Image

അവൾ (ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 12 June, 2025
അവൾ (ചെറുകഥ: ദീപ ബിബീഷ് നായർ)

" ഒരു കാര്യം സൂക്ഷിച്ചു വയ്ക്കാൻ പറഞ്ഞാൽ കേൾക്കില്ല, ഇപ്പൊ നോക്കിയിട്ടെന്തു കാര്യം?"

"ഇവിടാണോ തുണി ഇടേണ്ടത്, എവിടെ നോക്കിയാലും കാണാമല്ലോ, എത്ര സ്ഥലമുണ്ടെങ്കിലും അടുക്കി വയ്ക്കരുത്".

" ചായ കുടിച്ച ഗ്ലാസ് ഇവിടിരിക്കാൻ തുടങ്ങിയിട്ട് കൊറേ നേരമായി, എടുത്തോണ്ട് പോകാൻ സമയമായില്ലേ?"

"മുറിയിൽ ലൈറ്റും ഫാനുമിട്ട് എവിടേലും പോയി നിന്നോളണം. കറണ്ട് ചാർജ് എത്രയാണ് വരുന്നതെന്ന് അറിയാമോ?"

" പാല് തിളച്ച് വെളിയിൽ കളഞ്ഞല്ലോ, നീ എന്തോർത്തും കൊണ്ടാണ് നിൽക്കുന്നത്?"

"വെളിയിൽ നിന്ന് കയറി വന്നാലൊരു ഗ്ലാസ് വെളളം തരാനാളില്ലേ ഇവിടെ?"

"ഇതിനെയൊക്കെക്കൊണ്ട് ഒരു സ്ഥലത്ത് സമയത്ത് പോകാൻ പറ്റില്ല ".

"നിന്നെക്കൊണ്ടൊക്കെ എന്തിനു കൊള്ളാം?"

" ഇനി പറഞ്ഞിട്ട് കാര്യമില്ല, എൻ്റെ വിധി"

ഇങ്ങനെ എണ്ണിയാൽ തീരാത്ത കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്ന ഒരുവളെ നിങ്ങളറിയും. അവളും അച്ഛനും അമ്മയും സഹോദരങ്ങളുമുള്ള കുടുംബത്തിലെ  പ്രിയപ്പെട്ട മകളായിരുന്നു. അവളെ  താലിചാർത്തിക്കൊണ്ടു വന്നപ്പോൾ ഇന്ന് നിങ്ങൾ പറയുന്ന കുറ്റങ്ങൾ അവൾക്കുണ്ടായിരുന്നോ? പാരമ്പര്യമായി പറഞ്ഞു കേട്ട കാര്യങ്ങൾ ഒരടിമയെപ്പോലെ അനുവർത്തിച്ചതാണോ അവൾ ചെയ്ത തെറ്റ്? നിങ്ങളുടെ മക്കളെ പ്രസവിച്ചതിന് ശേഷം അവളുടെ ചുമതല എത്ര മാത്രം കൂടിയെന്ന് നിങ്ങളറിയുന്നുണ്ടോ? യഥാസമയം എല്ലാ ജോലിയും തീർക്കാൻ അവളോടി നടക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ? 'രണ്ട് കറിയും ഒരു ചോറും' വയ്ക്കൽ മാത്രമാണോ അവളുടെ ജോലി. ഇന്നിനി എന്തു വയ്ക്കണം? നാളത്തേയ്ക്ക് എന്തായിരിക്കണം? മോനൊരു കുട വാങ്ങണം എന്ന് പറഞ്ഞിരുന്നു, ചിട്ടിയ്ക്ക് കാശടയ്ക്കണം, ആ ആൻ്റിയ്ക്ക് വയ്യാതെ കിടക്കുവാ ഒന്ന് കാണാൻ പോണം, വീട്ടിലെ സാധനങ്ങൾ തീർന്നു വാങ്ങണം, അയ്യോ ഗ്യാസ് ബുക്ക് ചെയ്യാൻ മറന്നല്ലോ? ഇങ്ങനെയിങ്ങനെ ഒരായിരം കാര്യങ്ങൾ മാറി മറിയുന്ന മനസ്സെങ്ങനെ ഒരിടത്ത് ഉറച്ച് നിൽക്കാൻ? അതിനിടയിലായിരം കുറ്റപ്പെടുത്തലുകൾ വേറെയും.  ഒന്നു പുറത്തു പോകുമ്പോഴും ഇനി വീട്ടിൽ ചെന്നിട്ട് എന്തൊക്കെ ചെയ്യണം എന്ന ചിന്തയിലാകും അവൾ. കുടുംബത്തിലെ ഓരോ അംഗങ്ങളുടേയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പകലന്തിയോളം പണിയെടുക്കുന്ന അവളുടെ കുഞ്ഞ് കുഞ്ഞാഗ്രഹങ്ങൾ നിങ്ങളറിയുന്നുണ്ടോ? മാനസികമായി അവളനുഭവിക്കുന്ന പ്രയാസങ്ങൾ എന്താണെന്ന് അന്വേഷിക്കാറുണ്ടോ? എല്ലാത്തിനും ആരൊക്കെയോ ഉണ്ടെന്നുള്ള പ്രതീക്ഷകൾ അവസാനിക്കുന്നു എന്നവൾക്ക് തോന്നുമ്പോൾ  അവളുടെ പൊട്ടിത്തെറിയിൽ നിങ്ങൾ അതിശയപ്പെടുന്നതെന്തേ?

ശാരീരികമായിട്ടുള്ള തളർച്ചയെക്കാൾ അവൾ വീണുപോകുന്നത് ആ
മനസിൻ്റെ താളം തെറ്റുമ്പോഴാണ് .

അവളുടെ മാറ്റത്തിന് കാരണം നിങ്ങൾ മാത്രമാണ്. അവളെ ഒന്നറിയാൻ ശ്രമിക്കുക. അവളുടെ പ്രശ്നങ്ങളറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കുക. നിങ്ങളാണ് അവളുടെ സന്തോഷവും സങ്കടവും. നിങ്ങളുടെ സാമീപ്യമാണ് അവൾക്ക് പ്രചോദനം. കാലം മാറി വരുന്നുണ്ടെങ്കിലും ഇന്നും മിക്കയിടങ്ങളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. രണ്ടിലൊരാൾ അവശേഷിക്കുന്നതിന് മുന്നേ അടുത്തുള്ളവരെ അറിയാൻ ശ്രമിക്കുക.ഇനിയെങ്കിലും ചിലരുടെയെങ്കിലും ചിന്താഗതിയ്ക്ക്  
മാറ്റം വരുമെന്ന പ്രതീക്ഷയോടെ........

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക