Image

മഴയോർമ്മകൾ... മഴവില്ലിന്‍റെ നിറമില്ലാതെയും (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 11 June, 2025
മഴയോർമ്മകൾ... മഴവില്ലിന്‍റെ നിറമില്ലാതെയും  (ശ്രീകുമാർ ഉണ്ണിത്താൻ)

പുറത്തു ആർത്തിരമ്പുന്ന മഴക്കൊപ്പം ഓർമകളും പെയ്തിറങ്ങുകയാണ്...എന്നിലെ മഴ ഓർമ്മകൾ.
മഴയെ ഏറെ തൊട്ടറിഞ്ഞത് ബാല്യത്തിൽ തന്നെ ആയിരുന്നു. വെള്ളം തെറിപ്പിച്ചും മഴ നനഞ്ഞും ആർത്തുല്ലസിച്ച നല്ല ബാല്യം. പെരുമഴ പെയ്യുന്ന ജൂൺ മാസമായിരിക്കും സ്കൂൾ തുറക്കുന്നത്. പുത്തൻ കുടയും ബാഗുമായ് അയലത്തെ കുട്ടികളുമായി ആർത്തുല്ലസിച്ച് സ്ക്കൂളിൽ പോയിരുന്നതും, കുട തിരിച്ചും വെള്ളം തെറിപ്പിച്ചും സ്കൂളിൽ എത്തുമ്പോൾ ചോർന്നൊലിക്കുന്ന ക്ലാസ് റൂം ഓർമ്മകളിൽ ഇന്നു തോരാതെ പെയ്യുന്ന മഴകളാണ്. ഒഴിവു ദിവസങ്ങളിലെ മഴ, സ്വാതന്ത്രത്തിൻ്റെ മഴയായിരിക്കും.  എത്ര വേണമെങ്കിലും ആസ്വദിക്കാം, മഴയത്ത് നിറഞ്ഞ് കവിഞ്ഞ തോടുകളിൽ മീൻ പിടിച്ചും, ചാടി തിമിർത്തും പെരുമഴ പെയ്യുമ്പോൾ കളത്തിലേക്ക് മുങ്ങാംകുഴിയിട്ട് ചാടിയും    വെളളം നിറഞ്ഞ പാടത്ത്  ചെളിയിൽ വീണ്    ഉരുണ്ടും നടന്നിരുന്ന ഒരു കാലം .

ആദ്യമഴയിലുതിരുന്ന മണ്ണിന്റെ ഗന്ധം  ഗതകാല സ്മരണകളെ തൊട്ടുണര്‍ത്തുന്നു.  കുടയുടെ കീഴില്‍ തുള്ളിച്ചാടി പോയ എന്റെ കുട്ടിക്കാലം! തിമിര്‍ത്തു പെയ്ത മഴ ഏറെ ആസ്വദിച്ച കുട്ടികാലം. സ്വപ്‌നങ്ങള്‍ ഏറെ നെയ്ത കലാലയ ജീവിതകാലം! ജനാലയിലൂടെ മഴയെക്കണ്ട പ്രവാസ ജീവിതം , അങ്ങനെ ജീവിതത്തിന്റെ ഓരോ സന്ധികളിലും മഴയുടെ ഒരു സഹവാസം  ഉണ്ടായി.

പ്രകൃതിയുടെ വരദാനമാണ് മഴ. മഴ പെയ്യുന്നത് മണിക്കൂറുകളോളം നോക്കി ഇരിക്കാന്‍ രസമാണ്. ഓരോ പ്രതലത്തിലും മഴത്തുള്ളികള്‍ വീഴുമ്പോള്‍ അവ ചെറിയ ഓളങ്ങളുണ്ടാക്കി ഒഴുകിപ്പോകുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. പടിഞ്ഞാറന്‍ മാനത്തു കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുമ്പോള്‍ ഭൂമിക്കു തന്നെ  ആകെ ഒരു ദുഖഭാവം. ചിലപ്പോൾ അത് രൗദ്രഭാവമായി മാറാറുണ്ട്. മനുഷ്യ മനസ്സും അതുപോലെ തന്നെയാണ്, അതിന്റെ ഭാവങ്ങളും മാറിക്കൊണ്ടിരിക്കുന്നു .   നിറകൊണ്ട വേനലിന്റെ നിറുകയില്‍ നിന്നാണ് മഴ വരുന്നത് എങ്കിൽ കൂടി അത് നമ്മുടെ മനസ്സിന് സന്തോഷം തരുന്ന സുര്യനെ ആകെ  അപ്രത്യക്ഷനാക്കുന്നു.

പല രാഗങ്ങളിൽ സംഗീതമായാണ് മഴയെത്താറുള്ളത്. ഈണത്തിൽ  പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട്‌ ഇന്നലെ   നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. താളം മുറുകിക്കേറി തിമിര്‍ത്തടങ്ങുന്ന പഞ്ചവാദ്യംപോലെയാണ് അനുഭവപ്പെട്ടത്. പെയ്തു തീര്‍ന്നിട്ടും  പിറുപിറുപ്പ് തീരാത്ത മരങ്ങൾ പെയ്‌തു കൊണ്ടിരിക്കുന്നു .  മഴയുടെ സംഗീതം ആസ്വദിച്ചു കിടന്നുറങ്ങിയ രാത്രികളെ ഞാന്‍ ഓര്‍ക്കുന്നു. രാത്രിമഴ പെയ്തുകഴിഞ്ഞ് പരക്കുന്ന പുലരിവെയില്‍ പോലെ പ്രസാദാത്മകമായ മറ്റൊരു ആത്മീയാനുഭവമില്ല. എത്ര മനോഹരമാണ് അത് കാണുവാൻ .

മഴ കവി മനസ്സുകളെ തെല്ലൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. കാളിദാസന്റെ മേഘ സന്ദേശമായി, കുട്ടനാടിന്റെ മണ്ണിൽ പെയ്തിറങ്ങിയ തകഴിയുടെ രചനയിലും, സുഗത കുമാരിയുടെ രാത്രി മഴയിലും, നീർമാതള പൂക്കൾ കൊഴിഞ്ഞ  നാലപ്പാട്ടെ മുറ്റത്തും മഴയുടെ സർഗ്ഗ സംഗീതം ഉണ്ടായിരുന്നു. നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള സ്നേഹ പ്രകടനമാണല്ലോ  മഴ. ഭൂമിക്കും ആകാശത്തിനുമിടയിലെ ശൂന്യതയെ മഴ സജലമായി നികത്തുകയാണ്. അങ്ങനെ അവ രണ്ടല്ലാതാവുകയും ചെയ്യുന്നു. ആലിംഗനത്തിന്റെ ജലഭാഷയാതിനാലാവാം പ്രണയികള്‍ മഴയെ അത്രമേല്‍ ഇഷ്‌ടപ്പെട്ടുപോകുന്നത്.

വീണ്ടും ഒരു മഴക്കാലം കൂടെ വന്നെത്തുന്നു... പെയ്യാത്ത മഴ മനസ്സില്‍ കാര്‍മേഘം ആയി വിങ്ങി നില്‍ക്കുന്നു.. അവ കറുത്ത ചിറകുകള്‍ വിടര്‍ത്തി മനസ്സിന് അട ഇരിക്കുന്നു. ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന കുറെ ഓർമ്മകൾ ...

വിരിഞ്ഞു കാണാന്‍ കൊതിച്ച  മൊഹങ്ങള്‍ വിധിക്കു മുന്നില്‍ കൊഴിഞ്ഞു വീണു തകർന്നപ്പോൾ ,വേര്‍പിരിഞ്ഞ നാളില്‍,  വേദനയൊടെ ഞാന്‍ കരഞ്ഞ ആ രാത്രി, മഴയായി വന്ന് തഴുകിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു.  സ്നേഹം എന്നും  മഴയായി വരുന്നു.... ആ  മഴ നിറയെ എന്റെ കണ്ണീർ തുള്ളികൾ ആണ് അത്  ആരും കാണാതെ മഴയിൽ അലിഞ്ഞു പോകുന്നു. എന്‍റെ മഴയോർമ്മകൾക്ക് ചിലപ്പോൾ മഴവില്ലിന്‍റെ നിറമില്ലായിരിക്കാം പക്ഷേ മിഴിനീരിന്‍റെ നനവുണ്ടായിരിക്കും.
 

Join WhatsApp News
Sudhir Panikkaveetil 2025-06-11 23:52:27
മഴയോർമ്മകൾ നന്നായിരുന്നു. എന്നിലും ഓർമ്മകളുടെ മഴത്തുള്ളികൾ വീണു. ഇടവപ്പാതിയിൽ കുടയില്ലാതെ നനഞ്ഞു വന്നൊരു പെൺകുട്ടി. നനയുന്നത് നിന്റെ കഞ്ചുകമോ നിന്നെ പൊതിയും താരുണ്യമോ എന്ന് അവളെ നോക്കി ചോദിച്ച യൗവനകുസൃതി, ഓർമ്മകൾക്ക് എന്തൊരു കുളിരു മഴ പെയ്യിക്കു ശ്രീ ശ്രീകുമാർ സാർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക