ഇറാന്റെ മിസൈലുകൾ തടയുന്നതിൽ ഇസ്രയേലിനു യുഎസ് സഹായം നൽകിയെന്നു റിപ്പോർട്ട്. അമേരിക്കയുടെ ആകാശ പ്രതിരോധ സംവിധാനവും നേവി കപ്പലും വെള്ളിയാഴ്ച്ച രാത്രി ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു.
സിറിയയുടെ ആകാശത്തും ഇറാഖിനു മീതെയും ഈ പ്രതിരോധം ഉണ്ടായെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാർത്താ ഏജൻസികൾ പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ യുസിനു ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള പേട്രിയട്ട് മിസൈൽ പ്രതിരോധ സംവിധാനവും ടെർമിനൽ എന്ന ഉയരത്തിൽ സ്ഥാപിക്കുന്ന സംവിധാനവുമുണ്ട്. അവയ്ക്കു ബാലിസ്റ്റിക് മിസൈലുകൾ തടയാൻ കഴിയും. ഇരുനൂറോളം മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്.
പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിക്കുന്നുണ്ട്. യുഎസ് ഇസ്രയേലി ആക്രമണത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞെങ്കിലും ട്രംപ് പിന്നീട് പറഞ്ഞത് യുഎസ് എല്ലാം അറിഞ്ഞിരുന്നു എന്നാണ്.
"ഞങ്ങൾ എല്ലാം അറിഞ്ഞിരുന്നു," ഇസ്രയേലിന്റെ ആക്രമണം ഉജ്വലമായിരുന്നു എന്നു വിശേഷിപ്പിച്ച ട്രംപ് പറഞ്ഞു. "ഇറാനിൽ മരണങ്ങൾ ഉണ്ടാവുന്നതും അവർക്കു മാനക്കേട് ഉണ്ടാവുന്നതും തടയാൻ ഞാൻ ശ്രമിച്ചു, പക്ഷെ അവർ അത് ഉൾക്കൊണ്ടില്ല.
"ഞങ്ങൾ എന്നും ഇസ്രയേലിനോട് ഏറെ അടുത്താണ് നിന്നത്. അവരുടെ ഒന്നാമത്തെ സഖ്യരാഷ്ട്രമാണ് നമ്മൾ."
ആണവ നിരായുധീകരണ കരാറിന് ഇറാൻ സമ്മതിച്ചെങ്കിൽ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇറാൻ വിദേശകാര്യ വക്താവ് ഇസ്‌മായിൽ ബക്കായി അതു തള്ളി. ഇസ്രയേലിനെ സഹായിക്കുന്ന യുഎസ് ആക്രമണം കഴിഞ്ഞു അത്തരം വാദങ്ങൾ കൊണ്ടുവരുന്നത് അപ്രസക്തമാണെന്നു അദ്ദേഹം പറഞ്ഞു .
"യുഎസ് അറിയാതെ ഇസ്രയേൽ ഇങ്ങിനെ ഒരാക്രമണം നടത്തില്ല. ഇനി ചർച്ചയെ കുറിച്ചു പറയുന്നത് വെറുതെയാണ്."
ഇസ്രയേൽ ആക്രമണം ആരംഭിക്കുന്നതിനു മുൻപ് യുഎസ് മിഡിൽ ഈസ്റ്റിൽ നിന്ന് എംബസി-കോൺസലേറ്റ് സ്റ്റാഫിനെ ഒഴിപ്പിച്ചിരുന്നു. സൈനികരുടെ കുടുംബങ്ങളെയും.
US helped Israel defend against Iran