Image

സ്വപ്നക്കൂട് (കവിത: ജയൻ വർഗീസ്)

Published on 04 June, 2025
സ്വപ്നക്കൂട്  (കവിത: ജയൻ വർഗീസ്)

പിരിഞ്ഞു പോവുക -

യാണോ ദൂരെ

പ്രിയമുള്ളവരേ നിങ്ങൾ ?

ഒരു ജന്മത്തി -

ന്നോർമ്മകൾ ചൂടി

ഹൃദയങ്ങ -

ളുരുകുമ്പോൾ ? !

 

അകലയാകാശത്തി -

ന്നജ്ഞാത മിത്തായ്

അറിയാത്ത . ‌ മറ്റൊരു

സ്വർഗ്ഗമുണ്ടോ ?  

അവിടെയും നമ്മൾക്ക്‌

ചേർത്തു പിടിക്കുവാൻ

അനശ്വര സ്വപ്നങ്ങളുണ്ടോ ?

കരളിലെ മോഹങ്ങൾ

കവിതയായ് മാറിയാൽ

നരകത്തിലെറിയുന്ന

ദൈവമുണ്ടോ ?

 

മതിയായിരുന്നെനി -

ക്കിവിടെയീ മണ്ണിന്റെ

പരിമള പ്രേമ

നികുഞ്ജങ്ങളിൽ  

ഒരുകൊച്ചുറുമ്പിന്റെ

ജീവിതം ! അതുപോലു -

മറിയാത്ത മിഥ്യയെ

ക്കാൾ സുഭദ്രം !

 

ഇവിടെയീ ഭൂമിയിൽ

ഇതളിട്ടു വിരിയുന്ന

പ്രണയ ദളങ്ങളിൽ

മുഴുകിടുമ്പോൾ

ഒരു ചോദ്യം : “  ഇവിടുന്നു

പൊരാതിരിക്കുവാ -

നരുളുമോ കൽപ്പന

കാല ശിൽപ്പീ ?  “ 

Join WhatsApp News
Sudhir Panikkaveetil 2025-06-04 02:04:23
ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് ഒരു കവി. അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ കവി ശ്രീ ജയൻ വർഗീസ് കാല ശില്പിയോട് അപേക്ഷിക്കുന്നു ഇവിടുന്നു പോരാതിരിക്കുവാൻ കൽപ്പനയരുളുക. ഭൂമി സുന്ദരിയാണ്. അവളെ പ്രേമിച്ച് കഴിയണം മർത്യർ. ദൈവത്തിന്റെ പ്രതിനിധികൾ എന്നവകാശപ്പെടുന്നവർ മേലെ ഒരു സ്വർഗ്ഗം ഉണ്ടെന്ന പ്രലോഭനം നൽകി മനുഷ്യരെ ആശയകുഴപ്പത്തിലാക്കുന്നു. അറിയാത്തത് സ്വർഗ്ഗമാണെങ്കിൽ കൂടി എന്തിനു വെമ്പൽ കൊള്ളുന്നു അറിയുന്ന ഈ വസുന്ധരയിൽ സസുഖം വാഴുക. കരളിലെ മോഹങ്ങൾ കവിതയായാൽ നരകത്തിലെറിയുന്ന ദൈവം എന്ന സങ്കൽപ്പത്തെപ്പറ്റി കവി ആശങ്കപ്പെടുന്നു ഇവിടെ ഭൂമിയിൽ പ്രത്യേകിച്ച് അമേരിക്കയിൽ കവിത എഴുതിയാൽ ആരും വായിക്കില്ലെന്ന സമാധാനം ഉണ്ട്. മേലെ സ്വർഗത്തിൽ പോയി എന്തിനു ആ സുഖം നഷ്ടപ്പെടുത്തുന്നു. കവി ശ്രീ ജയൻ താങ്കളുടെ ആശയങ്ങളോട് യോജിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക