രണ്ടാഴ്ചയ്ക്കിടെ രണ്ട് വലിയ കപ്പലപകടങ്ങള്‍ക്കാണ് കേരളത്തിന്റെ സമുദ്ര തീരം സാക്ഷ്യം വഹിച്ചത്. ഇതുസംബന്ധിച്ച് പൊടിപ്പും തൊങ്ങലും വച്ച നിരവധി കഥകള്‍ ചാനലുകളും സോഷ്യല്‍ മീഡിയയും പുറത്തുവിട്ടു. ജനങ്ങളെ പാനിക് ആക്കിക്കൊണ്ടുള്ള അയഥാര്‍ത്ഥമായ വിശകലനങ്ങളും ഊഹാപോഹങ്ങളും പല മീഡിയകളിലും പ്രത്യക്ഷപ്പെട്ടു. അതേസമയം ബന്ധപ്പെട്ട വിദഗ്ധരുടെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ നിരീക്ഷണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. കപ്പലപകടം രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കിയെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല താനും.
മേയ് 24-നാണ് ലൈബീരിയന്‍ ചരക്കുകപ്പലായ 'എം.എസ്.സി എല്‍സ-3' കൊച്ചി തീരത്തിന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിത്താഴ്ന്നത്. മൂന്ന് ദിവസം മുമ്പാണ് സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത തയ്വാന്‍ കമ്പനിയുടെ 'എം.വി വാന്‍ ഹായ് 503' എന്ന ഫീഡര്‍ കപ്പല്‍ കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തിന് 81 കിലോമീറ്റര്‍ അകലെ വച്ച് തീപിടിച്ചത്. രണ്ട് കപ്പലുകളില്‍ നിന്നുള്ള കണ്ടയ്നറുകള്‍ കേരള തീരത്തിന് പല വിധത്തില്‍ ഭീഷണിയാണ്. എം.എസ്.സി എല്‍സ-3 മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തെങ്കിലും രാഷ്ട്രീയ തിരിച്ചടികള്‍ ഭയന്ന് കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും ഇനി വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ ഇലക്ഷനും കണക്കിലെടുത്താണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. എം.എസ്.സിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സര്‍ക്കാരിന്റെ അനുവാദ പ്രകാരം ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐ.എ.എസ് കുറിപ്പ് ഇറക്കുകയുണ്ടായി. എന്നാല്‍ പാലീസില്‍ പരാതി നല്‍കി കേസെടുപ്പിച്ചത് സി.പി.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ സി ഷാംജിയാണ്. കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ അംഗം കൂടിയായ ഷാംജി കോസ്റ്റല്‍ സെക്യൂരിറ്റി ഐ.ജിക്കാണ് പരാതി നല്‍കിയത്.
പരാതിയില്‍ ബി.എന്‍.എസ് 282, 285, 286, 287, 288, 3 (5) എന്നീ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ കപ്പലിലെ ഷിപ്പ് മാസ്റ്റര്‍, ക്രൂ അംഗങ്ങള്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ''കപ്പല്‍ മുങ്ങിയതിന് ശേഷം ആലപ്പുഴ ജില്ലയിലെ പരമ്പരാഗത മത്സ്യമേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. അപകടത്തിന്റെ അവശിഷ്ടങ്ങള്‍ ഉടക്കി വലയ്ക്കു കേടുപാടുണ്ടാകുന്നു. ഈ മേഖലയിലുള്ളവരെ പട്ടിണിയിലേക്കും കടക്കെണിയിലേക്കും തള്ളിവിട്ടതില്‍ കപ്പല്‍ നിയന്ത്രിച്ചിരുന്നവരും ഉടമകളുമാണ് കുറ്റക്കാര്‍. കേന്ദ്രസര്‍ക്കാരിന് അന്നു തന്നെ കേസെടുക്കാമായിരുന്നു...'' എന്ന് ഷാംജി പറഞ്ഞു.
എഫ്.ഐ.ആറില്‍ പറയുന്നത് ഇങ്ങനെ...സ്ഫോടക വസ്തുക്കളും എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളും കപ്പലിലുണ്ടെന്ന് അറിവുണ്ടായിട്ടും മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന വിധം അപാകമായും ഉദാസീനമായും കപ്പലിനെ കൈകാര്യം ചെയ്തു. അപകടത്തെ തുടര്‍ന്ന് കപ്പലിലെ കണ്ടെയ്നറുകളില്‍ നിന്ന് വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും കടലിലേക്കെത്തിയിരുന്നു. ഇത് വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കി. പരമ്പരാഗത മത്സ്യബന്ധനമേഖലയെയും ബാധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. കപ്പലില്‍ നിന്ന് കടലില്‍ പതിച്ച കണ്ടെയ്നറുകള്‍ മൂലം കപ്പല്‍ ചാലിലും സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന മറ്റ് യാനങ്ങളുടെ പൊതു സഞ്ചാരത്തിന് തടസ്സമുണ്ടായി.
എംഎസ്സി എല്‍സ 3 കപ്പലിനെതിരെ പോലീസ് കേസെടുക്കാത്ത നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസെടുക്കില്ലെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എം.എസ്.സിക്കെതിരെ ഇപ്പോള്‍ കേസെടുക്കാനാകില്ലെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യ തീരുമാനം. വിഴിഞ്ഞം തുറമുഖവുമായി എം.എസ്.സി കമ്പനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ബന്ധം ആവശ്യമാണെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയുടെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ അനുകൂല നിലപാടായിരുന്നു.
തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന ഘട്ടത്തില്‍ മത്സ്യത്തൊഴിലാളികളെ പിണക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് കേസെടുക്കേണ്ടതില്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. കടലില്‍ പതിച്ച കണ്ടെയ്നര്‍ അവശിഷ്ടങ്ങളും വീപ്പകളും മറ്റും തട്ടി വള്ളവും വലയും നശിക്കുമ്പോഴും സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നത് വലിയ വിമര്‍ശനത്തിനിടയാക്കി. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടി കൂടി വേണമെന്ന ആവശ്യവും ഉയര്‍ന്നു. തയ്വാന്‍ കപ്പല്‍ തീപിടിച്ചതോടുകൂടി ഇരു കേസുകളിലും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതിലെ പ്രശ്നവും സര്‍ക്കാര്‍ കണക്കിലെടുത്തു.
ഇതിനിടെ പരാതി കിട്ടിയാല്‍ കേസെടുക്കാന്‍ കഴിയുമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ലഭിച്ചു. അങ്ങനെയാണ് പാര്‍ട്ടി നേതാവായ സി ഷാംജി പരാതി കൊടുക്കുന്നതും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്) പ്രകാരം ഫോര്‍ട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തതും. തുടര്‍ന്ന് എഫ്.ഐ.ആറിന്റെ പകര്‍പ്പ് മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. നഷ്ടപരിഹാരം ഈടാക്കാന്‍ സിവില്‍ കേസെടുക്കാനാണ് ആദ്യം എ.ജി നിയമോപദേശം നല്‍കിയത്. ഇതിലെ പരിമിതികള്‍ കണക്കിലെടുത്താണ് കപ്പലപകടം ബാധിച്ചിട്ടുള്ളവര്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ ക്രിമിനല്‍ കേസെടുക്കാമെന്ന് തീരുമാനിച്ചത്. അദാനിയുമായി കപ്പല്‍ കമ്പനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണവും വിവാദമുണ്ടാക്കി.
കേസെടുത്തതോടെ വലിയ നിയമ യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്. ജാമ്യം കിട്ടുന്ന വകുപ്പുകള്‍ പ്രകാരമാണെങ്കിലും നടപടിക്രമത്തിന്റെ ഭാഗമായി കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കമുള്ളവരുടെ അറസ്റ്റടക്കം രേഖപ്പെടുത്തേണ്ടതുണ്ട്. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എം.എസ്.സിക്ക് ക്ലെയിം നല്‍കണം. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് വിദഗ്ധരുടെ സഹായവും തേടണം. നഷ്ടപരിഹാരം നല്‍കാന്‍ കപ്പല്‍ കമ്പനി തയ്യാറാകുന്നില്ലെങ്കില്‍ കപ്പല്‍ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കാം.
ഇക്കാര്യത്തിലുള്ള തര്‍ക്കം 'അഡ്മിറാലിറ്റി ഡ്യൂട്ടി' എന്ന സമുദ്ര നിയമത്തിലൂടെ ഹൈക്കോടതിയിലാണ് ഉന്നയിക്കേണ്ടത്. കേസെടുത്തതോടെ എം.എസ്.സി കമ്പനി അധികൃതര്‍ കൊച്ചിയിലെത്തി മാരിടൈം നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരുമായി ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്. സമുദ്രത്തിനും അതിന്റെ ആവാസ വ്യവസ്ഥയ്ക്കുമാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിരിക്കുന്ന പൊല്യൂട്ടര്‍ പേസ് പ്രിന്‍സിപ്പിള്‍ (അന്തരീക്ഷ മലിനീകരണം നടത്തുന്ന വ്യക്തിയോ സ്ഥാനപങ്ങളോ നഷ്ടപരിഹാരം നല്‍കേണ്ട വ്യവസ്ഥ) പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്.