Image

മരിപ്പുന്യായം ( കവിത : സിംപിൾ ചന്ദ്രൻ )

Published on 12 June, 2025
മരിപ്പുന്യായം ( കവിത : സിംപിൾ ചന്ദ്രൻ )

വിയർപ്പുചിന്തുന്ന മുഖം തുടച്ചൊന്നു
നിവർന്നുനിന്നിട്ടു സ്വയം പറഞ്ഞയാൾ
'മടുത്തുപോയിന്നു, പുലർച്ചെ വന്നിടാം,'
മഴുവെടുത്തങ്ങു പുരയ്ക്കു മണ്ടുന്നു!

മുറിച്ചു നിർത്തിയ മരം മറിഞ്ഞില്ല,
മുറിഞ്ഞ പ്രാണനെക്കിതച്ചെടുക്കവേ
ഒരൊറ്റരാത്രികൂടായുസ്സു നീണ്ടതോർ-
ത്തൊരിറ്റു കണ്ണുനീർ പൊടിച്ചുകാണണം!

വേറാരുകാണാൻ ചാരെ,ത്തൊഴുത്തിലെ
കയർക്കുരുക്കിലെ പൂവാലിയല്ലാതെ!
പൂത്തതുംകായ്ച്ചതും തണലായിരുന്നതും
മിണ്ടാതെ കണ്ടവൾ, കൂട്ടായിരുന്നവൾ!

പുഴക്കരയ്ക്കു പോയ് കുളിച്ചുകേറണം
ഇരുട്ടുവാക്കിനു നിറച്ചുമോന്തണം
തനിക്കുവേണ്ടുന്ന തിടുക്കമല്ലാതെ
വരുന്നൊരാപത്തുകാണുന്നതില്ലയാൾ!

വരുന്നു രാത്രിയും മഴയ്ക്കൊരുക്കവും,
ഇരുട്ടിനെന്തിത്ര കറുപ്പു കൂടുതൽ !
തകർത്തുതുള്ളുന്ന മഴക്കൊടുങ്കാറ്റിൽ
പിടിച്ചുനിൽക്കാതെ നിലംപതിച്ചുപോയ്!

മുറിഞ്ഞകയ്യിനാൽ ശ്രമിച്ചു തട്ടുവാ-
നുടൽക്കുകീഴിലായമർന്ന പയ്യുടൽ!
ഞെരിഞ്ഞു മൃത്യുവെ വരിച്ചു മാമരം
തനിക്കു തോഴിയായിരുന്ന ധേനുവും.

തൊഴുത്തിലെപ്പയ്യു വിളിച്ചുകൂവുമോ
കഴുത്തിലെക്കയർ മുറിച്ചയയ്ക്കുവാൻ!
മരത്തിനാകുമോ മറിച്ചുചൊല്ലുവാൻ,
മനുഷ്യനാർത്തിയാൽ മുറിച്ചിടുന്നേരം!

മരിച്ചൊടുങ്ങുവാൻ വിധിച്ചതെങ്കിലും
മൃഗത്തിനാകട്ടെ മരത്തിനാകട്ടെ,
മനുഷ്യനാകുമോ പൊറുത്തുനല്കുവാൻ
മനുഷ്യസൃഷ്ടിയായ് വരുന്ന ദുർഗ്ഗതി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക