ഓരോ ആഴ്ചയും അവിടെനിന്നു  പോരുമ്പോള്‍ സങ്കടമാണ്.  ഇത്രയും നാളും  എന്നെ നോക്കി വളര്‍ത്തിയ അമ്മയെ തനിച്ചാക്കി പോരുമ്പോള്‍  വല്ലാത്ത വിഷമം. വെള്ളിയാഴ്ച വൈകുന്നേരമാകുന്നതുവരെ കൂട്ടിലിട്ട വെരുകിനെപ്പോലെയാണ് അമ്മയെന്നും  എനിക്കറിയാം” 
“അതിനെതിനാ  അമ്മയെ തനിച്ചാക്കാതെ കൂട്ടിനു ഒരാളുണ്ടായാല്‍ പോരെ?. അപ്പോള്‍ നിന്‍റെ ടെന്‍ഷനും മാറും”
“ഞാനതു പറഞ്ഞതാണ്‌. പക്ഷെ  പറ്റിയൊരാളെ  കിട്ടാനില്ല.  പിന്നെ അമ്മയ്ക്ക്  അതൊന്നും ഇഷ്ട്ടവുമല്ല “
“ ഞാന്‍  പറഞ്ഞു വരുന്നത്  അതൊന്നുമല്ല….
“അനുപമേ  തള്ളക്കോഴി  കുഞ്ഞുങ്ങളെ കൊത്തിമാറ്റുന്നത്  സ്നേഹമില്ലാഞ്ഞിട്ടാണോ?. അങ്ങിനെ ചെയ്യുന്നതില്‍ വലിയൊരു ജീവിതജ്ഞാനം അടങ്ങിയിട്ടുണ്ടെന്നു മിണ്ടാപ്രാണികള്‍ക്ക് പോലും അറിയാം” 
നിര്‍മല അക്ക  പറഞ്ഞത്    ആദ്യമെനിക്കു   മനസ്സിലാക്കാനോ  ഉള്‍ക്കൊള്ളാനോ  കഴിഞ്ഞില്ല. അമ്മയില്‍ നിന്നും  അകന്നുനില്‍ക്കാനോ  അമ്മയെ അകറ്റിനിര്‍ത്താനോ എനിക്കാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരും കൊതിക്കുന്ന  വിദേശ  അസൈന്‍മെന്റുകളും  പൂനെയിലും ഗുര്‍ഗാവനിലുമായി ലഭിച്ച  വലിയ  അസൈന്‍മെന്റുകളും  വേണ്ടാന്നു വയ്ക്കുകയായിരുന്നു. അതുവഴി ലഭിക്കുമായിരുന്ന പ്രമോഷനും അങ്ങിനെ നഷ്ട്ടമാക്കിയതില്‍  ഓഫീസിലെ മറ്റുള്ളവര്‍ എപ്പോഴും കുറ്റപ്പെടുത്തും.

“നിന്‍റെ കരിയറില്‍ ഉണ്ടാകേണ്ട ഉയര്‍ച്ചകള്‍  നീ വേണ്ടാന്ന് വച്ചതറിഞ്ഞാല്‍   നിന്‍റെ അമ്മ സന്തോഷിക്കുമോ  ദുഖിക്കുമോ? അതെല്ലാം പോകട്ടെ നീ ഇപ്പോള്‍ മുതിര്‍ന്നില്ലേ. ഇനിയെങ്കിലും  നിന്‍റെ സ്പേസില്‍  അമ്മയെ   നിര്‍ത്താതെ  അമ്മയ്ക് അവരുടെതായ  ഒരു സ്പേസ് നല്‍കണമെന്നു  നീ ചിന്തിച്ചിട്ടുണ്ടോ?”

നിര്‍മല അക്ക  പറഞ്ഞത്  ഒരുതരത്തില്‍ പറഞ്ഞാല്‍  ശരിയാണ്.  അമ്മയെ ചേര്‍ത്തുനിര്‍ത്തുന്നത് എന്‍റെ ആനന്ദത്തിനു  കുറവുണ്ടാകാതിരിക്കാന്‍ തന്നയല്ലേ?   പക്ഷെ അമ്മയുടെ ജീവിതം അങ്ങനെ ഉരുകിത്തീരുകയാണ്. ഇത്രയുംകാലം എനിക്കുവേണ്ടി ജീവിച്ചു.  സ്വന്തംകാലില്‍ നില്ക്കാറായപ്പോഴെങ്കിലും  അമ്മയുടെ ജീവിതം എങ്ങിനെ സന്തോഷമാക്കാ മെന്നു   ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല.
പക്ഷെ എന്‍റെ ചിന്തകളെ അമ്മയെ ബോധ്യപ്പെടുത്തുന്നതെങ്ങനെ?
അതിനും  തുണയായത്‌  നിര്‍മ്മല  അക്കയാണ്  ഒരു  വെള്ളിയാഴ്ച അവര്‍  എന്‍റെ കൂടെ വീട്ടില്‍ വന്നു.

എനിക്കു  ലഭിച്ച  അവസരങ്ങളെല്ലാം അമ്മ തനിയെ ആയിപ്പോകുമോന്ന പേടിയില്‍   വേണ്ടാന്നു വച്ചകാര്യങ്ങള്‍  നിര്‍മ്മല അക്ക പറഞ്ഞറിഞ്ഞപ്പോള്‍  അമ്മ കരഞ്ഞു.

“മോളെ നീ അമ്മയെ നോക്കണ്ട. തനിയെ ജീവിക്കാനുള്ള ചങ്കുറപ്പ്  എനിക്കിപ്പോഴും കൈമോശം  വന്നിട്ടില്ല. അമ്മയ്ക്കു  വേണ്ടി നിന്‍റെ ജീവിതം നശിപ്പിക്കരുത്.”

നിര്‍മ്മല  അക്കയും  അമ്മയും കുറെനേരം തനിയെ  സംസാരിച്ചു. 
പക്ഷെ   അവര്‍ പറഞ്ഞ കാര്യങ്ങളില്‍ അമ്മയുടെ  എതിര്‍പ്പുകള്‍  പലവിധമായിരുന്നു.
ആളുകള്‍ എന്തുകരുതും? വീണ്ടും കാര്യങ്ങള്‍ അബദ്ധമായെങ്കില്‍ എന്തുചെയ്യും അങ്ങിനെ അനേകം ആശങ്കകള്‍ അമ്മയുടെ  മനസ്സില്‍ കുഴമറിഞ്ഞു. 
 “അമ്മയിനി   അമ്മയ്ക്ക് വേണ്ടിയും ജീവിക്കണം. ഇല്ലെങ്കില്‍ ഞാന്‍ അമ്മയ്ക്ക് വേണ്ടിമാത്രം ജീവിക്കും അതൊരുപക്ഷേ അമ്മയ്ക് താങ്ങാനാവാത്ത വിഷമമായിരിക്കും”

എന്‍റെ വാക്കുകള്‍ വളരെ ഉറച്ചതായിരുന്നു. അതമ്മയെ   ഉലയ്ക്കുക തന്നെ ചെയ്തു.

‘മകളെ പഠിപ്പിച്ചു വലുതാക്കിയശേഷം   തന്‍റെ വഴി തിരഞ്ഞെടുത്തപ്പോള്‍   പലരും ചോദ്യശരങ്ങള്‍ എറിഞ്ഞു, കളിയാക്കി. പക്ഷെ താനതു കാര്യമാക്കിയില്ല. അന്നു അപഹസിച്ചവര്‍  ഇന്നു ആദരവോടെ നോക്കുന്നു’ വെന്നെ നിര്‍മ്മല അക്കന്‍റെ  വാക്കുകള്‍  അമ്മയ്ക്ക്  കുറച്ചു ധൈര്യം പകര്‍ന്നു. അതോടെ, കൈവിട്ട ജീവിതം  തിരിച്ചുപിടിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നു  അമ്മയും  പതിയെ ചിന്തിക്കാന്‍  തുടങ്ങി.

ഇന്നിതാ ഈ മാതൃദിനത്തില്‍  നെറ്റിയില്‍ വീണ്ടും സിന്ദൂരം അണിഞ്ഞുകൊണ്ട്  അമ്മ ചിരിച്ചുനില്‍ക്കുന്നു. ആരോ കൈയില്‍ പിടിപ്പിച്ച പൂവിതളുകള്‍   ശിരസിലേക്ക് അനുഗ്രഹമായി എറിഞ്ഞപ്പോള്‍  എന്‍റെ കണ്ണുകള്‍   നിറഞ്ഞൊഴുകി.  അതിനിടയില്‍  നിര്‍മല അക്ക   എന്‍റെ കാതില്‍ പറഞ്ഞതു ഞാന്‍ കേട്ടു ഞാന്‍ മന്ദഹസിച്ചു.
“ഓപ്പറേഷന്‍  സിന്ദൂര്‍   ഈസ്‌ സക്സസ്”

 

Join WhatsApp News
Sudhir Panikkaveetil 2025-05-10 21:15:16
മാതൃദിനത്തിൽ വിധവയായ അല്ലെങ്കിൽ അച്ഛൻ ഉപേക്ഷിച്ചിട്ട് പോയ അമ്മയ്ക്ക് ചെക്കന്മാരെ ഉണ്ടാക്കികൊടുക്കാമെന്ന ആശയം ഈ ദിനം വിഭാവനം ചെയ്തവർ ചിന്തിച്ചിരിക്കാൻ വഴിയില്ല. മാതൃദിന മാട്രിമോണിയൽ എന്ന പരിപാടിയുമായി മാധ്യമരംഗത്ത് കോളിളക്കം ഉണ്ടാകാം. കേടുവന്നുപോകുന്നതോ അലമാരിയിൽ പൊടി പിടിച്ച് പോകുന്നതോ ആയ സമ്മാനങ്ങളെക്കാൾ ജീവനുള്ള സമ്മാനം മക്കൾക്ക് ഇനിമുതൽ ആലോചിക്കാവുന്നതാണ്. എഴുത്തുകാർ ക്രാന്തദര്ശികളാണ്. ശ്രീ ജോസെഫ് അബ്രഹാം ഒരു പക്ഷെ മാതൃദിനത്തിൽ ഓർമ്മിക്കപ്പെടാനും മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക