പിരിഞ്ഞു പോവുക -
യാണോ ദൂരെ
പ്രിയമുള്ളവരേ നിങ്ങൾ ?
ഒരു ജന്മത്തി -
ന്നോർമ്മകൾ ചൂടി
ഹൃദയങ്ങ -
ളുരുകുമ്പോൾ ? !
അകലയാകാശത്തി -
ന്നജ്ഞാത മിത്തായ്
അറിയാത്ത . മറ്റൊരു
സ്വർഗ്ഗമുണ്ടോ ?
അവിടെയും നമ്മൾക്ക്
ചേർത്തു പിടിക്കുവാൻ
അനശ്വര സ്വപ്നങ്ങളുണ്ടോ ?
കരളിലെ മോഹങ്ങൾ
കവിതയായ് മാറിയാൽ
നരകത്തിലെറിയുന്ന
ദൈവമുണ്ടോ ?
മതിയായിരുന്നെനി -
ക്കിവിടെയീ മണ്ണിന്റെ
പരിമള പ്രേമ
നികുഞ്ജങ്ങളിൽ
ഒരുകൊച്ചുറുമ്പിന്റെ
ജീവിതം ! അതുപോലു -
മറിയാത്ത മിഥ്യയെ
ക്കാൾ സുഭദ്രം !
ഇവിടെയീ ഭൂമിയിൽ
ഇതളിട്ടു വിരിയുന്ന
പ്രണയ ദളങ്ങളിൽ
മുഴുകിടുമ്പോൾ
ഒരു ചോദ്യം : “ ഇവിടുന്നു
പൊരാതിരിക്കുവാ -
നരുളുമോ കൽപ്പന
കാല ശിൽപ്പീ ? “