Image

മുൻവിചാരം ( കഥ : രമണി അമ്മാൾ )

Published on 10 June, 2025
മുൻവിചാരം ( കഥ :  രമണി അമ്മാൾ )

എങ്ങനെയെങ്കിലും പത്താംതരം ഒന്നു കടന്നുകിട്ടിയാൽ മതിയായിരുന്നു...!
അതെങ്ങനെ? "മാത്തമാറ്റിക്സ്"എന്ന വില്ലൻ തരംപാർത്തു നില്ക്കുകയല്ലേ മലർത്തിയടിക്കാൻ..!
മിനക്കെട്ട് കുത്തിയിരുന്നു  പഠിക്കുന്ന സ്വഭാവമൊന്നും പണ്ടേയില്ല.. ക്ളാസിൽ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കും അത്രമാത്രം.. കാണാതെ പഠിച്ചില്ലെങ്കിലും
'കണക്ക്' ഒഴിച്ചുളള വിഷയങ്ങൾക്ക് നല്ല മാർക്കു കിട്ടാറുമുണ്ട്.

ഒട്ടും ഇഷ്ടമില്ലാത്ത സബ്ജക്ടാണ് മാത്തമാറ്റിക്സ്. അതുകൊണ്ടുതന്നെ ക്ളാസിലും ശ്രദ്ധിക്കില്ല,
ചൊവ്വേനേരെ ഹോംവർക്കും ചെയ്യില്ല.
ഫസ്റ്റ്ടേമിലും,  സെക്കന്റ് ടേമിലും മാർക്കു തീരെക്കുറഞ്ഞു.
ആന്യുവൽ എക്സാമിന്
എന്താവുമോയെന്തോ..?
"എല്ലാ വിഷയങ്ങൾക്കും പാസ് മാർക്കുണ്ടെങ്കിലെ എസ് എസ് എൽസിക്ക് ഇത്തവണ ജയിക്കാൻ പറ്റൂ."
മുരളിസാറിന്റെ ഭീഷണി.
"നിന്നേക്കൊണ്ടു  പറ്റാത്തതുകൊണ്ടൊന്നുമല്ല, കണക്കല്ലേ, പഠിച്ചാൽ തലയിൽകേറില്ലെന്ന മുൻവിചാരം..."

എക്സാമിന് വരാൻ സാദ്ധ്യതയുണ്ടെന്നു ക്ളാസിൽ പറഞ്ഞ  ചോദ്യങ്ങൾ ഒരുവിധം നോക്കിവച്ചിട്ടുണ്ട്.
അതൊക്കെത്തന്നെ വന്നാൽ രക്ഷപെട്ടു.

അഞ്ചാംക്ളാസു മുതൽ ലിൻസിയും ഞാനും 
ഒരേ ക്ളാസിലും, മിക്കവാറും ഒരേ ബഞ്ചിലുമൊക്കെയിരുന്നു പഠിച്ചവരാണ്.   
പത്താംതരം പരീക്ഷാ ഹാളിലും ഞങ്ങൾ ഒരേ ബഞ്ചിന്റെ രണ്ടറ്റത്തുതന്നെ വന്നു.
ലിൻസി വലിയ പഠിപ്പിസ്റ്റൊന്നുമല്ലായിരുന്നു..  ആവറേജിലും താഴെ..
പ്രായമുളള അപ്പച്ചനും അമ്മച്ചിക്കും വയസ്സാംകാലത്തുണ്ടായ മകളാണ്. 
ലിൻസീടെ ഇച്ചായൻ, ഇതേ സ്കൂളിലേതന്നെ ക്ലർക്കാണ്.. 
പെങ്ങളുടെ പ്രായമുളള മക്കളുണ്ട് ഇച്ചായന്..

അന്നേദിവസം, പുറത്ത് തിമിർത്തുപെയ്യുന്ന മഴയും,
പരീക്ഷാ ഹാളിൽ മഴയുടെ മണവും കുളിരുമൊക്കെ നിറഞ്ഞുനിന്നിരുന്നു.
ചോദ്യപ്പേപ്പർ കയ്യിൽ വാങ്ങുമ്പോൾ ശ്വാസവേഗം വർദ്ധിച്ചിരുന്നു... 
ചോദ്യങ്ങൾ
ഓടിച്ചൊന്നു നോക്കി..
അപരിചിതരല്ല..!  പഠിപ്പിച്ചതൊക്കെത്തന്നെയാണ്.
പഠിച്ചതെല്ലാം അതേപോലെ പകർത്തിവയ്ക്കാനുളള വശമില്ലായ്മ,
ചോദ്യങ്ങൾക്കെല്ലാം തന്റെ യുക്തിയും ബുദ്ധിയുമുപയോഗിച്ച് 
ഉത്തരമെഴുതാനേ കഴിയൂ...
കടന്നുകിട്ടിയാൽ ഭാഗ്യം.   
പരീക്ഷാത്തലേന്ന് നോക്കിയതെല്ലാം ഓർമ്മയിൽ വരുന്നുണ്ട്....
ദൈവമേ.....ഒന്നു ജയിച്ചുകിട്ടാനുളള മാർക്കു മതി, കൂടുതലൊന്നും വേണ്ട..!

ഫസ്റ്റ് പാർട്ട് ചോദ്യങ്ങൾ  മിക്കതും
അറിയാവുന്നവ..! 
സന്തോഷം തോന്നി..
പിന്നീടുളള ചോദ്യങ്ങൾ ഓരോന്നായി   അറ്റന്റുചെയ്യാൻ തുടങ്ങി...തെറ്റോ? ശരിയോ..? ഉറപ്പിക്കാൻ കഴിയുന്നില്ല. എങ്കിലും പാസ്സായേക്കുമെന്നൊരു തോന്നൽ..!

എക്സാം തുടങ്ങി   ഒരു പതിനഞ്ചു മിനിറ്റു കഴിഞ്ഞിട്ടുണ്ടാവണം.
ലിൻസിയുടെ ഇച്ചായൻ,  നനഞ്ഞ കുട പുറത്തുവച്ച്, മഴയുടെ മണവുമായി ഹാളിലേക്കു കടന്നുവരുന്നു.
കയ്യിൽ ഒരു റജിസ്റ്റർ, അതിനുളളിൽ നിന്നും  
പേപ്പറോ, ഫയലോ എന്തോ പുറത്തെടുത്ത്  സൂപ്പർവിഷനു നിന്ന സാറിനെ ഏല്പിച്ച്   തിരിച്ചുപോകുന്നൂ.

പുറത്തു മഴ തുളളിമുറിയാൻ തുടങ്ങുകയാണ്.
ഉച്ചത്തോർച്ചയ്ക്കു മുന്നോടിയാവും..
ലിൻസി, ചോദ്യങ്ങൾ വായിച്ചു പഠിക്കുകയാണോ?
പരീക്ഷ എഴുതാൻ 
തുടങ്ങിയ ലക്ഷണമില്ല...!

കയ്യുകൾ രണ്ടും പിന്നിൽക്കെട്ടി  ഹാളിലുടെ ഉലാത്തിക്കൊണ്ടിരുന്ന സാർ മെല്ലെ  ലിൻസിയുടെ
അടുത്തെത്തി 
പിന്തിരിഞ്ഞു നില്ക്കുന്നു..
റോളുപോലെ ചുരുട്ടിയ കടലാസുണ്ട് കൈകളിൽ..
ഇച്ചായൻ റജിസ്റ്ററിൽവച്ചു കൊണ്ടുവന്ന കടലാസ്..
പരീക്ഷാ ചോദ്യങ്ങളുടെ ഉത്തരങ്ങളാവും..!

പരീക്ഷ തുടങ്ങി ഏറെ നേരമായിട്ടും
അവളു ചോദ്യപ്പേപ്പർ വായിച്ചുകൊണ്ടിരുന്നതിന്റെ  കാരണം  മനസ്സിലായത് അപ്പോഴാണ്.. 
ഇച്ചായൻ കൊണ്ടുവരുന്ന റഡിമെയ്ഡ് ചോദ്യോത്തരങ്ങൾ
പകർത്തിയെഴുതാനുളള കാത്തിരുപ്പ്..!

സാറിന്റെ മുഷ്ടിയിൽനിന്ന് പെട്ടെന്നു 
പേപ്പർ വലിച്ചെടുത്ത് മടക്കു നിവർത്തി
ആൻസർ ഷീറ്റിനടിയിലേക്കു തിരുകി എനിക്കു നേരെ പരിഭ്രമിച്ചുളള ഒരു നോട്ടം അവൾ പായിച്ചു.. ഞാനാണെങ്കിൽ  എന്താണു സംഭവിക്കുന്നതറിയാതെ ഒരിരുപ്പായിരുന്നു..

കുട്ടികൾ പരീക്ഷക്ക് തുണ്ടുകൾ വെച്ചെഴുതാറുണ്ടെന്നുമൊക്കെ കേട്ടിട്ടുണ്ട്....
ഇതതല്ല, പരീക്ഷാഹാളിൽ സൂപ്പർവിഷനു നില്ക്കുന്ന അദ്ധ്യാപകൻതന്നെ 
കോപ്പിയടിക്കാനുളള സൗകര്യം   ചെയ്തുകൊടുത്തിരിക്കുന്നു..!

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..ഞാൻ ലിൻസിയുടെ അരികിലേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു. 
സംഭവങ്ങളെല്ലാം ഞാനുംകൂടി കണ്ടെന്നു മനസ്സിലാക്കിയ സാറ്
ഒന്നുമറിയാത്തപോലെ വാതിലിനടുത്തേക്കുനടന്ന് പുറത്തെ മഴയിലേക്കു നോക്കിനിൽക്കുന്നു.
"എന്നെക്കൂടെ കാണിക്ക്..അല്ലെങ്കിൽ കോപ്പിയടിക്കുന്ന കാര്യം 
എല്ലാരോടും വിളിച്ചു പറയും.." 
മനസ്സില്ലാ മനസ്സോടെ ഉത്തരങ്ങളെഴുതിയ പേപ്പർ എനിക്കുംകൂടി കാണാൻപാകത്തിൽ
എടുത്തുവച്ചു..
ചോദ്യ നമ്പരിനു നേരെ ഉത്തരങ്ങൾ മാത്രം..    ഉത്തരം എങ്ങനെകിട്ടിയെന്ന ഒരു സൂചനയുമില്ല..
ഒന്ന്, രണ്ട്, മൂന്ന് ..പേപ്പറിൽ കണ്ടത് നമ്പരിട്ട് അതേപോലെ പകർത്തിവെയ്ക്കുകയാണ് ലിൻസി. അങ്ങനെചെയ്താൽ കോപ്പിയടിക്ക് പിടിക്കപ്പെട്ടേക്കും...
ആലോചിച്ചു സമയംകളയാനില്ല. എന്റെ കാക്കക്കണ്ണുകൾ അതിവേഗത്തിൽ
ഉത്തരങ്ങളിലേക്കു സഞ്ചരിച്ചു.. ഒറ്റനോട്ടത്തിൽ കണ്ണിലുടക്കിയ ഉത്തരങ്ങൾ അതാതു ചോദ്യങ്ങളുടെ നേരെ തിടുക്കത്തിൽ എഴുതിവച്ച്   ബഞ്ചിന്റെ ഇങ്ങേയറ്റത്തേക്കു നീങ്ങിയിരുന്നു.
എന്തുചെയ്താലാണ് ഇതേ ആൻസർ കിട്ടുക..? ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കി. കൂട്ടിയും കുറച്ചും, ഹരിച്ചും ഗുണിച്ചുമൊക്കെ നോക്കിക്കിട്ടിയത്
ഉത്തരസൂചികയിൽ ഉളളതുതന്നെ..!

മിക്കവാറും ചോദ്യങ്ങളെല്ലാം അറ്റന്റുചെയ്ത്, പരീക്ഷാപേപ്പർ തിരികെ ഏൽപ്പിക്കുമ്പോൾ സാറിന്റെ മുഖത്തൊരു പരുങ്ങൽ..
പ്രത്യേകിച്ചൊരു ഭാവവും കാണിക്കാതെ ഞാൻ വാതിലിനു നേരെ നടന്നു..

ആദ്യത്തെയും അവസാനത്തെയും കോപ്പിയടി,  
അഞ്ചു ചോദ്യോത്തരങ്ങൾക്കുളള
പതിനഞ്ചുമാർക്ക് അപ്രതീക്ഷിതമായി വീണുകിട്ടി..
പരീക്ഷയുടെ റിസൽറ്റുവന്നു.  തൊണ്ണൂറു ശതമാനം മാർക്കോടെ പത്താംതരം പാസ്സായിരിക്കുന്നു. മാത്സിനുണ്ട് എഴുപതു മാർക്ക്.  

പാവം ലിൻസിയ്ക്ക് അത്തവണ എസ്.എസ്.എൽസി കടന്നു കൂടാനായില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക