Image

ലോക പിതൃദിനം (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 12 June, 2025
 ലോക പിതൃദിനം (തൊടുപുഴ കെ ശങ്കർ മുംബൈ)

 'ജൂൺ പതിനഞ്ചി'നു ലോക പിതൃദിനം 
ഊഴിയിലേവരും കൊണ്ടാടുമ്പോൾ,
അർപ്പിച്ചിടുന്നേനെൻ വന്ദ്യപിതാവേ, ഞാൻ 
അർപ്പണബോധത്തോടെൻ പ്രണാമം!

അമ്മയെപ്പോലെയെൻ ജീവിതയാത്രയിൽ 
അങ്ങയും ത്യാഗങ്ങളെത്ര ചെയ്തു!
കൈവിരൽ തന്നു നടക്കാൻ പഠിപ്പിച്ചു 
ജീവിതമെന്തെന്നു കാട്ടിത്തന്നു!

ജീവിക്കാൻ വേണ്ടോരാ വിത്തമാം വിദ്യയും 
സർവ്വം ത്യജിച്ചു നീ നേടിത്തന്നു!
ആത്മ വിശ്വാസത്തിൻ, സ്വാശ്രയ ബോധത്തിൻ
ആദ്യപാഠങ്ങൾ പകർന്നു തന്നു!

സത്യത്തിൻ പാതയിലൂടെ ചരിച്ചൂ നീ 
സന്മാർഗ്ഗമെന്തെന്നു കാട്ടിത്തന്നു!
കർമ്മത്തിൻ മൂല്യവും, സത്യസനാതന-
ധർമ്മത്തിൻ മാറ്റെഴും മാഹാത്മ്യവും,

ഭക്തിയും,ഈശ്വര ചിന്തയും ജീവനിൽ 
ശക്തി പകരുമെന്നോതിത്തന്നു!
എത്ര താൻ നേടിയെന്നാലും ഞാൻ കാണില്ല 
എന്നച്ഛനെപ്പോലെ നല്ലൊരച്ഛൻ!
                                      --

Join WhatsApp News
Girish Nair 2025-06-15 17:07:11
പിതൃസ്നേഹത്തിന്റെ മഹനീയ കാവ്യം ശ്രീ ശങ്കർജി ലോക പിതൃദിനത്തിൽ രചിച്ച ഈ കവിത, ഒരു മകനോ മകളോ തങ്ങളുടെ പിതാവിനോടുള്ള അഗാധമായ സ്നേഹവും ബഹുമാനവും കൃതജ്ഞതയും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ലളിതമായ വാക്കുകളിലൂടെയും എന്നാൽ തീവ്രമായ ഭാവങ്ങളിലൂടെയും പിതാവ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം കവി ഓർമ്മിപ്പിക്കുന്നു. കവിതയുടെ തുടക്കത്തിൽ, ലോകം മുഴുവൻ പിതൃദിനം ആഘോഷിക്കുമ്പോൾ, താൻ തന്റെ വന്ദ്യനായ പിതാവിന് പ്രണാമം അർപ്പിക്കുന്നതായി കവി പറയുന്നു. ഇത് പിതാവിനോടുള്ള അർപ്പണബോധം വ്യക്തമാക്കുന്നു. തുടർന്ന്, അമ്മയെപ്പോലെ ജീവിതയാത്രയിൽ പിതാവും ചെയ്ത ത്യാഗങ്ങളെ കവി ഓർക്കുന്നു. "കൈവിരൽ തന്നു നടക്കാൻ പഠിപ്പിച്ചു ജീവിതമെന്തെന്നു കാട്ടിത്തന്നു!" എന്ന വരികൾ പിതാവ് ഒരു വഴികാട്ടിയായും താങ്ങും തണലുമായി നിന്നതിനെ മനോഹരമായി വർണ്ണിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കവി എടുത്തു കാണിക്കുന്നു. "ജീവിക്കാൻ വേണ്ടോരാ വിത്തമാം വിദ്യയും സർവ്വം ത്യജിച്ചു നീ നേടിത്തന്നു" എന്നതിലൂടെ, ഒരു കുട്ടിയുടെ ഭാവിക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും ത്യാഗങ്ങളും മാറ്റിവെക്കുന്ന പിതാവിന്റെ ചിത്രം തെളിയുന്നു. ആത്മവിശ്വാസത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ആദ്യപാഠങ്ങൾ പകർന്നു നൽകിയ പിതാവിന്റെ മഹത്വവും കവിത വാഴ്ത്തുന്നു. സത്യസന്ധമായ ജീവിതത്തിന്റെ പ്രാധാന്യം, സന്മാർഗ്ഗം, കർമ്മത്തിന്റെ മൂല്യം, സത്യസനാതന ധർമ്മം എന്നിവ പിതാവ് പഠിപ്പിച്ച പാഠങ്ങളായി കവി ഓർക്കുന്നു. ഭക്തിയും ഈശ്വരചിന്തയും ജീവിതത്തിൽ ശക്തി പകരുമെന്ന് ഉപദേശിച്ച പിതാവിനെ കവി ആദരവോടെ സ്മരിക്കുന്നു. അവസാനമായി, "എത്ര താൻ നേടിയെന്നാലും ഞാൻ കാണില്ല എന്നച്ഛനെപ്പോലെ നല്ലൊരച്ഛൻ!" എന്ന വരിയിൽ കവിത അതിന്റെ പൂർണ്ണതയിലെത്തുന്നു. ഒരു പിതാവിനോടുള്ള നിരുപാധികമായ സ്നേഹവും, അദ്ദേഹത്തെപ്പോലെ മറ്റൊരാളില്ല എന്ന ഉറച്ച വിശ്വാസവും ഈ വരിയിൽ നിറഞ്ഞുനിൽക്കുന്നു. ചുരുക്കത്തിൽ, പിതൃസ്നേഹത്തിന്റെ ആഴവും പരപ്പും അതിന്റെ ത്യാഗങ്ങളും പഠിപ്പിക്കലുകളും ഈ കവിതയിൽ ഹൃദയത്തിൽ തൊടുന്ന രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഓരോ വായനക്കാരനും തങ്ങളുടെ പിതാവിനെ ഓർക്കാനും അദ്ദേഹത്തോട് നന്ദി പറയാനും ഈ കവിത പ്രേരിപ്പിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക