Image

പതിനാലാമത്തെ വീട്, സണ്ണി (ജോസഫ്) യുടെ സുഖദുഃഖങ്ങളുടെ നേര്‍സാക്ഷ്യം (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 17 May, 2025
 പതിനാലാമത്തെ  വീട്, സണ്ണി (ജോസഫ്) യുടെ സുഖദുഃഖങ്ങളുടെ നേര്‍സാക്ഷ്യം (കുര്യന്‍   പാമ്പാടി)

പത്തുവര്‍ഷമായി നോക്കിപ്പാര്‍ത്തിരിക്കുന്ന അധികാര രാഷ്ട്രീയ മാറ്റം ത്വരിതപ്പെടുത്താന്‍  കെപിസിസി പ്രസിഡന്റ് പദത്തിലേറിയ  കണ്ണൂരിലെ സണ്ണി ജോസഫ് തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് നടന്ന കുടിയേറ്റ കുത്തൊഴുക്കിന്റെ  ഒടുവിലത്തെ കണ്ണികളില്‍ ഒന്നാണ്.

'ഇത് ഞങ്ങളുടെ  പതിനാലാമത്തെ വീടാണ്. നാല്‍പത്തഞ്ചു  വര്‍ഷമായി ഞങ്ങള്‍  ഒന്നിച്ചു  ജീവിക്കുന്നു. ഭൂരിഭാഗം വീടുകളും വാടകവീടുകള്‍ ആയിരുന്നു,' പറയുന്നു സണ്ണിയുടെ  ജീവിത പങ്കാളി എല്‍സി  എന്ന കുടിയേറ്റ പുത്രി.

സണ്ണിയും എല്‍സിയും അന്നും ഇന്നും

വടക്കേ മലബാറില്‍ ആദ്യം എത്തിയത് എല്‍സിയുടെ കുടുംബം. പാലയ്ക്കടുത്ത് ആനിക്കാട് ഇടത്താഴെ  നിന്നു വല്യപ്പന്‍ ഔസേപ്പും മറിയവും കണ്ണൂര്‍ ഇരിട്ടിക്കടുത്ത്  കണിച്ചാര്‍ പഞ്ചായത്തിലെ ഓടംതോടിലേക്കു  കുടിയേറി. മകന്‍ ജോസഫിന് ഇന്നു 90 വയസായി. ഭാര്യ ചിന്നമ്മയ്ക്കു 87; വീല്‍ ചെയറിലാണ്. ജോസഫ്-ചിന്നമ്മമാരുടെ ഏഴുമക്കളില്‍ ഒരാളാണ് എല്‍സി. രണ്ടു സഹോദരന്മാര്‍, നാലു സഹോദരിമാര്‍.

സണ്ണിയുടെ വല്യപ്പന്‍ കുര്യനും ഭാര്യ ത്രേസ്യയും തൊടുപുഴ താലൂക്കിലെ മൈലക്കൊമ്പില്‍ നിന്ന്  ഇരിട്ടിക്കടുത്ത് ഉളിക്കല്‍ പഞ്ചായത്തിലെ പുറവയലിലേക്കു കുടിയേറി. മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനാ പള്ളി  കൈക്കാരനായി  29 വര്‍ഷം സേവനം  ചെയ്ത കുര്യന്‍ കണ്ണീരോടെയാണ് എല്ലാം ഇട്ടെറിഞ്ഞു പോന്നതെന്നു കൊച്ചു മകനും ഇരിട്ടിക്കടുത്ത് മട്ടന്നൂരില്‍ അഭിഭാഷകനുമായ ജോഷി ജോസഫ് അനുസ്മരിക്കുന്നു.

 

റോസസ് എന്ന ഇരിട്ടിയിലെ വീട്; വീട്ടുകാര്‍

'ഞങ്ങളുടെ ചാച്ചന്‍ ജോസഫും റോസകുട്ടിയും നിത്യവും പള്ളിയില്‍ പോകുന്നവര്‍ ആയിരുന്നു. ഞങ്ങള്‍  ഒമ്പതുമക്കള്‍. ആറാണും  മൂന്നു  പെണ്ണും. മൂത്തയാള്‍ സണ്ണി ഉള്‍പ്പെടെ ആറു സഹോദരന്മാരും പള്ളിയിലെ അള്‍ത്താര ശുശ്രൂഷകര്‍  ആയിരുന്നു,'  പറയുന്നു ജോഷി.

ചാച്ചനും അമ്മയും സഹോദരങ്ങളുമൊത്ത്

തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച സണ്ണി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു കടന്നു. കോഴിക്കോട് ലോ കോളജില്‍ നിന്ന് ബിരുദം നേടിയതോടെ ഊണിലും ഉറക്കത്തിലും രാഷ്ട്രീയം. കണ്ണൂരില്‍  കെ. സുധാകരന്റെ വലംകൈയായി നിന്ന് ഡിസിസി പ്രസിഡന്റ്  ആയി. പേരാവൂരില്‍ സിറ്റിംഗ് എംഎല്‍എ കെകെ  ശൈലജയെ തോല്‍പ്പിച്ച് എല്ലാവരെയും അമ്പരപ്പിച്ചു. അവിടെ നിന്ന് മൂന്നാം തവണയും ജനപ്രതിനിധി.

'വിവാഹം കഴിഞ്ഞു തറവാട്ടില്‍ ഞങ്ങള്‍ നാലു വര്‍ഷമേ താമസിച്ചിട്ടുള്ളു,' എന്ന് എല്‍സി.  സണ്ണി  അഭിഭാഷകനായപ്പോള്‍ പ്രാക്ടീസിന് വേണ്ടി പതിനൊന്നു വാടക വീടുകളില്‍ മാറിമാറി താമസിച്ചു-കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍.  

പ്രിയങ്ക, ഡീന്‍കുര്യാക്കോസ്  ഒപ്പം

'ഒടുവില്‍ കണ്ണൂരില്‍ ആദ്യമായി  സ്വന്തം വീടു  വച്ചെങ്കിലും അതു വിറ്റു. ഇരിട്ടി തന്തോടില്‍ രണ്ടാമതൊന്നു കൂടി വച്ചു-ഒരു സൂപ്പര്‍ വീട്. അതും വിറ്റൊഴിഞ്ഞു. ഒമ്പതു വര്‍ഷം മുമ്പ് തന്തോട് തന്നെ മൂന്നാമത്തെ വീട് പണിതു- പതിനേഴു സെന്ററില്‍ നാല് ബെഡ്റൂം. കടമുണ്ടെങ്കിലും അതാണ് ഞങ്ങളുടെ സ്വപ്നഭവനം.' ചെടി നട്ടും നനച്ചും എല്‍സി അതിനു  മാറ്റു  കൂട്ടുന്നു.

'അമ്മ റോസമ്മയുടെ ഓര്‍മ്മയ്ക്ക് 'റോസസ് ' എന്നാണ് വീട്ടുപേരിട്ടത്. അതേ  കാരണത്താല്‍ പെണ്മക്കളെ ആഷ റോസ് എന്നും അഞ്ജു  റോസ് എന്നും വിളിച്ചു. ആഷ  കാരശ്ശേരി സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥ.  ഭര്‍ത്താവ് പ്രകാശ് മാത്യൂ പുളിക്കേക്കര ദുബൈയിലും കേരളത്തിലുമായി ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്ക് വേണ്ടി Yellowings എന്ന പരിശീലന നിര്‍മ്മാണ സ്ഥാപനം നടത്തുന്നു. 

മെഡിറ്ററേനിയന്‍ കടലോരത്ത്

പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പഠിച്ച അഞ്ജു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനാട്ടമി അസിസ്റ്റന്റ് പ്രൊഫസറാണ്. ഭര്‍ത്താവ്  ഡോ. സാന്‍സ് ബൗസല്ലി  എംഡി, എഫ്ആര്‍സിആര്‍ റേഡിയോളജസ്‌റ്. ബസേലിയോസ് എന്ന വിശുദ്ധന്റെ നാമത്തില്‍ നിന്നുണ്ടായതാണ് ബൗസല്ലി എന്നു സാന്‍സ് പറയുന്നു. റാന്നിയില്‍ നിന്ന് കുടിയേറിയ ആളാണ്  പിതാവ് ബൗസല്ലി.

സണ്ണിയുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ പിണങ്ങിയ ഒരവസരം പോലും ഉണ്ടായിട്ടില്ലെന്നു എല്‍സി തറപ്പിച്ച് പറയുന്നു.  മീന്‍ കറിക്കു ഉപ്പു കൂടിപ്പോയി എന്നു  തോന്നിയാല്‍ അതങ്ങിനെ തന്നെ പറയും. പക്ഷേ  ക്ഷോഭിക്കില്ല. ചിരിച്ചു തള്ളും. ഗള്‍ഫിലും വിശുദ്ധനാടുകളിലും ഒന്നിച്ചു പോയി. ഒന്നിച്ചു നടന്നു, കാഴ്ചകള്‍ കണ്ടു. സന്തുഷ്ടരായി മടങ്ങി വന്നു.

 ജിമ്മി ജോര്‍ജിന്റെ കുടുംബത്തോടൊപ്പം, ബോബിയും അഞ്ജുവും കൂടെ

ചിട്ടി പിടിച്ചും ലോണുകള്‍ എടുത്തുമാണ് ഇപ്പോഴത്തെ  വീട് പൂര്‍ത്തിയാക്കിയത്. എംഎല്‍എ ഫണ്ടില്‍ നിന്ന് വായ്പഎടുത്തു വാങ്ങിയ മൂന്നാമത്തെ കാര്‍ ഇന്നോവ കഴിഞ്ഞ നാലു വര്‍ഷത്തിനുളളില്‍  രണ്ടരലക്ഷം  കി മീ ഓടിയിട്ടുണ്ടെന്നു സന്തത സഹചാരി  സന്തോഷ് പറയുന്നു.

കൂട്ടുപുഴ കളരിക്കല്‍ മാമ്മച്ചന്‍-ലീലാമ്മമാരുടെ 60 ആം വിവാഹവാര്‍ഷികം ബഹറിനില്‍

പേരാവൂര്‍ മണ്ഡലത്തിന്റെ ഒരോ മുക്കിലും മൂലയിലും സഞ്ചരിക്കും. മരണം നടന്ന  വീടുകളില്‍ രാഷ്ട്രീയ, മത വിശ്വാസ ഭേദമെന്യേ പോകും. ഇടതും വലതും അദ്ദേഹത്തിന് മിത്രങ്ങളുണ്ട്. അതാണ് സണ്ണിസാറിന്റെ വജ്രായുധമെന്നു  സന്തോഷ് സാക്ഷ്യപ്പെടുത്തുന്നു.

'കളിക്കളത്തിലെ സൂര്യതേജസ് ആയ' വോളി താരം ജിമ്മി ജോര്‍ജിന്റെ പേരില്‍  അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പേരാവൂരില്‍ യുഡിഎഫ് കാലത്തു തുടക്കം കുറിച്ച സ്റ്റേഡിയത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കാത്തതിലുള്ള അമര്‍ഷം നിയമസഭയില്‍ അണപൊട്ടി ഒഴുക്കിയത് ഒന്നല്ല, പലതവണ.

സണ്ണിയുടെ കുടുംബ ചിത്രം

വടക്കേ മലബാറിലെ  കുടിയേറ്റമേഖലയില്‍ അര നൂറ്റാണ്ടുകൊണ്ടു മെനഞ്ഞെടുത്ത തന്ത്രമന്ത്രാദികള്‍  സംസ്ഥാന രാഷ് ട്രീയത്തില്‍ എത്ര ഫലം ചെയ്യുമെന്ന് അറിയാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. ഇനി സണ്ണി ഡേയ്സ്  തന്നെ.  

മട്ടന്നൂരിലെ കണ്ണൂര്‍ എയര്‍ പോര്‍ട്ടിലേക്കു റോസസില്‍ നിന്ന് 32  കിമീ-അരമണിക്കൂര്‍ യാത്രയെ ഉള്ളൂ. ഡെല്‍ഹിയുമായും തിരുവനന്തപുരവുമായും ഫ്‌ലൈറ്റുകള്‍ വര്‍ധിപ്പിച്ചാല്‍ അത് സണ്ണിക്കും നാട്ടുകാര്‍ക്കും ഒരുപോലെ ഗുണം ചെയ്യും. കോഴിക്കോടിന് പകരം മട്ടന്നൂര്‍ ഇറങ്ങി വയനാടിന് പോകുന്നതാവും പ്രിയങ്ക ഗാന്ധിക്കും എളുപ്പം.

ഇളയസഹോദരന്‍ അഡ്വ. ജോഷി, മാധുരി, ആനന്ദ്, ഭരത്
നിയമ സഭയുള്ളപ്പോള്‍ തിരുവന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ കാസര്‍ഗോട്ടെ പുഴയുടെ പേരുള്ള ചന്ദ്രഗിരി ബ്ലോക്ക് 204ലിലാണ്താമസം. മുഹമ്മദ് ജസീര്‍  പേര്‍സണല്‍ അസിസ്റ്റന്റ്. ഫോണ്‍: 0471-2512609, തലശ്ശേരി നമ്പര്‍: 0490-2494050  

ചിത്രങ്ങള്‍

1. സണ്ണി ജോസഫ്-പുതിയതാരോദയം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക