വിദൂരവും അപരിചിതവുമായ ഒരുഹരിത ദേശത്തായിരുന്നു ഞങ്ങൾ.
ഭവനമോ പാദുകങ്ങളോ ഇല്ലാത്തഅലക്ഷ്യസഞ്ചാരികൾ ...
പർവ്വതമുകളിൽഹിമംപതിയുന്നതോ അരുവികളുടെ ഗാനാലാപമോ,കേട്ട് സൂര്യകിരണങ്ങൾ ഒപ്പം കൂടുന്ന പ്രഭാതങ്ങളിൽ ഞങ്ങൾ *പാൻദേവനെ ധ്യാനിച്ചു ...
അല്ലിപൂക്കൾ വിരിയുന്ന ജലാശയക്കരയിലിരുന്ന് തേനും മൾബെറിയും ആപ്പിൾ പഴങ്ങളും ഭക്ഷിച്ചു....
മഞ്ഞശലഭങ്ങൾ പറന്ന മോഹിതസായന്തനത്തിൽ, മേച്ചിൽ പുറവും മെതിമുറ്റവും കടന്ന് ഞങ്ങളുടെ ആട്ടിൻ പറ്റങ്ങൾ ഗോതമ്പു പാടത്തിനരികിലൂടെ, കിളിർത്തപുതുമുളകൾ തേടി മന്ദഗതിയിൽ മേഞ്ഞു നടന്നു...
സായംകാലത്തിൽ കാറ്റിന്റെ ആരവത്തിലുലഞ്ഞ ഹിമപാതത്തിൽ, തണുത്ത - ഞങ്ങൾ , ആട്ടിൻ രോമത്താൽ നെയ്തെടുത്ത കമനീയതയുള്ള കമ്പിളിശീലപുതച്ചു ...
ശൂന്യതയിൽ നിന്ന് ഋതുക്കളുണ്ടായ ഭൂമിപോലെ ഉള്ളിൽ തീനാളം കൊളുത്തപ്പെട്ടു.
അശാന്ത ഹൃദയങ്ങൾ ആനന്ദ നിർഭരമായി .-
ശബ്ദരഹിത ഹൃദയത്തിനരികിലെ നിശബ്ദതയിൽ ഉത്തരമേതും പറയാതെ , ഭാരങ്ങളിറയ്ക്കിവെയ്ക്കാൻ അവന്റെചുമലുകളും കൈത്തണ്ടയിലെ ഇരട്ട എല്ലുകളും കരുത്തായി...
ശൈത്യരാവിന്റെ ഏകാന്ത രോദനം പോലെ, നിർന്നിദ്രമായ യുവത്വം പോലെ അലഞ്ഞുതിരിയുന്ന മനസുകളെ സാന്ത്വനപ്പെടുത്തുന്ന പുല്ലാങ്കുഴലൂതി അവൻ നെടുവീർപ്പിട്ടു....
ഇലകളിൽ പതിയുന്ന ഈറത്തണ്ടിന്റെഗാനം കാതിൽ പെയ്ത് ആട്ടിൻപറ്റം തിരിച്ചെത്തി ...
ഹരിത നിഴലുകളുടെ നിശ്ചലതയിൽ അകലെ ചുവന്ന സൂര്യ വൃത്തം കാണപ്പെട്ടു...
ആഗ്രഹങ്ങളുടെ ഭാരമില്ലാത്ത നെരിപ്പോടിനരുകിൽ വാക്കുകളില്ലാതെ ചേർത്തുപിടിച്ചു , ചിറകുകളില്ലാത്ത സ്വാതന്ത്ര്യം കൊണ്ട് ഉടഞ്ഞു ചിതറിയ ചിരിപൊഴിച്ചു .....
* *പാൻ - യവനപുരാണങ്ങളിലെ ഇടയന്മാരുടെ ദേവൻ