Image

തോറ്റത് തുര്‍ക്കിയും ചൈനയും (ലേഖനം: സാം നിലംപള്ളില്‍)

Published on 13 May, 2025
തോറ്റത് തുര്‍ക്കിയും ചൈനയും (ലേഖനം: സാം നിലംപള്ളില്‍)

അടികൊണ്ടുവീണവന്‍ താന്‍ പരാജയപ്പെട്ടന്ന് സമ്മതിക്കത്തില്ല. പൊടിതട്ടി എണീറ്റിട്ട് കൈമുട്ടിലെ ചോരതുടച്ചുകൊണ്ട് അവന്‍ വീരവാദംമുഴക്കും, നിന്നെ അടുത്ത ഉത്സവത്തിന് കണ്ടോളാമെന്ന്. പരാജയത്തിന്റെ പടുകുഴിയില്‍ കിടന്നുകൊണ്ട് പാകിസ്ഥാന്‍ വിജയം ആഘോഷിക്കുന്നതുകാണുമ്പോള്‍ ഉത്സവപറമ്പില്‍ അടികൊണ്ടുവീണവനെയാണ് ഓര്‍മ്മവരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്‍ഡ്യയുടെ തിരിച്ചടിയില്‍ അമ്പേതകര്‍ന്നുപോയ പാകിസ്ഥാന്‍ വിജയമാഘോഷിക്കാന്‍ അവരുടെ പ്രധാനമന്ത്രി പറയുമ്പോള്‍ അത് അവരുടെ ജനതയെ വിഢികളാക്കാനുള്ള ശ്രമമാണ്. അല്ലെങ്കില്‍ നേതാക്കള്‍ക്ക് പറ്റിയ പരാജയം ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ച് രക്ഷപെടാനുള്ള കാപട്യമാണ്. അതുകണ്ട് ചിരിക്കാനല്ലാതെ പാക്ക് ജനതയോട് നമ്മള്‍ക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. അവര്‍ ചിരിക്കയോ കരയുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ.

ഇന്‍ഡ്യ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നില്ല. പഹല്‍ഗാമില്‍ വിനോദയാത്രക്കുപോയ നിരപരാധികളായ മനുഷ്യരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭീകരതക്കെതിരെ നടത്തിയ പ്രതികാരനടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഭീകരന്മാരുടെ ഒന്‍പത് കേന്ദ്രങ്ങള്‍ തകര്‍ത്ത് അവിടുണ്ടായിരുന്ന നൂറോളം വിഷജന്തുക്കളെ വകവരുത്തിയോടുകൂടി ഇന്‍ഡ്യന്‍ നടപടി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മുഖത്ത് അടിയേറ്റ പാകിസ്ഥാന്‍ നമുക്കെതിരെ തുര്‍ക്കി നിര്‍മ്മിതമായ അഞ്ഞൂറോളം ട്രോണുകളാണ് തൊടുത്തുവിട്ടത്. അതെല്ലാം ഒന്നൊഴിയതെ ഇന്‍ഡ്യയുടെ മിസൈല്‍ പ്രതിരോധസംവിധാനങ്ങള്‍ അടിച്ചുവീഴ്ത്തി. ചൈന സ്‌നേഹപൂര്‍വ്വം പാകിസ്ഥാന് നല്‍കിയ ജെ എഫ് 17 എന്ന ജെറ്റും തകര്‍ക്കാന്‍ ഇന്‍ഡ്യന്‍ സേനക്കുകഴിഞ്ഞു.

തുര്‍ക്കിയുമായി ഇന്‍ഡ്യക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെങ്കിലും മതം തലക്കുപിടിച്ച് എര്‍ദോഗനെന്ന ഭ്രാന്തന്‍ ഇന്‍ഡ്യന്‍ കാഫിറുകളെ കൊന്നൊടുക്കാനാണ് മിസൈലുകള്‍ പാകിസ്ഥാന് നല്‍കിയത്. ചൈനക്ക് മതമായിരുന്നില്ല ഇന്‍ഡ്യയോടുള്ള വിരോധത്തിനുകാരണം. അവരുടെ ഏഷ്യന്‍ അധീശത്തിന് ഭീഷണിയായി ഉയര്‍ന്നവരുന്ന ഇന്‍ഡ്യയെ നേരിട്ടാക്രമിക്കാതെ പാകിസ്ഥാനെന്ന പ്രോക്‌സിയെ ഉപയോഗിച്ച് ക്ഷീണിപ്പിക്കുക. അതിനാണ് മിസൈല്‍ പ്രതിരോധ സംവിധാനവും ജെ എഫ് 17 പോലുള്ള ജെറ്റുവിമാനങ്ങളും നല്‍കിയത്. ഇന്‍ഡ്യന്‍ അതിര്‍ത്തി കടക്കുന്നതിന് മുന്‍പുതന്നെ വിമാനങ്ങള്‍ നമ്മള്‍ വെടുവെച്ചുവീഴ്ത്തി.

യുദ്ധം രണ്ടുരാജ്യങ്ങള്‍ക്കും സാമ്പത്തികമായും സൈനികമായും ക്ഷീണം ഉണ്ടാക്കുന്നതാണ്. റഷ്യ ഉക്രേന്‍ യുദ്ധത്തില്‍ രണ്ടുഭാഗത്തും അനേകായിരങ്ങള്‍ മരിച്ചുവീണു. റഷ്യയുടെ സമ്പത്തികാവസ്ത പാടെതകര്‍ന്നു. അഭിമാനക്ഷതംകാരണം പുടിനത് സമ്മതിക്കുന്നില്ലന്നു മാത്രം. ഉക്രേന്‍ മനോഹരമായ രാജ്യമായിരുന്നു. ആ രാജ്യത്തെ റഷ്യ ചാരക്കൂമ്പാരമാക്കിമറ്റി. അമേരിക്ക കയ്യൊഴിഞ്ഞെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ് ആരാജ്യം പിടിച്ചുനില്‍കുന്നത്. ഒരാഴ്ച്ചകൊണ്ട് അവസാനിപ്പിക്കാമെന്ന് പുടിന്‍ വിചാരിച്ച യുദ്ധം മൂന്നുവര്‍ഷം കഴഞ്ഞിട്ടും തുടര്‍ന്നുകൊണ്ടിരിക്കുന്നു. തുര്‍ക്കിയുടെയും ചൈനയുടെയും അകമഴിഞ്ഞ സഹായമുണ്ടായിട്ടും ഇന്‍ഡ്യയോട് വിജയിക്കാന്‍ കഴിയതെ മൂന്നാംദിവസം പാകിസ്ഥാന്‍ കീഴടങ്ങി.

പാക്കികള്‍ വിജയം ആഘോഷിക്കുമ്പോഴും അവര്‍ കീഴടങ്ങിയ വാര്‍ത്ത ഇന്‍ഡ്യാവിരോധികളായ ന്യുയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും പുറത്തുവിടുന്നു. എങ്ങനെയാണ് മൂന്നുദിവസംകൊണ്ട് ആണവശക്തിയായ പാകിസ്ഥാനെ നമ്മുടെരാജ്യം മുട്ടുകുത്തിച്ചത്. ഒരൊറ്റ ഇന്‍ഡ്യന്‍ പട്ടാളക്കാരനും അതിര്‍ത്തകടന്ന് പാകിസ്ഥാനിലേക്കുപോയിട്ടില്ല. എസ് 400 എന്ന റഷ്യന്‍ മിസൈല്‍കവചം ഉപയോഗിച്ച് ശത്രുതൊടുത്തുവിട്ട ട്രോണുകള്‍ നമ്മള്‍ തകര്‍ത്തു. അവരുടെ വിമാനങ്ങള്‍ വെടിവച്ചുവീഴ്ത്തി. ഇന്‍ഡ്യന്‍നിര്‍മ്മിത ആകാശ് പനാക്ക തുടങ്ങിയ മിസൈല്‍ പ്രതിരോധസംവിധാനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിച്ചു. ഇന്‍ഡ്യയുടെ ബ്രഹ്‌മോസ് മിസൈലുകള്‍ പാകിസ്ഥാന്റെ വിമാനത്താവളങ്ങളും മിലിറ്ററി കേന്ദ്രങ്ങളും തകര്‍ത്തു. ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനം പാടെ തകര്‍ത്തു. ഇപ്പോള്‍ കേള്‍ക്കുന്നു പാകിസ്ഥാന്റെ ആണവകേന്ദ്രത്തിലും ബോംബിട്ടന്ന്. ന്യുയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതാണത്രെ യുദ്ധംതുടരാനാകാതെ മൂന്നാംദിവസം കീഴടങ്ങാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.

യുദ്ധം വിജയിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് നിറുത്തിയതിലാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് പരാതി. യുദ്ധം അവസാനിച്ചതായുള്ള വാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത് ഡൊണാള്‍ഡ് ട്രംപാണ്. അത് എന്തുകൊണ്ട് എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ട്രംപിനോടുതന്നെ നേരിട്ടുചോദിക്കുകയല്ലേ രാഹുലേ നല്ലത്. തക്കംനോക്കി ഗോളടിക്കാന്‍ വിദഗ്ധനാണ് ട്രംപെന്ന് എല്ലാവര്‍ക്കും അറിയാം. അമേരിക്കയുടെ മധ്യസ്ഥത ഇന്‍ഡ്യ സ്വീകരിച്ചിട്ടില്ലെന്ന് മോദി പറയുന്നു. പാകിസ്ഥാന്‍ നേരിട്ട് അപേക്ഷിച്ചതുകൊണ്ടാണ് ഇന്‍ഡ്യ വഴങ്ങിയത്.

എന്താണ് യധാര്‍ഥത്തില്‍ സംഭവിച്ചത്. പാകിസ്ഥാന്റെ ആണവകേന്ദ്രത്തില്‍ ഇന്‍ഡ്യയുടെ ബ്രഹ്‌മോസ് മിസൈല്‍ കേടുപാട് വരുത്തിയപ്പോള്‍ അവര്‍ ഭയന്നു. ആണവവികരണം സംഭവിച്ചെന്നാണ് ന്യുയോര്‍ക്ക് ടൈംസ് പറയുന്നത്. പ്രദേശത്ത് 4.6 തീവ്രതയുള്ള ഭൂചലനം അനഭവപ്പെട്ടതായും പറയുന്നു. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ് ഉടനെതന്നെ അമേരിക്കന്‍ അധികൃതരെ വിവരം അറിയിക്കുകയും സഹായം അഭ്യര്‍ദ്ധിക്കയും ചെയ്തു. അപകടം മനസിലാക്കിയ ജെ. ഡി വാന്‍സ് എത്രയും പെട്ടന്ന് യുദ്ധംനിറുത്താന്‍ മോദിയോട് ആവശ്യപ്പെടാന്‍ ഷെറീഫിനെ ഉപദേശിച്ചു. അതുകൊണ്ടാണ് അപേക്ഷ പാകിസ്ഥാനില്‍നിന്ന് ഇന്‍ഡ്യിലേക്കുവന്നത്. യുദ്ധംചെയ്യാന്‍ താത്പര്യമില്ലാത്ത ഇന്‍ഡ്യ അതിന് വഴങ്ങുകയും ചെയ്തു. ഇതറിയാന്‍ രാഹുഗാന്ധി അമേരിക്കന്‍ വൈസ് പ്രസിഡണ്ടിനെ വിളിച്ചുചോദിച്ചാല്‍ മതിയല്ലോ.

യുദ്ധംകൊണ്ട് നേട്ടമുണ്ടായത് ഇന്‍ഡ്യക്കാണ്. തുര്‍ക്കിയുടെ ട്രോണുകളെക്കാളും ചൈനയുടെ വിമാനങ്ങളെക്കാളും മികച്ചത് ഇന്‍ഡ്യയുടെ പ്രതിരോധ സംവിധാനങ്ങളായ ആകാശും പനേക്കയുമാണന്ന് ലോകം കണ്ടു. ബ്രഹ്‌മാസ് മിസൈലുകള്‍ ലോകത്തിലതന്നെ ഏറ്റവും മികച്ചതാണന്ന് ലോകം മനസിലാക്കി. ഇനിയിപ്പോള്‍ സൈനിക ഉപകരണ മാര്‍ക്കറ്റില്‍ ഇന്‍ഡ്യന്‍ ആയുധങ്ങള്‍ക്ക് വന്‍ഡിമാന്‍ഡ് ആയിരിക്കുമെന്നതില്‍ സംശയമില്ല. ചൈനയുടെ പാട്ട വിമാനങ്ങളും തുര്‍ക്കിയുടെ ട്രോണുകളും വെറുതെ കൊടുക്കാമെന്ന് പറഞ്ഞാല്‍പോലും ലോകരാജ്യങ്ങള്‍ വാങ്ങില്ല.

samnilampallil@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക