സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പഴയ ഓർമ്മകളെ ചികഞ്ഞെടുക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് പത്തിരുപത്തഞ്ച് കൊല്ലം മുമ്പത്തെ ഓർമ്മകളാണ്. സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം മനസ്സിന് വല്ലാത്ത സങ്കടം തോന്നി. നാളെ മുതൽ വീണ്ടും സ്കൂളിലേക്ക് പോകണമല്ലോ എന്ന് ആലോചിച്ചതാണ് കാരണം. തലേദിവസം ഉമ്മയുടെ വീട്ടിലായിരുന്നു അന്ന് താമസിച്ചിരുന്നത്. അവിടേക്ക് കുറച്ചുദിവസം മുമ്പ് വിരുന്നിന് പോയതായിരുന്നു.
"നാളെ ചിലപ്പോൾ ബസ് സമരം ആയിരിക്കുമെന്ന്" ഞങ്ങൾ കുട്ടികളുടെ ഇടയിൽ സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് ഒരു ശ്രുതി പരന്നിരുന്നു. അത് സത്യമായിരിക്കണമെന്നും നാളെ ബസ് സമരമായി ബസ് ഒന്നും ഓടാതിരിക്കണമെന്നും ഞങ്ങൾ കുട്ടികൾ ഉള്ളുരുകി പ്രാർത്ഥിച്ചു അത് പടച്ചോൻ കേട്ടു. അങ്ങനെ അന്ന് മൂവന്തി സമയത്ത് അങ്ങാടിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചു പോകുന്ന ഒരു ചേട്ടനോട് ഞങ്ങൾ ചോദിച്ചു - നാളെ ബസ് സമരം ഉണ്ടോ ? അപ്പോൾ അയാൾ പറഞ്ഞു ഉണ്ട് , നാളെ ബസ് സമരം ഉണ്ട് . അതിനാൽ സ്കൂളിലേക്ക് ഒന്നും പോകാൻ കഴിയില്ല. ഞങ്ങൾ അന്നും അവിടെ ഉമ്മയുടെ വീട്ടിൽ വിരുന്നുനിന്നു. ജീവിതത്തിൽ ഇന്നും ആലോചിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസങ്ങളിൽ ഒന്നായിരുന്നു അതെന്ന് പറയാതിരിക്കാൻ വയ്യ.
അന്നൊക്കെ സ്കൂൾ തുറക്കുമ്പോൾ ഇന്നത്തെ പോലെ പുതിയ വസ്ത്രങ്ങളോ കുടയോ ഭക്ഷണങ്ങളോ ഒന്നും കാര്യമായി ഉണ്ടാകാറില്ല. ബന്ധു വീടുകളിലെ മുതിർന്ന കുട്ടികൾ പഠിച്ച തലേ വർഷത്തെ ടെക്സ്റ്റ് പുസ്തകം ഒക്കെയാണ് ഞങ്ങൾ പലപ്പോഴും പഠിക്കാനായി സ്കൂളിൽ പോകുമ്പോൾ കൊണ്ടുപോയിരുന്നത്. പലപ്പോഴും അത് പേജുകൾ അവിടേയുമിവിടേയും കീറിയതും മുഷിഞ്ഞതും ഒക്കെ ആകാറുമുണ്ട്. പഴയ നോട്ട് പുസ്തകങ്ങളിലെ എഴുതാത്ത പേജുകൾ കൃത്യമായി പറിച്ചെടുത്ത് ഇത്താത്ത തുന്നിക്കെട്ടി തന്ന് അത് ഒരു പുസ്തകമാക്കി മാറ്റി വൃത്തിയായി എഴുതാനും ഉപയോഗിച്ച നന്മയുടെ മായാ ഓർമ്മയുണ്ട്. അന്ന് വീട്ടിലേക്ക് കുടുംബക്കാരൊക്കെ (ബന്ധുക്കൾ) പലപ്പോഴും വിരുന്നിന് വന്നിരുന്നത് സ്കൂളുകൾ അടക്കുമ്പോഴാണ്. ഞങ്ങളുടെ മൂത്താപ്പയുടെ വീട് കായംകുളത്താണ്. ഓരോ സ്കൂൾ പൂട്ടിനും മൂത്താപ്പയും മൂത്തമ്മയും കുട്ടികളും മലബാറിലേക്ക് ആഹ്ലാദത്തോടെ ഞങ്ങളെ കാണാൻ വിരുന്ന് വന്നിരുന്നു. അത് പെരുന്നാളിനെക്കാളും വലിയ ആഹ്ലാദം നിറഞ്ഞ വലിയപെരുന്നാൾ ദിനങ്ങളായിരുന്നു, ആ ഓർമ്മകളാണ് മനസ്സിലുള്ളത്. കുട്ടികളെല്ലാവരും വന്നുചേർന്നാൽ പിന്നെ പുഴയിലും ഗ്രൗണ്ടിലും എല്ലാമായി ആഹ്ലാദപൂർവ്വം കളിക്കുമായിരുന്നു. അനാവശ്യമായുള്ള പ്രശ്നങ്ങളോ സങ്കടങ്ങളോ ഒന്നും അന്ന് ഇന്നത്തെപ്പോലെ കുട്ടികൾക്ക് ഉണ്ടായിരുന്നില്ല. (അവയെല്ലാം ഒറ്റയടിക്ക് ഇല്ലാതാവുന്നതാണ് സ്കൂൾ തുറക്കുന്ന അന്നത്തെ വാർത്തകൾ )
പിന്നെ ആ കൂട്ടുകാരെയെല്ലാം കാണാൻ അടുത്ത വർഷം വെക്കേഷൻ ആവണം . അതുവരെ ഞങ്ങളെല്ലാവരും അവരെ കാത്തിരിക്കും ; അവർ ഞങ്ങളെയും. പട്ടിണിയും പരിവട്ടവും അസൗകര്യങ്ങളും ഒക്കെയാണെങ്കിലും മനുഷ്യൻറെ ഉള്ളിൽ സന്തോഷവും നന്മയും പങ്കുവെക്കപ്പെടുന്ന സ്വഭാവവും അന്ന് വ്യാപകമായി ഉണ്ടായിരുന്നു. മനുഷ്യർ എല്ലാവരും പരസ്പരം ഉള്ള സന്തോഷങ്ങളിൽ അഭിരമിച്ചു കഴിഞ്ഞു എന്നതാണ് അന്നത്തെ കാലത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. മുഴുപ്പട്ടിണിയുള്ള ഒരു വീട്ടിൽ ഒരു മുറി ചക്ക കിട്ടിയാൽ അത് വീതിച്ച് അടുത്ത വീടുകളിലും കൊടുത്തയച്ചതിന് ശേഷം മാത്രമേ ആ വീട്ടിലെ മാതാക്കൾ അവ പാചകം ചെയ്ത് അവരുടെ മക്കൾക്ക് കൊടുത്തിട്ടുള്ളൂ! തന്റെ കുട്ടികളുടെ വിശപ്പിന്റെ കൂടെ അന്യരുടെ കുട്ടികളുടെ വിശപ്പും അവർ ശ്രദ്ധിച്ചു എന്നതാണ് അന്നത്തെ ഏറ്റവും വലിയ പ്രത്യേകത. അന്ന് പഠനവും അധ്യാപകരും സ്കൂളും ഒന്നും ഇന്നത്തെ രീതിയിലല്ല മറിച്ച് കുറച്ചുകൂടി കണിശതയും പരുഷതയും നിറഞ്ഞതായിരുന്നു. അന്നത്തെ പത്താം ക്ലാസിലെ പാസ്മാർക്ക് ആയ 210 മാർക്ക് ഇന്നത്തെ നൂറ് A+ ന് പോലും സമമാകില്ല. അന്ന് പഠിക്കാനുണ്ടായിരുന്ന സിവിക്സ് എന്ന് പറയുന്ന പാഠ്യവിഷയം ഇന്ന് ഇല്ലാത്തതാണ് ഏറ്റവും വലിയ നഷ്ടം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
എങ്ങിനെ ആയിരുന്നാലും സ്കൂൾ തുറക്കുമ്പോൾ നമ്മുടെ വിദ്യാർത്ഥികളുടെ പഠനത്തെക്കുറിച്ചും പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചും അവർക്കുണ്ടാവേണ്ട പുരോഗതിയെക്കുറിച്ചും നാം ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും കുട്ടിയുടെ സുഹൃത്തുക്കളും രക്ഷിതാക്കളും ചേർന്നതാണ് പഠന പ്രവർത്തനത്തിലെ പുരോഗതി നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
വിദ്യാർത്ഥികളെ കുറ്റപ്പെടുത്താതിരിക്കുക എന്നതാണ് അതിൽ ഏറ്റവും ആദ്യം രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ടത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഏറ്റവും ആദ്യം ഉണ്ടാകേണ്ടത് ക്ഷമയും ശുഭപ്രതീക്ഷയോടെയുള്ള പ്രയത്നവുമാണ്. വിദ്യാർത്ഥികളെ ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റുന്ന പ്രവർത്തനമാണ് ഏറ്റവും പ്രധാനം. പഠന പ്രവർത്തനങ്ങളിൽ നിന്നും അവരെ മാറ്റിനിർത്തുന്ന അനവധി പ്രലോഭനങ്ങൾ ഇന്ന് അവർക്ക് ചുറ്റുമുണ്ട് എന്നതിനെ നാം വിസ്മരിച്ചു കൂടാ. അവയെല്ലാം എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുമെന്നും മാറ്റിനിർത്തേണ്ട സമയത്ത് എങ്ങനെ അവയെ മാറ്റിനിർത്തുമെന്നുമാണ് നാം അവരെ പഠിപ്പിക്കേണ്ടത്.
സമയത്തിന്റെയും ആയുസ്സിന്റെയും വിലയെയാണ് ആദ്യം കുട്ടികളെ നാം പഠിപ്പിക്കേണ്ടത്. ഓരോ കാര്യങ്ങളും അതാത് സമയത്ത് ചെയ്തുതീർക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. ഇൻറർനെറ്റും മൊബൈൽ ഫോണും കൂട്ടുകെട്ടും അശ്രദ്ധയും അമിതമായ കായിക ആവേശങ്ങളുമെല്ലാം കൃത്യതയോടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും അവയ്ക്കുവേണ്ടി അവരെ സഹായിക്കാനും പ്രത്യേകിച്ച് രക്ഷിതാക്കൾക്കും അവൻറെ സുഹൃത്തുക്കൾക്കും സാധിക്കേണ്ടതുണ്ട്. കുട്ടിയുടെ രക്ഷിതാക്കളിൽ മാതാവോ അല്ലെങ്കിൽ പിതാവോ അല്ലെങ്കിൽ സഹോദരനോ അല്ലെങ്കിൽ സഹോദരിയോ കുട്ടിക്ക് എല്ലാം തുറന്നു പറയാനും സംസാരിക്കാനും പറ്റുന്ന ഏറ്റവും അടുത്ത ഒരു വ്യക്തിയായി കൂടെയുണ്ടാകണം. ഈ കൂടെയുണ്ട് എന്ന തോന്നൽ കുട്ടിയിൽ സൃഷ്ടിക്കാൻ അവർക്ക് സാധിക്കണം. അങ്ങനെയെങ്കിൽ ഒരുപാട് പ്രശ്നങ്ങളിൽ നിന്നും ആ കുട്ടിയെ കാത്തുസൂക്ഷിക്കാൻ നമുക്കാവും എന്നതാണ് വസ്തുത.
കാലം മുന്നോട്ടാണ് ഒഴുകുന്നത്, അത് പിറകോട്ട് അല്ല. പലപ്പോഴും അധ്യാപകരും രക്ഷിതാക്കളും മുതിർന്നവരും എല്ലാം അവർ പഠിച്ച കാലത്തെ വിദ്യാർത്ഥി സമൂഹത്തെ കുറിച്ചും പാഠ്യ വിഷയത്തെക്കുറിച്ചുമൊക്കെയാണ് പലപ്പോഴും ചിന്തിക്കുന്നത്. അതേസമയം ഇന്നത്തെ തലമുറയെയും സമൂഹത്തെയും പ്രത്യേകിച്ച് വിദ്യാർത്ഥികളെയും മനസ്സിലാക്കുന്ന കാര്യത്തിൽ അവർ പരാജയപ്പെടുന്നു. അപ്പോഴാണ് കുട്ടികൾ അവരിൽ നിന്നും തിരിഞ്ഞു നടക്കുന്നത്. ഇത് ഒട്ടും ശുഭസൂചകമല്ല. കുട്ടിയെ കൃത്യമായി വഴി നടത്താനും അവരെ ഗൈഡ് ചെയ്തു നല്ല രീതിയിൽ മുന്നോട്ട് നയിക്കാനും കഴിയുമ്പോഴാണ് രക്ഷിതാവും അധ്യാപകരും വിജയിക്കുന്നത്.
മുമ്പ് ഒരു വേനൽക്കാലത്ത് അധ്യാപകർ കുട്ടികളെയും കൂട്ടി മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ വേണ്ടി സംഘമായി നടന്നുനീങ്ങുന്നത് ഹോജ കണ്ടു. ആ സംഘത്തിലെ അധ്യാപകരോട് ഹോജ ചോദിച്ചു - മാഷ് മാരെ എങ്ങോട്ടാണ് കുട്ടികളെയും കൊണ്ട് പോകുന്നത്? അപ്പോൾ അവർ ഉത്തരം പറഞ്ഞു - "കുട്ടികളെ കൂടെ നിന്ന് പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമല്ലോ, അങ്ങനെ നമുക്ക് മഴയും ലഭിക്കും അതിനുവേണ്ടിയാണ് ഞങ്ങൾ ഇറങ്ങിയത്.
അപ്പോൾ ഹോജ പറഞ്ഞു - "നിങ്ങൾ പറഞ്ഞതുപോലെ കുട്ടികളുടെ പ്രാർത്ഥന പടച്ചോൻ കേൾക്കുമായിരുന്നു എങ്കിൽ മാഷുമാരുടെ തലക്കൊക്കെ ഇടിയും മിന്നലുമേറ്റ് എന്നോ മാഷ്മാർ മരിച്ചുപോകുമായിരുന്നു" എന്ന്. ഹോജ പറഞ്ഞത് തമാശയാണെങ്കിലും പ്രാർത്ഥന കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ധാർമിക ബോധം വളർത്താനും ഉയർന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുമൊക്കെ സഹായിക്കും എന്നതാണ് വസ്തുത.
വായനാശീലവും കുട്ടികളിൽ നന്നായി വളർത്താൻ രക്ഷിതാക്കളും അധ്യാപകരും പരിശ്രമിക്കണം. സ്ക്രീൻ ഉപയോഗിക്കാനും പ്രത്യേക സമയം നിർണയിച്ചു നൽകാനും അവയുടെ ഉപയോഗം കുട്ടികളെ കൊണ്ട് തന്നെ പരിശീലിപ്പിക്കാനും അവയിൽ അവർക്ക് പ്രചോദനം നൽകാനും നമുക്കാവണം. ഒരു മഹിത മാനവ സമൂഹത്തെ കെട്ടിപ്പടുക്കാൻ നാം തീക്ഷണമായി പരിശ്രമിച്ചാൽ മാത്രമേ അത് സാദ്യമാകൂവെന്ന് നമുക്ക് ഓർമ്മയുണ്ടാകണം. കുട്ടികളെ നന്മയിലേക്ക് കൈപിടിച്ച് വഴി നടത്താൻ നമുക്ക് സാധിക്കുമ്പോൾ മാത്രമാണ് നമ്മുടെ പരിശ്രമം സമ്പൂർണ്ണമാകുന്നത്. നന്മ വരട്ടെ.