Image

ഓടിയെത്തുന്ന ഓർമ്മകൾ ...(തമ്പി ആന്റണി)

Published on 12 June, 2025
ഓടിയെത്തുന്ന ഓർമ്മകൾ ...(തമ്പി ആന്റണി)

ഒരുദിവസം , പ്രേമയും ഞാനും സാൻഫ്രാൻസിസ്‌കോയിലെ ഗോൾഡൻഗേറ്റ്പാർക്കിനടുത്ത്, ആദ്യമായി വാടകയ്ക്ക് താമസിച്ച അപ്പാർട്ട്മെന്റ് സന്ദർശിച്ചു. 40 വർഷം കഴിഞ്ഞിട്ടും, അതേ പഴയ ബിൽഡിംഗാണ് ഇപ്പോഴും നിലനിൽക്കുന്നത് എന്നത് അത്ഭുതകരമായിതോന്നി, ആ കെട്ടിടത്തിനോ റോഡുകൾക്കോ ഒരു മാറ്റവും ഇല്ലായിരുന്നു എന്നതും ഞങ്ങളെ അതിശയിപ്പിച്ചു. ഞങ്ങൾ താമസിച്ചിരുന്ന അതെ അപ്പാർട്ട്മെന്റിന്റെ തൊട്ടുതാഴെ “ഫോർ റെന്റ് ” എന്ന ഒരു ബോർഡ് ഒരാണിയിൽ തൂക്കിയിട്ടിരുന്നു.അതിൽ വാടകക്ക് ആവശ്യമുള്ളവർക്കു വിളിക്കാനുള്ള ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്. ഒന്നുവിളിച്ചാൽ ഒരുപക്ഷെ അകത്തൊക്കെ കയറി കാണാമായിരുന്നു. പക്ഷെ അതിനൊക്കെ മുൻ‌കൂർ അപ്പോയിന്മെന്റ് ആവശ്യമാണന്നറിയാമായിരുന്നു. തല്ക്കാലം അതിനുള്ള സമയമില്ലല്ലോ എന്നോർത്തു ആ ഉദ്യമം വേണ്ടന്നു വെച്ചു.  കാർ ഗരാജിന്റെ തടികൊണ്ടുള്ള കതകിന്റെ കളറിനുമാത്രം വ്യത്യാസമുണ്ടായിരുന്നു.

 ഞങ്ങൾ സ്ട്രീറ്റിൽത്തന്നെ കാർ നിർത്തി, കാറിലിരുന്നു കുറേനേരം അങ്ങോട്ടുതന്നെ നോക്കിയിരുന്നു. തിരക്കുള്ള സ്ട്രീറ്റ് ആയിരുന്നതുകൊണ്ട് ചുവന്ന വരയുള്ള നോ പാർക്കിംഗ് സോണിലായിരുന്നു നിർത്തിയിരുന്നത്, കുറേനേരം ഇരുന്നപ്പോൾ മുൻപിൽനിന്നു ആരോ വണ്ടി എടുത്തു. പ്രേമ പറഞ്ഞു തെ ആരോ കാറെടുക്കുന്നു. അപ്പോൾത്തന്നെ ഞാൻ ആ സഥലത്തു കാർ പാർക്ക് ചെയ്യ്തു. പാർക്കിങ് മീറ്ററിൽ ചില്ലറകൾ നിഷേപ്പിച്ചിട്ടു ഞങ്ങൾ പുറത്തേക്കുറങ്ങി. അതെ അപ്പാർട്ട്മെന്റിന്റെ ഓരം ചേർന്നു നിന്നു. അമേരിക്കയിലെ ആദ്യദിവസങ്ങളുടെ ഒരുപാടോർമ്മകൾ, മനസ്സിലെ കുഞ്ഞോളങ്ങളായി. വയലാറിന്റെ പ്രസിദ്ധമായ ഒരു പാട്ടാണ് അപ്പോൾ ഒരു ചോദ്യചിഹ്നംപോലെ മനസ്സിലേക്ക് ഓടിയെത്തിയത്. 
“ഓർമ്മകൾ മരിക്കുമോ 
ഓളങ്ങൾ നിലക്കുമോ ”

ഇല്ല ഒരിക്കലും മരിക്കില്ല എന്നതല്ലേ സത്യം. ആ മരിക്കാത്ത ഓർമകളുമായി കുറെനേരം അവിടെത്തന്നെ നിന്നു. അതിനുശേഷം ഒരു സെൽഫി എടുത്തു. ഫോട്ടോ കണ്ടാൽ പള്ളിയിൽ പോയതാണെന്നോ മതം മാറിയതാണെന്നോ തോന്നുമെങ്കിലും തെറ്റിദ്ധരിക്കേണ്ട. 1277-9th. അവന്യുവിലെ തണുത്ത കാറ്റടിച്ചപ്പോൾ പ്രേമ ഷാളുകൊണ്ടു തലയൊന്നു മൂടിയിട്ടുവന്നേയുള്ളു. കാറ്റിൽനിന്നും തണുപ്പിൽനിന്നും പൊടിക്കാറ്റിൽനിന്നം രക്ഷപ്പെടാനാണ് പല വേഷങ്ങളും ഉണ്ടായിട്ടുള്ളത് . പിന്നീട് അതൊക്കെ ആചാരങ്ങളായി തീരുന്നു, എന്നതല്ലേ സത്യം.


ശീതകാറ്റടിച്ചാൽ ചെവി വേദനിക്കുമെന്ന് ഞങ്ങളുടെ ഹണിമൂൺ കാലത്തു, കശ്മീരിലെ ടാൽ തടാകത്തിലൂടെയുള്ള ബോട്ട് യാത്രയിൽ പ്രേമ പറഞ്ഞതാണ് പെട്ടന്നു മനസിലേക്കോടി എത്തിയത്. 
ജാക്കറ്റ് എടുക്കാൻ മറന്നതുകൊണ്ടു ഞാനും തണുത്തു വിറക്കാൻ തുടങ്ങിയെങ്കിലും പരാതി പറഞ്ഞില്ല. അതൊക്കെ നമ്മൾ ആണുങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമല്ലേ. അധികം താമസിയാതെ പോകാം എന്നു പ്രേമ പറഞ്ഞപ്പോൾ അവൾക്കു കാര്യം പിടികിട്ടി എന്നു മനസ്സിലായി. അത്രക്കും ശക്തികൂടിയ കാറ്റായിരുന്നു . സാൻ ഫ്രാൻസിസ്‌ക്കോയിലെ അന്തരീഷം എല്ലാസമയത്തും പ്രവചനാതീതമാണ് ഏതു വേനലിലും ഒരു ജാക്കറ്റ് കൈയിൽ കരുതണം. പെണ്ണുങ്ങളുടെ മനസ്സുപോലെ എപ്പോഴാ മാറുന്നതെന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ല.
1984 ൽ പ്രസിദ്ധമായ ഗോൾഡൻ ഗേറ്റ് പാർക്കിനടുത്തു 
(9th and Irving near UC Medical center  And USF. University of San Francisco) ഞങ്ങൾ ആദ്യം താമസിച്ച ആ പഴയ അപ്പാർട്ടുമെൻറ് ഇപ്പോഴും അവിടെയുണ്ടോ എന്നറിയാൻകൂടി പോയതാണ്. പ്രേമ USF ൽ വിദ്യാർഥിയായിരുന്നപ്പോൾ പരിചയമുള്ള സ്ഥലമായിരുന്നതുകൊണ്ടായിരിക്കണം അവിടെത്തന്നെ താമസസൗകര്യം തരപ്പെടുത്തിയത് എന്നാണെന്റെ ഊഹം. തൊട്ടടുത്ത ഫ്ലാറ്റിൽ ഒരു ആഫ്രിക്കൻ അമേരിക്കൻ കുടുബമായിരുന്നു.  അവിടുത്തെ മൂസോ എന്ന കറുത്ത സുന്ദരി മിക്കവാറും ഞങ്ങളുടെ ഫ്ലാറ്റിൽ വരുമായിരുന്നു. എന്തുകൊടുത്താലും ആർത്തിയോടെ കഴിക്കുന്ന ആ ടീനേജിർ പ്രേമയുടെ അനുജത്തിയുടെ കൂട്ടുകാരി എന്ന നിലക്കാണ് ഞങ്ങളോടു കൂടുതൽ അടുപ്പവും സ്വാതന്ത്ര്യവും കാണിച്ചത് എന്നതും മറന്നിട്ടില്ല. മുസോ ഇപ്പോൾ എവിടെയായിരിക്കും എന്നൊക്കെ വെറുതെ  ഓർത്തുപോയി. അന്നത്തെ പതിനഞ്ചുകാരി ഇപ്പോൾ അമ്പതുകാരിയായി 
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അമേരിക്കയിൽത്തന്നെ
ഏതെങ്കിലും പട്ടണത്തിൽ ജീവിക്കുന്നുണ്ടാവും. ജീവിതം ഒരു ട്രെയിൻ യാത്രപോലെയെ എനിക്കു തോന്നിയിട്ടുള്ളു. ഓരോ സ്റ്റേഷനിൽനിന്നു കയറുന്നവർ അവർക്കിറങ്ങേണ്ട സ്റ്റേഷനിൽ ഇറങ്ങിപോകുന്നു.  പിന്നീടൊരിക്കലും അവരെ നമ്മൾ കാണുന്നതേയില്ല എന്നതല്ലേ സത്യം.  അങ്ങനെ എത്രയെത്ര നൈമിഷിക സൗഹൃതങ്ങൾ! നമ്മൾ മരിച്ച് അൻപതു വർഷങ്ങൾക്കു ശേഷം നമ്മുടെ കൊച്ചുമക്കൾ
നമ്മളുടെ ഫ്രെയിം ചെയിത പഴയ ഫോട്ടോയിലൂടെ മാത്രം നമ്മളെ കാണുന്നു. വീടുമാറുബോൾ അവരുടെ മക്കൾ അതെല്ലാം വലിച്ചെറിയുന്നു. അത്രക്കൊക്കെയേ നമ്മൾ ഉള്ളു, എന്നോർക്കുമ്പോൾ 
ജീവിതം എത്രയോ ചെറുതാണെന്ന തോന്നൽ ഉണ്ടാകുന്നത്.

താഴത്തെ നിലയിൽ ഒരു കുറവിലങ്ങാട്ടുകാരൻ 
കുര്യാക്കോസിന്റെ സൈക്കിൾ ഷോപ്പ് (Aji Cyclery)ഉണ്ടായിരുന്നു എന്നതായിരുന്നു എന്നെ അന്ന് അതിശയിപ്പിച്ചത് ,ആകെ കണ്ട ആദ്യത്തെ മലയാളി!. ചദ്രനിൽ ചെന്നപ്പോൾ ആരോ കണ്ട മലയാളിയുടെ ചായക്കട കഥപോലെ തീർത്തും അവിശ്വസനീയമായിരുന്നു അന്നെനിക്കത്. അമേരിക്കയിൽ സ്വന്തമായി സൈക്കിൾ ഷോപ്പുണ്ടായിരുന്ന ഒരേയൊരു മലയാളി പി.കെ കുര്യാക്കോസായിരിക്കുമെന്നാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്. മലയാളം പറയാനുള്ള കൊതികൊണ്ട് ഞാൻ പതിവായി സൈക്കിളുകടയിൽ കയറുമായിരുന്നു. കുര്യാക്കോസിനും അതിഷ്ടമായിരുന്നിരിക്കണം. അന്നൊക്കെ കുര്യാക്കോസ് പറയുന്ന ഒരു തമാശയുണ്ടായിരുന്നു.
“ഒന്നുരണ്ടു മലയാളികൾകൂടി ഉണ്ടായിരുന്നെങ്കിൽ ഒരസ്സോസിയേഷൻ തുടങ്ങാമായിരുന്നു”
വെറുതെ പറഞ്ഞതാണെങ്കിലും അതല്ലേ ശരി. അപ്പോഴൊക്കെ ഞാൻ മറുപടിയും പറയും
“എന്തിനധികം മൂന്നുമതി , ഞാനും പ്രേമയും കുറിയാക്കോസും. പ്രസിഡണ്ട് സെക്രട്ടറി ട്രഷറർ”
' അപ്പോൾപിന്നെ നമുക്കാലോചിക്കാവുന്നതേയുള്ളു " എപ്പോഴും അളന്നു മുറിച്ചുമാത്രം സംസാരിക്കുന്ന 
കുറിയാക്കോസച്ചായൻ ചിരിച്ചുകൊണ്ടു പ്രതികരിച്ചു.
കുറിയാക്കോസച്ചായൻ ഒരു തികഞ്ഞ രാജ്യസ്നേഹിയായിരുന്നു എന്നാണ് കൊച്ചുമകൻ ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞത്.  അതുകൊണ്ടായിരിക്കണം ഭാര്യയോ ബുന്ധുക്കളെയോ ആരെയും കൊണ്ടുവരാതെ നാടുവിട്ടത്. കുറച്ചു കാശുണ്ടാക്കി തിരിച്ചുപോകാനുള്ള ദൃഢനിശ്ചയത്തിലായിരിക്കണം സൈക്കിൾകട തുടങ്ങിയത്. ഒരു ദിവസം 
എല്ലാം വിറ്റു നാട്ടിൽ പോയി എന്നു പിന്നീടാണറിഞ്ഞത്. സ്വന്തം ഗ്രാമത്തിൽപോയി. ഒരു പുതിയ സൈക്കിൾ  മേടിച്ചു സ്ഥിരം സൈക്കിളിലായിരുന്നു യാത്ര എന്നും കൊച്ചുമകൻ പറഞ്ഞാനറിഞ്ഞത്. രാവിലെ സൈക്കിളിൽ കുറവിലങ്ങാട് കവലയിലെ ചായപ്പീടികയിൽ പോയി കൂട്ടുകാരുമായി ലോകകാര്യങ്ങൾ ചർച്ച ചെയ്യുക പതിവായിരുന്നു എന്നും പറഞ്ഞറിഞ്ഞു.

അന്നൊക്കെ ഇന്നത്തെപോലെ മലയാളം ചാനലുകളോ പത്രങ്ങളോ ഇന്റെർനെറ്റോ ഒന്നുമില്ലായിരുന്നു, എന്നോർക്കണം. ന്യു യോർക്കിൽനിന്നും നാദം എന്നൊരു പത്രം ഇറങ്ങുന്നുണ്ടെന്ന് കുറിയാക്കോസച്ചായൻ
പറഞ്ഞറിയാമായൊരുന്നെങ്കിലും കണ്ടിരുന്നില്ല. അതിനുശേഷം മലായാളികളുടെ എണ്ണം കൂടിയപ്പോൾ പുതിയ പ്രസിദ്ധീകരണങ്ങളും കൂണുകൾപോലെ മുളക്കാൻ തുടങ്ങി.  അതിൽ ഏറ്റവും പ്രചാരമേറിയത് ‘മലയാളം പത്രം ’ ആയിരുന്നു.  ന്യു യോർക്കിൽനിന്നുള്ള ഈ പത്രത്തിൽ അമേരിക്കയിലെയും നാട്ടിലെയും പ്രമുഖ എഴുത്തുകാർ എഴുതിയിരുന്നു. എം കൃഷ്ണനായരുടെ സാഹിത്യവാരാഫലവും എന്റെ നാട്ടുകാരിയും എഴുത്തുകാരിയുമായ 
റോസ് മേരിയുടെ കോളവും വന്നിരുന്നതായി ഓർമ്മിക്കുന്നു.  അന്ന് ഞാനും ആ പത്രത്തിൽ കവിതകൾ എഴുതിയിരുന്നു.  ഒരിക്കൽ എം കൃഷ്ണനായർ എന്റെ കവിതകളെയും നിശിതമായി വിമർശിച്ചിരുന്നുവെങ്കിലും, അത്‌ എനിക്കു 
കിട്ടിയ ഒരംഗീകാരമായിതന്നെ ഞാൻ കരുതുന്നു.  
പിന്നീടും കേരളാ എക്സ്പ്രസ്സ്‌,  സംഗമം മുതലായ മലയാളം പ്രസിദ്ധീകരങ്ങൾ ധാരാളം ഇറങ്ങിയെങ്കിലും ഇന്റർനെറ്റിന്റെ വരവോടുകൂടി 
എല്ലാം ഓൺലൈൻ ആയിക്കൊണ്ടിരിക്കുന്നു. ഈ മലയാളി എന്നൊരു ഓൺലൈൻ പത്രമാണ് ഇപ്പോൾ അമേരിക്കയിൽ  മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്.

P. K Kuriakose , cycle shop Owner 

പറഞ്ഞുവന്നത് കുര്യാക്കോസിന്റെ കാര്യമാണല്ലോ, അയാൾ ആ  ഷോപ്പ് ഒരു സായിപ്പിനു വിറ്റിട്ടാണ് പോയതെന്നറിയാമായിരുന്നു. അതൊക്കെവർഷങ്ങൾക്കുമുൻപല്ലേ. എന്തായാലും ആ സൈക്കിൾഷോപ്പ് ഇപ്പോഴില്ല.  ‘കി ക്കി’എന്ന പേരുള്ള ജാപ്പനീസ് റെസ്റ്റോറന്റാണവിടെയിപ്പോൾ. 
അന്ന് കൊറോണോ കാലം കഴിയാഞ്ഞിട്ടായിരിക്കണം Take out only  എന്ന് ചോക്കുകൊണ്ടെഴുതിയ ഒരു ബോർഡ് വാതിലിനടുത്തു നിലത്തു ചാരി വെച്ചിട്ടുണ്ട്. അങ്ങനെ ആ തെരുവിൽ ആകെയുണ്ടായിരുന്ന മലയാളികൾ ഞങ്ങളും കുറവിലങ്ങുകാരൻ കുറിയാക്കോസും ആയിരുന്നു. പ്രേമയുടെ അമ്മയും അനുജത്തിയും നാട്ടിൽനിന്നു വന്നപ്പോൾ ഞങ്ങൾ ആ സ്ഥലം ഉപേക്ഷിച്ചു. സൗത്ത് സാൻ ഫ്രാൻസിസ്‌കോയിൽ ഒരു ടൌൺഹോമിലേക്കു താമസം മാറി. ഞങ്ങളാണ് ആദ്യം കൂടുവിട്ടത്. അന്നത്തെ കടകളുടെ പേരുകൾ മാറിയതല്ലാതെ ഒന്നിനും ഒരു മാറ്റവുമില്ല, പൊതുവെ ശാന്തമായ തെരുവുകളാണെങ്കിലും വാഹനത്തിരക്കുകളുടെ ബാഹുല്യം വളരെ കൂടുതലായിരുന്നു. ഞാൻ 
സ്ട്രീറ്റിൽനിന്നും കാറെടുത്തു ഗോൾഡൻ ഗേറ്റ് പാർക്കിനടുത്തു , പാർക്കിങ് കിട്ടാതെ കുറെ കറങ്ങി. അന്നൊക്കെ ഓട്ടവും നടത്തവുമൊക്കെ
ആ പാർക്കിലൂടെയായിരുന്നു. അവസാനം പാർക്കിനടുത്തു ഒരു ഫ്രീ പാർക്കിങ് കിട്ടിയെങ്കിലും ജാക്കറ്റില്ലാതെ തണുത്ത കാറ്റടിച്ചു നടക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ. അതുകൊണ്ട് അപ്പോഴേക്കും തിരിച്ചു പോരാനുള്ള തീരുമാനത്തിൽ എത്തിയിരുന്നു.

കുട്ടികൾ ഇല്ലായിരുന്നെങ്കിലും,  ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ യവ്വനതീഷ്ണവും പ്രേമസുരഭിലവുമായ ആ കാലഘട്ടങ്ങളിലെ 
കഷ്ടപ്പാടിന്റെ കുഞ്ഞോർമ്മകൾ, സൗന്ദര്യപിണക്കങ്ങളുടെയും, പരിഭവങ്ങളുടെയും കൊച്ചു കൊച്ചു നിമിഷങ്ങൾ എല്ലാം ഒന്നുകൂടി ഒന്നുകൂടി പുതുക്കിയതിൽ ഒരുന്മേഷവും  സന്തോഷം തോന്നിയിരുന്നു. വന്നവഴിയൊക്കെ ഓർക്കുന്നതുതന്നെയാണ് എപ്പോഴും നമ്മെ മുന്നോട്ട് നയിക്കുന്നത് എന്നതല്ലേ യാഥാർഥ്യം. ജീവിതത്തിൽ അന്നുവരെ എടുത്ത തീരുമാനങ്ങളൊന്നും തെറ്റാണെന്നു തോന്നിയിട്ടില്ല , അങ്ങനെ തോന്നുന്നിടത്താണല്ലോ
നമ്മളുടെ പരാജയത്തിന്റെ തുടക്കം. 
കുറിയാക്കോസിനെപ്പറ്റി ഒരിക്കൽ ഫേസ് ബുക്കിൽ ഞാനൊരു കുറിപ്പിട്ടിരുന്നു . അദ്ദേഹത്തിന്റെ അമേരിക്കയിലുള്ള കൊച്ചുമകൻ ആ പോസ്റ്റ് കണ്ടിട്ടാണ് ആദ്യം എനിക്ക് മെസ്സേജ് അയച്ചത്‌ . ഞാൻ ഔസേപ്പച്ചൻ എന്നാണു ആദ്യം എഴുതിയിരുന്നതെങ്കിലും അയാളുടെ യധാർഥ
പേര് പി.കെ. കുരിയാക്കോസ്സ് എന്നാണു . സൈക്കിളുകടയുടെ പേരും കിട്ടി . അജിസൈക്കിൾ അതുകൂടി തിരുത്തിയിട്ടുണ്ട് . ഗ്രാന്റപ്പാ പത്തു വർഷം മുൻപു മരിച്ചു എന്നും പറഞ്ഞിരുന്നു . നാട്ടിൽ പലതവണ പോയിരുന്നെങ്കിലും ഒരിക്കൽപോലും കുറവിലങ്ങാടുള്ള കുറിയാക്കോസച്ചായനെ കാണാൻ മറന്നല്ലോ എന്നതോർത്തപ്പോൾ മനസ്സിൽ ഒരു സങ്കടക്കടൽ! അതെപ്പോഴും അങ്ങനെയാണല്ലോ നമ്മൾ കാണണമെന്നാഗ്രഹിക്കുന്ന പല സുഹുത്തുക്കളും തിരക്കുകൾക്കിടയിൽ നമ്മെ വിട്ടുപോകുന്നത് നമ്മൾ അറിയുന്നത്, മിക്കപ്പൊഴും 
ഒരു മരണവാർത്തയിലൂടെ ആയിരിക്കും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക