Image

ഇൻഡോ പാക് വെടിനിർത്തലും ഇന്ത്യയുടെ ന്യൂ നോർമലും (സുരേന്ദ്രൻ നായർ)

Published on 17 May, 2025
ഇൻഡോ പാക് വെടിനിർത്തലും ഇന്ത്യയുടെ ന്യൂ നോർമലും (സുരേന്ദ്രൻ നായർ)

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറിയ പാകിസ്ഥാൻ തീവ്രവാദികൾ നിരപരാധികളായ ഇരുപത്തിയാറു വിനോദസഞ്ചാരികളെ മുസ്ലിമല്ല എന്ന ഒറ്റക്കാരണത്താൽ പോയിന്റ് ബ്ലാങ്കിൽ നിർത്തി പെഹൽഗാമിൽ കഴിഞ്ഞ ഏപ്രിൽ 22 നു കൂട്ടക്കൊല ചെയ്തത് ഏതൊരു  ഇന്ത്യക്കാരനേയും ഞെട്ടിച്ച സംഭവമായിരുന്നു. ജമ്മുകാശ്മീരിനു നൽകിയിരുന്ന പ്രത്യേക പദവിയുടെ മറവിൽ തഴച്ചുവളർന്ന ഇന്ത്യാവിരുദ്ധ മതമൗലിക വാദികളും പാകിസ്ഥാൻ ഒളിച്ചുകടത്തുന്ന കൊടും തീവ്രവാദികളും ചേർന്ന് ആ പ്രദേശത്തെ സ്വൈരജീവിതം ദുസ്സഹമാക്കുകയും ആ സംസ്ഥാനത്തെ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റാവുന്ന അപകടകരമായ അവസ്ഥയിൽ എത്തിക്കുകയും ചെയ്തിരുന്നു.

സ്ഥിതി കൂടുതൽ വഷളായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ അവരുടെ പ്രത്യേക പദവിയും വിശേഷാധികാരങ്ങളും റദ്ദുചെയ്തു നിയമനിർമ്മാണം നടത്തുന്നത്. ഭാരത സർക്കാർ വളരെ നേരത്തേ നടത്തേണ്ടിയിരുന്ന ആ നടപടിയെ ഇന്ത്യയുടെ പരമോന്നത നീതിപീഠവും പിന്നീട് അംഗീകരിച്ചു.
                           
പൂർണ്ണമായും ഭാരത സർക്കാരിന്റെ ഭരണ നിയന്ത്രണങ്ങളിൽ ആ പ്രദേശത്തെ എത്തിക്കുവാനുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര കാര്യാലയം നടത്തിവരവെയാണ് സുപ്രിംകോടതിയുടെ ഇടപെടലിലൂടെ അവിടെ പ്രാദേശിക തെരഞ്ഞെടുപ്പ് ഉണ്ടാകുന്നതും പ്രാദേശിക കക്ഷികൾക്ക് മുൻതൂക്കമുള്ള ഒരു സർക്കാർ അധികാരത്തിൽ എത്തുന്നതും. കോൺഗ്രസിന് നേരിട്ട് ഭരണത്തിൽ പങ്കാളിത്തം ഇല്ലെങ്കിലും ഇൻഡി മുന്നണിയുടെ ഒരു ഘടകകക്ഷി നിയന്ത്രിക്കുന്ന ആ സർക്കാർ കാശ്മീരിനെ പൂർവ്വ സ്ഥിതിയിലെത്തിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാരുമായി സമ്പൂർണ്ണമായും സഹകരിച്ചു പ്രവർത്തിച്ചു വരുകയാണ്. അതിന്റെ ഫലമായി കേന്ദ്ര സർക്കാരിന്റെയും സ്വകാര്യ കോർപറേറ്റുകളുടെയും വൻ മുതൽമുടക്കുകൾ സംസ്ഥാനത്തേക്കു പ്രവഹിക്കുകയും വിനോദസഞ്ചാര മേഖലയും അനുബന്ധ അടിസ്ഥാന വികസന നിർമ്മാണങ്ങളും അതിവേഗ വളർച്ച കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതോടെ തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്കുള്ള യുവാക്കളുടെ ഒഴുക്ക് നിലക്കുകയും പുതിയ തൊഴിൽ മേഖലകളിലേക്ക് ജനങ്ങളൊന്നാകെ നീങ്ങുകയും ചെയ്തു. അതിവേഗത്തിലുള്ള കശ്മീരിന്റെ ഗതിമാറ്റം തീവ്രവാദവും ഇന്ത്യവിരുദ്ധതയും മാത്രം തിന്ന് ജീവിക്കുന്ന പാകിസ്താനികളെ അക്ഷരാർത്ഥത്തിൽ നിരാശ്ശരാക്കി. ആ നിരാശക്കു തടയിടാനായി പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പായ ലഷ്കറി തയ്‌ബയുടെ പോഷക വിഭാഗമായ TRF ആണ് ഏറ്റവും പൈശാചികമായ നരഹത്യ പെഹൽഗാമിൽ ആസൂത്രണം ചെയ്തത്.
                       
നിരപരാധികളായ വിനോദസഞ്ചാരികളിൽ 25 ഹിന്ദുക്കളെ മാത്രം തെരഞ്ഞുപിടിച്ചു കുടുംബാംഗങ്ങളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മുന്നിൽ വെച്ചു 
നിറയൊഴിച്ചു കൊലപ്പെടുത്തിയ കൊടുംക്രൂരതയെ ഇന്ത്യയുടെ ആത്മാവിനേൽപ്പിച്ച മുറിവായി കാണുന്നുവെന്നും കുറ്റവാളികളോടും അവരെ അതിനായി നിയോഗിച്ചവരോടും ഭാരതം പൊറുക്കില്ലയെന്നും അവർ ലോകത്തിന്റെ ഏതുകോണിൽ ഒളിച്ചാലും ഇന്ത്യ പകരം വീട്ടുമെന്നും പ്രധാനമന്ത്രി അസന്നിഗ്ധമായി അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു.
                        
സൈനിക ശേഷിയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ പാകിസ്താനെതിരെയുള്ള 
ഒരു സമ്പൂർണ്ണ യുദ്ധമല്ല ലക്ഷ്യമിട്ടത് മറിച്ചു ഇന്ത്യയുൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ ആക്രമണങ്ങൾക്ക് പരിശീലനവും ആയുധങ്ങളും നൽകുന്ന തീവ്രവാദ സംഘങ്ങളുടെ 9 കേന്ദ്ര ആസ്ഥാനങ്ങളെയായിരുന്നു.

പാകിസ്താന്റെ അതിർത്തിയിൽ കടക്കാതെതന്നെ ഇന്ത്യയിൽ നിന്നുകൊണ്ട് കൃത്യമായ റഡാർ സംവിധാനത്തിലൂടെ സമീപത്തുള്ള ഒരു സാധാരണ 
പൗരനും പരിക്കേൽക്കാതെ തീവ്രവാദ കേന്ദ്രങ്ങളെയും അതിനുള്ളിലുള്ള ഭീകര സംഘത്തെയും അത്യാധുനിക മിസ്സൈൽ സഹായത്താൽ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ഇന്ത്യയുടെ ഒന്നാം ഘട്ട പദ്ധതി. 
                             
അതിർത്തി കടന്നെത്തി പാകിസ്ഥാൻ തീവ്രവാദികൾ നടത്തിയ ക്രൂരതയും അതിനുള്ള തിരിച്ചടി നൽകാനുള്ള ഇന്ത്യയുടെ ബാധ്യതയും ലോകരാഷ്ട്രങ്ങളുടെ മുന്നിൽ അർത്ഥശങ്കക്കിടമില്ലാതെ ബോധ്യപ്പെടുത്താൻ ഇന്ത്യക്കു കഴിഞ്ഞത് ഇന്ത്യ വളർത്തിയെടുത്ത അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളുടെ വൻ വിജയമായിരുന്നു. നിജസ്ഥിതി ബോധ്യപ്പെട്ട അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള സകല രാഷ്ട്രങ്ങളും ഇന്ത്യക്കു പിന്തുണ അറിയിച്ചു.
ചൈനയും തുർക്കിയും ഒഴികെയുള്ള ഒരു രാഷ്ട്രവും പാകിസ്താനെ പിന്തുണക്കുവാൻ എത്തിയതുമില്ല.
                        
ഇന്ത്യയിൽ ആക്രമണം നടത്തി പതിനഞ്ചാം ദിനം ഓപ്പറേഷൻ സിന്ദൂർ എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്ത്യയുടെ പ്രത്യാക്രമണം പാക് അധിനിവേശ മേഖലയിലെ അഞ്ചും പഞ്ചാബ് പ്രവിശ്യയിലെ നാലും തീവ്രവാദി ക്യാമ്പുകളിലേക്ക് ഒരേ സമയം കിറുകൃത്യതയോടെ നടപ്പിലാക്കി ഇന്ത്യ പാകിസ്താനെ ഞെട്ടിച്ചു. ഇന്ത്യയുടെ പാർലമെന്റ് ആക്രമണ കേസിലെ പ്രതികളായ അജ്മൽ കസബിനും ഇപ്പോൾ ഇന്ത്യയുടെ കസ്റ്റഡിയിലുള്ള ഹെഡ്‌ലിക്കും തുടങ്ങി അവസാനത്തെ ആക്രമണത്തിന് വരെ കാരണക്കാരായ ഭീകരന്മാരെ പരിശീലിപ്പിച്ച ബവൽപൂരിലെയും മുരീദ്‌കെയിലെയും ലഷ്കറെ തയിബ ആസ്ഥാനങ്ങൾ ഉൾപ്പെട്ട ഒൻപതു കേന്ദ്രങ്ങളെയും അതിനുള്ളിലുണ്ടായിരുന്ന നൂറിൽ പരം തീവ്രവാദികളെയും ചാരമാക്കാൻ സാധിച്ചുവെന്നത് ഇന്ത്യയുടെ സൈനിക മേധാവിത്വം ലോകത്തെ ബോധ്യപ്പെടുത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയമായിരുന്നു. ഇന്ത്യയിൽ സ്പോടനപരമ്പരകൾ സൃഷ്ടിച്ചു ഇന്ത്യയുടെ പിടിയിലായി പിന്നീട് മോചിപ്പിക്കപ്പെട്ട കൊടും ഭീകരൻ മൗലാന മസൂദ് അസറിന്റെ പത്തു കുടുംബ അംഗങ്ങളെയും മുംബൈ ആക്രമണ കേസിലെ പ്രതി ഹാഫിസ് സായിദിനേയും ഖാലിസ്ഥാൻ നേതാവ് ബബ്ബാറിനെയും ഇതേ കേന്ദ്രങ്ങൾക്കുള്ളിൽ വെച്ചു വകവരുത്താൻ സാധിച്ചുവെന്ന വാർത്തയും ഇന്ത്യയുടെ സൈനിക വിജയം തന്നെയാണ്. 
                          
ജനവാസകേന്ദ്രങ്ങളിൽ തുടർച്ചയായ ഷെൽ ആക്രമണവും ആണവ ശേഷി പ്രയോഗിക്കാൻ മടിക്കില്ലായെന്ന ഭീഷണിയും പാകിസ്ഥാൻ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു പടി കൂടികടന്നു ഇന്ത്യയുടെ വ്യോമ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകൾ അയക്കാനും അവർ തയ്യാറായി. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യ തനതായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനങ്ങളും റഷ്യയിൽ നിന്നും വാങ്ങിയ എസ് 400 ട്രൈയമ്പ്യ് എയർ അത്യാധുനിക പ്രതിരോധ ഡ്രോണുകളും ഉപയോഗിച്ച് പാക് മണ്ണിൽ നിന്നും പൊങ്ങുന്ന മുറക്ക് തന്നെ ചുരുക്കം ചിലതൊഴിച്ചു എല്ലാ പാക് ഷെല്ലുകളെയും തകർത്തു തരിപ്പണമാക്കാൻ ഇന്ത്യക്കു അനായാസേന സാധിച്ചു.
                         
പാകിസ്താനുമായുള്ള സിന്ധു നദീ കരാർ താത്കാലികമായി മരവിപ്പിച്ചും സിവിലിയൻ ആക്രമണം ഒഴിവാക്കി തീർവ്രവാദികളെ മാത്രം ഉന്നം വെച്ചും ഇന്ത്യ നീങ്ങിയപ്പോളും ഒരു തെമ്മാടിയായ അയൽവാസി എന്ന നിലയിൽ ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യൻ റഡാറുകൾക്കു പിഴവ് പറ്റിയിരുന്നെങ്കിൽ വൻ ആൾനാശം പാകിസ്ഥാൻ ഉണ്ടാക്കിയേനെ. പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ തകർത്തു കഴിഞ്ഞ ഇന്ത്യൻ വ്യോമസേനാ തുടർന്ന് പാകിസ്താന്റെ എയർ റഡാർ സംവിധാനത്തെ അപ്പാടെ തകർക്കുകയും 13 വ്യോമ താവളങ്ങൾ തച്ചുടച്ചു റാവൽപിണ്ടിയിലെ പ്രധാന മന്ത്രിയുടെയും കരസേന ചീഫിന്റെയും വാസസ്ഥലങ്ങൾക്ക് സമീപം വരെ ഇന്ത്യയുടെ വ്യോമയാന നൈപുണ്യം വ്യാപിപ്പിച്ചു പാകിസ്താനെ വിറപ്പിക്കുകയും ചെയ്തു.
                 
യുദ്ധ വിവരങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ ഓപ്പറേഷൻ സിന്ദൂർ പുതിയൊരു രീതിയാണ് അവലംബിച്ചത്. ഭീകരാക്രമണം അനേകം നിർദോഷികളായ പദ്നിമാരുടെ നെറ്റിയിലെ സിന്ദൂരത്തെ കഴുകി കളഞ്ഞതിനുള്ള പ്രതികാരമെന്നോണം പ്രത്യാക്രമണത്തിനു ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകുകയും യുദ്ധ വിവരങ്ങൾ തത്സമയം പകർത്തിയ ദൃശ്യങ്ങൾ സഹിതം പുറംലോകത്തെ അറിയിക്കാൻ ഇന്ത്യൻ സൈന്യത്തിലെ മിടുക്കരായ വനിത ഓഫീസർമാർ രംഗത്ത് വരികയും ചെയ്തു. പ്രതിരോധ നീക്കങ്ങൾ പലതും സുരക്ഷ കാരണങ്ങളാൽ സൈനിക മേധാവികൾ പരസ്യപ്പെടുത്താറില്ല അതിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സൈന്യത്തിന്റെ നടപടികളിൽ സംശയം ഉന്നയിക്കുന്നവർ ചെയ്യുന്നത് രാജ്യദ്രോഹ നടപടികളാണ്. ഇന്ത്യയിൽ നിന്നും കടുത്ത പ്രഹരം ഏറ്റുവാങ്ങിയ പാകിസ്ഥാൻ ആർമി ഡയറക്ടർ ജനറൽ ഇന്ത്യയുടെ സൈനിക മേധാവിയെ വിളിച്ചു വെടിനിർത്തലിന് തയ്യാറാണ് എന്ന് അറിയിക്കുന്നതിന് തൊട്ടു മുൻപ്‌ പാകിസ്താനിലെ ഡാൻ പത്രവും സാമൂഹ്യ മാധ്യമങ്ങളും ചില സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. റാവൽപിണ്ടിക്കു സമീപം പാകിസ്താന്റെ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന കിരാന ഹിൽസിനു മുകളിൻ പുക ഉയരുന്നതിന്റെയും സമീപവാസികളെ വ്യാപകമായി സൈന്യം ഒഴിപ്പിക്കുന്നതിന്റെയും വാർത്തകളാണ് പുറത്തുവന്നത്. 
                     
പാകിസ്താന് ദശകങ്ങൾക്ക് മുൻപ് അമേരിക്ക നൽകിയ ന്യൂക്ലിയർ ആയുധങ്ങൾ സൂക്ഷിക്കുന്ന  കിരാന പർവ്വതനിരകളുടെ അടിയിലുള്ള ഭൂഗർഭ അറകളുടെ പ്രവേശന കവാടവും അനുബന്ധമായ ന്യൂക്ലിയർ ലൗച് പാഡും ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതായി പല അന്തർദേശിയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ഔദ്യോഗികമായി ഇന്ത്യ ആ വാർത്തകളെ സ്ഥിരീകരിക്കുന്നില്ലായെങ്കിലും ന്യൂക്ലിയർ ശക്തി കാണിച്ചു ഭയപ്പെടുത്തേണ്ട എന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി ആവർത്തിച്ച് പറയുമ്പോൾ ഇന്ത്യയുടെ ബഹ്‌മോസ് ഒരു ന്യൂക്ലിയർ സ്കിപ്പർ അവിടെ നടത്തിയതായി നമുക്ക് സംശയിക്കാം.

അമേരിക്കയുടെ ആണവ നിരീക്ഷണ വിമാനത്തിന്റെ അതെ സമയത്തുള്ള കിരാന ഹിൽസിലെ സാന്നിധ്യവും അണുവികിരണം സ്ഥിരീകരിക്കാനുള്ള അന്തർദേശിയ ഏജൻസിയുടെ സന്ദർശനവുമെല്ലാം പാകിസ്താന്റെ ന്യൂക്ലിയർ ഭീഷണിയിൽ വിള്ളലുണ്ടാക്കാൻ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട് എന്ന സന്ദേശമാണ് ലോകത്തിനു നൽകുന്നത്.
                                       
രാജ്യരക്ഷക്കായി രാപ്പകൽ നിതാന്ത ജാഗ്രതയോടെ അതിർത്തി കാൽക്കുന്ന സൈന്യത്തെ രാഷ്ട്രീയ കാരണങ്ങളാൽ അവിശ്വസിച്ചും ചോദ്യം ചെയ്തും ഒരു രാഷ്ട്രീയ കക്ഷിക്കും പൊതുജന പിന്തുണ നേടാൻ കഴിയില്ല. നിർഭാഗ്യവശാൽ ആ ദൗത്യം ഇന്ന് ഏറ്റെടുത്തിരിക്കുന്ന കോൺഗ്രസ് മുന്നണിയുടെ 2006 മുതൽ 2013 വരെയുള്ള ഭരണകാലത്തു മുംബൈ റയിൽവേ സ്റ്റേഷൻ, ഹൈദ്രബാദ്, ജയ്പൂർ,
അഹമ്മദാബാദ്, ഡൽഹി, പൂന എന്നിവിടങ്ങളിൽ പാകിസ്ഥാൻ പിന്തുണയോടെ നടന്ന ഭീകരാക്രമണങ്ങളിൽ ഇന്ത്യക്കു നഷ്ടപ്പെട്ടത് 313 മനുഷ്യ ജീവനുകളായിരുന്നു. 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ മാത്രം പൊലിഞ്ഞത് 167 നിരപരാധികളായിരുന്നു. ഈ അക്രമണങ്ങളിലെല്ലാമായി പരിക്കേറ്റവർ ആയിരത്തി അറുന്നൂറോളം സാധാരണ മനുഷ്യർ. പാകിസ്ഥാൻ നിയന്ത്രിത തീവ്രവാദികൾ ഇത്രയും വ്യാപകമായി ഇന്ത്യയിലെ സിവിൽ സമൂഹത്തിനെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടും ഭാരത സർക്കാർ വെറും പ്രതിഷേധങ്ങളും പ്രമേയങ്ങളും കൊണ്ട് കാലം കഴിക്കുകയായിരുന്നു.
                   
2001 ൽ പാകിസ്ഥാനിൽ നിന്നെത്തിയ 5 തീവ്രവാദികൾ ഇന്ത്യയുടെ പാർലമെന്റ് ആക്രമിച്ചു 8 സുരക്ഷ ഉദ്യോഗസ്ഥരെ വധിച്ച സംഭവത്തിൽ പിടിയിലായി വധശിക്ഷക്ക് വിധേയനായ കസബിനു പിന്തുണ നൽകാനും ഇന്ത്യയിൽ ജനിച്ച ദേശദ്രോഹികൾ ഉണ്ടായിരുന്നു.
                      
പാകിസ്ഥാനോടുള്ള പ്രതിരോധ നയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിർണ്ണായകമായ മാറ്റങ്ങൾ ഉണ്ടാകുന്നത് 2016 ൽ ഉറിയിലെ ഇന്ത്യൻ സൈനിക കേന്ദ്രം അക്രമിച്ചതോടെയാണ്. പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറിയ ഭീകരർ ഇന്ത്യയുടെ 17 സൈനികരെ സെപ്റ്റംബർ 18 നു വധിക്കുന്നു. കൃത്യം പത്തു നാൾ കഴിഞ്ഞു സെപ്റ്റംബർ 29 നു പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പിൽ ഇന്ത്യ ശക്തമായ മിന്നലാക്രമണം നടത്തി നിരവധി ഭീകരരെ കൊന്നു പകരം വീട്ടുന്നു.  മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം 2019 ഫെബ്രുവരി 14 നു ജെയ്‌ഷെ മുഹമ്മദ് എന്ന പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടന പുൽവാമയിൽ ചാവേർ ആക്രമണം നടത്തി ഇന്ത്യയുടെ 40 പാരാ മിലിറ്ററി സൈനികരെ വകവരുത്തുന്നു. യാതൊരു കാത്തിരിപ്പിനും മുതിരാതെ ഫെബ്രുവരി 26 ഇന്ത്യൻ വ്യോമ സേനയുടെ മിറാഷ് 2000 യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നു ബാലക്കോട്ട് ജെയ്‌ഷെ ഭീകര കേന്ദ്രത്തിൽ ബോംബ് വർഷിക്കുകയും മുന്നോറോളം ഭീകരരെ കാലപുരിക്ക് അയക്കുകയും ചെയ്തു.
          
പുൽവാമ ആക്രമണത്തിലെ 19 പ്രതികളെ ഇന്ത്യ തിരിച്ചറിയുകയും 7 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന 12 പേരിൽ മുഖ്യ പ്രതിയുൾപ്പെടെ 6 പേർ പാകിസ്ഥാന്റെ ഉള്ളിൽ തന്നെ അജ്ഞാതരുടെ വെടിയേറ്റ് മരണം വരിച്ചു. 2025 മെയ് മാസത്തിൽ പാകിസ്ഥാൻ ആവശ്യപ്പെട്ടു ഇന്ത്യ താത്കാലിക വെടിനിറുത്തൽ അംഗീകരിക്കുമ്പോളും പാകിസ്താനുമായി ഇനിയൊരു ചർച്ച തീവ്രവാദത്തെ കുറിച്ചോ പാക് അധിനിവേശ കാശ്മീരിനെ കുറിച്ചോ മാത്രമായിരിക്കുമെന്നു ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. അതാണ് ഇന്ത്യയുടെ ന്യൂ നോർമൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക