Image

തെരുവ് കച്ചവടങ്ങൾ തച്ചുതകർക്കേണ്ടവയല്ല (ഷുക്കൂർ ഉഗ്രപുരം)

Published on 09 June, 2025
തെരുവ് കച്ചവടങ്ങൾ തച്ചുതകർക്കേണ്ടവയല്ല (ഷുക്കൂർ ഉഗ്രപുരം)

ചാലിയാർ രേഖകൾ എന്ന പുസ്തകം എഡിറ്റ് ചെയ്തത് ഡോ. എ. നുജൂം ആണ്. അതിലെ ഒരു അധ്യായത്തിൽ പെരുങ്കടവിനെ പരാമർശിക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ ഈ രാജ്യം ഭരിക്കുന്ന കാലത്ത് ഈ ദേശത്തെ മാപ്പിളമാർക്കെതിരെയുള്ള ക്രൂരതകൾ അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുകയായിരുന്നു.

ആ ക്രൂരതയിൽ നിന്നും അവരെ രക്ഷിക്കാൻ വേണ്ടി ചാലിയാറിന്  അക്കരെയുള്ള ദേശത്ത് ഉണ്ണിമാൻ എന്ന തിരുമേനി രാജാവായി സ്വയം അഭിഷേകം ചെയ്തു, അങ്ങനെ ആ രാജാവിനും രാജ്യത്തിനും കീഴിൽ സുഖമമായി ജീവിക്കാൻ രാജാവ് അവിടുത്തെ മാപ്പിളമാർക്ക് നിർദേശം നൽകി. അങ്ങിനെ അവർ സ്വസ്ഥതയോടെ അവിടെ ജീവിച്ചുപോന്നു.

ഉണ്ണിമാൻ രാജാവിൻറെ ദേശത്തേക്ക് എത്താൻ ചാലിയാർ പുഴ മുറിച്ചു കടന്നാൽ - പെരുങ്കടവ് കടന്നാൽ മതി എന്ന് കീഴുപറമ്പ് ദേശത്തെ ഏതോ ഒരാൾ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തു എന്ന ഒരു ചരിത്രശകലം ആ പുസ്തകത്തിൽ പറയുന്നുണ്ട്.

ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ പെരുങ്കടവ് പാലത്തിലെ തകർക്കപ്പെട്ട കടകളെ കുറിച്ചാണ്.

നൊബേൽ പ്രൈസ് ജേതാവും വിശ്വവിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുഹമ്മദ് യൂനുസിൻ്റെ തെരുവ് വാണിജ്യ സിദ്ധാന്തം (Street Vendor Theory) എന്ന സംജ്ഞ ഇന്ന് ലോകത്ത് ഒട്ടുമിക്ക വികസ്വര രാഷ്ട്രങ്ങളിലെ  സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞരും ചർച്ചയ്ക്ക് വിധേയമാക്കിയ ഒന്നാണ്.

അത്തരം രാഷ്ട്രങ്ങളിൽ ധൈഷണികമായി മുന്നോക്കം നിൽക്കുന്ന രാഷ്ട്രങ്ങളൊക്കെ ഇത്തരം തെരുവ് വാണിജ്യ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്.

മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ 'സ്ട്രീറ്റ് ഫുഡ്' എന്ന ഓമനപ്പേരിൽ വിവിധ രുചിക്കൂട്ടുകളുടെ തെരുവ് ഭക്ഷണശാലകൾ പുതിയ ഒരു വാണിജ്യ ലോകം തന്നെ ലിബറലിസത്തിൻ്റെ ഭാഗമായി ഉയർത്തിക്കൊണ്ടു വരികയും വ്യാവസായികമായി വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് അവിടങ്ങളിൽ നിലവിലുള്ളത്. ഇതിൻറെ വിവിധ രീതിയിലുള്ള അലയൊലികളും അനുകരണങ്ങളും നമ്മുടെ ദേശങ്ങളിലും  കാണാൻ സാധിക്കും.

ഈ തെരുവ് വാണിജ്യ സിദ്ധാന്ത (Street Vendor Theory) ത്തെ വിശ്വവിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ മുഹമ്മദ് യൂനുസ് തന്നെയാണ് ലോകത്ത് ജനപ്രിയമാക്കിയത്. അദ്ദേഹത്തിൻെറ അഭിപ്രായത്തിൽ വികസ്വര രാഷ്ട്രങ്ങളിലെ തെരുവ് വാണിജ്യമെന്നത് അനൗദ്യോഗിക സമ്പദ് വ്യവസ്ഥയേയും ദരിദ്ര സംരംഭകരെയും Micro finance നെയും ശക്തിപ്പെടുത്തുന്ന ഒരു മികച്ച വ്യവസ്ഥയാണിത് എന്നാണ്. Street Vendor Theory പറയുന്നത് എല്ലാ മനുഷ്യരും സംരഭകരാണെന്നാണ്.

ആ ഒരു പരിപ്രേക്ഷ്യത്തിലൂടെ  നോക്കുമ്പോൾ തെരുവ് കച്ചവടങ്ങൾ തല്ലിപ്പൊളിക്കാൻ ഉള്ളവയല്ല മറിച്ച് പ്രോത്സാഹിപ്പിച്ചു വളർത്തേണ്ടവയാണ് എന്ന് മനസ്സിലാകും.

ഇതൊക്കെ ഇപ്പോൾ ഓർക്കാനും പറയാനും  കാരണമുണ്ട്. അരീക്കോട് പഞ്ചായത്തിലെ  പെരുങ്കടവ് പാലത്തിനടുത്ത് നിരവധി തെരുവുകച്ചവടങ്ങൾ / സ്ട്രീറ്റ് ഫുഡ് എന്ന് പറയാൻ കഴിയുന്ന രീതിയിലുള്ള സായാഹ്ന ഭക്ഷണശാലകൾ ധാരാളം പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു. ഈ ദേശത്തുകാരും അയൽ ദേശത്തുകാരും അല്ലാത്തവരുമായ നിരവധി മനുഷ്യർ അവിടങ്ങളിൽ സായാഹ്നങ്ങളിലും രാത്രികളിലും മറ്റും ഒരുമിച്ചു കൂടൽ പതിവായിരുന്നു. അവിടെ ആ പാലം വന്നതിനുശേഷം ആളുകൾ ഒരുമിച്ചു കൂടുന്നതിനും അതിലൂടെ ആ പ്രദേശം ഒരു മികച്ച കച്ചവട കേന്ദ്രമായി വളർന്നു വരികയും ചെയ്തു. അങ്ങിനെ ഈ പെരുങ്കടവ് പ്രദേശം സാമൂഹികോദ്ഗ്രഥനത്തിൻ്റെ ഒരു വലിയ ഭാഗമാണ് സാദ്യമാക്കിയത്.

എന്നാൽ അവിടെ സാമൂഹിക വിരുദ്ധരുടെ ശല്ല്യം വർദ്ധിക്കുകയും ലഹരിയും മറ്റു അനാശാസ്യ പ്രവർത്തനങ്ങളും കൂടിക്കൊണ്ടിരിക്കുന്നതും അർദ്ധ തെളിവുകളുടെയും അർത്ഥ സത്യങ്ങളുടെയും പിൻബലത്തിൽ ആളുകൾ പറയുകയും പരാതിപ്പെടുകയും ചെയ്യുമ്പോൾ അവിടങ്ങളിൽ നിലവിൽ ഉയർന്നു വന്ന ഒരു വ്യവസായിക വ്യവസ്ഥയുടെ ഭൂമിശാസ്ത്രം ഒട്ടും മനസ്സിലാക്കാതെ ആ പ്രദേശത്തെ കടകൾ മുഴുവൻ തല്ലിപ്പൊളിച്ചത് അങ്ങേയറ്റത്തെ ബുദ്ധിശൂന്യമായ പ്രവർത്തനമാണെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു പകരം എലിയെ പിടിച്ച് പുറത്തെറിയാനാണ് ബുദ്ധിയുള്ളവർ പരിശ്രമിക്കേണ്ടത്. ലഹരിയോ മറ്റു സാമൂഹിക വിരുദ്ധ അനാശാസ്യ പ്രവർത്തനങ്ങളൊ നടക്കുന്നുണ്ടെങ്കിൽ  ജനങ്ങൾ പൊലീസ് ചമയുന്നതിന് പകരം ഈ രാജ്യത്തെ സർക്കാർ പൊതുഖജനാവിൽ നിന്നും പണം ചിലവഴിച്ച് തീറ്റിപ്പോറ്റുന്ന പോലീസ് ഫോഴ്സും എക്സൈസ് വകുപ്പും ഉൾപ്പെടെയുള്ള സംവിധാനങ്ങളുമാണ് അതിന് പരിഹാരം കാണേണ്ടത്. അത്തരം കാര്യക്ഷമമായ സംവിധാനമാണ് അനുഗുണമായിട്ടുള്ളത്. അതല്ലാതെ പാവപ്പെട്ട മനുഷ്യരുടെ ഉപജീവന മാർഗം നശിപ്പിക്കുക എന്നതല്ല പരിഹാരം.

അതിലെ ഏറ്റവും നീചമായ കാര്യം ഇസ്രയേലിനെ പോലെ അല്ലെങ്കിൽ യോഗി ആദിത്യനാഥിന്റെ  ഉത്തർപ്രദേശ് സർക്കാരിനെപ്പോലെ ബുൾഡോസർ ഉപയോഗിച്ച് പാവം മനുഷ്യരുടെ ഉപജീവന മാർഗത്തെ സംഹാരാത്മകതയിലൂടെ / നശീകരണത്തിലൂടെ നടപ്പാക്കുന്നതിനെ അസ്വസ്ഥതയോടെ മാത്രമേ നോക്കിക്കാണാനാവൂ. ഇവർ അനുകരിക്കുന്നത് ക്രൂരരായ ഇസ്രയേലിനേയും യോഗി ആദിത്യനാഥിൻ്റെ ഉത്തർ പ്രദേശിനേയുമാണോ? ഈ രാജ്യത്തെ പാവങ്ങളായ പൗരൻമാർക്ക് എന്ത് നന്മ ചെയ്തു കൊടുക്കാനാണ് ഇത്തരക്കാർക്ക് സാധിക്കുക?

ഈ ബുൾഡോസർ ധിക്കാരത്തിലൂടെ എന്ത് ഹീറോയിസമാണ് അധികാരികൾ നേടിയത്? ഒട്ടും ലോക വീക്ഷണമില്ലാതെ എത്ര വലിയ വിഡ്ഢിത്തമാണ് അധികാരികൾ ചെയ്തു കൂട്ടുന്നത് എന്ന് നോക്കൂ! എത്രയേറെ മനുഷ്യരുടെ ഉപജീവനമാർഗമാണ് അവർ തച്ചുതകർത്തിരിക്കുന്നത്?! അധികാരികൾ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ  ഏറ്റവും ചുരുങ്ങിയത് ഇത്തരം സംരംഭകരുടെ കഞ്ഞിയിൽ പൂയി വാരിയെറിയുന്ന ഏർപ്പാടെങ്കിലും ഒഴിവാക്കേണ്ടതായിരുന്നു.  

ഏതായാലും ചെയ്തു കഴിഞ്ഞ അബദ്ധത്തെ തിരുത്തുക എന്നത് വളരെ പ്രധാനമാണ്. അവിടെ പൊളിച്ചു മാറ്റപ്പെട്ട കടകൾ പുനഃർ നിർമ്മിക്കുകയും ഉപജീവനത്തിനായി അതിൻ്റെ ആളുകൾക്ക്  വിട്ടുനൽകുകയുമാണ് സ്നേഹബുദ്ധ്യാ അധികൃതർ ചെയ്യേണ്ടത്. വേണമെങ്കിൽ ഔദ്യോഗിക വൽക്കരിക്കാൻ അനുമതി പത്രമോ രജിസ്ട്രേഷനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നികുതി നൽകിയോ മറ്റോ കാര്യങ്ങൾ ചെയ്യാവുന്നതാണ്. റോഡ് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ പരിഹാരം കാണേണ്ടത് മുഴുവൻ കടകളും തകർത്ത് ഒരു മാർക്കറ്റ് വ്യവസ്ഥയെ തകർത്തു കൊണ്ടല്ല!

ആവശ്യമെങ്കിൽ പൊലീസിന്റെയും ഭക്ഷ്യവകുപ്പിന്റെയും എക്സൈസിന്റെയും പരിശോധനകളും മറ്റും ആകാവുന്നതുമാണ്. ഭൂമിശാസ്ത്രപരമായി ഉയർന്നുവന്ന ഒരു മാർക്കറ്റിനെ കൂടുതൽ ഉയരത്തിൽ എത്തിക്കാനാണ് സർക്കാർ അതല്ലെങ്കിൽ അധികാരികൾ തീവ്രമായി പരിശ്രമിക്കേണ്ടത്. അതല്ലാതെ ബുദ്ധിശൂന്യമായി എല്ലാറ്റിനേയും നശിപ്പിക്കുന്ന പ്രവർത്തനമല്ല ചെയ്യേണ്ടത്. പെരുങ്കടവ് പാലത്തിൻറെ പ്രതാപ കാലം തിരിച്ചുപിടിക്കുന്ന ഒരു പൊൻപുലരിക്കായി നമുക്ക് കാത്തിരിക്കാം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക