കാലിടറാത്ത കുട്ടിയെപ്പോലെ
കാലം നടന്നു പോകുമ്പോൾ .
ഞൊണ്ടിക്കാലുകളിൽ
ഞൊണ്ടിപ്പിടഞ്ഞ്
കൂടെയെത്താൻ
പാട് പെട്ട് നമ്മൾ !
കുതിപ്പിന്റെ സ്വപ്നങ്ങൾ
കുതിരകളായി
കൂടെ വന്നപ്പോൾ
നീതി ശാസ്ത്രങ്ങളുടെ
ചാട്ടവാറുകളിൽ
നിന്റെ ചർമ്മം
നിലവിളിച്ചിരുന്നു.
വഴിയോരങ്ങൾ വീണ്ടെടുത്ത
വിയർപ്പു മണികൾ
ഉപേക്ഷിച്ച്
വീഴ്ചയുടെ വിഹ്വലതകളിൽ
വികലാംഗരായി
വിലാപ യാത്ര !
ഇന്നലെകളെ ചവിട്ടി മെതിച്ച
ഇന്നിന്റെ വിരിമാരിലൂടെ
ഇല്ലാത്ത നാളെയിലേക്കുള്ള
ഈ യാത്രയിൽ
പല്ല് കൊഴിഞ്ഞ
സിംഹങ്ങളെപ്പോലെ പട്ടിണിക്കോലങ്ങൾ
വീണു പോകുന്നു !
എത്തിച്ചേരാൻ എളുപ്പമല്ലാത്ത
ചക്രവാളങ്ങൾ
ദൂരെ നിൽക്കുമ്പോൾ
മിഥ്യകളുടെ വിലാപ യാത്രികർ
ലക്ഷ്യം കാണാതെ
തിരിച്ചു പോകുന്നു !
മണ്ണിലേക്ക്, മനസ്സിലേക്ക്
അദ്വൈത സത്തയായി
അപഗ്രഥിച്ച്
ഇവയെ ചേർത്ത് വച്ച
ആദി ശങ്കര ചിന്തയിലെ
പ്രപഞ്ചത്തിലേക്ക് !