Image

പ്രേതനഗരം ( നോവൽ - 4 - രശ്മി സജയൻ )

Published on 11 June, 2025
പ്രേതനഗരം ( നോവൽ - 4 - രശ്മി സജയൻ )

എന്തു പറയണം എന്തു ചെയ്യണം എന്നറിയാതെ തല കുമ്പിട്ടു  നിന്ന വൈദേഹിയുടെ രണ്ടു തോളുകളിലും പിടിച്ച് യൂസുഫ് ഇബ്രാഹിം ബെഡിലേക്കിരുത്തി. എന്നിട്ടു പറഞ്ഞു.

" അയാൾ പറഞ്ഞത് ഞാൻ കേട്ടെന്നു കരുതി കൊച്ച് വിഷമിക്കണ്ട. അയാളുടെ സ്വഭാവം മനസ്സിലാക്കാൻ വേണ്ടിത്തന്നെയാ ഫോൺ സ്പീക്കറിലിടാൻ 
പറഞ്ഞത്. എന്തായാലും നീ കുറച്ചു നാൾ അയാളുടെ കാമുകിയായിരുന്നല്ലോ .അയാൾക്കിപ്പോഴും നിന്നോടു സ്നേഹം കാണും. അയാളുടെ സ്നേഹം അയാളിങ്ങനെയൊക്കെയാണ് പ്രകടിപ്പിക്കുന്നതെന്നു മാത്രം കരുതിയാ മതി. നിന്റെ മനസ്സിൽ നിന്ന് നീ പടിയിറക്കി വിട്ടെങ്കിലും അയാളുടെ മനസ്സിലിപ്പോഴും നീയുണ്ട്. 
നിങ്ങൾ തമ്മിൽ എങ്ങനെയാണ് പ്രണയിച്ചത്? എന്താണ് ഇപ്പോ നിങ്ങളുടെയിടയിലെ പ്രശ്നം"

വൈദേഹി ഇരുന്നയിടത്തു നിന്നും മെല്ലെ എണീറ്റു ജനലരികിലേക്ക് നീങ്ങി. എന്നിട്ട് പറഞ്ഞു തുടങ്ങി

" ഞങ്ങൾ പരിചയപ്പെടുന്നത് ഫെയിസ് ബുക്ക് വഴിയാ. ഫ്രണ്ട് റിക്വസ്റ്റ് വന്ന് പ്രൊഫൈൽ സെർച്ച് ചെയ്തു. ചിത്രങ്ങൾ കണ്ടപ്പോൾ എന്തോ ഒരു പരിചയം എവിടെയൊക്കെയോ വച്ച് കണ്ടിട്ടുള്ള പോലെ തോന്നുകയും ചെയ്തു. സ്ഥലം നോക്കിയപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ നാട്ടുകാരും .അങ്ങനെ മെസഞ്ചർ ചാറ്റിലൂടെ ഞങ്ങൾ പരിചയപ്പെട്ടു. പിന്നീടത് സൗഹൃദമായി. എല്ലാ ദിവസവും ഏറ്റവും കൂടുതൽ ചാറ്റു ചെയ്യുന്നത് ഞങ്ങൾ രണ്ടാളുമായി.ഉണ്ണുന്നതും ഉറങ്ങുന്നതും പുറത്തു പോവുന്നതുമെല്ലാം ചാറ്റിലൂടെ ഷെയർ ചെയ്തു. ഒരു ദിവസം എന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് എനിക്കും പോവണ്ടി വന്നു.അമ്മമ്മയുടെ നിർബന്ധം സഹിക്കവയ്യാതെ മനസ്സില്ലാ മനസ്സോടെയാണ് ഞാൻ അവരോടൊപ്പം കല്യാണത്തിനു 
പോയത്
അമ്മയും അച്ഛനും ഏട്ടനും വൈഗയും പിന്നെ ഞങ്ങളുടെ കുറേബന്ധുക്കളുമുള്ള കല്യാണമായിരുന്നു. ഞാൻ പോവുന്നത് മുൻകൂട്ടി തീരുമാനിക്കാത്തതു കൊണ്ട് എന്റെ കല്യാണ യാത്ര അവനെ അറിയിച്ചതുമില്ല. പക്ഷേ കല്യാണ സ്ഥലത്തു വച്ച് യാദൃശ്ചികമായി ഞാൻ കണ്ടു. ആദ്യമായി കാണുകയാണെങ്കിലും ആ കാഴ്ചയിൽ ഞങ്ങൾക്കു പരസ്പരം മനസ്സിലായി. ഒരുപാടടുത്ത സൗഹൃദമായെങ്കിലും പരസ്പരം ഒരു ചെറുപുഞ്ചിരി മാത്രം സമ്മാനിച്ചു. പ്രണയം തോന്നിയ കണ്ടുമുട്ടലായിരുന്നു അത്. അവൻ വെളുത്തു സുന്ദരനാണെങ്കിലും എന്റെ കോലം നേരിട്ടു കണ്ടാൽ അവനിഷ്ടപ്പെടുമോ എന്ന സംശയം എന്റെ മനസ്സിൽ വല്ലാതെ വീർപ്പുമുട്ടി. അന്നാദ്യമായി അമ്മയോടും അച്ഛനോടും ഏട്ടനോടും വൈഗ യോടുമൊക്കെ എനിക്കസൂയ തോന്നി. ദൈവത്തിനോടാണെങ്കിൽ അടക്കാനാവാത്ത അമർഷവും.

കറുപ്പിനേഴഴക് എന്നു കവി 
പാടിയാലും വിവാഹമാർക്കറ്റിൽ കറുപ്പിന് വിലയിടിവാണെന്ന സത്യം ബോധ്യമുള്ളതുകൊണ്ട് അവനെന്നെയിഷ്ടപ്പെടില്ല എന്നു തന്നെ ഞാൻ വിശ്വസിച്ചു. എന്റെ മനസ്സിലെ പ്രണയം അവനോട്
ഷെയർ ചെയ്യാതെ മനസ്സിലടുക്കി. പക്ഷേ അന്നു രാത്രിയിലെ ചാറ്റിൽ അവൻ ആദ്യം എന്നോടു ചോദിച്ചതെന്തെന്നറിയാമോ ഇക്കായ്ക്ക് .ഇന്നവനെ കണ്ടപ്പോ എനിക്കെന്താ തോന്നിയത് എന്ന്? ഞാനവന്റെ ആരെങ്കിലുമാണെന്നു തോന്നിയോ എന്ന്? അപ്പോൾ ഞാനവനോട് പറഞ്ഞു.

"നീയെന്റെ ആത്മാർത്ഥ സുഹൃത്തല്ലേ പിന്നെ നിന്നെ ആദ്യമായി കണ്ടതല്ലേ.അത് വല്ലാത്തൊരു സന്തോഷമായി  " .

അതു കേട്ട അവൻ എന്നോടു വീണ്ടും ചോദിച്ചു .

"വെറും ഒരു സുഹൃത്തായി മാത്രമേ
തോന്നിയുള്ളോ?"

"അതെന്താടാ അങ്ങനെയൊരു ചോദ്യം? ചിലപ്പോഴൊക്കെ  സംസാരിക്കുമ്പോൾ
തോന്നും നീ എന്റെ അച്ഛനാണെന്ന്, മറ്റു ചിലപ്പോൾ
സഹോദരനായും, അദ്ധ്യാപകനായും  ഒക്കെ തോന്നും. അതൊക്കെ എൻ്റെ വെറും വട്ടല്ലേ " .

അപ്പോൾ അവൻ വീണ്ടും ചോദിച്ചു

'ഇത്രേയുള്ളോ വേറൊന്നുമായിട്ടു നിനക്കു ഇതുവരെ തോന്നിയില്ല?"

വർദ്ധിച്ച ഉദ്വേഗത്തോടെ ഞാനവനോട് ചോദിച്ചു

''ഇത്രയും പോരെ? എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട റോളുകളെല്ലാം നിനക്കു തന്നില്ലേ ഇനിയെന്താ വേണ്ടത്? "

അപ്പാളവൻ ചോദിക്കുകയാ

''ഇത്രയും റോളുകളേ നിന്റെ ജീവിതത്തിലുള്ളോ?

പ്രധാനപ്പെട്ട വേറെ റോളുകളൊന്നുമില്ലേ എന്ന്? "

അപ്പോൾ ഞാനവനോട് പറഞ്ഞു

'വേറെ റോളുകളൊക്കെയുണ്ട് പക്ഷേ '

'എന്ത് പക്ഷേ'

"വേണ്ട നീയെന്റെ ഭർത്താവും കാമുകനുമാവണ്ട. നിനക്കു ചേരുന്ന പെണ്ണല്ല ഞാൻ. നിനക്ക് സുന്ദരിയായ പെണ്ണിനെ കിട്ടും.കറുപ്പിനഴക് എന്നു ഞാൻ വിശ്വസിച്ചാലും നിന്റെ കൂടെ നടക്കുമ്പോ ആളുകള് നിന്നെയല്ല എന്നെയാവും കളിയാക്കുക ' "

അപ്പാഴവൻ പറയുകയാ ഞാനാദ്യം പറഞ്ഞ റോളിനെ ഒക്കെക്കായിലും അവന്റെ കാമുകിയും ഭാര്യയുമായി ആദ്യ കാഴ്ചയിൽത്തന്നെ ഞാനവന്റെ മനസ്സിലിടം പിടിച്ചെന്ന് .ഇനി ഞാനല്ലാതെ അവന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ലെന്ന് .സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ ഞാൻ എന്തു പറയണമെന്നറിയാതെ വിഷമിച്ചു നിന്നപ്പോൾ അന്നാദ്യമായി ഞാനെൻ്റെ ഫോൺ നമ്പർ അവന് കൊടുത്തു. അപ്പോൾത്തന്നെ അവനെന്നെ ഫോണിൽ വിളിച്ചു. മിനിട്ടുകളും മണിക്കൂറുകളുമൊക്കെ സെക്കന്റിന്റെ സമയദൈർഘ്യത്തിൽ കടന്നു പോയപ്പോൾ അന്നത്തെ രാത്രി ഞങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രിയായി. അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള പലരാത്രികളും ഞങ്ങൾക്കു വേണ്ടി സൂര്യൻ അസ്തമിച്ചതാണെന്നു  തോന്നി. അങ്ങനെ ഞങ്ങൾടെ പ്രണയം ശക്തമായി. കാണാനുള്ള അവസരങ്ങൾ ഞങ്ങൾ ഉണ്ടാക്കി. അടുപ്പം കൂടിയപ്പോൾ അവനെന്നിൽ ആധിപത്യമായി. ഫെയിസ് ബുക്കിലൂടെ അടുത്തറിഞ്ഞ ഞങ്ങൾക്കിടയിൽ ഫെയിസ് ബുക്കൊരധികപ്പറ്റായി. അതിന്റെ ഉപയോഗത്തെച്ചൊല്ലി വഴക്കായി. അവനെപ്പോലെ മറ്റു പലരേയും ഞാൻ സുഹൃത്തുക്കളാക്കുന്നു എന്നു പറഞ്ഞായി പിന്നീട് വഴക്ക്.. ഫെയിസ് ബുക്കിന്റെ പാസ് വേഡ് ആവശ്യപ്പെട്ടപ്പോ ആദ്യം ഒന്നു മടിച്ചെങ്കിലും എന്റെ നിരപരാധിത്വം ബോധ്യപ്പെടട്ടേ എന്നു വിചാരിച്ച് അതും നല്കി. അവന് പാസ് വേഡ് കൊടുത്തതിൻ്റെ അടുത്ത ദിവസം ഞാനെന്റെ പാസ് വേഡ് ചെയിഞ്ച് ചെയ്തു. പിന്നീട് അതേപ്പറ്റി പറഞ്ഞ് വഴക്കായി.

അവനൊരിക്കലും എന്റെ രീതികളിഷ്ടമാവാതായി.ഞാനെന്നും അവനു വേണ്ടി മാത്രം ജീവിക്കണമെന്നായി. അവൻ പണിത കൂട്ടിലെ കിളിയായി ഞാൻ ജീവിക്കണമെന്ന വാശി അവനായപ്പോൾ എന്റെ ചിറകു വിടർത്തി എനിക്കു പറക്കണമെന്ന മോഹം എന്നിൽ കലശലായി അതോടെ പതിയെ പതിയെ ഞാനവനിൽ നിന്നും അകന്നു. അവൻ്റെ നഷ്ടം എനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.എന്റെ കൂട്ടുകെട്ടുകൾ മദ്യക്കുപ്പികളോടൊപ്പമായി. ബാറിൽ കയറി എന്റെ ആവശ്യത്തിന് മദ്യം വാങ്ങി മനസ്സിലെ തിരയടങ്ങും വരെ കുടിച്ചു. എന്നെ ഞാൻ വെറുത്തു തുടങ്ങിയ കാലത്ത് എനിക്കു കൂട്ടായി ഞാനക്ഷരങ്ങളെ കണ്ടെത്തി. ഏതൊക്കെയോ പത്രത്തിനു വേണ്ടി എന്തൊക്കെയോ എഴുതിക്കൊടുത്തപ്പോൾ മാധ്യമ പ്രവർത്തക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. അതൊരു കച്ചിത്തുരുമ്പായി. എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി വായനയെയും കൂട്ടുപിടിച്ചു.അങ്ങനെയാണ് ഇക്കായുടെ  നോവൽ വായിച്ചത്. ഇപ്പോൾ ഞാനവനെ പൂർണ്ണമായും ഒഴിവാക്കി.എന്റേതായ ഇഷ്ടത്തിൽ ജീവിക്കുന്നു.

യൂസുഫിൻ്റെ മുഖത്തേക്കൊന്നു നോക്കി

'ഇതിപ്പോ അവനിന്നു വരാൻ കാരണം ഇന്നലെ ഞാനിക്കായുടെ പ്രസംഗം കേട്ടു കഴിഞ്ഞ് ഏറെ രാത്രി വരെ ബീച്ചിലൊറ്റയ്ക്കിരുന്നു. ഏതാണ്ട് പാതിരാത്രി വരെ. ആ സമയത്ത് ഞാനൊറ്റയ്ക്ക് പോകുന്നത് അവന്റെ കൂട്ടുകാരാരെങ്കിലും കണ്ടു കാണും. ഇന്നു രാവിലെ മുതൽ ഏതാണ്ട് നാല്പതു കാളുകൾ അവന്റെ ഫോണിൽ നിന്ന് എന്റെ ഫോണിലേക്കു വന്നു. ഞാനൊരെണ്ണം പോലും എടുക്കാത്തതിൽ ദേഷിച്ചായിരിക്കണം അവനെന്നെ തേടി വന്നത്. റാവീസ് ഹോട്ടലിൽ എന്തിനു വന്നുവെന്ന സംശയം ഇപ്പോഴും അവന്റെ മനസ്സിലുണ്ടാവും. ഞാൻ തിരിച്ചു വരുന്നതും കാത്ത് എന്നെ വെയിറ്റു ചെയ്തു നിന്നതായിരിക്കണം അവൻ. എന്തായാലും ഞാൻ വന്നത് ഇക്കായെ കുറിച്ചറിയാനാ പക്ഷേ നടന്നത് ഇക്കാ എന്നെക്കുറിച്ച് ഏതാണ്ടൊക്കെ അറിഞ്ഞു ഞാനിക്കായെക്കുറിച്ച് ഒന്നുമറിഞ്ഞതുമില്ല എന്നതാ.

അതു കേട്ട് യൂസുഫ് ഇബ്രാഹിം പൊട്ടിച്ചിരിച്ചു.

"ഹ  ഹ ഹ കുട്ടി വിഷമിക്കണ്ട. എന്നെക്കുറിച്ച് എന്തറിയാൻ വന്നു അതെല്ലാമറിഞ്ഞിട്ടു പോയാൽ മതി. എന്താ പോരെ "

"മതി എങ്കിലും ഒന്നു ചോദിക്കട്ടെ നിങ്ങളിൽ പല മുഖങ്ങൾ ഒരേ സമയം
എനിക്കു കാണാനാവും. നോവലിസ്റ്റ് എന്ന രീതിയിലുള്ള സെലിബ്രിറ്റി യൂസഫ് ഇബ്രാഹിം, 'മുട്ടായി ഊസ്' എന്നു നാട്ടുകാർ വിളിക്കുന്ന സാധാരണ കച്ചവടക്കാരൻ   ബിസിനസ് മാഗ്നറ്റായ യൂസുഫ് ഇക്ക. ഇതിൽ ആരായിരിക്കാനാണ് ഇക്കാ ഇഷ്ടപ്പെടുന്നത്?

" സംശയമെന്ത് .ഞാനെപ്പോഴും
മുട്ടായി ഊസ് എന്നറിയപ്പെടാനാണാഗ്രഹിക്കുന്നത്. അണ്ടി മമ്മൂഞ്ഞിന്റെ മകനിൽ നിന്ന് മുട്ടായി ഊസിലെത്താൻ 
ഞാനൊരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പാടു കഥകളും ഉപകഥകളും അതിനു പിന്നിലുണ്ട്. ആ കഥകളാണ് എന്നെ ഒരു നോവലിസ്റ്റാക്കിയത്. എന്റെ അനുഭവങ്ങൾ മറ്റൊരു കഥാപാത്രത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു.. മൂന്നാം ക്ലാസ്സിൽ ജയിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വമായപ്പോൾ ഞാൻ പള്ളിക്കുടത്തിൽ പോക്കു തന്നെ ഉപേക്ഷിച്ചു. ഒരുപാടു മക്കളുള്ളോണ്ട് ആവും ഞങ്ങടെ ഉമ്മ പള്ളിക്കുടത്തിലും പള്ളിപ്പെരയിലും പോവാൻ  ആരെയും നിർബന്ധിച്ചിട്ടില്ല. മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് വർഗീയത നടമാടുന്ന ഈ കാലഘട്ടത്തിൽ ഖുറാനോതാനറിയാത്ത മുസൽമാനാണ് ഞാൻ. അന്നുമിന്നും മനുഷ്യരെ ഇഷ്ടപ്പെടുന്ന ഞാൻ മതങ്ങളെ മനസ്സിൽ നിന്നുമകറ്റിയാണ് ജീവിച്ചത് .കുട്ടിക്കറിയുമോ കുട്ടിക്കാലത്തെ എന്റെ കൂട്ടുകാരായിരുന്നത് ഞങ്ങടെ വീട്ടിനടുത്തുള്ള പ്രമാണിയായ കരുണാകരപിള്ളയുടെ മകൻ രാജേന്ദ്രനും കുഞ്ഞു മൂപ്പരുടെ മകൻ ഓമനക്കുട്ടനും ആയിരുന്നു ഓമനക്കുട്ടന്റെയമ്മ പങ്കജാക്ഷി മൂപ്പത്തി അവനു കൊടുക്കുന്ന തേങ്ങാപ്പീരയിട്ട കഞ്ഞി ഒരു പാത്രത്തിൽ നിന്നാ ഞങ്ങള് കുടിക്കുന്നത്. എത്രയോ കൂട്ടുകാരുടെ വീട്ടിൽ നിന്ന് ഭക്ഷണം മോഷ്ടിച്ചു കഴിച്ചിട്ടുണ്ടെന്നോ. അന്നൊന്നും അവര് അമ്പലക്കാരാണോ പള്ളിക്കാരാണോന്ന് ഞങ്ങൾ കൂട്ടുകാരാരും അന്വേഷിച്ചിട്ടില്ല. അന്നില്ലായ്മ ആയിരുന്നു എല്ലാ വീട്ടിലും .ദാരിദ്ര്യത്തെ മുഖാമുഖം കണ്ടിട്ടുള്ളവർ.
സമ്പന്നരായവർ ഒരു നാട്ടിൽ ഏതെങ്കിലും ഒന്നോ രണ്ടോ വീട്ടുകാർ മാത്രം. അവരുടെ പറമ്പിലും പാടത്തും പണിയെടുത്തു കഴിയുന്നവരായിരിക്കും ആ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും. കുട്ടിക്കറിയാമോ എല്ലാ ദിവസവും മൂന്നു നേരം പതിനഞ്ചു പാത്രങ്ങളിലാണ് ഉമ്മ ഭക്ഷണം വിളമ്പേണ്ടത്. അതിനിടയിലാണ് ഞാൻ  കട്ടു തിന്നുന്നത്. അതറിഞ്ഞിട്ടായിരിക്കും വാപ്പിച്ചയ്ക്കു കൊടുക്കുന്ന ഭക്ഷണത്തിൽ എന്നും അല്പം ഭക്ഷണം ഉമ്മയ്ക്കു വേണ്ടി മിച്ചം വച്ചിട്ടാണ് വാപ്പിച്ച കഴിപ്പുമതിയാക്കിയിരുന്നത്. എല്ലാ രാത്രികളിലും ആ മിച്ചഭക്ഷണം മാത്രമായിരിക്കും ഉമ്മ
യ്ക്കു കഴിക്കാൻ കിട്ടുക. ചില ദിവസങ്ങളിൽ ഉച്ചയാവുമ്പോ ഉപ്പുപ്പായുടെയോ വാപ്പിച്ചയുടെയോ കൂടെ ഏതേലും കൂട്ടുകാർ വന്നാൽ അന്നത്തെ ഭക്ഷണം ഉമ്മയ്ക്കു പച്ച വെള്ളമായിരിക്കും.
ഇന്നതാണോ അവസ്ഥ ഒരാൾ വീട്ടിൽ അധികം വന്നാൽ അന്നേരെ ഹോട്ടലിലേക്ക് വിളിച്ച് ഓർഡർ ചെയ്യുകയല്ലേ.
  
 ജീവിതത്തിലെ ഒരു പാടു ദുരിതങ്ങൾ പ്രതിസന്ധികൾ എല്ലാം തരണം ചെയത് ഇന്നീ അവസ്ഥയിലായി. പക്ഷേ ഇന്നു എല്ലാ സുഖ സൗകര്യങ്ങളും കൊടുത്തു വളർത്തിയ മക്കൾക്കു പോലും വേണ്ടാതായി. അന്ന് ദാരിദ്ര്യമായിരുന്നെങ്കിലും ഉമ്മയോടും വാപ്പിച്ചയോടുമൊപ്പം ഞങ്ങളാരെങ്കിലും ഉണ്ടായി. ഇന്നെന്റെ ജന്മദിനമാണെന്ന് മക്കൾ രണ്ടാളും അറിഞ്ഞിട്ടു കൂടിയില്ല. എന്താ വിധി അല്ലേ കുട്ടീ. ഇതെല്ലാം കേട്ട് എന്തു പറയണമെന്നറിയാതെ വൈദേഹി യൂസുഫ് ഇബ്രാഹിമിന്റെ മുഖത്തേക്ക് വെറുതേ നോക്കിയപ്പോൾ രണ്ടുസങ്കടക്കടലുകൾ കണ്ണിലൊളിപ്പിച്ച് പുഞ്ചിരിക്കാൻ പാടുപെടുന്ന ആളിനെയാണ് കണ്ടത്.മൊബൈൽ ഫോണിൽ ബെല്ലടിക്കുന്ന ശബ്ദം കേട്ട് വൈദേഹി ഫോണെടുത്തു. വിശാലായി രിക്കുമെന്നാണ് കരുതിയതെങ്കിലും ഡിസ്പ്ലേയിൽ തെളിഞ്ഞത് അച്ഛന്റെ പേരായിരുന്നു. എന്തിനാവാം പതിവില്ലാതെ കേണൽ വിളിക്കുന്നതെന്ന ചിന്തയിൽ ഫോണുമെടുത്ത് ജനലരികിലേക്ക് നീങ്ങി.കാൾ അറ്റൻഡ് ചെയ്തു

( തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക