Image

യു കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലേം' അവാര്‍ഡ് ഡോ.രാജേഷ് ജെയിംസിന്.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 16 May, 2025
യു കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍' മികച്ച ഡോക്യുമെന്ററിക്കുള്ള 'ടംഗ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലേം' അവാര്‍ഡ് ഡോ.രാജേഷ് ജെയിംസിന്.

ലണ്ടന്‍ : യു.കെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലെയിം' അവാര്‍ഡ് നേടി മലയാളിയായ ഡോ.രാജേഷ് ജെയിംസ് ഇന്ത്യക്ക് അഭിമാനമായി. ഡോ. രാജേഷ് സംവിധാനം ചെയ്ത 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍' എന്ന ഡോക്കുമെന്ററിക്കാണ് അന്തര്‍ദേശീയ അവാര്‍ഡ്  ലഭിച്ചത്. യു കെ യില്‍ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതല്‍ പത്തുവരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത് 'ടംഗ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലേം' ഫിലിം ഫെസ്റ്റിവലില്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

1997-ല്‍ സ്ഥാപിതമായ ചാരിറ്റി  സംഘടനയായ 'ടംഗ്‌സ് ഓണ്‍ ഫയര്‍', സിനിമ മേഖലയില്‍ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യു. കെ യിലുടനീളം പ്രദര്‍ശിപ്പിക്കുന്ന 27-ാമത് ചലചിത്രോത്സവത്തിന്റെ തീം, 'ആഗ്രഹവും, അവകാശവും' എന്നതായിരുന്നു.  മുന്‍നിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും 'ടംഗ്‌സ് ഓണ്‍ ഫയര്‍' നിലകൊള്ളുന്നു.


പതിനേഴാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനീക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി  തിരുനെല്‍വേലിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച വണ്ണാര്‍ സമുദായാംഗങ്ങളായ തൊഴിലാളികളെ ആസ്പദമാക്കിയുണ്ടാക്കിയ ഡോക്കുമെന്ററി ആണ് 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍'. അക്കാലഘട്ടത്തിന്റെ നിറവും, മണവും, തനിമയും, ശബ്ദവും, വേഷവും, ഭാഷയും വരെ ഒട്ടും ചോരാതെ, ബ്‌ളാക്ക് ആന്‍ഡ് വൈറ്റിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി 'ധോബി ഘാന'യിലൂടെ നടന്നു പോകുമ്പോള്‍ കേള്‍ക്കുന്ന കല്ലുകളില്‍ തുണി പതിക്കുമ്പോളുണ്ടാകുന്ന ശബ്ദവും, വെള്ളത്തില്‍ മുക്കി പിഴിഞ്ഞെടുക്കുമ്പോളുള്ള തിരയാരവവും, വ്യത്യസ്ത താളമാര്‍ന്ന ഭാഷയും, മൂളിപ്പാട്ടും, ആഘോഷങ്ങള്‍ക്ക്  വര്‍ണ്ണക്കടലാസ് മാല തൂക്കിയിട്ടപോലെ യൂണിഫോമുകള്‍,  അയ വലിച്ചുകെട്ടി സര്‍ക്കസ് കൂടാര സമാനമായ 'ഡ്രയറുകള്‍' അടക്കം നേര്‍ക്കാഴ്ചകല്‍ ഒരുക്കി ഗുഹാതുരത്വവും, അനുഭൂതിയും നിറഞ്ഞ വികാരസാന്ദ്രമായ ഹൃസ്യ ചിത്രമാണ് 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍'.

തൊഴിലാളികളെ  ഏറെ സ്വാധീനിച്ചിട്ടാണ് അഭ്രപാളിയില്‍ പകര്‍ത്തുവാന്‍ അനുമതി കിട്ടിയതെന്നും, ചിത്രം മുഴുമിപ്പിക്കുവാന്‍ ദീര്‍ഘമായ സമയമെടുക്കേണ്ടി വന്നുവെന്നും രാജേഷ് പറഞ്ഞു.  അലക്കുകാരുടേതായ 'കൊച്ചു' ലോകത്തിലെ 'വലിയ' വിനോദങ്ങളും, കളികളും, സന്തോഷവും, ദുരിതങ്ങളും, നിരാശ്രയത്വവും, തൊഴില്‍ മേഖലയൊന്നാകെ എല്ലാം ഒട്ടും മങ്ങാതെ, തനിമയില്‍ ചാലിച്ചെടുത്ത ഓരോ ഷോട്ടും, അവരുടെ യഥാര്‍ത്ഥ ജീവിതസത്യങ്ങളുടെ ഹൃദയസ്പര്‍ശിയായ നേര്‍ക്കാഴ്ചയും, ആത്മാവിഷ്‌ക്കരവുമാണത്രെ.

രാജേഷ് ജെയിംസ് കൊച്ചിയില്‍ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ല്‍ രാജേഷ് റിയാദ് വാഡിയ അവാര്‍ഡ് സമിതിയുടെ ഇന്ത്യയിലെ 'ബെസ്‌ററ് എമേര്‍ജിങ് ഫിലിം മേക്കര്‍' അവാര്‍ഡ് നേടിയിരുന്നു. 2018-ല്‍ മുംബൈയിലെ 'കാശിഷ് ഇന്റര്‍നാഷണല്‍ ക്വിയര്‍ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന്റെ 'നേക്കഡ് വീല്‍സ്' മികച്ച ഡോക്യുമെന്ററിക്കുള്ള 'കെ.എഫ്. പാട്ടീല്‍ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി' അവാര്‍ഡും, 2020-ല്‍ 'ഇന്‍ തണ്ടര്‍ ലൈറ്റ്‌നിങ് ആന്‍ഡ് റെയിന്‍ ' മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട്  കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനായ ഡോ.രാജേഷ്, കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേല്‍ ജെയിംസിന്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിന്‍ സാറാ കുര്യന്‍ കോതമംഗലം എം എ കോളേജ്  അസി.പ്രൊഫസറാണ്. മകന്‍ നെയ്തന്‍.

ഡോക്യുമെന്ററികളെ ഏറെ പ്രണയിക്കുന്ന  കലാകാരനും, ഗവേഷകനുമായ  ഡോ. രാജേഷ് ജെയിംസിന് അദ്ധ്യാപനവും, ഡോക്യുമെന്ററിയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുവാനാണത്രെ താല്‍പ്പര്യം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക