Image

മരണം ഗണിക്കുന്ന ജോത്സ്യൻ (കഥ : സൂര്യ രാജേഷ് കവി - ഇറ്റലി)

Published on 15 June, 2025
മരണം ഗണിക്കുന്ന ജോത്സ്യൻ (കഥ : സൂര്യ രാജേഷ് കവി - ഇറ്റലി)

"സുമേഷേ നീ പോയി ദിവാകരൻ കൊച്ചേട്ടന് എങ്ങനെണ്ട്ന്ന് നോക്കീട്ട് വാ"

  രാവിലെ കണ്ണു തുറന്ന് വരുന്നതിനുമുൻപേ അമ്മ വിളിച്ചെഴുന്നേൽപ്പിച്ച്  ഓടിച്ചുവിട്ടു. അയലത്തെ വീട്ടിൽ ചെന്നപ്പോ കിച്ചുഡോക്ടർ രാവിലെ തന്നെ ഹാജരായിട്ടുണ്ട്.

  ആശുപത്രിയിൽ കൊണ്ടുപോകുന്നതാ നല്ലതെന്ന് പുള്ളിക്കാരൻ പറയുന്നത് കേട്ടു . ദിവാകരൻ മാമൻ കട്ടിലിൽ മൂടി പുതച്ച് കിടപ്പുണ്ട് . ചെറുതായി വിറയ്ക്കുന്നുണ്ട്. മുറിയിലാകെ ചന്ദന തിരിയുടെ മണം . അല്ലേലും അവരുടെ വീട്ടിൽ ഒരു അമ്പലത്തിൻ്റെ മണമാണ് . ഭയങ്കര ശുദ്ധോം വൃത്തിം ഉള്ള കൂട്ടരാ.  പഞ്ചാര മണലുള്ള മിറ്റം എപ്പൊഴും അടിച്ചു വാരിയിടും. ഒരു കരിയില പോലും കാണാറില്ല.


   കുഞ്ഞമ്മായി ഡോക്ടർക്ക് കട്ടൻ ചായയും ബിസ്കറ്റും കൊടുക്കുകയായിരുന്നു.എന്നെ കണ്ട ഉടനെ  ഡോക്ടറുടെ അടുത്തു നിന്ന് മാറ്റി നിർത്തിപറഞ്ഞു .

" എടാ നീ പോയി ആ തങ്കേശൻ കണിയാനെ കൊണ്ട് ഒന്ന് നോക്കിക്ക്. അമ്മാവനെ ആശൂത്രീല് കൊണ്ടു പോണാ, അതോ ഇവിടെ കെടത്തിയാ മതിയാന്ന് ചോയിക്ക്. ആശൂത്രീ.....ഓ.....  മഹാ അശുദ്ധാ .  എനിക്കവിടെ പോയാ . മനംമറിയും. അമ്മാവൻ്റെ കാര്യം പറയേ വേണ്ട. അങ്ങേർക്ക് ആശൂത്രിന്ന് പറഞ്ഞാ അലർജിയാ. "

  അമ്മായിയുടെ സമാധാനത്തിനു വേണ്ടി അമ്മാവൻ്റെ ഡീറ്റയിൽസ് ഒക്കെ എഴുതി എടുത്ത്   കണിയാനെ പോയി കണ്ടു.കണിയാൻ്റെ മുറ്റം നിറയെ പല ദേശത്തുനിന്നു വന്ന ആൾക്കാർ നിറഞ്ഞിരിക്കുന്നു.  ആകെ രണ്ടു ലീവേ ഉള്ളു. അതിലൊന്ന് ഇന്ന് പൊലിയുമെന്ന് ഉറപ്പായി .

 കണിയാൻ്റെ മകൻ ഗോവർദ്ധനൻ എൻ്റെ സുഹൃത്താണ്. ആയാളെ മണിയടിച്ച്  സൂത്രത്തിൽ ആദ്യം തന്നെ കണിയൻ്റെ മുന്നിലെത്തി . 
എന്നെ കണ്ടതും അയാൾ പറഞ്ഞു.

" ആഹാ സുമേഷ്  രാവിലെ മരണദൂത് എഴുതിക്കാൻ വന്നേക്കുവാണല്ലോ"

 ഒരു തൊഴി വെച്ച് കൊടുക്കാനാ തോന്നിയത്. പിന്നെ ശപിച്ചാലോ എന്നു വിചാരിച്ച് മിണ്ടാതെ ചിരിച്ചു കൊണ്ടു നിന്നു. അമ്മായി കുറിച്ചു തന്ന അമ്മാവൻ്റെ ഡീറ്റയിൽസൊക്കെ അയാളുടെ മുന്നിൽ നിരത്തി. മാഞ്ഞു തുടങ്ങിയ അക്ഷരങ്ങളുള്ള അമ്മാവൻ്റെ ജാതകം അയാൾ സസൂഷ്മം പരിശോധിച്ചു.

 "ഇതെൻ്റെ അപ്പാ എഴുതിയ ജാതകമാ. അപ്പാ മരണം കുറിക്കിയേല . പക്ഷെ ഈ ജാതക പ്രകാരം ടിയാൻ നാലു ദിവസം കഴിഞ്ഞ് ദിവംഗതനാകും. ആശുപത്രിലൊന്നും കൊണ്ടു പോകണ്ട. വീട്ടിക്കെടന്ന് സമാധാനായി മരിക്കട്ടെ "

  ഇയാളാര് ചിത്രഗുപ്തനോ ! മരണം കുറിക്കാൻ.  ഒരു കിഴുക്ക് വെച്ചു കൊടുക്കാൻ തോന്നി. പക്ഷേ ഒന്നും മിണ്ടാതെ നിന്നു. ദക്ഷിണയും കൊടുത്ത് കൈ കൂപ്പി ഒരു പച്ചച്ചിരിയും ചിരിച്ച് പോരാനൊരുങ്ങുമ്പോൾ അയാൾ പറഞ്ഞു.

  "സുമേഷേ നിൻ്റെ ഫോൺ നമ്പർ ആ കാണുന്ന ചുവന്ന പൊറംചട്ടേള്ള ബുക്കേൽ കുറിച്ചേര് .വല്ല ആവശ്യോം
വന്നാ വിളിക്കാല്ലോ"

   ജോലിക്കു പോകാനുള്ള തിരക്കുകാരണം നേരേ വീട്ടിൽ ചെന്ന് കുളിച്ച് വസ്ത്രം മാറി ബൈക്കുമെടുത്ത് സ്ഥലം വിട്ടു.വെകുന്നേരം തിരിച്ചു വന്നപ്പോൾ അമ്മാവൻ കട്ടിലിൽ ചാരിയിരുന്ന് കട്ടൻ ചായയും പരിപ്പുവടയും തിന്ന് തമാശ പറയുന്നു. 
രാവിലെ കുറിപ്പും കൊണ്ട് ഇങ്ങോട്ട് വരാത്തതിൽ സമാധാനം തോന്നി. അത് കണ്ട് പേടിച്ച് അമ്മാവൻ തട്ടി പോയേനെ .

  അമ്മായി തന്ന ചായേം പരിപ്പുവടേം  കഴിച്ച് വീട്ടിൽ ചെന്ന് കുറിപ്പെടുത്ത് കീറി കളഞ്ഞു . ഇനി ഇതാരെങ്കിലും വായിച്ച് പയറു പോലിരിക്കുന്ന അമ്മാവനോട് പറഞ്ഞിട്ടു വേണം അങ്ങേർക്ക് ഹാർട്ടറ്റാക്ക് വരാൻ.

  "നൊണ പറഞ്ഞ് കാശു മേടിക്കാനിരിക്കുന്ന കള്ള കണിയാൻ."

  അടുത്ത ദിവസം ലൈബ്രറിയിൽ വച്ച് ഗോവർദ്ധനെ കണ്ടു. അവനെന്തെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാമോന്ന് ചോദിക്കാനാണ്  ലൈബ്രറിയിൽ  കാത്തിരുന്നത്. 
അവനെ കണ്ടപ്പോൾ അവൻ്റെ അച്ഛൻ അമ്മാവൻ്റെ മരണം കുറിച്ചത് പറഞ്ഞ് ചിരിച്ചു.

   "എടാ നിനക്കറിയാവോ? എൻ്റെ ജാതകം അങ്ങേര് കുറിച്ച് വെച്ചേക്കണത് എം സി എ കഴിഞ്ഞ ഞാൻ രണ്ട് മാസം കഴിഞ്ഞ് ജ്യോത്സ്യനാകുമെന്ന് . ഈ മനുഷ്യമ്മാരെ പറ്റിക്കണ പണിക്ക് എന്നെ വിളിച്ചേക്കരുത് എന്ന് ഞാനങ്ങേരോട് പറഞ്ഞു. "

  അപ്പോൾ തന്നെ മുംബൈയിലുള്ള സുഹൃത്തിനെ വിളിച്ച് അവനൊരു ജോലി ശരിയാക്കി. മൂന്ന് മാസം കഴിഞ്ഞ് വരുന്ന ഒരു ഒഴിവിലേക്ക് അവന് നിയമനവും ഇ മെയിലായി  ലഭിച്ചു.
ദിവാകരൻ മാമൻ പഴയതിലും ഉഷാറായി ഓടിച്ചാടി നടക്കുന്നു.

 "സുമേഷേ നിൻ്റെ അമ്മാവന് ചെല ചെക്കപ്പൊക്കെ നടത്താൻ ഞാൻ അമ്മായിയോടു പറഞ്ഞായിരുന്നു ചെയ്തോ ?.

  പന്തുകളി കഴിഞ്ഞ് ടി ജി രവിച്ചേട്ടൻ്റെ ചായക്കടവാതുക്കൽ ഇരുന്ന് കളി ജയിച്ചവർക്ക് കിട്ടുന്ന സിമൻറടേം ചായേം കുടിച്ചോണ്ടിരുന്നപ്പോൾ അതിലേ കാറോടിച്ചു വന്ന കിച്ചുഡോക്ടർ കാർ നിർത്തി ചോദിച്ചു.

 "അമ്മാവന് കൊഴപ്പോന്നുല്ല ഡോക്ടറേ "

 വായിൽ കിടന്ന അട ചവച്ചിറക്കി കൊണ്ട് പറഞ്ഞു.

 "എന്നാലും , ഒന്നു കൊണ്ടുപോകാൻ മേലാഞ്ഞോ? ഒരു ഹെൽത്ത് കോൺഷ്യസ് ഇല്ലാത്ത ജനമാ ഈ നാട്ടിലൊള്ളത്"

  എന്നു പറഞ്ഞ് ദേഷ്യത്തിൽ കാർ സ്റ്റാർട്ടാക്കി അദ്ദേഹം സ്ഥലംവിട്ടു.
മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും കെട്ടി മനുഷ്യനെ പറ്റിക്കുന്ന കള്ളനല്ലേ ആ പോയത് എന്നൊരു സംശയം മനസ്സിൽ പൊങ്ങി വന്നു.
ജോത്സ്യൻ്റെയും 
അപ്പോത്തിക്കിരിയുടെയും പ്രവചനം തെറ്റുന്ന രീതിയിൽ രണ്ടാം ദിവസം അമ്മാവൻ ഓടിച്ചാടി നടക്കാൻ തുടങ്ങി. അങ്ങനെ പണ്ടേ അവരോടുള്ള മനസ്സിലെ പുഛം ഇരട്ടിയായി.
അമ്മയുടെ അലറിക്കരച്ചിൽ കേട്ടാണ് ജോത്സ്യ പ്രവചനത്തിൻ്റെ നാലാം ദിവസം രാവിലെ എഴുന്നേറ്റത്. രാവിലെ കുളിക്കാനായി എണ്ണ തേച്ചു കൊണ്ടിരുന്ന ദിവാകരനമ്മാവൻ നിന്ന നിൽപ്പിൽ പുറകോട്ട് വീണ് മൃതിയടഞ്ഞു.

 കേട്ടപാടെ അവധിയെ കുറിച്ചാണ് ആദ്യം ചിന്തിച്ചത്. പുറകെ ജോത്സ്യൻ്റെയും ഡോക്ടറുടെയും പ്രവചനം മനസിലേക്ക് വന്നു. അവരോടുള്ള പുഛം മാറി  . 
സഞ്ചയനം കഴിഞ്ഞാണ് നാല് ദിവസം മുൻപ് ചോദിക്കേണ്ടിയിരുന്ന ഒരു ചോദ്യം അമ്മായി ചോദിച്ചത്.

"സുമേഷേ കണിയാൻ നിന്നോട് എന്നാ അന്ന് പറഞ്ഞെ"

 "അന്ന് ആശുപത്രി യിൽ കൊണ്ടു പോകണ്ടന്നാ പറഞ്ഞത് "

  മരിക്കും എന്നു പറഞ്ഞത് എന്തുകൊണ്ടോ മറച്ചുവച്ചു.

 "അങ്ങേർക്ക് അറിയാമായിരുന്നിരിക്കും അയുസ്സില്ലെന്ന്. അതാ അങ്ങനെ പറഞ്ഞെ . 
അമ്മായിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

  "ആ കാരിക്കാവ് ആശൂത്രീലെങ്ങാൻ കൊണ്ടു പോയാരുന്നേൽ മരിച്ച അമ്മാവനെ രണ്ടു ദെവസം ഐസിയു വിൽ കെടത്തി കുടുമ്പം എഴുതി മേടിച്ചേനേ"

  വല്യമ്മാവൻ്റെ ഭാര്യ സതിഅമ്മായി അഭിപ്രായപ്പെട്ടു.

   "ഈ തങ്കേശൻ കണിയാൻ പറഞ്ഞ സമയത്താ വടക്കേകുറ്റെ 
തങ്കപ്പൻചേട്ടനും എട്ടുപറമ്പിലെ ശങ്കരനമ്മാവനും മരിച്ചത് . അവരു രണ്ടു പേരും ഐസിയുവിൽ കെടന്നിട്ടാ വന്നത്. തങ്കപ്പൻ ചേട്ടനെ  ഐ സി യു ല് കെടത്തിയ കടം  തീർക്കാനായി അയാടെ  മോൻ രാജീവൻ കെടന്ന് കഷ്ടപ്പെടുവാ " .

 സതിഅമ്മായി തലയിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു.
അമ്മാവൻ മരിച്ചു ചടങ്ങെല്ലാം കഴിഞ്ഞ് ജോലിക്ക് പോകൻ തുടങ്ങി
അങ്ങനെയിരിക്കുമ്പോ ഒരു ദിവസം രാവിലെ കണിയാൻ്റെ ഒരു ഫോൺ കോൾ.

  " സുമേഷേ പത്താംതിയതി പത്തു മണിയാകുമ്പോ നീ ഞങ്ങടെ വീടുവരെ ഒന്നു വരണം"എന്നു പറഞ്ഞ് അയാള് കട്ട് ചെയ്തു.

   ഇയാളെന്തിനാ ഇപ്പോ ഫോൺ ചെയ്തേക്കുന്നേ .  രണ്ടു മൂന്ന് പ്രാവശ്യം അയാളെ കാണാൻ ചെന്നെങ്കിലും ആള് ക്ഷേത്ര ദർശനത്തിനായി പലയിടത്തും പോയിരിക്കുകയായിരുന്നു. 
ഒരു പോളിസി എടുത്തിട്ടില്ലല്ലോ എന്ന വിചാരം അപ്പൊഴാണ് വന്നത്  എൽഐസി മോഹനെ വിളിച്ച് ഒരു പോളിസി എടുത്തു. കിച്ചു ഡോക്ടറെ കണ്ട് ഒരു ചെക്കപ്പ് നടത്തി ഡോക്ടർ അത്ഭുതപ്പെട്ടുപോയി.

''എന്താന്നറിയില്ല നമ്മുടെ നാട്ടിലെ പലരും പെട്ടെന്ന് ഹെൽത് കോൺഷ്യസ് ആയി "

 ഇയാളെന്നെ 
കളിയാക്കുകയാണെന്നാണ് തോന്നിയത്. അയാള് എന്തെങ്കിലും പറയട്ടെ. നമ്മുടെ കാര്യം നമ്മളു തന്നെ നോക്കണമല്ലോ.
വീട്ടിൽ തീർന്ന സാധനങ്ങളൊക്കെ വാങ്ങി വച്ചു , രണ്ട് ഗ്യാസ് കുറ്റിയും നിറച്ചു വച്ചു.
കിണറ്റിൻ്റെ കരയിലേക്കു പോലും പോയില്ല. ചുമ്മാ കളിക്കാൻ കേറുന്ന പൂച്ചകൾ കാൽ തെറ്റി വീണ് മരിക്കുന്ന കിണറാ. ഇലട്രിസിറ്റിയിൽ തൊടുമ്പോൾ പ്രത്യേക ശ്രദ്ധവച്ചു.  ബൈക്കിന് ചെറിയ പണിയുണ്ട്. അതിനെ ശരിക്ക് നന്നാക്കീട്ട് എടുക്കാമെന്ന് വിചാരിച്ചു. ഓഫീസ്സിൽ  ബസിൽ പോകാൻ തുടങ്ങി. വഴുവഴുക്കുള്ള റോഡാ. എന്തിനാ വെറുതെ ...... . ഒരു മാസമെങ്കിലും അമ്മയ്ക്ക് ഒറ്റയ്ക്ക് താമസിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു. മാസങ്ങൾക്ക് മുൻപ് വന്ന അമ്മയുടെ എറ്റി.എം കാർഡ് എടുത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് അമ്മയെ പഠിപ്പിക്കാൻ ശ്രമിച്ചു. അതൊരു വിഫല ശ്രമമായിരുന്നെങ്കിലും തുടർന്നു കൊണ്ടെയിരുന്നു.
ശമ്പളം കിട്ടിയ പണം മുഴുവൻ പിൻവലിച്ച് കടം തീർത്ത് ബാക്കിയുള്ളത് അലമാരിയിൽ വച്ച് പൂട്ടി. എന്തെങ്കിലും ആവശ്യം വന്നാൽ പിന്നെ ബാങ്കിലേക്ക് ഓടണ്ടല്ലോ. ചെറിയ കടമേ കൊടുത്തിട്ടുള്ളു എങ്കിലും എല്ലാം നിർബന്ധിച്ച് തിരികെ വാങ്ങി. എന്തെല്ലാം ചെയ്തിട്ടും തീരാത്തതായി ധാരാളം കാര്യങ്ങൾ ഉണ്ടെന്ന് തോന്നാൻ തുടങ്ങി. പിണങ്ങിയിരിക്കുന്ന ചെറിയമ്മയ്ക്ക് ഒരു സാരി വാങ്ങി കൊടുത്ത് അനുനയിപ്പിച്ചു.
അവരെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു. ചെറിയമ്മ അമ്മയോട് പറയുന്ന കേട്ടു.

 " ചേച്ചി സുമേഷിൻ്റെ പഴെ വാശീം വഴക്കുമൊക്കെ മാറി. അവന് വല്ലാത്ത മാറ്റൊണ്ട്"

  അതെ പണ്ടാണെങ്കിൽ അവരെ വീടിൻ്റെ പടി കടക്കാൻ അനുവദിക്കില്ലായിരുന്നു.
മെഡിക്കൽ റിപ്പോർട്ടുകൾ പലതും വന്നും എല്ലാം പെർഫെക്ട് . 
അങ്ങനെ കാത്തിരുന്ന പത്താം തിയതി എത്തി. രാവിലെ തന്നെ കുളിച്ചൊരുങ്ങി അവധി നേരത്തെ തന്നെ കൊടുത്തിരുന്നു. പതിവില്ലാതെ അമ്മയുടെ കാലിലൊക്കെ തൊട്ടു തൊഴുത് കണിയാൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു. വഴിയിൽ വച്ച് സുകു ചേട്ടനും സുമ ചേച്ചീം മോളും  വരുന്നതു കണ്ടു .

 " സുമേഷേ എന്നാടാ വിശേഷം ? എന്നെ കണ്ടതും സുമ ചേച്ചി ഓടി വന്നു.

   "ചേച്ചി എന്നാ വന്നെ ? "

   " ഒ......എന്നാ പറയാനാ ഇന്നലെ ഇങ്ങേര് ഭയങ്കര സ്നേഹത്തിൽ വന്ന് വിളിച്ച് ഞാനിങ്ങോട്ട് പോന്ന് "

  "നിങ്ങളെവിടെ പോയതാ  ചേച്ചീ?"

  "കണിയാൻ്റെ വീട് വരെ പോയതാടാ നീ എങ്ങോട്ടാ ?"

  "ഓ ഞാനും അങ്ങോട്ടാ...... "

  ആറുമാസമായി ചേച്ചി പിണങ്ങി സ്വന്തം വീട്ടിൽ പോയി നിൽപ്പായിരുന്നു. തിരിച്ചു കൊണ്ടുവരാൻ ഞാനും അമ്മയും കുറെ ശ്രമിച്ചതാണ് .  ഇപ്പോ ഇതെന്തു സംഭവിച്ചോ എന്തോ . സുകു ചേട്ടൻ ചേച്ചിയുടെയും മോളുടെയും കൈ പിടിച്ച് നടന്ന് നീങ്ങി.

  "കീ.. കീ."
ഒരു ഓട്ടോറിക്ഷ പുറകിൽ നിന്നു ഹോണടിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ  മധുചേട്ടൻ്റെ ഓട്ടോയാണ് ' പുറകിൽ സരളചേച്ചിയും ഉണ്ട് .

 " എങ്ങോട്ടാടാ സുമേഷേ ? ഇന്ന് ജോലിക്ക് പോയില്ലേ?" മധു ചേട്ടൻ ഓട്ടോ നിർത്തി ചോദിച്ചു.

  പിന്നേ.. ജോലി താൻ തൻ്റെ പാട്ടിനു പോ എന്നു പറയനാണ് തോന്നിയത്. പക്ഷെ ഒന്നും പറഞ്ഞില്ല. വെറുതെ അവരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

  "നിങ്ങൾ എങ്ങോട്ടാ ?" എന്നൊരു മറുചോദ്യം ഉത്തരമാക്കി . അല്ലെങ്കിലും ആർക്കെങ്കിലും നമ്മുടെ ഉത്തരം വേണ്ടീട്ടാണോ ചോദ്യം ചോദിക്കുന്നത്.

  "ഞങ്ങള് സിറ്റി വരെ ഒന്നു പോകുവാ. ജീവിതത്തി ആദ്യായി ഇങ്ങേര് എനിക്കൊരു സാരി വാങ്ങി തരാൻ പോകുന്നു. കാക്ക മലന്ന് പറക്കാതിരുന്ന മതിയാരുന്നു. " സരള ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
സരള ചേച്ചിയെ ഇത്ര സന്തോഷത്തിൽ കണ്ടിട്ടില്ല. എപ്പോൾ കണ്ടാലും മധുച്ചേട്ടൻ്റെ കള്ളുകുടിയുടെയും തല്ലിൻ്റെയും കാര്യം പറഞ്ഞ് കരയുന്നത് മാത്രമെ കണ്ടിട്ടുള്ളു .

  കണിയാൻ്റെ വീട്ടുമുറ്റം ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു .  
കണിയാൻ്റെ വീട്ടിൽ എന്നും ആൾകൂട്ടം കാണാറുണ്ട്. എന്നാലും
ഇത്രേം ആൾക്കാര്  തടിച്ച് കൂടി നിൽക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. 
എല്ലാവരുടെയും മുഖത്ത് എന്തോ ഒരു സമാധാനം കാണപ്പെട്ടിരുന്നു. പലരും അടക്കി ചിരിച്ച് വർത്തമാനം പറയുന്നുണ്ട്.

  വീടിനടുത്ത് എത്തിയപ്പോൾ ആരോ നേർത്ത ശബ്ദത്തിൽ കരയുന്നു. അകത്ത് കടന്നപ്പോൾ
കണിയാൻ വെള്ള പുതച്ച് മൂക്കിൽ പഞ്ഞി വെച്ച്  കിടക്കുന്നു . അറിയാതെ മനസ്സിൽ വന്ന പുഞ്ചിരി മുഖത്ത് പ്രതിഫലിച്ചോ എന്നറിയില്ല. 
മരണം രംഗബോധമില്ലാത്ത കോമാളി ആണെങ്കിലും  ചില അവസരങ്ങളിൽ അതൊരു വെറും കോമാളി ആകും.

  മൂന്നുമാസം കഴിഞ്ഞ്  ഗോവർദ്ധനെ കണ്ടപ്പോൾ അവനാകെ മാറിപ്പോയിരുന്നു.

    "എടാ നീ ഞാൻ പറഞ്ഞ ജോലിക്ക് പോകുന്നില്ലേ? "

   "സുമേഷേ ഞാൻ ഇനി ജോലിക്കൊന്നും പോകുന്നില്ല അപ്പനപ്പൂപ്പൻമാരുടെ തൊഴിൽ എല്ലാ മോഡേൺ ടെക്നോളജിയും ഉപയോഗിച്ചങ്ങ് പുതുക്കി. സ്വന്തം മരണ ദിവസം  എല്ലാരെയും വിളിച്ചു വരുത്തിയ ജോത്സ്യൻ്റെ മകനായതിനാൽ എനിക്കിപ്പോ നല്ല ഡിമാൻ്റാ , 
പിന്നേ സുമേഷേ എന്തെങ്കിലും നോക്കിക്കാനുണ്ടെങ്കിൽ ഓൺലൈൻ പേ ചെയ്തിട്ട് മെയിൽ അയച്ചാ മതി കേട്ടോ."

   ഓ പിന്നേ....... ഒരു ജ്യോത്സ്യൻ. ചക്ക വീഴുമ്പോഴൊക്കെ ഇവൻ്റെ മുയലും ചത്താൽ മതിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക