ഒരു കാലത്ത് സുഹൃദ് രാജ്യങ്ങളായിരുന്ന ഇസ്രയേലും ഇറാനും തമ്മില്‍ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി നടക്കുന്ന നിഴല്‍ യുദ്ധം ഒരു തുറന്ന പോരിലേക്ക് എത്തുക വഴി പശ്ചിമേഷ്യ സംഘര്‍ഷഭരിതമാവുകയാണ്. ഇറാനിലെ സൈനിക-ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്ന പേരില്‍ ഇസ്രയേലാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. സംഭവത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ ആണവായുധം ഉടന്‍ സ്വന്തമാക്കുമെന്ന ധാരണയിലാണ് ഇസ്രയേലിന്റെ ആക്രമണം. എന്നാല്‍ ഊര്‍ജ്ജത്തിനു വേണ്ടിയാണ് തങ്ങളുടെ ആണവ പദ്ധതി എന്ന് ഇറാന്‍ വ്യക്തമാക്കുന്നു.
അമേരിക്കയുമായി ആണവ നിര്‍വ്യാപന കരാറിലെത്തിയില്ലെങ്കില്‍ ഇസ്രയേലിന്റെ ആക്രമണം അതിരൂക്ഷമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇസ്രയേലിന്റേത് ഏകപക്ഷീയമായ ആക്രണമായിരുന്നെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അഭിപ്രായപ്പെട്ടു. അതേസമയം ആക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ റഷ്യന്‍ പ്രതിരോധ മന്ത്രാലയം, പ്രകോപനമില്ലാതെ ഇസ്രയേല്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഒമാന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ആരും ആഗ്രഹിക്കുന്നില്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ സുഹൃത്തുക്കളാണ് ഇരു രാജ്യങ്ങളും.
ഇങ്ങനെ രണ്ടു തട്ടിലാണ് ലോകരാജ്യങ്ങള്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ സമീപിക്കുന്നത്. ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍ നൂറോളം സാധാരണക്കാര്‍ കൊല്ലപ്പെടുകയും അഞ്ഞുറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ആക്രമിച്ചത് ഇറാനിലെ നതാന്‍സ്, തബ്റിസ്, ഇസ്ഫഹാന്‍, കെര്‍മന്‍ഷാഹ്, അരാക്, ടെഹ്റാന്‍ എന്നീ ആണവകേന്ദ്രങ്ങളാണ്. ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ച് ഇറാന്‍ ആണവ പദ്ധതിയുടെ ഹൃദയം തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. അതീവ രഹസ്യമായിട്ടായിരുന്നു മൂന്നു ഘട്ടങ്ങളിലായുള്ള ഈ സൈനിക ആക്രമണം.
ഇറാന്‍ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബഘാരി, ഇറാന്‍ സായുധ സൈനിക വിഭാഗമായ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോറിന്റെ തലവന്‍ ഹോസ്സൈന്‍ സലാമി, ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിയുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് അലി ഷം ഖാനി, ആണവ ശാസ്ത്രജ്ഞനായ ഫെറിദൂണ്‍ അബ്ബാസി എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ പ്രമുഖര്‍.
ഇസ്രയേലിനെ കാത്തിരിക്കുന്നത് കയ്പ്പേറിയതും വേദനാജനകവുമായ വിധിയാണെന്ന് അയത്തുള്ള അലി ഖമീനി മുന്നറിയിപ്പ് നല്‍കി. അവര്‍ ആക്രമിച്ചാല്‍ അത് അവസാനിച്ചു എന്ന് കരുതരുതെന്നും ഈ കുറ്റകൃത്യത്തില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും രാജ്യത്തോടുള്ള സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ കുറ്റകൃത്യത്തിനെതിരെ രാജ്യം നിശബ്ദരായിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പറഞ്ഞു.
അംഗബലത്തിന്റെ കാര്യത്തില്‍ പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ സൈനിക ശേഷിയുള്ള രാജ്യമാണ് ഇറാന്‍. ഹിസ്ബുള്ള, ഹൂതി, ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഇറാഖിലേയും സിറിയയിലേയും സായുധ സംഘടനകള്‍ എന്നിവയും ഇറാന്റെ കരുത്താണ്. പക്ഷേ, ആയുധ സാങ്കേതിക വിദ്യയിലും വ്യോമപ്രതിരോധത്തിലും ഇസ്രയേലിന്റെ ഏഴയലത്തു പോലും ഇറാന് എത്താനാവില്ല. ഇറാനെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണെങ്കിലും കൃത്യമായ ആക്രമണം നടത്താന്‍ ഇസ്രയേലിന്റെ മിസൈലുകള്‍ക്ക് സാധിക്കും. സൈനിക ശക്തി തെളിയിക്കുന്ന 'ഗ്ലോബല്‍ ഫയര്‍ ഇന്‍ഡക്സി'ല്‍ ഇസ്രയേല്‍ 15-ാം സ്ഥാനത്തും ഇറാന്‍ 16-ാം സ്ഥാനത്തുമാണ്.
1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം ജന്‍മമെടുക്കുമ്പോള്‍ പിന്തുണയുമായി മുന്നില്‍ നിന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇസ്രയേലുമായി ശക്തമായ സൈനിക-രഹസ്യാന്വേഷണ-വ്യാപാര ബന്ധം സൂക്ഷിച്ച രാജ്യവുമാണ്. ഉറ്റ മിത്രങ്ങളായിരുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവും രൂപപ്പെട്ടതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ഇസ്ലാമിക വിപ്ലവം നടക്കുന്നത് വരെ (1979 വരെ) ഇറാനും ഇസ്രയേലും തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇസ്രായേലിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇറാന്‍. ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കാന്‍ കരുത്ത് പകരുമെന്നും ഇറാന്‍ പറഞ്ഞിരുന്നു. അക്കാലത്ത് കര്‍ഷകരായ ഇറാനികള്‍ക്ക് സൈനിക പരിശീലനം നല്‍കിയിരുന്നത് ഇസ്രായേലാണ്.
ഇറാനില്‍ സായുധ സേന രൂപീകൃതമാകുന്നതില്‍ ഇസ്രായേലിന്റെ പങ്ക് വളരെ വലുതായിരുന്നു. മാത്രമല്ല സാങ്കേതിക മേഖലയിലും ഇറാനില്‍ ട്രെയിന്‍ ഗതാഗാതം സാധ്യമാക്കുന്നതിലും ഇസ്രായേലിന്റെ സഹായം ലഭിച്ചിരുന്നു. ഇതിനെല്ലാം പകരമായി ഇറാന്‍ ഇസ്രായേലിന് നല്‍കിയത് എണ്ണയാണ്. ഇതിനെല്ലാം പുറമെ ഇസ്രായേലിന് പുറത്ത് ഏറ്റവും കൂടുതല്‍ ജൂതന്മാരുള്ളതും ഇറാനിലാണ്. ഇരുപതിനായിരത്തിലധികം ജൂതന്മാരാണ് രാജ്യത്തിലുള്ളത്.
പിന്നീട് ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ ആയത്തൊള്ള റൂഹൊള്ള ഖാംനഈ അധികാരത്തില്‍ വന്നു. ഇതോടെ ഇസ്രായേലുമായുള്ള എല്ലാ ധാരണകളും ഇറാന്‍ വേണ്ടെന്ന് വെച്ചു. ഫലസ്തീന്‍ അധിനിവേശത്തില്‍ ഇസ്രായേലിനെതിരെ ഇറാന്‍ രംഗത്തെത്തുകയും ചെയ്തു. ഈ നീക്കത്തോടെ ഇറാന് അറബ് രാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റാന്‍ സാധിച്ചു.
1982-ലാണ് സൗത്ത് ലെബനനില്‍ ആഭ്യന്തര കലാപം നടക്കുന്നത്. ഈ സമയത്ത് വിഷയത്തില്‍ ഇടപെടാന്‍ ഇസ്രായേല്‍ പട്ടാളക്കാരെ വിടാന്‍ തീരുമാനിച്ചു. ഈ സമയം തന്നെ ഖാംനഇ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകളെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് അയച്ചു. അങ്ങനെയാണ് ഹിസ്ബുള്ള എന്ന സായുധ സംഘടന രൂപംകൊള്ളുന്നത്. ഈ സംഘത്തിന് ഇറാന്‍ ഇപ്പോഴും സഹായം നല്‍കുന്നുണ്ട്.
നിലവിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലേയും ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളോട് ചേര്‍ന്നിരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിന്റെ അലയൊലികള്‍ ഇങ്ങ് കേരളത്തില്‍, പ്രത്യേകിച്ച് ഉത്തരമലബാറിലും എത്തുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള നിരവധി പേരാണ് ഇസ്രയേലില്‍ പ്രവാസികളായുള്ളത്. പ്രത്യാക്രമണമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഇസ്രയേലില്‍ എല്ലാവരും അതിജാഗ്രതയിലാണെങ്കില്‍ നാട്ടില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലാണ്.