തൃശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണി പാലോക്കാരൻ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ് സി ഐറീന ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത്. നാലായിരം കണ്ടെയ് നറുകൾ കൈകാര്യം ചെയ്‌ത ശേഷം കപ്പൽ യൂറോപ്പിലേക്ക് യാത്ര തുടരും.
കപ്പലിൽ വില്ലി ഉൾപ്പെടെ 35 ജീവനക്കാരുണ്ട്. ട്രെയിനിയായ കാസർഗോഡ് സ്വദേശിഅഭിനന്ദൻ ആണ് മറ്റൊരു മലയാളി. വിഴിഞ്ഞത്തു ഇതിനകം 331 കപ്പലുകൾ ബെർത്ത് ചെയ് തിട്ടുണ്ട്. അവയിൽ എംഎസ്‌സി യുടെ തന്നെ മിഷേൽ കപ്പലിനി എന്ന കപ്പലിന്റെ ക്യാപ്റ്റനും തൃശൂർ സ്വദേശി ആയിരുന്നു-മിൽട്ടൻ ജേക്കബ്, ജൂനിയർ എൻജിനീയർ സുബ്രമണ്യവും മലയാളി.
എംഎസ് സി ഐറിനയും ക്യാപ്റ്റൻ വില്ലി ആന്റണിയും വിഴിഞ്ഞത്ത്
നാല് ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയും ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിങ് പോലെ 22 നില ഉയരവുമുള്ള ഐറീന, ജനീവ ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി വകയാണ്. 2023 മാർച്ചിൽ ചൈനയിൽ നിർമ്മിച്ചിറക്കിയ കപ്പൽ ക്വിങ്ഡാവോ തുറമുഖത്തു പോയി ഏറ്റെടുത്തതും ക്യാപ്റ്റൻ വില്ലിതന്നെ. നാല്പത്തേഴു വയസായി.
ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിനു രണ്ടുഫുട്ബോൾ ഫീൽഡിന്റെ വലിപ്പമാണുള്ളതെങ്കിൽ ഐറീനക്കു അതിന്റെ ഇരട്ടിയാണ് വിസ്താരം.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലിന്റെ നായകൻ
തൃശൂർ നിന്ന് 10 കിമീ അകലെ പുറനാട്ടുകരയിൽ ജനിച്ചു പള്ളുരുത്തി സെന്റ് സെബാസ്റ്റിയൻ ഹൈ സ്‌കൂളിൽ എസ്എസ്എൽസിയും ഇടക്കൊച്ചി അക്വിനാസ് കോളേജിൽ പ്രീഡിഗ്രിയും പഠിച്ച വില്ലി, പതിനെട്ടാം വയസിൽ കേഡറ്റ് ആയി മെർച്ചന്റ്റ് നേവിയിൽ കടന്ന ആളാണ്. കപ്പലിൽ സേവനം ആരംഭിച്ചിട്ട് 29 വർഷം. ക്യാപ്‌റ്റൻ ആയിട്ട് 14 വർഷവും. ഏഴു സമുദ്രങ്ങളിലെ യാത്രക്കിടയിൽ 135 രാജ്യങ്ങൾ സന്ദർശിച്ചു.
സ്‌കൂളിൽ 1992 ൽ 80 ശതമാനം മാർക്ക് വാങ്ങി ഡിസ്ടിക്ഷൻ നേടിയ രണ്ടേ രണ്ടു പേരിൽ ഒരാളായിരുന്നു വില്ലി. അന്ന് കൂടെ പഠിച്ച ജേക്കബ് ജയേഷ്, ജോസ് റോയ്‌സൺ എന്നിവരുടെ സഹോദരി പിവി റീനയാണ് ഇന്ന് സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്. റീനയുടെ ഭർത്താവ് റോയ് എന്ന ജോസഫ് ബെനഡിക്ട് ആകട്ടെ നേവി സേവനത്തിനു ശേഷം കൊച്ചിയിൽ മറൈൻ സർവേയർ.
ഹിൽഡയും ബെൻ ഹെയ് ലുമൊത്തു ക്യാപ്റ്റന്റെ ക്യാബിനിൽ
1919ൽ ആരംഭിച്ചതാണ് പള്ളുരുത്തി സ്ക്കൂൾ. വില്ലി പഠിച്ചിരുന്ന കാലത്തെ അദ്ധ്യാപകരെല്ലാം റിട്ടയർ ചെയ്തു. അന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ ആയിരുന്ന തോപ്പുംപടി സ്വദേശി ഫിലോമിന വില്ലിയെ നന്നായി ഓർക്കുന്നു. നല്ല പൊക്കം, അത്ലറ്റിക് ഫിഗർ. ക്യാപ്റ്റൻ അല്ലെങ്കിൽ ടിസി യോഹന്നാനെ പ്പോലെ ഒളിമ്പ്യൻ ആയേനെ വില്ലി. വില്ലിയുടെ എസ്എസ്എൽസി ബുക്കിൽ ഒപ്പിട്ടിരിക്കുന്നത് ഹെഡ്മിസ്ട്രസ് എലിസബത്ത് കെ എക്സ്
ഏഴു സമുദ്രങ്ങളിലായി ഒരേസമയം സഞ്ചരിക്കുന്ന ആറായിരത്തിൽ പരം ചരക്കു കപ്പലുകളാണ് ലോക സമ്പദ്‌വ്യവസ്ഥയെത്തന്നെ നിയന്ത്രിക്കുന്നതെന്നു പുലിറ്റ്സർ സമ്മാനം നേടിയ ജേർണലിസ്റ് കെൻ ഔലറ്റ് ന്യൂയോർക്കറിൽ എഴുതിയ സമഗ്ര പഠനത്തിൽ സമർഥിക്കുന്നു. ഈ മേഖലയിൽ എംഎസ് സി കമ്പനിക്കുള്ള സ്ഥാനം അദ്വിതീയം..
മാതാപിതാക്കൾ ആന്റണി, ലില്ലി, സഹോദരങ്ങൾ വിക്ടർ, വിനീത എന്നിവരൊത്ത്
ഇറ്റലിക്കാരനായ ജിയാൻലൂഗി അപ്പൊന്റെ 1970ൽ നേപ്പിൾസിൽ സ്ഥാപിച്ച ഈ കമ്പനിയുടെ ആസ്ഥാനം 1978 ൽ ജനീവയിലേക്കു മാറ്റി. ലോകത്തിലെ ഏറ്റവും വലിയ കണ്ടൈനർ ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സി ആഗോള കപ്പൽ വ്യവസായത്തിന്റെ 20 ശതമാനം നിയന്ത്രിക്കുന്നു.
ആകെ കപ്പലുകൾ 730. 155 രാജ്യങ്ങളിയായി 675 ഓഫീസുകൾ. രണ്ടു ലക്ഷം ജീവനക്കാർ. കൊച്ചിയിലും ഓഫീസ് ഉണ്ട്. ലോകമൊട്ടാകെ അഞ്ഞൂറിലേറെ തുറമുഖങ്ങളിലേക്കാണ് എംഎസ് സി യുടെ സർവീസുകൾ. തുറമുഖങ്ങളിൽ നിന്ന് ചരക്കുകൾ ഇതര കേന്ദ്രങ്ങളിൽ എത്തിക്കാനും അവർക്കു ട്രക്ക്, റെയിൽ, വിമാന സംവിധാനങ്ങളുമുണ്ട്. ടൂറിസ്റ്റുകൾക്കായി സ്വന്തം ക്രൂസ് ഷിപ്പുകളും..
റോമിൽ കൊളീസിയത്തിനു മുമ്പിൽ
എംഎസ് സി ഐറിന ചൈനയിലെ യാങ്‌സിങ്ജിയാങ് കപ്പൽ ശാലയിലാണ് നിർമ്മിച്ചത്. 2021ൽ പണി തുടങ്ങി. 2023 മാർച്ചിൽ കൈമാറ്റം ചെയ്തു. ആദ്യയാത്ര ക്വിങ്ഡാവോ തുറമുഖത്തു നിന്ന് സൗത്ത് കൊറിയയില ബുസാനിലേക്ക്.രണ്ടാമത് സിംഗപ്പൂരിൽ നിന്ന് സൂയസ് കനാൽ വഴി ഇറ്റലിയിലേക്കും സ്പെയിനിലേക്കും. യൂറോപ്പിൽ നിന്ന് മടങ്ങും വഴി യുഎഇ, സൗദി തുറമുഖങ്ങളിൽ അടുത്തു.
ചൈനയിൽ നിന്നു യൂറോപ്പിലേക്കുള്ള യാത്രയിലാണ് വിഴിഞ്ഞത്ത് അടുത്തത്. കപ്പലിൽ കൂടെയുണ്ടായിരുന്ന ഭാര്യ ഹിൽഡയും മകൻ ബെൻ ഹെയ് ലും സിംഗപ്പൂരിൽ ഇറങ്ങി. അവിടെ ബിസിനസ് ചെയ്യുന്ന ക്യാപ്റ്റൻ ജോസ് പാലോക്കാരൻ വില്ലിയുടെ പിതൃസഹോദരനാണ്.
ചൈനയിലെ ക്വിങ് ഡാവോ; സിംഗപ്പൂർ
കൊച്ചിയിൽ മറൈൻ സർവേയർ ആയിരുന്ന പാലോക്കാരൻ പി.വി. ആന്റണിയുടെയും ലില്ലിയുടെയും പുത്രനാണ് വില്ലി. വില്ലിയുടെ സഹോദരൻ വിക്ടർ മുംബെയിൽ മറൈൻ സപ്ലൈ ബിസിനസിലാണ്. വിനീത എന്ന സഹോദരിയുമുണ്ട്; തൃശൂരിൽ വീട്ടമ്മ. തൃശൂർ മാരിനേഴ്സ് ക്ലബിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് വില്ലി
എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ എടുത്ത തൃശൂർ പുല്ലഴി സ്വദേശി ഹിൽഡ ജന്മനാട്ടിൽ ഒരു ബിസിനസ് സംരംഭകയാണ്-ഒരു ബുട്ടിക് ഉടമ. പതിനേഴു വർഷം മുമ്പ് വിവാഹം. ആറുതവണ വില്ലിയോടൊത്ത് കപ്പലിൽ യാത്രചെയ്തു.
തൃശൂർ മാരിനേഴ്സ് ക്ലബ്ബിലെ സുഹൃത്തുക്കൾക്കൊപ്പം
കാത്തലിക് സിറിയൻ ബാങ്ക് സീനിയർ മാനേജർ ആയിരുന്ന കെ.പി.ആന്റണിയുടെയും ലിസ്സിയുടെയും മകളാണ് ഹിൽഡ. ഒരുസഹോദരിയുണ്ട് ടിൽഡ. അബുധാബിയിൽ. ഭർത്താവ് ലിനോ ഹെലികോപ്റ്റർ പൈലറ്റ്. മരുമക്കളിൽ ഒരാൾ കടലിലും മറ്റെയാൾ ആകാശത്തുമാണെന്നു ഡാഡി തമാശയായി പറയാറുണ്ടെന്നു ഹിൽഡ
തുറമുഖത്തു ഇറക്കുന്ന ചരക്കുകൾ അതിവേഗം മറ്റിടങ്ങിലേക്കു കൊണ്ടുപോകാനുള്ള റെയിൽ, റോഡ് സൗകര്യങ്ങൾ ഏർപ്പെടുത്തി ലോകത്തെ ഏറ്റവും മികച്ച കണ്ടൈയ്നർ തുറമുഖമായി വിഴിഞ്ഞത്തെ വളർത്തണമെന്നാണ് വില്ലിയുടെ ആഗ്രഹം. ഏതു കാലാവസ്ഥയിലും എത്ര വലിയ കപ്പലിനും അനായാസേന അടുക്കാൻ കഴിയുന്ന ആഴം വിഴിഞ്ഞത്തിനുണ്ട്.
എന്നും പ്രകൃതിയോടിണങ്ങിയ മനസ്
ക്ലാസ് മേറ്റ്സ്-വില്ലി, ജേക്കബ്, ജോസ്; അന്നത്തെ ടീച്ചർ ഫിലോമിന, ഇന്നത്തെ എച്എം റീന, ഹസ് റോയ്
ലോക സമുദ്രയാന ഭൂപടത്തിൽ വിഴിഞ്ഞം