Image

സാമ്പത്തികമായും സൈനികമായും വളരുന്ന ഇന്‍ഡ്യ (ലേഖനം: സാം നിലംപള്ളില്‍)

Published on 10 June, 2025
സാമ്പത്തികമായും സൈനികമായും വളരുന്ന ഇന്‍ഡ്യ (ലേഖനം: സാം നിലംപള്ളില്‍)

അമേരിക്കയും റഷ്യയും സമ്പന്നരാജ്യങ്ങളായി വളര്‍ന്നത് ആയുധവ്യാപാരത്തിലൂടെയാണ്. അടുത്തകാലത്ത് ചൈനയും ആയുധങ്ങള്‍വിറ്റ് സമ്പത്ത് വാരിക്കൂട്ടി. തങ്ങളുടെ ആയുധശേഷിയെപറ്റി വലിയ വീരവാദങ്ങള്‍ ചൈന മുഴക്കിയിരുന്നെങ്കിലും അവയുടെയൊക്കെ മികവ് എത്രത്തോളമുണ്ടന്ന് തെളിയിക്കാനുള്ള അവസരമാണ് ഇന്‍ഡ്യ പാക്കിസ്ഥാന്‍ യുദ്ധത്തിലൂടെ കൈവന്നത്. പാക്കിസ്ഥാന്റെ ആയുധശേഷിയുടെ 81 ശതമാനവും ചൈനകൊടുത്തതാണ്. അതില്‍ ജെ 17 പോലുള്ള യുദ്ധവിമാനങ്ങളും എച്ച് ക്യു 9 എച്ച് ക്യു 16 പോലുള്ള മിസൈല്‍ പ്രതിരോധസംവിധാനങ്ങളും ഉള്‍പ്പെടുന്നു. അതിന്റെയെല്ലാം ബലത്തിലാണ് പാക്കികള്‍ ഇന്‍ഡ്യയുമായി യുദ്ധത്തിന് പുറപ്പെട്ടത്. ഇതുകൂടാതെ തുര്‍ക്കി നല്‍കിയ ആയിരത്തോളം ട്രോണുകളും അവര്‍ക്കുണ്ടായിരുന്നു. അവയെല്ലാംഅതിര്‍ത്തി കടക്കുന്നതിനുമുന്‍പ് വെടിവെച്ചിട്ടു ഇന്‍ഡ്യന്‍ സൈനികര്‍.

റഷ്യയില്‍നിന്നും ഫ്രാന്‍സില്‍നിന്നും ഇസ്രയേലില്‍നിന്നും വാങ്ങിയ ആയുധങ്ങളും സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ്, ബ്രഹ്‌മാസ്ത്ര, പിനാക്ക മുതലായവയുടെയും മുന്നില്‍ ചൈനീസ് ആയുധങ്ങള്‍ വെറുംപാട്ടകളാണന്ന് തെളിഞ്ഞു അല്ലെങ്കില്‍ ഇന്‍ഡ്യ തെളിയിച്ചു. ഉക്രേന്‍ യുദ്ധത്തില്‍ കഴിവുതെളിയിക്കാന്‍ സാധിക്കാതെപോയ റഷ്യയുടെ എസ് 400 പോലുള്ള മിസൈല്‍ പ്രതരോധസംവിധാനവും സുഹോയ് വിമാനങ്ങളും സമര്‍ദ്ധമായി പാകിസ്ഥാനെതിരെ പ്രയോഗിച്ച് ഇന്‍ഡ്യ കയ്യടിനേടി. എന്നാല്‍ തങ്ങളുടെ ആയുധങ്ങളുടെ ശേഷിതെളിയിക്കാന്‍ പരാജയപ്പെട്ട പാക്കിസ്താനോട് ചൈന കലിപ്പിലാണ്. ആയുധങ്ങളുടെ ശേഷിക്കുറവുകൊണ്ടല്ല മണ്ടന്മാരായ പാക്കികളുടെ കഴിവില്ലായ്മകൊണ്ടാണ് തങ്ങളുടെ മിസൈലുകളും ട്രോണുകളും പ്രതിരോധസംവിധാനങ്ങളും പരാജയപ്പെട്ടതെന്നാണ് ചൈനയിപ്പോള്‍ പറയുന്നത്.

എന്തായാലും ലോകആയുധമാര്‍ക്കറ്റില്‍ ചൈനയുടെ ആയുധങ്ങള്‍ ആര്‍ക്കുംവേണ്ടാത്ത വെറുംട്രാഷായിമാറാന്‍ യുദ്ധം ഇടയാക്കി. അതേസമയം ഇന്‍ഡ്യയുടെ ബ്രഹ്‌മോസ് മിസൈലുകള്‍ക്കും ആകാശ് മിസേലുകള്‍ക്കുംവേണ്ടി ഏഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങള്‍ ലൈനില്‍നില്‍ക്കുകയാണ്. ലോകത്തിലെ നാലാംസാമ്പത്തികശക്തിയായിവളര്‍ന്ന ഇന്‍ഡ്യക്ക് ആയുധവ്യാപാരത്തിലൂടെ സമ്പത്ത് വാരിക്കൂട്ടാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

മനുഷ്യനെകൊല്ലുന്ന ആയുധങ്ങള്‍വിറ്റ് പണംസമ്പദിക്കുന്നത് ഇന്‍ഡ്യയുടെ ധാര്‍മിക മൂല്യങ്ങള്‍ക്ക്  ചേരുന്നതല്ലന്ന് ചില ഗാന്ധിശിഷ്യന്മാരും കമ്മ്യൂണിസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. വെട്ടാന്‍വരുന്ന പോത്തിനോട് വേദമോതരുതെന്ന പ്രായോഗിക ആശയത്തില്‍ വിശ്വസിക്കുന്ന മോദിയും ഭൂരിപക്ഷം ഇന്‍ഡ്യാക്കാരും രാജ്യം ബലഹീനമായിരുന്നകാലത്ത് വിദേശശക്തികള്‍ നമ്മളെ കീഴ്‌പ്പെടുത്തി ഭരിച്ചിരുന്ന ചരിത്രം ഓര്‍ക്കുന്നവരാണ്. ശക്തിമാന്മാരെ മാത്രമേ ലോകം ബഹുമാനിക്കയുള്ളു., ബലഹീനനെ അവര്‍ക്ക് പുശ്ചമാണ്. ഗാന്ധി അഹിംസയില്‍ വിശ്വസിച്ചിരുന്ന മഹാനാണന്ന് ലോകം വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ പ്രതിമകള്‍ ലോകത്തിലെ പലരാജ്യങ്ങളിലും സ്ഥാപിച്ചിരിക്കുന്നു. നമുക്കതില്‍ അഭിമാനിക്കാമെന്നല്ലാതെ മറ്റെന്തുനേട്ടം ?

ക്രിസ്തു പറഞ്ഞതുപോലെ ഒരുകരണത്തയിച്ചാല്‍ മറ്റേകരണംകൂടി കാണിച്ചുകൊടുക്കണമെന്ന തത്വത്തില്‍ വിശ്വസിച്ചിരുന്ന ഗാന്ധി മറ്റേകരണംകൂടി കാണിച്ചെങ്കിലും സായിപ്പ് വീണ്ടുംഅടിച്ചില്ല. അത് സായിപ്പിന്റെ മനസില്‍ കുടികൊണ്ടിരുന്ന അല്‍പം നന്മയുടെ ഗുണംകൊണ്ടാണ്. എന്നാല്‍ പാക്കിസ്ഥാനെന്നരാജ്യത്തോട് മറ്റേകരണംകൂടി കാണിച്ചുകൊടുത്തിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും അവിടെയും അടിക്കുമായിരുന്നു. അവര്‍ക്ക് മനസിലാകുന്നഭാഷ തിരിച്ചടിയുടേതാണ്. പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക്കിസ്ഥാനി ഭീകരന്മാരുടെ ക്രൂരതക്ക് തക്കതായ മറുപടികൊടുത്ത് അടുത്ത പത്തുവര്‍ഷത്തക്ക് എഴുന്നേറ്റുനില്‍ക്കാന്‍ പറ്റാത്തവിധം ആരാജ്യത്തെനിലംപരിശാക്കിയ നരേന്ദ്ര മോദിയുടെ സിശ്ചയദാര്‍ഢ്യം അഭിനന്ദനീയമെന്ന് രാഹുല്‍ ഗണ്ടിയൊഴികെ എല്ലാ ഇന്‍ഡ്യാക്കാരും വാഴ്ത്തും.

(ഗാന്ധിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് സായിപ്പ് കരണത്തടിച്ചത് ബ്രിട്ടനില്‍വച്ചായിരുന്നെന്ന് രാഹുല്‍ ഗണ്ടി കണ്ടുപിടിച്ചത് അടുത്തിടയാണ് . അദ്ദേഹത്തിന്റെ ചരിത്രബോധം അപാരംതന്നെ. ഇന്‍ഡ്യക്ക് എത്രവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹത്തിനറിയേണ്ടത്. ഒരു യുദ്ധമാകുമ്പോള്‍ രണ്ടുരാജ്യങ്ങള്‍ക്കും നഷ്ടങ്ങളുണ്ടാകും.ലോകശക്തികളായ അമേരിക്കക്കും റഷ്യക്കുംവരെ വിമാനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. റഷ്യയുടെ 41 വിമാനങ്ങളാണ് ഉക്രേനിന്റെ ട്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതെന്ന വാര്‍ത്ത വായിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. അതുപോലെ ഹൂത്തികളമായുള്ള യുദ്ധത്തില്‍ അമേരിക്കയുടെ 60 മില്യണ്‍ വിലയുള്ള യുദ്ധവിമാനം കടലില്‍വീണത് എവിടെയാണന്നുപോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഹുലിന്റെ അമ്മൂമ്മ നടത്തിയ ബംഗ്‌ളാദേശ് യുദ്ധത്തില്‍ ഇന്‍ഡ്യയുടെ നാല്‍പതോളം വിമാനങ്ങള്‍ നഷ്ടപ്പെട്ടത് ചരിത്രംവായിച്ചാല്‍ രാഹുലിന് മനസിലാകും. എന്നാല്‍ പാക്കിസ്ഥാന്റെ അടപ്പൂരിയ ഇപ്പോഴത്തെ യുദ്ധത്തില്‍ ഒരു റാഫേലുള്‍പ്പെടെ മൂന്നുവിമാനങ്ങള്‍ നഷ്ടപ്പെട്ടന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതും പാക്കിസ്ഥാന്‍ വെടിവച്ചിട്ടതല്ല. ചില സാങ്കേതിക പിഴവുകള്‍മൂലം സംഭവിച്ചതാണ്. സമ്പൂര്‍ണവിജയം കൈവരിച്ച യുദ്ധത്തില്‍ മൂന്നോനാലോ വിമാനങ്ങള്‍ രാജ്യത്തിനു നഷ്ടപ്പെട്ടാല്‍തന്നെ അതൊരുവലിയകാര്യമല്ല. യുദ്ധംകഴിഞ്ഞതിന്റെ പിറ്റേന്നാണ് ഇന്ഡ്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാം സാമ്പത്തിക ശക്തിയായി വളര്‍ന്നെന്ന് ലോകബാങ്ക് പ്രസ്താവിച്ചത് രാഹുല്‍ അറിഞ്ഞുകാണുമെന്ന് വിശ്വസിക്കാം. ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ സാധിക്കില്ല.  )

samnilampallil@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക