അടുത്ത വര്‍ഷം ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയ്ക്ക് ക്ലബ് ലോകകപ്പ് ഒരു അരങ്ങൊരിക്കലാണ്. പുതിയ രൂപത്തിലുള്ള ക്ലബ് ലോകകപ്പ് മത്സരങ്ങള്‍ ശനിയാഴ്ച രാത്രി(ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ ) തുടങ്ങും.
അമേരിക്കയിലെ ഇന്റര്‍ മയാമിയും ഈജിപ്തിലെ അല്‍ അഹ് ലിയും തമ്മിലാണ് പ്രഥമ മത്സരം. അമേരിക്കയില്‍ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. അടുത്ത വര്‍ഷത്തെ ലോകകപ്പിന് അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ ക്ലബ് ലോകകപ്പ് അമേരിക്കയില്‍ മാത്രമായിരിക്കും.
യൂറോപ്പില്‍ നിന്ന് 12, ദക്ഷിണ അമേരിക്കയില്‍ നിന്ന് ആറ്, ആഫ്രിക്ക, ഏഷ്യ, കോണ്‍കാകാഫ് മേഖലകളില്‍ നിന്ന് നാലുവീതം, ഓഷ്യാനയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് ക്ലബുകള്‍ മത്സരിക്കുക. ആതിഥേയര്‍ എന്ന നിലയില്‍ ഇന്റര്‍ മയാമിയുമുണ്ട്. ആകെ 32 ടീമുകള്‍. നാലു ടീമുകളുടെ എട്ടു ഗ്രൂപ്പുകള്‍ ഉണ്ട്. ഇതില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ പ്രീക്വാര്‍ട്ടറില്‍ എത്തും. ജൂലൈ 13നാണ് ഫൈനല്‍.
ആദ്യമായിട്ടാണ് ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഇത്തരത്തില്‍ നടത്തുന്നത്. 2000ത്തില്‍ ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയതു മുതല്‍ 2023 വരെ ഏഴുടീമുകളായിരുന്നു മത്സര രംഗത്ത്. കോണ്ടിനെന്റല്‍ ചാമ്പ്യന്‍മാരായ ആറു ക്ലബുകളും ആതിഥേയ രാജ്യത്തെ ലീഗ് ജേതാക്കളുമായിരുന്നു മത്സരിച്ചിരുന്നത്. പ്രഥമ ടൂര്‍ണമെന്റ് ബ്രസീലില്‍ നടന്നു. കൊരിന്തിയന്‍സ് ആയിരുന്നു ചാമ്പ്യന്‍മാര്‍. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2005ല്‍ ടൂര്‍ണമെന്റ് പുനരാരംഭിച്ചപ്പോള്‍ ബ്രസീല്‍ തന്നെ ആതിഥേയരായി. സാവോ പോളോ ജേതാക്കളായി. പിന്നീട് പതിനേഴ് പതിപ്പുകളില്‍ ഒന്നിലൊഴികെ യൂറോപ്യന്‍ ക്ലബുകളാണ് ലോക കിരീടം ചൂടിയത്. റയല്‍ മഡ്രിഡ് ആണ് കൂടുതല്‍ തവണ ചാമ്പ്യന്‍മാരായത്, അഞ്ചു തവണ.
പുതിയ ഘടന അനുസരിച്ച് 32 ടീമുകള്‍ മത്സരിക്കുന്നെങ്കിലും പ്രമുഖ ക്ലബുകളുടെ അസാന്നിധ്യം പ്രകടമാണ്. നിലവിലെ ചാംപ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജി കളിക്കും . ഇംഗ്ളിഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍, സ്‌പെയിനിലെ ചാമ്പ്യന്‍മാരായ ബാര്‍സിലോന, ഇറ്റലിയിലെ നാപ്പോളി, ഏഷ്യന്‍ ജേതാക്കളായ, അല്‍ അഹ് ലി (സൗദി), ആഫ്രിക്കന്‍ കിരീടം നേടിയ പിരമിഡ്സ്(ഈജിപ്ത്) എന്നീ ടീമുകള്‍ ഇല്ല. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, എ.സി.മിലന്‍, ആര്‍സനല്‍ ക്ലബുകളുടെ അസാന്നിധ്യവും തിളക്കം കുറയ്ക്കും. ഇതിനു കാരണം ക്ലബ് ലോകകപ്പ് 2025ന് യോഗ്യത നിര്‍ണ്ണിയച്ചത് 2021-24 ലെ കോണ്ടിനെന്റല്‍ ക്ലബ് മത്സരങ്ങളിലെ പ്രകടനമാണ്.
ഇക്കുറി പ്രീമിയര്‍ ലീഗില്‍ നാലാമതായ ചെല്‍സി 2021ലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ എന്ന നിലയിലാണ് അമേരിക്കയില്‍ മത്സരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(അല്‍ നാസര്‍ ക്ലബ്), മുഹമ്മദ് സാലാ(ലിവര്‍പൂള്‍), ലാമിന്‍ യമാല്‍(ബാര്‍സിലോന), റൊമേലു ലുക്കാക്കു(നാപ്പോളി) തുടങ്ങിയ സൂപ്പര്‍ താരങ്ങളൊന്നും കളിക്കാനില്ല. നെയ്മറും ഉണ്ടാകില്ല.
ഇതേ സമയം ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, ഹാരി കെയ്ന്‍, വിനീഷ്യസ്, എര്‍ലിങ് ഹാലന്‍ഡ്, ഒസുമാനെ ഡെംബാല, തിയാഗോ സില്‍വ, സെര്‍ജി റാമോസ്, ജൂലിയന്‍ ആല്‍വാരസ് തുടങ്ങിയവരൊക്കെയുണ്ട്. ആതിഥേയരായ അമേരിക്കയില്‍ നിന്ന് ഇന്റര്‍ മയാമിക്കു പുറമെ സിയാറ്റില്‍ സൗണ്ടേഴ്‌സ്, ലൊസാഞ്ചലസ് എഫ്.സി. എന്നീ ടീമുകളുമുണ്ട്. 2022 ല്‍ ആണ് ആദ്യമായൊരു യു.എസ്. ടീം ക്ലബ് ലോകകപ്പില്‍ മത്സരിച്ചത്. കോണ്‍കാ കാഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ എന്ന നിലയില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സ് എഫ്.സി. അന്നു മാറ്റുരച്ചു.
ആകെ 63 മത്സരങ്ങള്‍ ഉണ്ട്. 100 കോടി ഡോളര്‍ ആണു സമ്മാനത്തുക. ജേതാക്കള്‍ക്ക് 12.5 കോടി ഡോളര്‍ ലഭിക്കും. 10 മാസം നീണ്ട ക്ലബ് ഫുട്‌ബോള്‍ സീസന്‍ അവസാനിച്ച് അധികം വൈകാതെ ക്ലബ് ലോകകപ്പ് നടക്കുമ്പോള്‍ താരങ്ങളുടെ ഫോമിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. താരങ്ങള്‍ക്ക് ആവശ്യത്തിനു വിശ്രമം ലഭിച്ചിട്ടില്ല എന്നതു യാഥാർഥ്യമാണ്. എന്തായാലും പുതിയ പരീക്ഷണം എങ്ങനെയെന്നു കാത്തിരുന്നു കാണാം.