Image

അച്ഛൻ ഒരു ഭീകര ജീവിയാണ് (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 14 June, 2025
അച്ഛൻ ഒരു ഭീകര ജീവിയാണ് (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനു വേണ്ടിയൊരു ദിവസം-  ലോകപിതൃദിനം.  നമ്മുടെ  സ്വപ്നങ്ങൾക്ക്‌ ചിറകുകൾ നൽകി പുതിയ ഒരു  ലോകത്ത്‌  പറന്നുയരുമ്പോൾ നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും  നൽകാൻ  ഈ  ജീവിതം തന്നെ മതിയാവില്ല... അത്രത്തോളമുണ്ട് നമുക്ക് നമ്മുടെ  അച്ഛനോടുള്ള കടപ്പാട് .

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അവരുടെ പിതാവിന്റെ സ്വാധീനവും പ്രചോദനവും വിലമതിക്കാൻ ആവാത്തതാണ് .  കുട്ടിക്കാലത്തു അച്ഛൻ പകർന്നു നൽകുന്ന സ്നേഹവും സുരക്ഷിതത്വവും ആണ് ഭാവിയിൽ ലോകത്തെ നേരിടാനുള്ള കരുത്തു പകരുന്നത്.    എത്രയൊക്കെ പ്രരിശ്രമിച്ചു ജീവിതത്തിൽ വിജയം കൊയ്താലും അതിന്റെ പിന്നിൽ നമ്മെ നാം ആക്കിയ ഒരാൾ കാണും. മിക്ക വീടുകളിലും  അത് ആ വീട്ടിലെ ഗൃഹനാഥനായ അച്ഛൻ തന്നെ ആയിരിക്കും. നമ്മുടെ കൂടെ എന്നും കാണും എന്നുറപ്പുള്ള രണ്ട് പേരെ ഉള്ളൂ ജീവിതത്തിൽ. അത്  നമ്മുടെ അച്ഛനും അമ്മയും മാത്രമായിരിക്കും. അമ്മയുടെ ത്യാഗത്തിനും സ്നേഹത്തിനുമൊപ്പം അച്ഛന്റെ വിയര്‍പ്പും കഷ്ടപ്പാടും കൂടി ചേരുമ്പോഴാണ് ഓരോ കുഞ്ഞുങ്ങളുടെയും  ജീവിതം ധന്യമാകുന്നത്. ഓരോ കുടുംബവും  സന്തുഷ്‌ടമാകുന്നതും.

അച്ഛന്റെ സ്നേഹവാത്സല്യങ്ങളെ മനസ്സിൽ നിറക്കുന്ന ഓർമ്മകൾക്ക്  ഇന്നും ബാല്യം. കാലങ്ങൾ കടന്ന്  ഞാനും  ഒരച്ഛന്റെ ഉത്തരവാദിത്വങ്ങൾ     അറിഞ്ഞു തുടങ്ങിയപ്പോഴാണ്  അച്ഛനിൽ നിന്നും അറിഞ്ഞതൊക്കെ എത്ര അർഥവത്തായിരുന്നു എന്ന് മനസ്സിലായത്. ഒരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ അച്ഛനന്മാർ  വഹിക്കുന്ന പങ്ക്   ചെറുതല്ല .അച്ഛനെ  പറ്റി ഓർക്കുബോൾ   നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ    അവർ എന്തായിരുന്നു എന്നല്ല, മറിച്ച് ഓരോ ഘട്ടത്തിലും നമുക്ക് ആരെല്ലാമായി മാറിയിരുന്നു എന്ന്  പറഞ്ഞു തുടങ്ങുന്നതായിരിക്കും  ശരി. അച്ഛൻ എന്നത് ജന്മ ദാതാവിനുപരി  സംരക്ഷണത്തിന്റെ, ആത്മവിശ്വാസത്തിന്റെ, ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ്.

നമ്മളോട് അധികം ചിരിക്കാത്ത, നമ്മൾ കുറച്ച് ഭയക്കുന്ന അല്ലെങ്കിൽ പേടി തോന്നുന്ന രൂപമാണ് അച്ഛന്റെത്. അച്ഛനെ കണ്ടാൽ നമ്മൾ കളിയെല്ലാം നിർത്തി ഓടി പാഠപുസ്തകത്തിന്റെ മുന്നിൽ വന്നിരിക്കും.  അച്ഛന്‍ അടിച്ചതിന്  അമ്മയുടെ നെഞ്ചോട് ചേര്‍ന്ന് തേങ്ങിക്കരയുമ്പോള്‍ ഉള്ളുരുകിയാലും  അച്ഛൻ അത് പുറത്തു കാണിക്കാറില്ല. അച്ഛനോട് വെറുപ്പ് തോന്നി    കുഞ്ഞ് അമ്മയെ കൂടുതല്‍ സ്നേഹിക്കുന്നതില്‍ സന്തോഷിക്കുന്നതും അച്ഛൻ തന്നെ ആയിരിക്കും. പക്ഷേ ഏവരുടെയും മുന്നിൽ പരുക്കനും കര്‍ക്കശക്കാരനുമായി  പെരുമാറുബോൾ അച്ഛൻമാർ  പൊതുവേ  സ്നേഹമില്ലാത്തവർ  എന്ന് മക്കൾ വിധിയെഴുതും.

പരുക്കനും കര്‍ക്കശക്കാരനുമായ ഒരച്ഛന്‍ എനിക്കുമുണ്ടായിരുന്നു. വളര്‍ച്ചയുടെ ഓരോ പടവുകളിലും ഒരു നിഴല്‍ പോലെ കൂടെ നിന്ന്, എന്റെ ഓരോ ജയത്തിലും എന്നേക്കാളേറെ സന്തോഷിക്കുകയും  തോല്‍വിയിൽ വേദനിക്കുകയും ചെയ്ത് എന്നും കൈത്താങ്ങായി കൂടെനിന്നു. പക്ഷേ അച്ഛന്റെ കാര്‍ക്കശ്യത്തിന്റെ പിന്നിലുള്ള വാത്സല്യവും സ്നേഹവും തിരിച്ചറിയാന്‍ പലരെപ്പോലെ ഞാനും  വൈകിപ്പോയി. ഉള്ളിലുള്ള വാത്സല്യം ചിലപ്പോഴെങ്കിലും പുറമേ പ്രകടിപ്പിടിപ്പിച്ചിരുന്നെങ്കില്‍ അച്ഛനെ മനസ്സിലാക്കാന്‍ ഞാനിത്ര വൈകില്ലായിരുന്നു.

ചില ഓർമ്മകൾ അനുവാദത്തിനൊന്നും കാത്തുനിൽക്കാതെ നമ്മുടെ ഓർമ്മക്കൂട്ടിലേയ്‌ക്ക്‌ ഇടിച്ചുകയറി വരും. അങ്ങനെ ഒരു ഓർമ്മയാണ് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം. അന്നത്തെ ഓണപരിക്ഷക്ക്‌ എന്റെ  സുഹൃത്ത്  അൻപതിൽ നാൽപത്തി ഒൻപതു മാർക്ക് നേടി.  എന്നിട്ടും ടീച്ചർ അവനോട് പറഞ്ഞു നിന്റെ അച്ചനെ കൊണ്ട് ഉത്തര കടലാസ്‌ ഒപ്പിടിപ്പിച്ചിട്ട് കൊണ്ട് വരണം എന്ന്. സുഹൃത്തു ഉത്തര കടലാസ്‌ അച്ഛന്റെ കൈയിൽ കൊടുത്തു. അച്ഛൻ വളരെ സന്തോഷത്തിലായി. അൻപതിൽ നാൽപത്തി ഒൻപതു മാർക്ക്. ഒരു മാർക്ക് എവിടെ കുറഞ്ഞു എന്ന് നോക്കി ആ  അച്ഛൻ അറിയാതെ ചിരിച്ചു പോയി
ചോദ്യം നമ്പർ  പത്ത്:––– ഒരു ഭീകര ജീവിയാണ്?
അവന്റെ ഉത്തരം: അച്ഛൻ ഒരു ഭികര ജീവിയാണ് എന്നായിരുന്നു.... ടീച്ചർ അത് റെഡ് മാർക്കിൽ അടയാളപ്പെടുത്തി. ഈ ഓർമ്മകളൊക്കെയും ഓർക്കാൻ  സുഖമുള്ളവയാണ്, പങ്കു വയ്ക്കാൻ രസമുള്ളതും .

ഓരോ കുഞ്ഞിന്റെ ജീവിതത്തിലും  അച്ഛന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. എല്ലാ അച്ചന്മാരും അവരുടെ  വിഷമങ്ങൾ,  പ്രയാസങ്ങൾ ഒക്കെ ഉള്ളിൽ ഒതുക്കി ആയിരിക്കും നമ്മൾക്കുവേണ്ടി  ജീവിക്കുന്നത്. പക്ഷേ അവരുടെ വാർധ്യക്യത്തിൽ  ഒന്നു ആശ്വസിപ്പിക്കാൻ പല മക്കളും  ശ്രമിക്കാറില്ല. പലപ്പോഴും  അച്ചനമ്മമാരുടെ  ദുഃഖങ്ങൾ കണ്ടതായി പോലും പല മക്കളും  നടിക്കാറില്ല.

സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല എന്ന് പറഞ്ഞത് പോലെ അച്ഛൻ എന്ന വാക്കിന്റെ അർത്ഥം മക്കൾ മനസിലാക്കി വരുമ്പോഴേക്കും  ഒരു പക്ഷെ അവർ വാർധ്യക്യത്തിന്റെ പടി കടന്നിട്ടുണ്ടാവാം . അതുമല്ലെങ്കിൽ കാലയവനികക്കുള്ളിൽ മറഞ്ഞിട്ടുണ്ടാവാം.

ഈ പിതൃ ദിനത്തിൽ മാത്രമല്ല, ജീവനുള്ള കാലമത്രയും അച്ഛനെയും അച്ഛന്റെ ഓർമ്മകളെയും ചേർത്തുവച്ചു  താലോലിക്കാം .എല്ലാ അച്ഛന്മാർക്കും ഈ ദിനത്തിൽ സ്നേഹാശംസകൾ നേരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക