Image

യുദ്ധത്തിൻ്റെ സമാധാനം (മിനി വിശ്വനാഥന്‍)

Published on 13 May, 2025
യുദ്ധത്തിൻ്റെ സമാധാനം (മിനി വിശ്വനാഥന്‍)

നമ്മുടെ രാജ്യത്തിൻമേൽ ചുറ്റി നിന്നിരുന്ന യുദ്ധാശങ്കകൾ ഏകദേശം ഒതുങ്ങി എന്നു തന്നെ വിശ്വസിക്കുന്നു. രാജ്യം നേരിട്ട ഈ പ്രതിസന്ധിയിൽ എല്ലാ രാഷ്ട്രീയകക്ഷികളും 
മതനേതൃത്വവും  ഒറ്റക്കെട്ടായി ഗവൺമെൻ്റിൻ്റെ പ്രത്യാക്രമണ തീരുമാനങ്ങൾക്ക് ഒപ്പം നിന്നു എന്നത്  മനസ്സിനെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.

പക്ഷേ കുറച്ച് ദിവസങ്ങളായി FB യിലും വാട്സാപ്പിലും തുടങ്ങിയ യുദ്ധവും, പരിഹാരനിർദ്ദേശങ്ങളും, ആക്രോശങ്ങളും ഇതുവരെ തീർന്നിട്ടുമില്ല.

ഇന്ത്യ എന്ന മഹാരാജ്യത്തെ യുദ്ധഭീഷണിയിൽ നിന്ന് കരകയറ്റാൻ പ്രാപ്തരായ നയതന്ത്രജ്ഞരും ഭരണാധികാരികളും പട്ടാളവും ഉണ്ടെന്ന വിശ്വാസത്തിൽ ആരോടും മറുപടി പറയാതെ ഇനിയെന്ത് എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ.

പഹൽഗാമിലെ മനുഷ്യക്കുരുതിക്ക് ശേഷം ഇന്ത്യ ഭീകരാക്രമണങ്ങൾക്കെതിരെ തിരിച്ചടിക്കുമെന്ന് കരുതിയിരുന്നു. മുംബൈ പോലൊരു നഗരത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ ലക്ഷ്യമാക്കി നടത്തിയ ഭീകരാക്രമണം കൂടി ഓർമ്മയിൽ വന്നപ്പോൾ പാക്കിസ്ഥാൻ സർക്കാർ സ്പോൺസർ ചെയ്ത് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങൾക്ക് ഒരു കർശനമായ മറുപടി കൊടുക്കണമെന്നും ശരിക്കും മനസ് ആഗ്രഹിച്ചിരുന്നു.

പക്ഷേ ഇതിനിടയിൽ പെട്ട് ജീവിതം ഇല്ലാതാവുന്ന ഒരു പാട് സാധാരണ മനുഷ്യർ ഇരുരാജ്യങ്ങളിലും ഉണ്ടാവുമെന്ന തിരിച്ചറിവിൽ മനസ് അസ്വസ്ഥമായി. സർക്കാരിൻ്റെ വിവേകപൂർവ്വമായ തീരുമാനങ്ങൾക്കായി കാത്തിരുന്നു.

"ഓപ്പറേഷൻ സിന്ദൂർ" യാഥാർത്ഥ്യമായപ്പോൾ മനസ്സ് ശരിക്കും സന്തോഷിച്ചു. സമയമെടുത്ത്, പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകൾ ലക്ഷ്യമാക്കി ആക്രമണം ഉയർന്നപ്പോൾ പാക്കിസ്ഥാൻ എങ്ങിനെ പ്രത്യാക്രമിക്കും എന്ന് സ്വാഭാവികമായും പേടിച്ചു. കാശ്മീർ അതിർത്തിയിൽ ജോലി ചെയ്തിരുന്ന അനിയൻ അവിടെ ഇടക്കിടെ ഉണ്ടാവുന്ന കൈയേറ്റങ്ങളും, ലോക്കൽ പത്രങ്ങളിൽ വാർത്തയായി ഒതുങ്ങുന്ന കാഷ്വാലിറ്റികളെയും കുറിച്ച് നിർവ്വികാരനായി പറയുന്നത് ഓർമ്മ വന്നു. മരണം പ്രതീക്ഷിച്ച് തന്നെയാണ് അവിടത്തെ അതിർത്തിയിൽ ജോലി ചെയ്യുന്നതെന്ന് അവൻ പറഞ്ഞിരുന്നു. കാശ്മീരിലെ സീസൺ തുടങ്ങുന്നതിനനുസരിച്ച് സെക്യൂരിറ്റിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്നും, എത്രയൊക്കെ ശ്രദ്ധിച്ചാലും പുതിയ രൂപത്തിലും ഭാവത്തിലും ഇവൻമാർ കടന്നുകയറുമെന്നും, രാജ്യസുരക്ഷയുടെ കാര്യമായതിനാൽ പല കാര്യങ്ങളും പുറത്ത് പറയാൻ പറ്റില്ലെന്നും, 
അവിടെ എത്തിയാൽ മരണഭയം ഉണ്ടാവില്ലെന്നും, സ്വയമേവ ഒരു ധൈര്യവും  വിശ്വാസവും സിരകളിൽ ഉണരുമെന്നും, ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലാണ് ഞങ്ങൾ ജീവിക്കുന്നതെന്നും കൂടി അന്നവൻ പറഞ്ഞിരുന്നു.

അതിർത്തിയിലെ സംഘർഷങ്ങൾ പത്രങ്ങളിൽ വായിക്കുമ്പോൾ എനിക്ക് അവൻ്റെ വാക്കുകൾ ഓർമ്മ വരും. യുദ്ധത്തിൽ മരിച്ചാൽ മാത്രം കിട്ടുന്ന, വീരസ്വർഗ്ഗം പോലുമില്ലാത്ത സാധാരണ പട്ടാളക്കാരെക്കുറിച്ചോർക്കും. ഏതായാലും ഇന്ത്യ സംയമനത്തോടെ ഇടപെട്ടു. ഭീകരമായ ഒരു യുദ്ധഭീഷണി ഒഴിവായി എന്നതിൽ സന്തോഷം. പക്ഷേ കൊടുക്കാനുള്ളത് കൊടുത്തേ പറ്റൂ. ശത്രുവിനോട് ദയ കാണിക്കരുത് എന്നതും ശരിയാണ്.

1971 ലെ ഇന്ത്യാ പാക് യുദ്ധം അവശേഷിപ്പിച്ച ദാരിദ്ര്യ കാലത്ത് ജനിച്ച ,ഞങ്ങൾ കേട്ടു വളർന്നത് യുദ്ധകാലത്തെ കെടുതികളാണ്. ക്ഷാമവും ദാരിദ്യവും അറിയാത്ത വീടുകൾ കുറവായിരുന്നു. പട്ടാളത്തിലെ മക്കൾ അയച്ച് തരുന്ന പണം കൊണ്ട് വാങ്ങിയ അന്നമിറക്കുമ്പോൾ തൊണ്ട പൊള്ളുമെന്ന് വല്യമ്മ പറയുമായിരുന്നു. നിറയെ കൃഷിയും പത്തായം നിറയെ നെല്ലുമുണ്ടായിട്ടും ചുറ്റുപാടുമുള്ള ദാരിദ്യം തങ്ങളെയും ബാധിച്ചു എന്ന് വല്യമ്മ കണ്ണ് നിറക്കും. 
യുദ്ധം കഴിഞ്ഞിട്ടും, അവരുടെ ഭീതി വിട്ടു മാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ ബാല്യം സമൃദ്ധമായിരുന്നില്ല. യുദ്ധം തകർത്തെറിഞ്ഞ രാജ്യത്തിൻ്റെ സാമ്പത്തിക അവസ്ഥ ജനങ്ങളെ ബാധിക്കാതിരിക്കില്ലല്ലോ! റേഷനരി കിട്ടാതെ ഉണക്കക്കപ്പ വേവിച്ച് തിന്ന്, മടുത്ത് പോയ കഥകൾ അമ്മയും പറയുമായിരുന്നു. ചക്കയും കപ്പയും സീസണങ്ങളിൽ ജീവൻരക്ഷോപാധിയായിരുന്ന കാലത്തെക്കുറിച്ച് അവർ പറഞ്ഞ് നെടുവീർപ്പിടും. "തിന്നാൻ പറമ്പിലെങ്കിലും വല്ലതുമുണ്ടാവും, എന്നാൽ ഉടുക്കാനോ"  എന്ന് നിശബ്ദരാവും.

ഞാൻ കണ്ടറിഞ്ഞ യുദ്ധം കോളേജിൽ പഠിക്കുന്ന കാലത്തെ ഇറാഖ് -കുവൈറ്റ് യുദ്ധമായിരുന്നു. ദൂരെയെവിടെയോ നടക്കുന്ന യുദ്ധം ഞങ്ങളെ നാട്ടിനെ ബാധിച്ചത് അവിടെ അന്നം തേടിപ്പോയ നാട്ടുകാർ പെട്ടപ്പോഴാണ്. എല്ലാം നഷ്ടപ്പെട്ട് ജീവൻ ബാക്കിയായി നാട്ടിലെത്തിയ പ്രവാസികളുടെ ദുരിതകഥകൾ ശരിക്കും പേടിപ്പിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ അമ്മാവൻ അവിടെ മരിച്ചു പോയെന്ന് പറഞ്ഞ് അവൻ കരഞ്ഞത് ഓർക്കുന്നു. അദ്ദേഹമായിരുന്നത്രെ ആ കുടുംബത്തിൻ്റെ അത്താണി.

പഹൽഗാമിലെ ആക്രമണം ആ  രാജ്യത്തിൻ്റെ സമ്മതത്തോടെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഇന്ത്യ തിരിച്ചടിച്ചതിൽ സന്തോഷം. എന്നാൽ അത് വെറുതെ നീട്ടാതെ കൃത്യസമയത്ത് പ്രത്യാക്രമണം നിർത്തുകയും ചെയ്തു. യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നെങ്കിൽ കഥ മാറിയേനെ ! പ്രത്യേകിച്ച് മൂല്യങ്ങൾക്ക് യാതൊരു വിലയും കല്പിക്കാത്ത ഒരു രാജ്യം എതിർവശത്താവുമ്പോൾ !

യുദ്ധമെന്ന് കേൾക്കുമ്പോൾ പണ്ട് പോസ്റ്റ്മാൻ കടന്ന് വരുമ്പോൾ നെഞ്ച് പിടക്കുന്ന വല്യമ്മയെ ഓർമ്മവരും എനിക്ക്.

അതിർത്തിയിൽ തണുത്തു വിറക്കുന്ന മക്കളെയോർത്ത് അവർക്ക് കാവലിനായി മുട്ടവിളക്കിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്ന പാവം വല്യമ്മമാർ ഇനിയുണ്ടാവാതിരിക്കട്ടെ !

യുദ്ധങ്ങൾ അവസാനിക്കട്ടെ! 
മത രാഷ്ട്രീയ ഭീകരവാദത്തിന് ഒടുക്കമുണ്ടാവട്ടെ !

യുദ്ധത്തിന് ധർമ്മമില്ല !
ധർമ്മയുദ്ധങ്ങളും ഇനിയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക