Image

കാവിനെ തീണ്ടിയാൽ (കഥ-1: രശ്മി സജയൻ )

Published on 13 May, 2025
കാവിനെ തീണ്ടിയാൽ (കഥ-1: രശ്മി സജയൻ )

"ഓള് ഇന്നും കാവുതീണ്ടിയോ കൊച്ചു നാരായണ, നീ ഓളെ കണ്ടു എന്നു പറഞ്ഞത് ശരി തന്നെയോ "

"അതെ തമ്പാട്ടിയേ, കൊച്ചമ്പാട്ടിയെ ഞാനിന്നും കാവിനുള്ളില് വച്ചു കണ്ടു, ആരോടോ സംസാരിക്കണപോലെ തോന്നി, പക്ഷേ ആരോടാണെന്നു മാത്രം ഞാൻ കണ്ടില്ല തമ്പാട്ടിയേ "

"ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, കുറേ നാളായി ഓള് ഈ ഒളിസേവ തുടങ്ങിയിട്ട്, ആരെന്നു കണ്ടു പിടിക്കാൻ നിനക്കിനിയും പറ്റിയില്ലല്ലോ കൊച്ചു നാരായണ, ഇതൊക്കെ മറ്റാരോടെങ്കിലും പറയാൻ കഴിയുമോ? 
മംഗലം കഴിയണ്ട പെണ്ണല്ലിയോ "

ഇളേ........ എടീ ഇളക്കുട്ടിയേ

മുത്തശ്ശിയുടെ വിളി കേട്ട് തൊടിയിലെ വിടെയോ നിന്നിരുന്ന ഇള ഓടി പൂമുഖത്തെത്തി

" നീയിന്ന് കാവിൽപ്പോയോ?"

" ഇല്ല മുത്തശ്ശി, ഞാനിന്നു കാവിൽ പോയില്ല"

"കള്ളം പറയരുത്, നിന്നെ കാവിൽ വച്ചു  കണ്ടവരുണ്ടല്ലോ? "

" ഇല്ല മുത്തശ്ശി,......... സത്യായും പോയില്ല. ഞാനൊരു പാട് നാളായി ആ വഴി പോയിട്ട്, മുത്തശ്ശിയെ പേടിച്ചിട്ടാ പോവാത്തത് "

"ആരാ മുത്തശ്ശിയോട് ഈ നുണയെല്ലാം പറഞ്ഞു പിടിപ്പിക്കുന്നത്? അവരൊക്കെ എന്തിനാണെന്റെ പിന്നാലെ മണത്തു നടക്കുന്നത്.
അശ്രീകരങ്ങള് മുത്തശ്ശിയുടെ സേവ പിടിച്ചുപറ്റാനെന്നെ കരുവാക്കുന്നതാവും"

ഒന്നും മിണ്ടാതെ മുത്തശ്ശിയുടേയും കൊച്ചുമോളുടേയും സംഭാഷണത്തിനിടയിൽ അനാവശ്യമായി കയറി വന്ന അതിഥിയെപ്പോലെ കൊച്ചു നാരായണൻ പരുങ്ങി നിന്നു

" അത് മുത്തശ്ശി, നാരായണേട്ടൻ എന്നും കാവിൽ പോകുമല്ലോ, ഒരിക്കലെങ്കിലും എന്നെ അവിടെ വച്ചു കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു നോക്കൂ മുത്തശ്ശി....... നാരായണേട്ടാ ഏട്ടനെന്നെങ്കിലും കാവിൽ വച്ച്  എന്നെ കണ്ടിട്ടുണ്ടോ?"

" അത് കുഞ്ഞേ അങ്ങനെ ചോദിച്ചാൽ, എനിക്കൊന്നുമറിയില്ല തമ്പാട്ടിയേ, ആരാ ഈ നുണയൊക്കെ വല്യമ്പാട്ടിയോടു വന്നു പറയുന്നത്, കുഞ്ഞു പറയുന്നതാ സത്യം"

"കൊച്ചു നാരായണ നീ അപ്പുറത്തേക്ക് ചെല്ലൂ, പണിക്കാരത്തികളോട് പറഞ്ഞാ നിനക്കവര് ചോറ് വിളമ്പിത്തരും, അതു കഴിഞ്ഞ് പശുവിന് പുല്ലരിയാൻ പോണം"

കൊച്ചുനാരായണന് ഇളക്കുട്ടിയുടെ അടുത്തു നിന്നും പോകാനിഷ്ടമുണ്ടായിട്ടല്ല, വല്യമ്പാട്ടി പറഞ്ഞാ നല്ല അനുസരണയാണു കൊച്ചുനാരായണന്, ഇല്ലേൽ വല്യമ്പാട്ടി ശകാരിക്കും, വല്യ പേടിയാ ഭവാനിയമ്മയെ എല്ലാർക്കും, കാവുമ്മേൽ തറവാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു ഭവാനിയമ്മ, ചിലപ്പോഴെങ്കിലും ഇളക്കുട്ടി പറയുമായിരുന്നു
" ഒരു മീശയുടെ കുറവേയുള്ളൂ മുത്തശ്ശിക്കെന്ന് " പലപ്പോഴും അതു സത്യമായിരുന്നു താനും.

ജാതീയമായ ഉച്ചനീചത്വങ്ങൾ ഇപ്പോഴും ഭവാനിയമ്മയുടെ മനസ്സിൽ ആഴത്തിൽ തന്നെ വേരോടിയിരുന്നു, സ്വന്തം ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് പറക്കമുറ്റാത്ത മക്കളെ വളർത്തി വലുതാക്കിയപ്പോൾ പുരുഷന് ചേരുന്ന പാകത്തിലുള്ള ഒരു കുപ്പായം സ്വയം തുന്നി അണിയുകയായിരുന്നു. ആർക്കെങ്കിലും ഭവാനിയമ്മയെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതവരുടെ മൂത്ത മകൾ തങ്കത്തിന്റെ രണ്ടാമത്തെ മകളായ ഇളക്കുട്ടിക്കു മാത്രമായിരുന്നു, എങ്കിലും ഇളക്കുട്ടിക്കും അവരെ പേടിയായിരുന്നു.
നാലു മക്കളായിരുന്നു ഭവാനിയമ്മയ്ക്ക് മൂത്ത മകൻ കൃഷ്ണനും, അതിനു താഴെ തങ്കവും, അതിനു താഴെയായി മാധവനും പിന്നെ ഇളയവൾ ഭാഗ്യവും. ഭാഗ്യത്തിന് ഒരു വയസ്സുള്ളപ്പോഴാണ് ഭർത്താവിനെ ഉപേക്ഷിച്ച് ഭവാനിയമ്മ കാവുമ്മൽ തറവാട്ടിലെത്തിയത്. ഏഴു വയസ്സുള്ള കൃഷ്ണൻ ഭവാനിയമ്മയ്ക്ക് താങ്ങായി, ഒരേ സമയം നാലു മക്കളുടെ അച്ഛനുമമ്മയുമായി ഭവാനിയമ്മ

കുട്ടിക്കാലം തൊട്ടേ കൊച്ചു നാരായണൻ കാവുമ്മൽ തറവാട്ടിലെ ആശ്രിതനായിരുന്നു, നേരം വെളുക്കുമ്പോൾ കൊച്ചു നാരായണൻ കാവുമ്മൽ തറവാട്ടിലെത്തും, പുറം പണികളെല്ലാം കഴിഞ്ഞ് ഇളക്കുട്ടിയുടെ കളിക്കൂട്ടുകാരാനാവുകയായിരുന്നു കൊച്ചു നാരായണൻ, ഏതാണ്ടിപ്പോ അറുപതു വയസ്സായിക്കാണും.

''ഇളൂട്ടിയേ "

എന്ന വിളിയിൽ കൊച്ചു നാരായണന്റെ എല്ലാ സ്നേഹവും അടക്കി വച്ചിട്ടുണ്ടായിരുന്നു.
ആ വിളി ഇളക്കുട്ടിയുമിഷ്ടപ്പെട്ടിരുന്നു, കൊച്ചു നാരായണനെ ഒരുപുറം പണിക്കാരനായി കാണാനൊരിക്കലും
ഇളക്കുട്ടിക്കും ആവുമായിരുന്നില്ല
അച്ഛന്റെ വാത്സല്യവും ഏട്ടന്റെ കരുതലും പലപ്പോഴും അവളറിഞ്ഞത് കൊച്ചു നാരായണനിലൂടെ ആയിരുന്നു.

പക്ഷേ ഇളക്കുട്ടിയുടെ മനസ്സിൽ വല്ലാത്തൊരു കൗതുകമായി ആരാവും താൻ കാവിൽപ്പോയെന്ന നുണ മുത്തശ്ശിയുടെ കാതുകളിലെത്തിച്ചത്, പലതവണയായി താനിതു കേൾക്കുകയല്ലേ, പക്ഷേ താൻ കാവിൽപ്പോയിട്ട് ഒരുപാടു നാളായല്ലോ.

വയസ്സറിയിക്കും വരെ കാവിലെ നിത്യ സന്ദർശകയായിരുന്നു, മുതിർന്ന കുട്ടിയായി തൊടീലും അശുദ്ധിയുമൊക്കെ ഉണ്ടെന്നു പറഞ്ഞപ്പോഴാണ് കാവിലെ പോക്ക് തന്നെ ഇല്ലാണ്ടായത്, എന്നിട്ടും തന്നെക്കുറിച്ചരാണിങ്ങനെ അപവാദം പറയുന്നത്? മനസ്സറിഞ്ഞൊരു തെറ്റും ചെയ്തിട്ടില്ല, ആരേക്കുറിച്ചും മോശമായി ചിന്തിച്ചിട്ടുമില്ല, എല്ലാവരും നല്ലവരാണെന്നു മാത്രമേ മനസ്സിനെ പഠിപ്പിച്ചിട്ടുള്ളൂ, പക്ഷേ അവരൊക്കെ നല്ലവരെന്ന് എന്റെ മനസ്സിൽ തോന്നിയ വെറും മായക്കാഴ്ചകളാ, മുഖം മൂടിയുടെ ആവരണത്തിൽ ചിരിച്ചവർ, കഷ്ടം തന്നെ എന്റെ കാര്യം, ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നു തിരിച്ചറിയാത്ത കൂപമണ്ഡൂകം മാത്രം, എന്നാലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കാനേ ഉള്ളോ മുത്തശ്ശിയും, മുത്തശ്ശിക്കെന്നെ അറിയാവുന്നതല്ലേ, പിന്നെന്തിനാ വീണ്ടും സംശയിക്കുന്നത്?

കണ്ടെത്തണം ആരാണിതിനു പിന്നിൽ കളിക്കുന്നതെന്ന് കണ്ടെത്തിയേ തീരൂ

"ഇളൂട്ടിയേ എന്താ കുട്ടീ ഒറ്റയ്ക്കിരുന്നാലോചിക്കുന്നത്?"

ഒരു ഞെട്ടലോടെ ഇള പിൻതിരിഞ്ഞു നോക്കിയപ്പോൾ തൊട്ടടുത്തായി നാരായണേട്ടൻ, ഇനി നാരായണേട്ടനെങ്ങാനുമാണോ മുത്തശ്ശിയോടീ അസംബന്ധങ്ങളൊക്കെ പറയണത്?
പക്ഷേ നാരായണേട്ടൻ കള്ളം പറയുമോ?

തുടരും.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക