ഇന്ത്യയെ കണ്ണീരണിയിക്കുകയും ലോകത്തെ ഞെട്ടിക്കുകയും ചെയ്ത അഹമ്മദാബാദ് വിമാനാപകട സ്ഥലത്തെ വന്‍ചിത അണഞ്ഞുവെങ്കിലും ദുരന്തം ഏല്‍പ്പിച്ച ആഘാതം നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കുന്നു.
വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും, വിമാനം കത്തിയമര്‍ന്ന് ചാരമായ ബി.ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ മെസ്സിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ പ്രദേശവാസികളായ 50-ലേറെ പേരും അകാല മൃത്യുവിനിരയായി. പത്തനംതിട്ട പുല്ലാട്ട് സ്വദേശിനിയായ നേഴ്സ് രഞ്ജിത ഗോപകുമാര്‍ എന്ന 42 കാരി ദുഖപുത്രിയായി. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേശ് (40) അവിശ്വസനീയമായി ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയത് ദൈവത്തിന്റെ കരങ്ങളിലൂടെ. അവിചാരിതമായി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലെത്തിയ വിജയ് രൂപാണിയുടെ മരണവും അപ്രതീക്ഷിതമായിരുന്നു.
ഏറ്റവും സുരക്ഷിതമെന്ന് പറയുന്ന ബോയിങ് ഡ്രീംലൈനര്‍ 787-8 വിമാനം വീണ് തകര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. 12 വര്‍ഷം പഴക്കമുള്ള വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അപകടത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുമെന്ന് കരുതാം. വിമാനം ടേക്ക് ഓഫ് ചെയ്ത് 30 സെക്കന്റിനുള്ളിലാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് തൊട്ടുള്ള ജനവാസ ജനവാസ മേഖലയില്‍ പതിച്ച് തീഗോളമായത്. സുരക്ഷിതമായ ഉയരം കൈവരിക്കുന്നതിന് മുമ്പുണ്ടായ ഈ ദുരന്തം സൂചിപ്പിക്കുന്നത് രണ്ട് എഞ്ചിനുകളുടെയും തകരാറാണ്. വിമാനത്തിന്റെ ഫ്ളാപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതും ലാന്‍ഡിങ് ഗിയറുകള്‍ മടങ്ങാതിരുന്നതും അപകടകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം വിമാനത്തിലുണ്ടായിരുന്ന 1,26,000 ലിറ്റര്‍ ഇന്ധനം ദുരന്തത്തിന്റെ തീവ്രത പതിന്‍മടങ്ങ് വര്‍ധിപ്പിച്ചു.
അപകട ദിവസം യു.എസ് വിപണിയില്‍ ബോയിങ് കമ്പനിയുടെ ഓഹരിവിലയില്‍ വലിയ ഇടിവുണ്ടായി. കൂടുതല്‍ ഇന്ധനക്ഷമതയും മികച്ച യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതാണ് ബോയിങ്ങിന്റെ ഡ്രീംലൈനര്‍ വിമാനങ്ങള്‍. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന അത്യാധുനിക വിമാനങ്ങളാണിവ. പക്ഷേ, ഡ്രീംലൈനര്‍ വിമാനത്തിലെ ചില സുരക്ഷാ പ്രശ്നങ്ങള്‍ അടുത്തകാലത്ത് ബോയിങ്ങിലെ മുന്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനങ്ങളുടെ ബാറ്ററിയുമായി ബന്ധപ്പെട്ട പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ബോയിങ് കമ്പനി അധികൃതര്‍ അത് നിരാകരിക്കുകയായിരുന്നുവെന്ന അക്ഷേപങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
ഇക്കാലത്ത് വിമാനയാത്രകള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. ഒരു കാലഘട്ടില്‍ വിമാനയാത്ര ആഢംബരത്തിന്റെയും സ്റ്റാസിന്റെയും പ്രതീകമായിരുന്നുവെങ്കില്‍ ഇന്നത് എല്ലാവിഭാഗങ്ങള്‍ക്കും അനിവാര്യമാണ്. അത് പരമാവധി സുരക്ഷിതമാക്കുക എന്നത് ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും അതിശ്രദ്ധ ചെലുത്തേണ്ട പരമപ്രധാന കാര്യവുമാണ്. വിമാനയാത്ര ഭയരഹിതവും സുരക്ഷിതവും സന്തോഷകരവുമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍. ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചില പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകള്‍ ദൂരീകരിക്കപ്പെടേണ്ടതുണ്ട്.
മലയാളികള്‍ക്കെല്ലാം നോവായി നേഴ്സ് രഞ്ജിത ഗോപകുമാറിന്റെ വേര്‍പാട് മാറിയിരിക്കുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ കാരണം മികച്ച അവസരങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിനിടയിലാണ് രഞ്ജിത ഇത്തരമൊരു ദുരന്തത്തില്‍പെട്ടത്. പരേതനായ ഗോപകുമാരന്‍ നായര്‍-തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നേഴ്സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നേഴ്‌സിങ് ജോലി ആരംഭിക്കുന്നത്. പി.എസ്.സി വഴി കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിയില്‍ സ്റ്റാഫ് നേഴ്സായി 2019-ല്‍ ജോലിക്ക് കയറിയ രഞ്ജിത ജി നായര്‍ അഞ്ച് വര്‍ഷത്തെ അവധിയെടുത്താണ് വിദേശത്തേയ്ക്ക് പോയത്. ഖത്തറില്‍ നിന്ന് പോയതിനെ തുടര്‍ന്ന് ഒന്‍പത് വര്‍ഷത്തോളം സലാലയില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്ത ശേഷമാണ് രഞ്ജിത ഒരു വര്‍ഷം മുമ്പ് ലണ്ടനിലേക്ക് പോയത്. അവധി പുതുക്കാനാണ് നാട്ടിലേയ്ക്ക് മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ലണ്ടനില്‍ നിന്നും എത്തിയത്.
സ്വപ്നങ്ങളുടെ കൂടൊരുക്കാന്‍ ജന്മനാട്ടിലേക്ക് പറന്നെത്തിയ രഞ്ജിത ഗോപകുമാര്‍ കര്‍മ്മഭൂമിയില്‍ നിന്ന് മടങ്ങുന്നതിനിടെ മരണത്തിന്റെ ചിറകിലേറി യാത്രയായി. സ്വന്തം വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ നാട്ടിലെത്തിയതായിരുന്നു രഞ്ജിത. വീടു പണി അവസാന ഘട്ടത്തിലെത്തിയിരുന്നു. രഞ്ജിതയുടെ അപ്രതീക്ഷിത വിയോഗം മക്കളായ ഇതികയ്ക്കും (ഏഴാം ക്ലാസ്) ഇന്ദുചൂഡനും (പത്താം ക്ലാസ്) ക്യാന്‍സര്‍ രോഗബാധിതയായ അമ്മ തുളസിക്കും ജീവിതത്തില്‍ താങ്ങാനാവാത്ത ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്. മസ്‌കറ്റിലുള്ള രഞ്ജിത്ത് ജി നായര്‍, രതീഷ് ജി നായര്‍ എന്നിവരാണ് രഞ്ജിതയുടെ സഹോദരങ്ങള്‍. കുടുംബത്തിന്റെ സന്തോഷവും പ്രതീക്ഷയുമായിരുന്ന രഞ്ജിതയുടെ വേര്‍പാട് അവരെയെല്ലാം പൂര്‍ണ്ണമായും തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. സ്വന്തം വീട് എന്ന സ്വപ്നവുമായി പറന്ന രഞ്ജിത ചേതനയറ്റാണ് പണി തീരാത്ത വീട്ടില്‍ മടങ്ങിയെത്തുക.
ഏതായാലും ഇന്ത്യയെ ഞെട്ടിച്ച ഏറ്റവും വലിയ വിമാന അപകടങ്ങളുടെ പട്ടികയിലേയ്ക്ക് അഹമ്മദാബാദ് ദുരന്തവും എഴുതിച്ചേര്‍ക്കപ്പെടുകയാണ്. 1996 നവംബര്‍ 12-ാം തീയതി ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്ന സൗദി എയര്‍ലൈന്‍സിന്റെ ബോയിങ് 747 വിമാനവും ഖസാഖ്സ്ഥാനിലെ ഷിംകെന്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തുകയായിരുന്ന ഖസാഖ്സ്ഥാന്‍ എയര്‍ലൈന്‍സിന്റെ ഇല്യൂഷിന്‍ ഐ 1 വിമാനവും കൂട്ടിയിടിച്ച് 349 പേര്‍ മരിച്ചതാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനാപകടം. ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ചര്‍ഖി ദാദ്രി ഗ്രാമത്തിന് മുകളില്‍ വച്ചായിരുന്നു ഈ ആകാശ കൂട്ടിയിടി.
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 1344 വിമാനം കോഴിക്കോട് കരിപ്പൂരിലെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവേ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് തെന്നി 21 പേര്‍ മരിച്ചത് 2020 ഓഗസ്റ്റ് ഏഴാം തീയതിയാണ്. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് 812 ബോയിങ് 737-800 വിമാനം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ട് 158 പേര്‍ മരിച്ചു. 2010 മെയ് 22-ാം തീയതിയായിരുന്നു ഈ ദുരന്തം.
2000 ജൂലായ് 17-ന് ബീഹാറിലെ പട്നാ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനിരുന്ന അലയന്‍സ് എയര്‍ 742 വിമാനം പൈലറ്റിന്റെ പിഴവു കാരണം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 60 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 605 എയര്‍ ബസ് 320 വിമാനം ബംഗളൂരുവില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കവേ അപകടത്തില്‍ പെട്ടു. 1990 ഫെബ്രുവരി 14-ാം തീയതിയുണ്ടായ ഈ അപകടത്തില്‍ 92 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
1998 ഒക്ടോബര്‍ 19-ാം തീയതി ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-200 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേ ഉണ്ടായ അപകടത്തില്‍ 133 പേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ അറബിക്കടലില്‍ തകര്‍ന്നു വീണു. 1978 ജനുവരി ഒന്നാം തീയതി പുതുവര്‍ഷ ദിനത്തില്‍ സംഭവിച്ച അപകടത്തില്‍ 213 പേരാണ് മരിച്ചത്. ഡല്‍ഹി പാലം വിമാനത്താവളത്തിന് സമീപം 1973 മെയ് 31-ാം തീയതി ഇന്ത്യന്‍ എയര്‍ലൈന്‍സ് 440 വിമാനം തകര്‍ന്നു വീണ് 48 പേര്‍ മരിച്ചു.
ഇന്നലെ (ജൂണ്‍ 12) ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.38-ന് അഹമ്മദാബാദിലെ നീലാകാശത്തേയ്ക്ക് എയര്‍ ഇന്ത്യ വിമാനം റണ്‍വേ വിട്ട് ഉയരുമ്പോള്‍ അതിലെ ഒരോ മനുഷ്യര്‍ക്കും ഒട്ടേറെ സ്വപ്നങ്ങളും ഒരുപാട് പ്രതീക്ഷകളും ഉണ്ടായിരുന്നു. നിലം വിട്ട് നിര്‍ദിഷ്ട ഉയരം കൈവരിക്കാതെ സെക്കന്റുകല്‍ക്കുള്ളില്‍ത്തന്നെ ആര്‍ക്കും ഒന്നുറക്കെ വിളിക്കാനാവാതെ വിമാനം നിലത്തു വീണ് അഗ്നി ഗോളമായി മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലും ആകാശ ദുരന്തങ്ങല്‍ ഇങ്ങനെ തുടര്‍ക്കഥകളാവുകയാണ്...