രാവും പകലും
വന്നും പോയുമിരിക്കുന്നു.
പലപ്പോഴും തോന്നാറില്ലേ
ഒരേ രാവും
ഒരേ പകലും
ആവർത്തിക്കുന്നെന്ന്.
ഇപ്പോഴിരിക്കുന്ന പകൽ
കഴിഞ്ഞ പകലേയല്ലെന്നും
വരാനിരിക്കുന്ന രാത്രി
ഒരിക്കലും
പഴയ രാത്രിയേയല്ലെന്നും
അറിയാമായിരുന്നിട്ടും !
ഒരൊറ്റ ഞാൻ
മാത്രണുള്ളതെന്ന് നീയും
ഒരൊറ്റ നീ
മാത്രമാണുള്ളതെന്ന് ഞാനും
കരുതുന്നതുപോലെ
അല്ലെങ്കിൽ
നമ്മളങ്ങനെ
ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന പോലെ.
ചിലപ്പോൾ
ചിലർക്കെങ്കിലും തോന്നിയേക്കാം
പകലിരവുകളെപ്പോഴും
ഏതോയൊരു പകലിൻ്റെ
ഏതോയൊരിവിൻ്റെ
വരത്തു പോക്കുകൾ
മാത്രമാണെന്ന്......
കവർച്ചക്കാരാണിരുവരും.
കയ്യിൽ കൂട്ടിവച്ച
മഞ്ചാടിക്കുരുക്കളോരോന്നും
നാം പോലുമറിയാതെ
കവർന്നു കൊണ്ടോടുന്ന
കള്ളനോ! കള്ളിയോ !
എന്നിട്ടും കാത്തിരിക്കുന്നല്ലേ
രാത്രിയിൽ പകലിനേയും
പകലിൽ രാത്രിയേയും.
.
നമ്മളങ്ങനെയാണ്
ആകാശമേഘങ്ങളുടെ
മൃദുലതയിലമരാൻ
കൊതിക്കുന്നവർ
വാഗ്ദാനങ്ങളിൽ
വിശ്വസിച്ച്
കാനാൻ ദേശത്തേക്കുള്ള
കഷ്ടതയിൽ
സന്തോഷിക്കുന്നവർ.