Image

രാഷ്ട്രീയ രംഗം സുപ്രധാനം, വിജയം മാത്രമല്ല ലക്‌ഷ്യം: ജോർജ് കാക്കനാട്ട്

-മീട്ടു റഹ്മത്ത് കലാം Published on 12 May, 2025
രാഷ്ട്രീയ രംഗം സുപ്രധാനം, വിജയം മാത്രമല്ല ലക്‌ഷ്യം: ജോർജ് കാക്കനാട്ട്

ഷുഗർലാൻഡ് സിറ്റി കൗൺസിൽ അറ്റ് ലാർജ് പൊസിഷൻ വണ്ണിലേക്ക് 2025 ൽ  മത്സരിച്ച അഞ്ചുപേരിലെ ഏക മലയാളി സാന്നിധ്യമാണ് ജോർജ് കാക്കനാട്ട്. പത്രപ്രവർത്തനം, പൊതുപ്രവർത്തനം, സംഘടനാപ്രവർത്തനം എന്നിങ്ങനെ എല്ലാനിലകളിലും ജനങ്ങളുമായി ചേർന്നുനിൽക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനുമുള്ള മനസ്സാണ് രാഷ്ട്രീയരംഗത്ത് അദ്ദേഹത്തിന്റെ കൈമുതൽ. എയർഫോഴ്സിൽ നിന്ന് വിരമിച്ച ശേഷം, ഷുഗർലാൻഡ് സിറ്റി നിവാസികളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുക എന്നുള്ള ലക്ഷ്യമാണ് ഇലക്ഷനിൽ മത്സരിക്കാൻ പ്രേരണയായതെന്ന് ജോർജ് കാക്കനാട്ട് പറയുന്നു. പ്രതീക്ഷിച്ചതുപോലെ വിജയിക്കാനായില്ലെങ്കിലും, വിലയേറിയ പാഠങ്ങൾ പഠിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളികൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജോർജ് കാക്കനാട്ട് സംസാരിക്കുന്നു…

അറ്റ്ലാർജ് എന്ന സ്ഥാനത്തേക്കാണല്ലോ മത്സരിച്ചത്, ഷുഗർലാൻഡ് സിറ്റിയുടെ ഭരണസംവിധാനം എങ്ങനെയാണ്? മുൻപ് മത്സരിച്ചതിന്റെ അനുഭവം ഇത്തവണ ഗുണം ചെയ്തോ?


അമേരിക്കയിൽ താമസിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ ഷുഗർലാൻഡ് സിറ്റി സാമ്പത്തികപരമായും  വിദ്യാഭ്യാസരംഗത്തും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഭവന നിർമ്മാണം പോലുള്ള വിഷയങ്ങളിലും ഉന്നത നിലവാരമാണ് പുലർത്തുന്നത്. കുറഞ്ഞ ജീവിതച്ചെലവ്, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവയും ഏവരെയും ആകർഷിക്കുന്ന സവിശേഷതകളാണ്. ഇന്ത്യക്കാർ, പാകിസ്താനികൾ, ചൈനക്കാർ, വിയറ്റ്നാമീസ് എന്നിങ്ങനെ ഏഷ്യക്കാർ ധാരാളം താമസിക്കുന്ന മൾട്ടി-കൾച്ചറൽ സിറ്റി എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.ഇവിടത്തെ രജിസ്റ്റേർഡ് വോട്ടർമാർ തന്നെ 75000 വരും.

അറ്റ്ലാർജ് എന്നുള്ളത് നഗരത്തിൽ മേയർക്ക് തൊട്ടു താഴെ വരുന്ന പദവിയാണ്. മേയർ, അറ്റ്ലാർജ് വൺ,അറ്റ്ലാർജ് ടൂ,നാല് ഡിസ്ട്രിക്ട് കൗൺസിൽ എന്നിവർ ചേർന്നാണ് നഗരത്തെ നിയന്ത്രിക്കുന്നത്. 1,22,000 ആളുകൾ താമസിക്കുന്ന ഷുഗർലാൻഡ് അമേരിക്കയിലെ ഏറ്റവും മികച്ച സിറ്റികളിൽ ഒന്നാണ്. ഹൂസ്റ്റണിൽ നിന്ന് അധികം ദൂരമില്ലാത്ത സബ് അർബൻ സിറ്റി. 2009ൽ ഡിസ്ട്രിക്ട് 1 ൽ നിന്ന് മത്സരിച്ചിരുന്നു. 35 വർഷമായി സിറ്റിയിലെ താമസക്കാരനും മുൻ കൗൺസിലറുമായ വ്യക്തിയോട് ഏറ്റുമുട്ടിയത് തോൽവി മുന്നിൽകണ്ടുകൊണ്ടുതന്നെയാണ്. മത്സരത്തിന്റെ രീതികൾ മനസിലാക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു. വെറും 200 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെട്ടത് എന്നുള്ളത് കുറേപേരുടെ മനസ്സിൽ നമുക്കൊരു ഇടമുണ്ടെന്ന തിരിച്ചറിവ് നൽകി.ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ ഒരിക്കൽ മത്സരക്കളത്തിൽ ഇറങ്ങിയത് തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. ഇത്തവണത്തെ മത്സരവും കുറെ കാര്യങ്ങൾ പഠിപ്പിച്ചു.  'കീപ്പ്   ഷുഗർലാൻഡ് സ്വീറ്റ്' എന്നുള്ളതായിരുന്നു ഇലക്ഷൻ പ്രചാരണത്തിലെ എന്റെ മുദ്രാവാക്യം. പേരുപോലെ മധുരതരമായ നഗരത്തെ അങ്ങനെ തന്നെ സംരക്ഷിക്കാൻ പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നും ശ്രമിച്ചുകൊണ്ടേ ഇരിക്കും.

പൊതുപ്രവർത്തനത്തിലേക്ക് മുന്നിട്ടിറങ്ങാനുള്ള പ്രചോദനം?


പൊതുപ്രവർത്തനം എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ആളുകളെ സഹായിക്കാൻ കിട്ടുന്ന അവസരം എന്നാണ്. മറ്റുള്ളവരെ സഹായിക്കുക എന്നത്  മാതാപിതാക്കളിൽ നിന്ന് കണ്ടുപഠിച്ചതാണ്. പപ്പ പട്ടാളത്തിലായിരുന്നു.പള്ളിയിലും പൊതുകാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നത് സ്വാധീനിച്ചിരിക്കാം. ഞാൻ ജനിച്ചുവളർന്ന തിരുവല്ല സാമ്പത്തികപരമായും സാംസ്കാരികപരമായും താരതമ്യേന മുന്നിൽ നിൽക്കുന്ന സ്ഥലമാണ്. വയനാട്ടിലെ ബത്തേരിയിലുള്ള സെമിനാരിയിൽ പത്താം ക്ലാസിനു ശേഷം ചിലവിട്ട എട്ടുവർഷക്കാലമാണ് പാവങ്ങളെ അടുത്തറിയാൻ അവസരം തന്നത്. വീട് ജപ്തിയാകുന്നതൊക്കെ നേരിൽ കാണുന്നത് അവിടെവച്ചാണ്. ചെറിയപ്രായത്തിൽ തന്നെ കഴിയുന്ന സഹായങ്ങളൊക്കെ അവർക്കുവേണ്ടി ചെയ്യുമായിരുന്നു. രാഷ്ട്രീയം സെമിനാരിയിൽ അനുവദനീയമല്ല.എങ്കിലും ഇലക്ഷന്റെ സമയത്ത് ഞാൻ തിരുവല്ലയിലെ വീട്ടിലെത്തിയിരുന്നു. പൊതുപ്രവർത്തനം രക്തത്തിൽ അന്നേ ഉണ്ടായിരുന്നിരിക്കാം.

ചങ്ങനാശേരിയിൽ എംഎ യ്ക്ക് പ്രൈവറ്റായി ചേർന്ന് പഠിക്കുമ്പോൾ പാരലൽ കോളജുകൾക്ക് സംഘടന ഇല്ലെന്നുള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടു.അങ്ങനെ കേരള പാരലൽ കോളജ് സ്റ്റുഡന്റസ് യൂണിയൻ രൂപീകരിക്കാൻ മുന്നിട്ടിറങ്ങി.അതിന്റെ വൈസ് പ്രസിഡന്റായിരുന്നു.


സംഘടനാപ്രവർത്തനങ്ങളുടെ തുടക്കം?

വിവാഹശേഷം 1992 ലാണ് അമേരിക്കയിൽ വന്നത്. 95ൽ വേൾഡ് മലയാളി കൺവൻഷൻ എന്നുള്ള ആശയം ഉരുത്തിരിഞ്ഞതുമുതൽ വേൾഡ് മലയാളി കൗൺസിലിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ചവരിൽ ഒരാളാണ്. ഡബ്ലിയു എം സി യുടെ  ആദ്യ അമേരിക്ക റീജിയൻ സെക്രട്ടറിയായും ഗ്ലോബൽ അഡ്മിനിസ്ട്രേഷൻ വൈസ് പ്രസിഡന്റായും  രണ്ടു തവണ  ഗ്ലോബൽ ജനറൽ സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചു.ലോകം മുഴുവൻ സഞ്ചരിച്ച് സംഘടനയുടെ വളർച്ചയ്ക്കായി പ്രയത്നിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്.സംഘടനയാണ് വലുത് എന്നുള്ള വിശ്വാസത്തോടെയാണ് ഞങ്ങളെപ്പോലുള്ളവർ അതിൽ പ്രവർത്തിച്ചത്. പിളരാതിരിക്കാൻ കഴിയുന്നത്ര ശ്രമിച്ചതുമാണ്. അതിനുള്ളിൽ വ്യക്തിപരമായ അജണ്ടകൾ ചിലർ കുത്തിത്തിരുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പടിയിറങ്ങിയത്.ഇന്ന് ആ സംഘടനയുടെ ദിശയും ലക്ഷ്യവും മാറി. എന്നിരുന്നാലും, എന്നെ ഞാനാക്കിയത് വേൾഡ് മലയാളി കൗൺസിലാണെന്ന് അഭിമാനത്തോടെ പറയാം.ഇറങ്ങിപ്പുറപ്പെട്ടാൽ എന്തും സാധ്യമാകുമെന്ന് ബോധ്യപ്പെടുത്തിയ അദ്ധ്യായമായാണ് അതിനെ നോക്കിക്കാണുന്നത്.ഹൂസ്റ്റണിലെ മലങ്കര കത്തോലിക്ക സഭയുടെ ആദ്യത്തെയും രണ്ടാമത്തെയും ദേവാലയങ്ങൾ തുടങ്ങുന്നതിന് മുഖ്യ സംഘാടകനായി പ്രവർത്തിച്ചതും അവിസ്മരണീയമായ അനുഭവമാണ്.മുൻപ്  അമേരിക്കൻ മലങ്കര കത്തോലിക്ക രൂപതയുടെ പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്നു.ഇപ്പോൾ വീണ്ടും പ്രസ്തുത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലോക്കൽ കാതലിക് ചർച്ചിലും സജീവമാണ്.

വഹിച്ചിട്ടുള്ള സ്ഥാനങ്ങളിൽ സംതൃപ്തി തോന്നിയത്?

ഗ്ലെൻഡ് ലോറലിൽ 829 വീടുകളുണ്ട്. ആ സബ്ഡിവിഷന്റെ പ്രസിഡന്റായി രണ്ടുവർഷം സേവനമനുഷ്ഠിച്ചത് നല്ല അനുഭവമായിരുന്നു. ബേണി റോഡ് മഡ് ഡിസ്ട്രിക്ട് എന്ന ഗവണ്മെന്റ് ഏജൻസിയുടെ ബോർഡ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ സ്ഥാനങ്ങളും ആസ്വദിക്കുകയും അങ്ങേയറ്റം സത്യസന്ധമായി മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചതിലുമാണ് എന്റെ സംതൃപ്തി.


പത്രപ്രവർത്തനത്തിലെ അനുഭവം?

97 ൽ ന്യൂയോർക്കിൽ നിന്ന് മലയാള മനോരമയുടെ മാതൃകയിൽ ഒരു പത്രം ഇറക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് അത് ഉദ്‌ഘാടനം ചെയ്തത്. അമേരിക്കയിൽ പത്രപ്രവർത്തനം ലാഭകരമായ ബിസിനസ്സല്ല. ഒരുവർഷമേ അത് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചുള്ളൂ.പിന്നീട് ആഴ്ചവട്ടം എന്ന പത്രം തുടങ്ങി. 2008 മുതൽ പത്തുവർഷക്കാലം പ്രിന്റായും ഇപ്പോൾ ഓൺലൈനായും നടത്തിക്കൊണ്ടുപോകുന്നു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റായിരുന്നു.ഗ്ലോബൽ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളി പത്രപ്രവർത്തകരെ ഏകോപിപ്പിക്കാൻ സാധിച്ചതിലും അഭിമാനമുണ്ട്.

സൈക്കോളജിസ്റ്റ് ആകാൻ ബുദ്ധിയാണോ ഹൃദയ വിശാലതയാണോ ആവശ്യം?

അതൊരു കുഴപ്പിക്കുന്ന ചോദ്യമാണ്.ഒരാളുടെ മനസ്സ് മനസിലാക്കാൻ ബുദ്ധികൊണ്ട് മാത്രം സാധിക്കില്ല എന്നേ പറയാനാകൂ. പത്താം ക്ലാസിൽ  എനിക്ക് 242 മാർക്കേ ഉണ്ടായിരുന്നുള്ളു. ബുദ്ധി കുറവായിട്ടല്ല, ഉഴപ്പനായിരുന്നു. പിന്നീട്, പ്രീഡിഗ്രിക്ക് ഡിസ്റ്റിങ്ഷനും ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസും എംഎസ്ഡബ്ലിയുവിന് റാങ്കും നേടി.തുടർന്ന് പിഎച്ച്ഡി എടുത്തു.പഠിക്കാൻ വലിയ താല്പര്യമാണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാറുമുണ്ട്.

സിറ്റിസൺഷിപ്പ് ലഭിച്ചയുടൻ എടുത്ത സുപ്രധാന തീരുമാനമാണ് അമേരിക്കൻ എയർ ഫോഴ്സിൽ ചേരുക എന്നുള്ളത്. മിലിറ്ററിയിൽ കമ്മീഷൻഡ് ഓഫീസറായാണ് പ്രവർത്തിച്ചത്. ജോയിൻ ചെയ്യുമ്പോൾ തന്നെ എന്റെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തനപരിചയവും കണക്കിലെടുത്ത് ക്യാപ്റ്റൻ പദവി നൽകി. അഞ്ചുമണിക്ക് എഴുന്നേറ്റ് ഓടുന്നതടക്കം പരിശീലനസമയത്ത് ഒരുപാട് കഷ്ടപ്പെട്ടു.ബി52 ഫൈറ്റർ ജെറ്റിന്റെയും ആണവായുധങ്ങളുടെയും സൈറ്റുകളിൽ പ്രവർത്തിച്ചത് വേറിട്ട അനുഭവമാണ്. നാവിഗേറ്റർമാരുടെയും പൈലറ്റുമാരുടെയും മാനസികാരോഗ്യം പരിശോധിച്ച് ക്ലിയറൻസ് നൽകുന്നത് ഞങ്ങളുടെ ക്ലിനിക്കിൽ നിന്നായിരുന്നു.വെളുത്തവർഗ്ഗക്കാരുടെ മനസുതൊട്ടറിയാൻ അവിടത്തെ അനുഭവങ്ങൾ സഹായിച്ചിട്ടുണ്ട്.

മിലിറ്ററി ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ മനസ്സിൽ മായാത്ത ചിത്രം?

മിലിറ്ററിയിൽ പ്രവർത്തിച്ചവരോട് ഏറ്റവുമധികം ആദരവ് പ്രകടിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. 'വെറ്ററൻ' എന്നുപറഞ്ഞാൽ ഇവിടുള്ളവർ പ്രത്യേക ബഹുമാനം നൽകും. 9/ 11 ന് മുൻപും ശേഷവും ഒരു പട്ടാളക്കാരൻ എന്ന നിലയിൽ അമേരിക്കയുടെ രണ്ട് വ്യത്യസ്തമുഖങ്ങളാണ് കണ്ടത്. 'ഫ്രീ വേൾഡ്' എന്നുള്ളത് പ്രതിച്ഛായ ഒരൊറ്റ ദിവസംകൊണ്ട് കീഴ്മേൽ മറിഞ്ഞു. ആ ദൃശ്യത്തോളം മനസ്സിനെ നടുക്കിയ മറ്റൊന്നില്ല.

വോട്ട് കുറഞ്ഞതിന്റെ കാരണങ്ങൾ സ്വയം വിലയിരുത്തിയാൽ?

ഞാനൊരു റിപ്പബ്ലിക്കനാണ്. അമേരിക്കയിലെ മലയാളികൾ അധികവും ഡെമോക്രാറ്റുകളാണ്.പ്രൈമറിയിൽ വോട്ട് ചെയ്യുന്നതാണ് ഇവിടെ പാർട്ടി അഫിലിയേഷൻ അല്ലാതെ അംഗത്വം എടുക്കുന്ന ഏർപ്പാടില്ല. മലയാളി എന്ന പരിഗണനവച്ച് ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തതുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രീസിങ്ട് ചെയർമാൻ സ്ഥാനം നഷ്ടമായി. ഇത്തവണത്തെ ഇലക്ഷനിൽ വോട്ട് കുറയാൻ ഇതും ഒരു ഘടകമായി ഭവിച്ചു. ഇന്ത്യൻ-അമേരിക്കക്കാർ വോട്ട് ചെയ്യാൻ എത്താത്തതാണ് മറ്റൊരു കാരണം. സിറ്റിസണായ ശേഷം രജിസ്റ്റർ ചെയ്തെങ്കിലേ വോട്ട് ചെയ്യാനാകൂ. അതിനുപോലും ബഹുഭൂരിപക്ഷവും മെനക്കെടില്ല. ജൂറി ഡ്യൂട്ടി ഏൽപ്പിക്കുമോ എന്നൊക്കെ ഭയന്ന് വോട്ടവകാശം വേണ്ടെന്ന് വെക്കുന്നവരെ എനിക്കറിയാം. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ബാലറ്റ് വീട്ടിൽ എത്തിച്ചുകൊടുത്തുപോലും വോട്ട് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്.ആളുകൾക്ക് താല്പര്യമില്ലാത്തതാണ് പ്രശ്നം.പാകിസ്ഥാനിൽ നിന്നുള്ള എട്ടു സ്ഥാനാർത്ഥികൾ ഇത്തവണ ഷുഗർലാൻഡിൽ മത്സരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അവരോട് ആളുകൾക്ക് താല്പര്യം കുറഞ്ഞിട്ടുണ്ട്. ഇന്ത്യക്കാരും പാക്കിസ്ഥാനികളും കാഴ്ചയിൽ ഏകദേശം ഒരുപോലെ ആയതുകൊണ്ട് എനിക്ക് ലഭിക്കേണ്ട വോട്ട് കുറഞ്ഞിട്ടുണ്ട്. വിവാദത്തിൽപ്പെട്ട മുൻ കൗണ്ടി ജഡ്ജ് കെ.പി.ജോർജിന്റെ സഹോദരനാണ് ഞാൻ എന്ന് വ്യാജപ്രചരണം നടത്തിയും വോട്ട് മറിഞ്ഞു.വീടുവീടാന്തരം പോയി വോട്ടർമാരെ കണ്ടത് ഗുണം ചെയ്തിട്ടുമുണ്ട്.എന്തുകൊണ്ട് നിങ്ങൾക്ക് വോട്ട് ചെയ്യണമെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നവരെ വെളുത്തവർഗക്കാർ പരിഗണിക്കും.എനിക്ക് ലഭിച്ച വോട്ടുകളിൽ അധികവും വൈറ്റ്സിന്റേതാണ്. 2800 വോട്ട് ലഭിക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.

അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂടുതൽ മലയാളികൾ കടന്നുവരണമെന്ന് പറയുന്നതിന്റെ കാരണം?

മൂന്നും നാലും മാസം കൂടുമ്പോൾ കേരളത്തിലേക്ക് പോകുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ, എന്റെ മക്കളടക്കം അടുത്ത തലമുറയ്ക്ക് നാടുമായി അങ്ങനൊരു ബന്ധമില്ല. അമേരിക്കയിലാണ് ശിഷ്ടജീവിതം എന്നുതീരുമാനിച്ചുറപ്പിച്ചവരെ സംബന്ധിച്ച് ഇവിടത്തെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകേണ്ടത് അനിവാര്യവും അത്യാവശ്യവുമാണ്.റോട്ടറി ക്ലബ്,ലയൺസ് ക്ലബ്, പള്ളിക്കാര്യങ്ങൾ, ലോക്കൽ മലയാളി അസോസിയേഷനുകൾ എല്ലാത്തിലും സജീവമാണ്.


മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നമ്മളിൽപെട്ടവർ ഇറങ്ങിയേ മതിയാകൂ. ഇത്രയുമെല്ലാം നൽകുന്ന രാജ്യത്തോട് നമുക്കൊരു പ്രതിബദ്ധതയുണ്ട്.അമേരിക്കയിലെ മലയാളികളിൽ അധികവും  ഇവിടുള്ള ഇന്ത്യൻ സംഘടനകളിൽ നിന്നുപോലും ഒഴിഞ്ഞുനിൽക്കുന്നവരാണ്.ഈ പ്രവണത മാറണം.റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റിക്‌ പാർട്ടിയുടെയും ഭാഗമായി പ്രവർത്തിക്കുന്നവരും കുറവാണ്. മലയാളി സംഘടനകളിൽ ചേരുന്നതും ഓണം ആഘോഷിക്കുന്നതുമാണ് വലിയ കാര്യങ്ങളെന്നാണ് പലരും കരുതുന്നത്. അത് വേണ്ട എന്നല്ല ഞാൻ പറയുന്നത്. അതിനപ്പുറത്തേക്ക് അനന്തമായ സാധ്യതകൾ ഈ രാജ്യത്ത് ഉണ്ടെന്നും അത് കൃത്യമായി വിനിയോഗിക്കണമെന്നും നമ്മുടെ ആളുകൾ മനസ്സിലാക്കണം. അമേരിക്കയിൽ ജീവിക്കുമ്പോൾ ഈ രാജ്യത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് ഈ കമ്മ്യൂണിറ്റിയുമായി അലിഞ്ഞുചേരുകയാണ് വേണ്ടത്. മലയാളി അസോസിയേഷനുകൾക്ക് പുറമെ  നമ്മുടെ കുട്ടികളെ റോട്ടറി ക്ലബ്,എക്സ്ചേഞ്ച് ക്ലബ്  എന്നിങ്ങനെയുള്ള ലോക്കൽ അസ്സോസിയേഷനുകളിൽ ചേർന്ന് പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കണം.


പുരസ്‌കാരങ്ങൾ?

പത്രപ്രവർത്തനത്തിലെ മികച്ച സംഭാവനകൾക്ക് 2019 ലെ ലോക മാധ്യമ സഭയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന്  മെറിറ്റോറിയസ് അവാർഡ് ലഭിച്ചിട്ടുണ്ട്. മാതൃകാപരമായ പ്രൊഫഷണൽ നേട്ടങ്ങൾക്ക്   യുഎഇയിലെ എക്സലൻസ് ഗ്ലോബൽ അവാർഡ്, പത്രപ്രവർത്തനത്തിനും ആഗോള ഇന്ത്യൻ പ്രവാസികൾക്കു  വേണ്ടിയുള്ള  സേവനത്തിനും പ്രതിബദ്ധതയ്ക്കും ബാംഗ്ലൂരിലെ ഗർഷോം ഇൻഫോമീഡിയ നൽകുന്ന പ്രവാസി രത്ന അവാർഡ് എന്നിവയും കരസ്ഥമാക്കി. പത്രപ്രവർത്തനത്തിനും സമൂഹസേവനത്തിനുമുള്ള മികച്ച സംഭാവനകൾക്ക് കേരള സെന്റർ അവാർഡും നേടിയിട്ടുണ്ട്. പ്രൊഫഷണൽ സേവനത്തിലെ മികച്ച സംഭാവനകൾക്ക് പ്രവാസി ഭാരതി ഉദ്യോഗ് പത്ര അവാർഡും  ഗ്രാൻഡ് അച്ചീവേഴ്‌സിന്റെ മെജസ്റ്റിക് അവാർഡും 2015 ൽ നേടിയിട്ടുണ്ട്. 2009 ൽ  പ്രൊഫഷണൽ നേട്ടങ്ങൾക്കും കമ്മ്യൂണിറ്റി നേതൃത്വത്തിനുമുള്ള അംഗീകാരമെന്ന നിലയിൽ 'ഹൂസ് ഹൂ ഇൻ അമേരിക്ക' പട്ടികയിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


കുടുംബത്തിന്റെ പിന്തുണ?


ഭാര്യ സാലി,മൂന്ന് ആൺമക്കൾ-മൂത്തയാൾ റിജോയ് നാസയിൽ ജോലി ചെയ്യുന്നു, രണ്ടാമൻ റിച്ചിയും പത്നി കരുണയും ഗ്ലോബൽ എയറോസ്പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനിലാണ്. ഇളയവൻ രഞ്ജി സൗത്ത് വെസ്റ്റ് എയർലൈനിലും ജോലി ചെയ്യുന്നു. കുടുംബവും സുഹൃത്തുക്കളും എന്നെ അറിയുന്ന ഓരോരുത്തരും മികച്ച പിന്തുണയാണ് നൽകിയത്.

വീണ്ടും മത്സരിക്കുമോ?

'മൈ പീപ്പിൾ' എന്നാണ് ഞാൻ ഷുഗർലാൻഡിലെ ജനങ്ങളെ സംബോധന ചെയ്യുന്നത്. ഈ നാട് എന്നോട് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല,ചേർത്തുനിർത്തിയിട്ടേയുള്ളു. ആ സ്നേഹം തിരിച്ചുനൽകണമെന്നും ഈ നാടിനെയും നാട്ടുകാരെയും സേവിക്കണമെന്നുമാണ് ആഗ്രഹം. ജയിച്ചാൽ അഹങ്കരിക്കില്ലെന്നും തോറ്റാൽ സങ്കടപ്പെടില്ലെന്നും ആദ്യമേ ഉറപ്പിച്ചിരുന്നു.


ഞാനൊരു ദൈവവിശ്വാസിയാണ്. രാവിലെ ആറേമുക്കാലിന്  പള്ളിയിൽ പോകുന്ന ശീലമുണ്ട്.അവിടെനിന്നുള്ള ശക്തിയിൽ നിന്നാണ് ഓരോ ദിവസവും മുന്നോട്ടുനീങ്ങാനുള്ള ഊർജ്ജം ലഭിക്കുന്നത്. തിരഞ്ഞെടുപ്പുസമയത്ത്

ഒരുപാടുപേർ എനിക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു. ആ പ്രാർത്ഥനയ്ക്കുള്ള ഉത്തരം അടുത്ത ഇലക്ഷനിലായിരിക്കും ദൈവം തരിക. വീണ്ടും മത്സരിക്കണമെന്നുതന്നെയാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക