Image

രഞ്ജിതക്കും... അധ്വാനിച്ച് ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അഭിവാദ്യങ്ങള്‍ : ശ്രീജ വിജയന്‍

ശ്രീജ വിജയന്‍ Published on 14 June, 2025
രഞ്ജിതക്കും... അധ്വാനിച്ച് ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അഭിവാദ്യങ്ങള്‍ : ശ്രീജ വിജയന്‍

നിങ്ങള്‍ പാവാട വിസ എന്ന് കേട്ടിട്ടുണ്ടോ?. വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ വഴി  അവരുടെ അവരുടെ ജീവിതപങ്കാളികള്‍ക്ക് ലഭിക്കുന്ന വിസയാണ് പാവാട വിസ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍  നല്ലൊരു സംഭാവന നല്‍കിയിട്ടുള്ളതാണ് ഈ വിസ. കോട്ടയം ഇന്നത്തെ കോട്ടയമായതിനു പിന്നില്‍, പാലായും തിരുവല്ലയും കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ ഇടം പിടിച്ചതില്‍, സ്വന്തം ദിശ തേടി സ്വയം പറന്ന മാലാഖമാരുടെ പങ്ക് വലുതാണ്. എന്നിട്ടും ഒരു പരിഹാസമുണ്ട് ആ പേരിന്. മുദ്ര ശ്രദ്ധിക്കണം- സ്ത്രീകള്‍ വഴി ലഭിക്കുന്ന വിസയെ പാവാട വിസ ആകുന്നുള്ളൂ. വിദേശത്ത് ജോലിയുള്ള പുരുഷന്‍ അവന്റെ ഭാര്യയെ കൊണ്ടുപോകുന്നത് പാന്റ് വിസയിലോ ഷര്‍ട്ട് വിസയിലോ അല്ല.

ഒരു സ്ത്രീ തന്റെ ബുദ്ധിശക്തിയും കഠിനാധ്വാനം കൊണ്ട് നേടിയെടുക്കുന്ന ജീവിത പുരോഗതി അങ്ങനെതന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് നമ്മുടെ പൊതുബോധത്തിന്. ഇത് പറയാന്‍ കാരണം വിമാനപകടത്തില്‍ മരിച്ച രഞ്ജിതയെക്കുറിച്ച് തഹസില്‍ദാര്‍ എഴുതിയ കമന്റ് കണ്ടതുകൊണ്ടാണ്. ( ടിയാന്‍ ഒരു ആസ്ഥാന കമന്റ തൊഴിലാളിയാണെന്നും ഇതിനേക്കാള്‍ വലിയ സംഭാവനകള്‍  നവമാധ്യമ ലോക തന്നിട്ടുള്ളതാണെന്ന് അറിയുന്നു ).

ഈ കമന്റ് രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഒന്ന് സ്ത്രീ എന്ന രീതിയിലുള്ള അധിക്ഷേപം. രണ്ട് അവര്‍ ജനിച്ച സമുദായത്തിന്റെ പേര് ചേര്‍ത്ത അപമാനിക്കല്‍.

രണ്ടാമത്തെ ഭാഗത്തിലോട്ട് വരാം. നായര്‍ സമുദായത്തില്‍ പണ്ട് നിലനില്‍ക്കുന്ന സമ്പ്രദായമാണ് സംബന്ധം. ഒരു സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാം. അവര്‍ വേണ്ട എന്ന് പറഞ്ഞാല്‍ പിന്നെ അയാള്‍ക്ക് അവരുടെ ജീവിതത്തില്‍ യാതൊരു അവകാശവുമില്ല. സ്ത്രീ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥ. മധുപാലിന്റെ ഒഴിമുറി എന്ന സിനിമ സിനിമ കാണുമ്പോള്‍ നമുക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാകും.

എന്തായിരുന്നു സംബന്ധം, അതിലേക്ക് നയിച്ചത് എന്തായിരുന്നു? അത് ഇല്ലാതായത് എങ്ങനെയാണ്? മനുഎസ് പിള്ളയുടെ 'ദന്തസിംഹാസനം'വായിച്ചു നോക്കൂ. ഉത്തരം കിട്ടും. നമ്മുക്ക് ദന്തസിംഹസനത്തിലേറി ചരിത്രത്തെ വീക്ഷിക്കാം.

നായര്‍ യുവാക്കള്‍ പരമ്പരാഗതമായി തിരുവിതാംകൂര്‍ മഹാരാജാവിന്റെ പടയാളികളായിരുന്നു. ആണ്‍കുട്ടികളെ എട്ടു വയസ്സ് തികയുമ്പോഴേക്കും കളരികളില്‍ പരിശീലനത്തിന് അയക്കുന്നു. അവരുടെ പിന്നീടുള്ള ഒരേയൊരു തൊഴില്‍ യുദ്ധമുറകള്‍ സ്വീകരിക്കുക എന്നതാണ്. അങ്കത്തട്ടില്‍ വാളാല്‍ മരിക്കുക എന്നത് ഒഴികെ മറ്റേ വിധത്തിലുള്ള മരണവും അവര്‍ക്ക് അപമാനകരമായിട്ടാണ് കരുതി പോകുന്നത്. യുദ്ധവൈദഗ്ദ്യത്തിനും രക്തച്ചൊരിച്ചിലുകള്‍ക്കും വേണ്ടിയുള്ള പ്രയാണങ്ങള്‍ക്കിടയില്‍ വിവാഹജീവിതം നയിക്കാനും സാമ്പത്തിക കാര്യങ്ങള്‍ നോക്കി നടത്താനും അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭാരതത്തിലെ മറ്റു പ്രദേശങ്ങളില്‍ നടന്നിരുന്നതുപോലെ ഒരു പുരുഷന് ഒരു സ്ത്രീയെ 'വിവാഹം ചെയ്ത്' അവരുടെ കുട്ടികളുമായി കുടുംബം രൂപീകരിച്ചിരുന്നില്ല. പകരം അവര്‍ സ്ത്രീയുടെ ജന്മഗൃഹത്തില്‍ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം സന്ദര്‍ശനം നടത്തി പോന്നു. അതിലുണ്ടായിരുന്ന  കുട്ടികള്‍ മുഴുവനായി സ്ത്രീയുടെ ചുമതലയായിരുന്നു. ഈ രീതി അനുസരിച്ചു പുരുഷന്‍ ഒരിക്കലും വീട്ടുകാരന്‍ ആയിരുന്നില്ല അവര്‍ യുദ്ധോപകരണങ്ങള്‍ മാത്രമായിരുന്നു. കുടുംബവും  പിന്തുടര്‍ച്ചയും എല്ലാം സ്ത്രീകളുടെ ചുമതല പുരുഷന്മാരുടെ അഭാവത്തില്‍ അവര്‍ വലിയ സ്ഥാപനങ്ങള്‍ നടത്തുകയും സ്വന്തം കാര്യം സ്വാതന്ത്രത്തോടെ നോക്കി നടത്തുകയും ചെയ്തു.

നമ്പൂതിരി കുടുംബങ്ങളില്‍ മൂത്തമകന്‍ മാത്രമേ സ്വന്തം ജാതിയില്‍ നിന്ന് വേളി കഴിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ബാക്കി എല്ലാരും നാട്ടിലെ സവര്‍ണ്ണ മരുമക്കത്തായ കുടുംബങ്ങളില്‍ നിന്ന് സംബന്ധം തുടങ്ങി. കുടുംബസ്വത്തു സംരക്ഷിക്കാനും കൂടിയായിരുന്നു ഈ സംവിധാനം. ഇളയ നമ്പൂതിരിയുടെ മക്കള്‍ അവരുടെ അമ്മയുടെ കുടുംബത്തില്‍ ആയതുകൊണ്ട് അവര്‍ക്ക് സ്വത്ത് അവകാശപ്പെടാനാകില്ല.

സംബന്ധം എന്ന ആശയത്തെ പരിഹസിക്കുന്നവര്‍ അത് സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വത്വബോധവും സുരക്ഷിതത്വവും കാണുന്നില്ല. അതുവഴി ഉണ്ടായ സാംസ്‌കാരിക സങ്കലനവും കാണുന്നില്ല. വൈധവ്യം മഹാദുരന്തം ഒന്നുമായിരുന്നില്ല ഈ സമ്പ്രദായത്തില്‍. സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ സ്വന്തം ശരീരത്തിലും ലൈംഗിക ആവശ്യങ്ങളിലും പൂര്‍ണ്ണമായ അധികാരം നല്‍കിയിരുന്നു.

വിദേശികള്‍ക്ക് വലിയ കൗതുകമായിരുന്നു ഈ സമ്പ്രദായം. ഇതില്‍ പ്രേചോദിതനായി ജെയിംസ് ലോറന്‍സ് എഴുതിയ The Emperors of Nair and utopian romance എന്ന പുസ്തകമുണ്ട്. സംബന്ധം എന്ന ആശയം കേള്‍ക്കുമ്പോള്‍ പരിഹസിച്ചു ചിരിക്കുന്ന ആധുനിക പുരോഗമന സിംഹങ്ങളെ... സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്ന ആദ്യകാല ആധികാരിക കൃതികള്‍ ഒന്നായിരുന്നു ഇതെന്നറിയുക.

സംബന്ധം എന്നത് പരിഹസിക്കപ്പെടേണ്ട ലൈംഗിക വൈകൃതമല്ല മറിച്ച് ആധുനിക സ്ത്രീ പുരുഷ സമത്വവാദത്തോടെ ചേര്‍ന്ന് നില്‍ക്കുന്ന ആശയമാണ്. ഏതു കാര്യത്തിനെന്ന പോലെ ഇതിനും ചില ദൂഷ്യ വശങ്ങള്‍ ഉണ്ടായിരുന്നു.

എങ്ങനെയാണു സംബന്ധം ഇല്ലാതായത്?
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തി ലാണ് ഇതിന് മാറ്റം വന്നത്. കൊളോണിയല്‍ കാലത്ത് യുദ്ധങ്ങള്‍ ഇല്ലാതായി. നായര്‍ റെഗുലേഷന്‍ ആക്ട് അനുസരിച്ച് പിതൃസ്വത്ത് ഭാഗിക്കമെന്നായി. നായര്‍ പുരുഷന്മാര്‍ പുറമേ പോയി പുതിയ ഇംഗ്ലീഷ് സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുകയും വൈദേശികമായി അഭിപ്രായങ്ങളുമായി കൂട്ടുമുട്ടുകയും ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അതൊന്നു കൂടി ഓര്‍മിക്കേണ്ടതാണ്. വിക്ടോറിയന്‍ സദാചാര സങ്കല്പം അവരെ സ്വാധീനിക്കുകയും, വ്യക്തിസ്വാതന്ത്രത്തിന്റെ രുചി അറിയുകയും ചെയ്തു. അവര്‍ കൂട്ടുകുടുംബം എന്ന ആശയത്തോട് യോജിച്ചില്ല. തന്റെ 'നെറ്റിയിലെ വിയര്‍പ്പ് കൊണ്ടും' സ്ത്രീയെ നിയന്ത്രിയ്ക്കാനും സ്വന്തം സ്വത്വത്തെ പുനരധിവസിപ്പിക്കാനും നൂതന വിക്ടോറിയന്‍ ലോകത്തിന്റെ ബഹുമാനം പിടിച്ചു വരാനും നായര്‍ യുവാക്കള്‍ നിര്‍ബന്ധതിരായി. നായര്‍ സ്ത്രീകള്‍ക്ക് ആകട്ടെ വിനയവതികളും നിഷ്‌ക്രിയയും സംരക്ഷിക്കപ്പെടേണ്ടവളുമായി സ്വയം സ്വന്തം പ്രതിച്ഛായ മാറ്റിയെഴുതേണ്ടി വന്നു.
      
ഡാര്‍വിന്റെ പ്രകൃതിനിര്‍ധാരണ സിദ്ധാന്തം പ്രകാരം സമര്‍ഥ്യമുള്ളവര്‍ അതിജീവിക്കുമല്ലോ? അന്നത്തെ പ്രബല സവര്‍ണ സമൂഹമായ ബ്രാഹ്‌മണര്‍ ജനസംഖ്യയില്‍ വളരെ പിന്നോക്കം പോകുകയും എന്നാല്‍ നായര്‍ സമൂഹം ജനസംഖ്യയില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നതിന്കാരണം സംബന്ധമാണ്. ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നത് പോലെ തന്നെ ഒരു അടിസ്ഥാന ആവശ്യമായി ലൈംഗികതയെ  കണ്ടുകൊണ്ട് ഒരു സമൂഹം എടുത്ത വളരെ ബുദ്ധിപൂര്‍വ്വമായ ഒരു സമ്പ്രദായം. ചരിത്രബോധമുള്ള ഒരു മനുഷ്യന്‍ അതിനെ കാണേണ്ടത് അങ്ങനെയാണ്.

ഒരു സ്ത്രീയ്ക്ക് ഒന്നിലേറെ ജീവിതപങ്കാളികള്‍ എന്ന രീതി മറ്റു സമുദായങ്ങളിലും ഉണ്ടായിരുന്നു. അടുത്ത തലമുറ എന്നതു ഏതു സമൂഹത്തിന്റേയും അവശ്യമാണല്ലോ. പക്ഷെ ഈ പേരില്‍ ഇന്നും പഴി കേള്‍ക്കുന്നത് നായര്‍ സ്ത്രീകള്‍ മാത്രമാണെന്നതാണ് വിചിത്രം.

ചരിത്രത്തെ ഒരു മനുഷ്യന്റെ കണ്ണുകള്‍ കൊണ്ടു വായിച്ചാല്‍ പാരമ്പര്യത്തെ ഓര്‍ത്തു അഭിമാനമോ അപമാനമോ തോന്നേണ്ട കാര്യമില്ല.       

രഞ്ജിതയ്ക്ക് ആദരാഞ്ജലികള്‍. ഒപ്പം അധ്വാനിച്ചു ജീവിയ്ക്കുന്ന എല്ലാ മനുഷ്യര്‍ക്കും അഭിവാദ്യങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക