വിയർപ്പുചിന്തുന്ന മുഖം തുടച്ചൊന്നു
നിവർന്നുനിന്നിട്ടു സ്വയം പറഞ്ഞയാൾ
'മടുത്തുപോയിന്നു, പുലർച്ചെ വന്നിടാം,'
മഴുവെടുത്തങ്ങു പുരയ്ക്കു മണ്ടുന്നു!
മുറിച്ചു നിർത്തിയ മരം മറിഞ്ഞില്ല,
മുറിഞ്ഞ പ്രാണനെക്കിതച്ചെടുക്കവേ
ഒരൊറ്റരാത്രികൂടായുസ്സു നീണ്ടതോർ-
ത്തൊരിറ്റു കണ്ണുനീർ പൊടിച്ചുകാണണം!
വേറാരുകാണാൻ ചാരെ,ത്തൊഴുത്തിലെ
കയർക്കുരുക്കിലെ പൂവാലിയല്ലാതെ!
പൂത്തതുംകായ്ച്ചതും തണലായിരുന്നതും
മിണ്ടാതെ കണ്ടവൾ, കൂട്ടായിരുന്നവൾ!
പുഴക്കരയ്ക്കു പോയ് കുളിച്ചുകേറണം
ഇരുട്ടുവാക്കിനു നിറച്ചുമോന്തണം
തനിക്കുവേണ്ടുന്ന തിടുക്കമല്ലാതെ
വരുന്നൊരാപത്തുകാണുന്നതില്ലയാൾ!
വരുന്നു രാത്രിയും മഴയ്ക്കൊരുക്കവും,
ഇരുട്ടിനെന്തിത്ര കറുപ്പു കൂടുതൽ !
തകർത്തുതുള്ളുന്ന മഴക്കൊടുങ്കാറ്റിൽ
പിടിച്ചുനിൽക്കാതെ നിലംപതിച്ചുപോയ്!
മുറിഞ്ഞകയ്യിനാൽ ശ്രമിച്ചു തട്ടുവാ-
നുടൽക്കുകീഴിലായമർന്ന പയ്യുടൽ!
ഞെരിഞ്ഞു മൃത്യുവെ വരിച്ചു മാമരം
തനിക്കു തോഴിയായിരുന്ന ധേനുവും.
തൊഴുത്തിലെപ്പയ്യു വിളിച്ചുകൂവുമോ
കഴുത്തിലെക്കയർ മുറിച്ചയയ്ക്കുവാൻ!
മരത്തിനാകുമോ മറിച്ചുചൊല്ലുവാൻ,
മനുഷ്യനാർത്തിയാൽ മുറിച്ചിടുന്നേരം!
മരിച്ചൊടുങ്ങുവാൻ വിധിച്ചതെങ്കിലും
മൃഗത്തിനാകട്ടെ മരത്തിനാകട്ടെ,
മനുഷ്യനാകുമോ പൊറുത്തുനല്കുവാൻ
മനുഷ്യസൃഷ്ടിയായ് വരുന്ന ദുർഗ്ഗതി!