Image

നമ്മുടെ മകനെ അവർ കൊന്നു (ചിഞ്ചു തോമസ്‌)

Published on 16 May, 2025
നമ്മുടെ മകനെ അവർ കൊന്നു (ചിഞ്ചു തോമസ്‌)

‘നമ്മുടെ പിള്ളേര്..എന്ത് നല്ല മക്കളാ നമുക്കുള്ളത്.ആ മൈദാനത്ത് വായിന്നോക്കിയുള്ള ഇരിപ്പില്ല.വൃത്തികെട്ട കൂട്ടുകെട്ടില്ല.കള്ളോ കഞ്ചാവോ ഇല്ല.പെണ്ണുപിടിയില്ല.അനാവശ്യ വഴക്കില്ല. എന്ത് നല്ല മക്കളെയാടീ നമ്മൾ വളർത്തി വലുതാക്കിയത്’ 
മോളി പാലായിലാണ് ജോലിചെയ്യുന്നത്.നേഴ്സാണ്.ജോലിക്ക് കയറുംമുന്നേ ഭർത്താവ്‌ ഫോൺ ചെയ്ത് കാര്യങ്ങളൊക്കെ തിരക്കും.അങ്ങനെ സംസാരിച്ച കൂട്ടത്തിൽ ജിജോ പറഞ്ഞതാണ് മക്കളെപ്പറ്റി.
മോളിയുടെ മനസ്സ് നിറഞ്ഞു.ആശുപത്രിയിലേക്ക് നടക്കും വഴി മൗനമായി പുഞ്ചിരിച്ചു.
മോനേ എഴുന്നേൽക്കടാ, നിനക്ക് ഡ്യൂട്ടിക്ക് പോണ്ടേ?അടഞ്ഞുകിടന്ന വാതിൽ ജിജോ മെല്ലെ തുറന്നു.മകൻ കമ്പിളിക്കുള്ളിലാണ്.‘ഇന്ന് പത്തുമണിക്കാ ഡ്യൂട്ടി.ഞാൻ അരമണിക്കൂർ കൂടെ ഉറങ്ങട്ടെ ഡാഡി’. ഡോർ തുറന്നപ്പോൾ വെട്ടം കയറി.ഐവിൻ ബ്ലാങ്കറ്റ് തലവഴി മൂടി ചുരുണ്ട് കിടന്നു.
മോളി.. നീ എന്നാൽ ഫോൺ വെച്ചോ.ഞാൻ കഴിക്കാൻഎടുക്കട്ടെ. എട്ടരയാകുന്നു.ഇപ്പോൾ ബമ്പർ ചിരി തുടങ്ങും.
ങ്ഹാ.എന്റെ കൂട്ടുകാരീടെ മോൾടെ കല്യാണം ഈ ഇരുപത്തിയൊന്നിനാ.ഓർമ്മയുണ്ടല്ലോ..നാളെത്തന്നെ ലീവിന് അപ്ലൈ ചെയ്‌തോണം.
അതിന് ഞാൻ വരണോ?
ഓഹ്.. എന്നാൽ ഇനി എന്നെയും ഒന്നിനും വിളിച്ചേക്കല്ല്.എന്റെകൂടെ കല്യാണത്തിന് വരാമോന്ന്അപ്പുറത്തെ ചാക്കോയോട് ചോദിച്ചോളാം.
ജിജോ പൊട്ടിച്ചിരിച്ചു.നിനക്ക് ഒരു മാറ്റോം ഇല്ലല്ലോ..!
ങ്ഹാ..മോൾ എവിടെ.
മോള് ടിവി കാണുന്നു.ഞങ്ങൾ എന്നാൽ കഴിക്കട്ടേടീ..
അവർ ഫോൺ വെച്ചു.
ഡാഡി കിച്ചണിലേക്ക് പോകുന്നതുകണ്ട് മോളും പോയി.അവർ ഒരുമിച്ച് രണ്ട് പ്ലേറ്റിൽ ചപ്പാത്തിയും കറിയും ഒരു മോന്ത നിറയെ ചൂട് വെള്ളവുമായിവന്ന് ടിവിക്കഭിമുഖമായി ഇരുന്നു.ചിരിക്കാനുള്ള സമയമാണ്.ഇതുകഴിഞ്ഞാണ് ഫ്ലവഴ്സ് ടിവിയിൽ ഇത് ഐറ്റം വേറെ വരുന്നുണ്ട്.
അവരുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടുമില്ല.മക്കളെക്കൊണ്ട് ഒരു വിഷമവുമില്ല.കുട്ടികൾ രണ്ടിനും പഠിച്ചിറങ്ങിയപ്പോഴേ ജോലി.ജിജോയും മക്കളും വീട്ടിൽ.മോളിക്ക് മാത്രം അങ്ങ് പാലായിൽ ജോലി.അവധികിട്ടുമ്പോൾ വീട്ടിലേക്ക് വരും.ഇന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് നേരേ ഫാസ്റ്റിൽ കയറിയിരുന്നാൽ നാളെ രാവിലെ പത്തരക്ക് കൊച്ചിയിലെത്തും.ആരോടും ഈ കുടുംബത്തിലെയാരും വഴക്കിന്‌ പോകില്ല.വണ്ടിക്ക് ആരേലും തട്ടിയാൽപ്പോലും കംപ്ലയിന്റ് കൊടുക്കാൻ പോകില്ല.ജിജോ ഫിസിയോതെറാപ്പി ഹെഡ് ആണ്‌.രണ്ട് പേരും മെഡിക്കൽ ഫീൽഡിലുള്ളവർ.അവർക്ക് ജീവൻ രക്ഷിക്കാനേയറിയൂ.മോളിക്ക് യൂറോപ്പിൽ ജോലിക്ക് പോകാനുള്ള അവസരങ്ങൾ പലതും വന്നതാണ്. പോയില്ല.നമ്മുടെ നാടല്ലേ സുഖം.പിന്നെയെന്തിന് യൂറോപ്പിൽ പോകണം!
ഐവിൻ ഒൻപതുമണിക്ക് എഴുന്നേറ്റു.ഭക്ഷണം ഓഫീസിൽനിന്നാണ്.ക്യാഫ്സിലാണ്(CAFS)ജോലി.ഫ്ലൈറ്സിനുവേണ്ടി കാറ്ററിംഗ് ചെയ്യുന്ന കമ്പനിയാണത്.ഫുഡ്‌ ക്വാളിറ്റി ചെക്കിങ്ങിലാണ് ഐവിന് ജോലി.ഐവിൻ ഡ്രസ്സ്ചെയ്തു പോകാനിറങ്ങി.ഡാഡിയോടും അനിയത്തിയോടും  യാത്ര പറഞ്ഞു.
കഴിക്കാനെന്താ? ഐവിൻ പ്ലെയ്റ്റിലേക്കു നോക്കി.
മോനൂടെ എടുക്കട്ടെ?വെജിറ്റബിൾ കറിയാ.
നാളെ ബ്രേക്ക്‌ഫാസ്റ്റിന് ഇതേപോലെ ചപ്പാത്തിയും വെജ്കറിയും മതി.അപ്പോൾ കഴിക്കാം.ഇപ്പോൾ പോട്ടെ.കാറിലെല്ലേ പോകാൻ പറ്റൂ.അമ്മേടെ ഓർഡറല്ലേ.വഴിയിൽ ബ്ലോക്കുണ്ടേലോ!
(റോഡിൽ ബ്ലോക്കുണ്ടേൽ അതിൽ പെട്ടുപോകാതെയിരിക്കാനുള്ള കഴിവ്‌ ബൈക്കിനുണ്ടെങ്കിലും പട്ടിശല്യംകാരണം കാറിൽ യാത്ര ചെയ്താൽ മതിയെന്ന് അമ്മയുടെ വകനിർദ്ദേശമുണ്ട്..പട്ടി കുറുക്കുചാടിയാൽ ബൈക്കിൽ നിന്ന് വീണ് കാലോ കൈയ്യോ ഒടിഞ്ഞാലോ!) 
ഐവിൻ കാറെടുത്തു.റെസിഡന്ഷ്യൽ ഏരിയയാണ്.എതിരേയൊരു ഫോർവീലർ വന്നാൽ വാഹനം നടപ്പാത വഴി പതിയെ മുന്നോട്ടേക്കെടുക്കണം.അതുപോലെ ഓവർറ്റേക്ക് ചെയ്യാനാണേലും രണ്ടു ഡ്രൈവർമാരുടെയും സഹകരണം വേണം.അവിടെ ഓവർസ്പീഡിങ് പറ്റില്ലാത്തതുകൊണ്ട് ഓവർടേക്ക് ചെയ്യേണ്ട കാര്യം വരുന്നില്ല.
പുറകിൽനിന്നും ഹോണടി കേൾക്കുന്നു.തുരുതുരാ..എന്തൊരു ശല്യമാണ്!ഐവിൻ വണ്ടിയുടെ സ്പീഡ് അൽപ്പംകൂടി കൂട്ടി.പുറകിലെ വണ്ടി പിന്നെയും റ്റെയിൽഗേറ്റിംഗ് ചെയ്തുകൊണ്ട് ഹോണടിക്കുന്നു.പുറകിലെ വണ്ടി ആക്സിലറേറ്റർ കൊടുത്ത് ഐവിനെ ഓവർടേക്ക് ചെയ്യാൻതുടങ്ങി.വണ്ടികൾ തമ്മിലുരഞ്ഞു.ഐവിൻ ആക്സിലറേറ്റർ കൊടുത്ത് വണ്ടി കുറുകെ നിർത്തി.അങ്ങനെ പുറകിലെ കാറിൽ ഉണ്ടായിരുന്നവനെ ബ്ലോക്ക്‌ ചെയ്തു.അവർ  പുറത്തിറങ്ങി.
ഐവിൻ ചോദിച്ചു,‘ഇങ്ങനെയാണോ ഓവർടേക്ക് ചെയ്യുന്നത്?’ 
അവർ രണ്ട് ബീഹാറികൾ:‘ഞങ്ങൾക്ക് മലയാളം അറിയില്ല.ഞങ്ങൾ CISF ഉദ്യോഗസ്ഥരാണ്.ഞാൻ എസ്ഐ റാങ്കിലുള്ള ആളാണ്.’
അതിന്?ഈ റോഡിലെ സ്പീഡ് ലിമിറ്റ് എത്രെയാ?
ഞങ്ങൾക്ക് സമയമില്ല.ഡ്യൂട്ടിക്ക് കേറണം.
സമയമില്ലേൽ നേരത്തേ ഇറങ്ങണം.റോഡിലല്ല തിരക്കുകാട്ടേണ്ടത്.നേരത്തേ എഴുനേൽക്കണം.നേരത്തേ വീട്ടിൽനിന്നും ഇറങ്ങണം.ഐവിൻ ഈ വാക്കുതർക്കങ്ങൾ  മൊബൈലിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.
CISF ഉദ്യോഗസ്ഥർ ഫോൺ റെക്കോർഡിങ് കണ്ട് ദേഷ്യംകൊണ്ട് വിറച്ചു.ഐവിന്റെ മൂക്കിനിടിച്ചു. ജനനേന്ദ്രിയത്തിൽ തൊഴിച്ചു.അവർ കാറിനുള്ളിൽ കയറി.കാർ ഒരു വീട്ടിലേക്ക് കയറ്റിത്തിരിച്ചു.
‘നിങ്ങൾ എന്റെ കാറിന് പറ്റിയ പോറലിനും എനിക്ക് തന്ന അടിക്കും ഉത്തരം തന്നേച്ച് പോയാൽ മതി‘,റോഡ് തടഞ്ഞ് ഐവിൻ നിന്നു.കാർ സ്പീഡിൽ വന്ന് ഐവിനെ ഇടിച്ചു.ഐവിൻ ബോണറ്റിൽ അള്ളിപ്പിടിച്ചിരുന്നു.രക്ഷിക്കണേയെന്ന് ഐവിൻ പറ്റുമ്പോലെ നിലവിളിച്ചു.ആ ബോണറ്റിൽ അള്ളിപ്പിടിച്ച്.. എഞ്ചിന്റെ ഇരപ്പ്.ട്ടയർ ഉരയുന്ന ശബ്ദം..ആരെങ്കിലും കേൾക്കുന്നുണ്ടോ? 
ഐവിനെ വഹിച്ചുകൊണ്ട് കാർ ഒരു കിലോമീറ്ററോളം സഞ്ചരിച്ചു.അവന്റെ നെഞ്ച് പെടപെടച്ചു.കാർ കുറച്ചുകൂടി വിശാലമായ റോഡിലേക്ക് കയറി.വഴിയിൽ അങ്ങിങ്ങ് ആളുകൾ നിൽക്കുന്നു.ഐവിൻ ഉറക്കെ കരഞ്ഞു.’പോലീസിനെ വിളിക്ക്.‘അവിടെനിൽക്കുന്ന ആളുകളെക്കണ്ട് ഐവിന് പ്രതീക്ഷ വന്നിരിക്കാം.അവൻ ജീവനായി കേണു.പോലീസിനെ വിളിക്ക്..
’ഐവിന്റെ കൈകൾ വേദനിക്കുന്നു.എന്താണ് ഈ ഞൊടിയിടയിൽ സംഭവിച്ചത് എന്നുപോലും മനസിലാകുന്നില്ല.’ 
എന്റെ കാറിൽ ഉരസുന്നു.ചോദിക്കാൻ ചെന്ന എന്നെ ഇടിച്ച്‌ ബോണറ്റിൽ കയറ്റി ഓടിച്ചുപോകുന്നു!
കണ്ടുന്നിന്നവർ അവരുടെ വാഹനങ്ങളിൽ കാറിന് പുറകേ പോയി.കാർ സടൻബ്രേക്കിട്ടു.ഐവിൻ തെറിച്ച് നിലത്തുവീണു.അവന്റെ തല പരുക്കൻ റോഡിൽ തേങ്ങായെറിയുംപോലെ വന്നിടിച്ചു.ഐവിനെ വലിച്ചുകൊണ്ട് ആ കാർ നൂറ് മീറ്ററോളം മുന്നോട്ട് പോയി.ഐവിനെ മറികടന്നു പോകാൻ അവർ ശ്രമിക്കുകയായിരുന്നു.പക്ഷേ അവർക്കതിന് കഴിഞ്ഞില്ല.അവന്റെ ശരീരം ഒരു തടപോലെ  കിടന്നു.ഓടിക്കൂടിയവർ കാർ നിർത്തിച്ചു. ഓടി രക്ഷപെടാൻ നോക്കിയ CISFകാരെ അവർ തടഞ്ഞു.
ഐവിൻ..അവന്റെ ശരീരം ചതഞ്ഞരഞ്ഞ്..എടുക്കാൻ പറ്റുന്നില്ല.കാറിൽ കയറ്റി കൊണ്ടുപോകൻ അവർക്ക് അവന്റെ ശരീരം എടുക്കാൻ കഴിയണ്ടേ.അവന് ജീവനുമില്ല.ആംബുലൻസ് വന്ന് അവനെ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ കൊണ്ടുപോയി.അവിടെയാണ് ഐവിന്റെ പിതാവ് വർഷങ്ങളായി ജോലി ചെയ്തുവരുന്നത്.
പോലീസ് ജിജോയെ വിളിച്ചു.ഐവിന്റെ വാഹനം റോഡ്സൈഡിൽ അനാഥമായി കിടക്കുന്നു എന്നറിയിച്ചു. 
ജിജോ ഐവിൻ ജോലി ചെയ്യുന്ന കമ്പനിയിൽ വിളിച്ചു:‘അങ്കിൾ ഐവിൻ വന്നിട്ടില്ല.റോഡിൽ ഒരു കശപിശ.കാർ ഉരസിയെന്നോ മറ്റോ.അരമണിക്കൂർ താമസിക്കുമെന്ന് വിളിച്ചു പറഞ്ഞു.’
ജിജോ മകന്റെ ഫോണിൽ വിളിച്ചു.ഫോൺ എടുക്കുന്നില്ല.
പോലീസിനെ പിന്നെയും മൂന്നുതവണ വിളിച്ചു.‘എന്റെ മകൻ ഓഫീസിൽ എത്തിയിട്ടില്ല!’
ഐവിന്റെ ഓഫീസിൽ നിന്നും കാൾ വന്നു,‘അങ്കിൾ,ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ചെല്ലാൻ പോലീസ് പറഞ്ഞു.’
മോളിയെ ജിജോ വിവരങ്ങൾ അറിയിച്ചു.
മോളി ആശുപത്രിയിൽ വിളിച്ചിട്ട് അവിടെങ്ങും അങ്ങനൊരാൾ വന്നിട്ടില്ലയെന്ന് പറഞ്ഞു.
എന്റെ മോൻ എവിടെ?
ജിജോ ആശുപത്രിയിൽ ചെന്നു.ഐവിൻ ജിജോയുടെ മകനാണെന്നറിഞ്ഞ് അവർ അദ്ദേഹത്തെ അവിടുന്ന് മാറ്റിക്കൊണ്ടുപോയി.
മോളി നീ ലീവെടുത്തു വാ..നമ്മുടെ മകന്റെ നില ഗുരുതരമാണ്.
‘എന്റെ മോന് എന്തോ പറ്റീട്ടുണ്ട്. എന്തോ..പറ്റിയത് നല്ലതല്ല.എന്റെ മകൻ..‘ഐവിനെ ഏത് വിഭാഗത്തിയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നതെന്ന് മോളി ചോദിച്ചിട്ടും ജിജോ അതിനെപ്പറ്റിയൊന്നുംപറഞ്ഞില്ല.
കുറച്ചുകഴിഞ്ഞ്  മകൻ മരിച്ചു എന്ന സത്യം അവർ ജിജോയെ അറിയിച്ചു.
മകൻ മരിച്ചു.വിശ്വസിക്കാൻ കഴിയാത്ത സത്യം ആ പിതാവറിഞ്ഞു. അത്രെയും നേരവും എന്ത് സംഭവിക്കരുതേയെന്ന് പ്രാർത്ഥിച്ചോ അതുതന്നെ കേൾക്കേണ്ടിവരിക!ജോലിക്കായി ഇറങ്ങിയ മകൻ ഇനി തിരിച്ചുവരില്ല.
മോളി..നമ്മുടെ മകനെ അവർ കൊന്നു.
മോളി ചോദിക്കുകയാണ് നമ്മളോട് : ഈ റോഡ് ജനങ്ങളുടെയല്ലേ?അതിലൂടെ പോകാൻ നിയമങ്ങളില്ലേ? എന്റെ മോന്റെ കൈയോ കാലോ ഓടിച്ച്‌ അവനെ ഞങ്ങൾക്ക് തിരികെത്തരാൻ വയ്യായിരുന്നോ! ഈ നശിച്ച നാട്ടിൽ നിന്ന് പുറത്ത് പോയിരുന്നെങ്കിൽ ഇന്നെന്റെ മകൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ലേ?
എന്റെ മകൻ ശരിക്കും ഒരു ശുദ്ധനാ മക്കളേ.അവനൊരു പാവമാ.പേടിത്തൊണ്ടൻ.എവിടേലും പോണമെങ്കിൽത്തന്നെ ആരെങ്കിക്കും കൂടെവേണം.അങ്ങനുള്ള പാവത്തിനെയാ..
മോളിക്ക് ഒരു മകളുണ്ട്.
മോളേ നീ പുറത്തിറങ്ങല്ലേ. മോളേ നീ വീടിന് പുറത്തിറങ്ങല്ലേ.ആ അമ്മ പേടിച്ചു പറഞ്ഞു:ഞങ്ങൾക്കിനി നീ മാത്രമേയുള്ളൂ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക