പാലിക്കുന്നു
മരണം ശുഭമൗനം
ചാലിക്കുന്നു
ജീവിതം കയ്പിലും
നറും തേൻ
2
കണ്ണാടി നീയെങ്കിൽ
അതിൽ കാണും മുഖവും നിന്റേത്
രണ്ട് പേർക്ക് ഇടമില്ല
ഇടം കൊടുത്താൽ
സ്വയം പൊട്ടിച്ചിതറിപ്പോകും
ചിതറിയ ചില്ലുകളെ
കൂട്ടിച്ചേർക്കാൻ കാന്തത്തിന്
ത്രാണിയില്ല
Like attracts Like
3
ഓർക്കുന്നവന്റെ
സ്മരണയുടെ ദീപ്തി
ഓർക്കപ്പെടുന്നവളുടെ
സ്മരണയുടെ പ്രകാശവുമായി
ചേരുമ്പോൾ മുഴങ്ങുന്നതെന്താണ്
സ്വർഗ്ഗവാതിൽ
തുറക്കുന്നതിന്റെ
അഭൗമസംഗീതമൊ
ചിലർ അതിനെ
പ്രപഞ്ചത്തിന്റെ ഹൃദയമിടിപ്പെന്നും
വിളിക്കും
4
ഹൃദയത്തിന്റെ
കോറിയോഗ്രാഫിയിൽ
നിതാന്തലഹരിയിൽ
ചുറ്റിത്തിരിഞ്ഞാടുന്ന പ്രണയിനികൾ
ആത്മനൈർമ്മല്യത്തെ
ഓർത്തെടുക്കുമ്പോൾ
കറുത്ത വാവിലും അതാ
വെൺനിലാവ് പൊഴിയുന്നു
അവർ നരകത്തിലും അനുഗ്രഹീതർ
5
ഞാൻ നിന്നെ കാണുന്നില്ല
ഞാൻ മരിച്ചു പോയവനാണ്
ഒരു പക്ഷെ നീ എന്നെ
ഒരു മഴയുടെ പർദ്ദയിലൂടെ
ഇപ്പോഴും കാണുന്നുണ്ടാകണം
6
കണ്ണാടിയും കാന്തവും
അടുത്തടുത്തുണ്ടെങ്കിലും
മേളനമറിയാത്ത
രണ്ട് ധ്രുവങ്ങളിൽ
കണ്ണാടിയിൽ കാണപ്പെടുന്ന
കാന്തത്തിന്റെ ഷണ്ഡത്വം പോലെ
ജീവിതം അനാകർഷകം
മരണമെന്ന കൃത്രിമ സ്വപ്നത്തിൽ
നിന്നുണരുവാൻ ഇവിടെ ത്രാണിയില്ല
എങ്കിലും വല്ലപ്പോഴും
എന്റെ പേരൊന്നു നീട്ടി വിളിക്കുക -
മറക്കാതെ!